Monday, May 8, 2023 12:33 AM IST
സമർഥമായി കരുക്കൾ നീക്കി ആസൂത്രണം ചെയ്ത് കുക്കി ഉന്മൂലനത്തിനായി ഭരണചക്രത്തെയും സമതല നിവാസികളായ മെയ്തേയ്കളെയും ഉപയോഗിച്ച് ഗൂഢലക്ഷ്യത്തോടുകൂടി നടപ്പാക്കിയതാണ് മണിപ്പുർ കലാപം. മ്യാൻമറിൽനിന്ന് കുടിയേറിയവരാണ് കുക്കികൾ എന്ന ആരോപണം ഉയർത്തി ഇംഫാൽതാഴ്വരയിൽനിന്നു മാത്രമല്ല, ഗിരിനിരകളിൽനിന്നും പാലായനം ചെയ്യിക്കുക എന്ന തന്ത്രമാണ് മണിപ്പുരിൽ അരങ്ങേറിയത്. കുക്കിയായ ഡിജിപി സൂങ്കെൽ ഐപിഎസിൽനിന്നു പൂർണമായും അധികാരം പിൻവലിച്ച് എഡിജിപിയായ അശുതോഷ് സിൻഹയ്ക്ക് സന്പൂർണാധികാരം നൽകി, സെൻട്രൽ റിസേർവ് ഫോഴ്സ് സിപിആർഎഫ് മുൻചീഫായ കുൽദീപ് സിംഗിനെ അഡ്വൈസറായി നിയമിച്ച് തങ്ങളുടെ ഇംഗിതത്തിനൊത്തവിധം ലഹളക്കാർക്ക് സ്വാതന്ത്ര്യം നൽകി, കുക്കികളെ വേട്ടയാടാൻ അനുവദിച്ചു.
മൂന്നുനാലുവർഷമായി മെയ്തേയ് ചെറുപ്പക്കാരെ ആയുധ പരിശീലനവും മറ്റ് സമരമുറകളും ക്രമമായി അഭ്യസിപ്പിക്കുന്നുണ്ടായിരുന്നു. ഗിരിവാസികൾ എന്തായിരിക്കാം ഇവരുടെ പദ്ധതി എന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ലീപൂൺ എന്നറിയപ്പെടുന്ന 5000ത്തോളം വരുന്ന മെയ്തേയ് യുവജന മിലിട്ടറിയാണ്, കൃത്യമായ വിവരത്തോടുകൂടി താഴ്വാരങ്ങളിലും മലമുകളിലും വസിക്കുന്ന കുക്കി ജനവിഭാഗത്തെ തേടി കണ്ടുപിടിച്ച് ആക്രമിച്ചത്; അവരുടെ വീടുകളും കച്ചവടകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും പള്ളികളും കൊള്ളയടിച്ച് അഗ്നിക്കിരയാക്കി ഭീതി വിതച്ച് കുക്കികളെ പലായനം ചെയ്യിച്ചത്.
ഒട്ടേറെ കുക്കികളായ ഐപിഎസ് ഓഫീസർമാരെ അവധിയിലയച്ച്, അവരുടെ അധികാരം പിൻവലിച്ച് ഗവൺമെന്റ് അവരെ നിഷ്ക്രിയരാക്കി. ഇതുമാത്രമല്ല മറ്റനേകം കീഴുദ്യോഗസ്ഥർ ആസാം റൈഫിൾ ഉദ്യോഗസ്ഥർ ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥർ എന്നിവരെ ഭരണകൂടം സമർഥമായി ഔദ്യോഗിക നിർവഹണത്തിൽനിന്നു മനഃപൂർവം മാറ്റി നിർത്തി ലഹളക്കാർക്ക് യഥേഷ്ടം വിഹരിക്കുവാൻ അവസരം നൽകി. എഡിജിപിയായ വോങ്ങ്സായി ഐപിഎസിന്റെ വീട് ലഹളക്കാർ ആക്രമിച്ച് തീവച്ചു.
ആസൂത്രണം നേരത്തെ തുടങ്ങി
ആക്രമണത്തിനുള്ള ആസൂത്രണം വളരെ നേരത്തെ ആരംഭിച്ചതായി നിരീക്ഷകർ കരുതുന്നു. മാർച്ച് ഒന്നിന് കുക്കി അധിനിവേശ സ്ഥലങ്ങളിൽ തോക്കുള്ളവരോട് അടിയന്തരമായി പോലീസ് സ്റ്റേഷനുകളിൽ ആയുധങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ചില എംഎൽഎമാർ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തങ്ങൾക്കുപയോഗിക്കാനായി തോക്കുകൾ ആവശ്യമുണ്ട് എന്നറിയിച്ചപ്പോൾ സമർപ്പിച്ചില്ലെങ്കിൽ ലൈസൻസ് നഷ്ടമാകും എന്ന് ഭീഷണിപ്പെടുത്തി അവരെ നിരായുധരാക്കി. മുൻ കോൺഗ്രസുകാരനും ഇപ്പോഴത്തെ ബിജെപി മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിംഗിന് ഒരു മെയ്തേയ് ഭാര്യയും അതിൽ മൂന്നുമക്കളുമുണ്ട്. ചന്ദേൽ എംഎൽഎ എസ്.എസ്. ഓലിഷ് എന്ന നാഗവർഗത്തിൽപ്പെട്ട സ്ത്രീയും മുഖ്യമന്ത്രിയുടെ ഭാര്യയാണ്.
തൻമൂലമാവണം നാഗവർഗത്തെ ലഹളയിൽനിന്ന് വിമുക്തമാക്കി, കുക്കികളെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിച്ച്, ഭയപ്പെടുത്തി പലായനം ചെയ്യിക്കുന്നത്. കുക്കികളുടെയും നാഗൻമാരുടെയും ദേവാലയങ്ങൾ ഒരു ഭിത്തികൊണ്ടുമാത്രം വേർതിരിച്ചിരുതിൽ, കുക്കികളുടെ ദേവാലയം മാത്രം അഗ്നിക്കിരയാക്കുകയും അതേസമയം നാഗൻമാരുടെ ദേവാലയത്തിലേക്ക് തീ പടരാതിരിക്കുവാൻ വെള്ളം ചീറ്റിച്ച് നിയന്ത്രിക്കുകയും ചെയ്ത അഗ്നിശമനസേനാ വെളിവാക്കുന്നത് ലഹളയുടെ ആസൂത്രിത സ്വഭാവമാണ്.
ഏപ്രിൽ 28ന് തുടക്കം
ഈ അസമാധാനത്തിനു കാരണം ദീർഘകാലമായി മെയ്തേയ്കൾ ആവശ്യപ്പെടുന്ന ഷെഡ്യൂൾഡ് ട്രൈബ് എന്ന വിഭാഗത്തിൽ തങ്ങളെ ഉൾപ്പെടുത്തണം എന്ന ആവശ്യമായിരുന്നു. മണിപ്പൂരിലെ 90 ശതമാനം പ്രദേശങ്ങളും മലനിരകളാണ്. വെറും 10 ശതമാനം മാത്രമാണ് ഇംഫാൽ താഴ്വരയും അതിൽ അധിവസിക്കുന്ന മെയ്തേയ് ഹൈന്ദവരും. ഗിരിവാസികളായ കുക്കികളും നാഗന്മാരും പണ്ടേതന്നെ എസ്ടി വിഭാഗത്തിൽ പെട്ടിരുന്നതിനാൽ, മെയ്തേയ്കൾക്ക് അവിടെ സ്ഥലം വാങ്ങുവാൻ അസാധ്യമായിരുന്നു.
മെയ്തേയ് സമുദായത്തിലെ എട്ട് വ്യക്തികൾ ചേർന്നു യൂണിയൻ സെക്രട്ടറി മൂത്തും ചുരാമണി മെയ്തേയുടെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിലോ, ഒരു നിശ്ചിത സമയത്തിനുള്ളിലോ മെയ്തേയ് വിഭാഗത്തെ ഭരണഘടനയിലെ മണിപ്പൂർ ട്രൈബ്കളുടെ പട്ടികയിൽപ്പെടുത്തണമെന്ന് സിവിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. യൂണിയൻ ട്രൈബൽ അഫയേഴ്സ് മിനിസ്ട്രിയിൽനിന്ന് അത്തരമൊരു നിവേദനം നല്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഏറേക്കാലമായി ഗവൺമെന്റ് ഈ നിർദേശത്തിന് മറുപടി നല്കിയിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനു മണിപ്പുർ ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിതനായ മണിയന്പാട്ട് വജീറവേലു മുരളീധരന്റെ നേതൃത്വത്തിലുള്ള ബഞ്ച് നാല് ആഴ്ചയ്ക്കുള്ളിൽ മെയ്തേയ് വർഗത്തെ എസ്ടിയിൽ ഉൾപ്പെടുവാൻ ഗവൺമെന്റിനോട് നിർദേശിച്ചുകൊണ്ട് ഏപ്രിൽ 19ന് വിധി പ്രസ്താവിച്ചു. വിധിയുടെ വിവരമറിഞ്ഞ അഖില മണിപ്പുർ സ്റ്റുഡന്റ്സ് യൂണിയൻ സോളിഡാരിറ്റി മാർച്ചിനാഹ്വാനം ചെയ്തു.
ഏപ്രിൽ 28ന് എട്ടു മണിക്കൂർ നീണ്ട ബന്ദ് ചുരാചാന്ദ്പൂരിലെ ഡിസ്ട്രിക്ട് സ്റ്റുഡന്റ്സ് യൂണിയനും പ്രഖ്യാപിച്ചു. മാത്രവുമല്ല എല്ലാ മലനിരകളും വനവും ഗവൺമെന്റിന്റേതാണെന്നു പറഞ്ഞു സർക്കാർ അതു കണ്ടെടുക്കുന്നതിനായി സർവേയും പ്രഖ്യാപിച്ചു. അതിനെതിരേ അഖില മണിപ്പുർ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയനും ഉരുളയ്ക്കുപ്പേരിപോലെ നിസഹകരണം നിർദേശിച്ച് സംഘർഷങ്ങളിലേക്കു നീങ്ങി. വെള്ളിയാഴ്ച രാത്രി ചുരാചാന്ദ്പൂർ ജില്ലയിലെ ന്യൂലംകാ ടൗണിൽ മുഖ്യമന്ത്രി ബിരേൻസിംഗ് സദ്ഭാവന മണ്ഡപത്തിൽ മീറ്റിംഗ് വിളിച്ചിരുന്നു.
അവിടത്തെ സ്പോർട്സ് കോംപ്ലക്സിലെ ജിം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾ ചെയറുകൾ കത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോൾ പോലീസ് ടിയർ ഗ്യാസ് പൊട്ടിക്കുകയും റബർ ബുള്ളറ്റുകൾകൊണ്ട് വെടിവയ്ക്കുകയും ചെയ്തു. തുടർന്ന് അക്രമവും ലഹളയും മണിപ്പുരാകെ വ്യാപിച്ചു. മണിപ്പുർ സ്റ്റുഡന്റ്സ് യൂണിയൻ മലനിരകളിലേക്കുള്ള ഗതാഗതം സ്തംഭിപ്പിക്കുകയും വെടിവയ്പും കലാപവും പടരുകയും ചെയ്തു. ഏകദേശം രണ്ടു മൂന്നു ദിവസത്തോളം കലാപം പടർന്നെങ്കിലും അടിയന്തരമായി മിലിട്ടറിയെ വിളിച്ചു ഫ്ലാഗ് മാർച്ച് നടത്താനോ കലാപം അടിച്ചമർത്താനോ ഭരണകൂടം തയാറായില്ല. മേയ് മൂന്നു മുതൽ മേയ് ആറുവരെ ലഹളക്കാർ മൃഗീയ താണ്ഡവമാടി കൊള്ളയടിക്കുകയും തീവയ്ക്കുകയും നിസഹായരായവരെ കൊലപ്പെടുത്തുകയും ചെയ്തു.
ആയുധങ്ങൾ കൈയടക്കി ജനക്കൂട്ടം
അക്രമാസക്തമായ മെയ്തേയ് ജനക്കൂട്ടം മണിപ്പുർ സ്റ്റേറ്റ് ആർമറി കൊള്ളയടിക്കുകയും അഞ്ഞൂറിലേറെ അത്യാധുനികമായ ആയുധങ്ങൾ കൈയടക്കി നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തു. ആസൂത്രിതമായി ദേവാലയങ്ങളും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും അശാന്തിയും ഭീതിയും മണിപ്പുരാകെ പടർത്തുകയും ചെയ്തു.
പരിശീലനം സിദ്ധിച്ച മെയ്തേയ് ലീപുൺ ചെറുപ്പക്കാർ പോലീസ് സ്റ്റേഷനുകളിലുള്ള ആയുധങ്ങൾ നിർബാധമായി എടുത്തുകൊണ്ടുപോകുകയും അക്രമത്തിനു നേതൃത്വം കൊടുക്കുകയും കൊള്ളയ്ക്കും കൊള്ളിവയ്പിനും മെയ്തേയ് ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ലൈസൻസുള്ള തോക്കുകൾ കുക്കികളുടെ കൈയിൽനിന്നു വാങ്ങിവയ്ക്കുകയും സ്റ്റേറ്റ് ആർമറി തുറന്നിട്ട് നിർബാധം ആയുധം കവരാൻ അവസരമൊരുക്കുകയും, കുക്കികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അധികാരഭ്രഷ്ടരാക്കി, ഒരു ജനതയെ മുഴുവൻ അപായപ്പെടുത്തി ഭീതിയിലാഴ്ത്തുവാൻ ഇടയാക്കിയത് വഴിയൊരുക്കുകയും ചെയ്തത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. വിഭജിച്ച് ഭരിക്കുക, വിരാജിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റിത്തെളിയുന്നത്.
പക്ഷേ, പലായനം ചെയ്യുന്ന കുക്കികളെ സ്വീകരിക്കുന്നത് നാഗാ സമൂഹങ്ങളാണ്. മിലിട്ടറി എസ്കോർട്ടോടുകൂടി പോയവരെപ്പോലും പിടിച്ച് ആക്രമിക്കുന്പോൾ മിലിട്ടറി നിസഹായരായി നില്ക്കുന്നതായി ആരോപണമുണ്ട്. മിലിട്ടറി കോന്പൗണ്ടുകളിൽ രക്ഷ തേടിയെത്തുന്നവരെ രക്ഷിക്കുന്നതിനായി ആസാം റൈഫിൾസും മിലിട്ടറി ക്യാന്പുകളും സജ്ജമാണ്.
തിടുക്കത്തിലുള്ള ഹൈക്കോർട്ട് തീരുമാനവും, അധികാരമുള്ള ഉന്നതോദ്യോഗസ്ഥരുടെ അധികാരമെടുത്തുകളയലും തോക്കുകൾ കാലേകൂട്ടി പോലീസ്സ്റ്റേഷനിൽ സമർപ്പിക്കാനുള്ള നിർദേശവും, നിഷ്ക്രിയരായി ദിവസങ്ങളോളം അക്രമത്തിനു സാക്ഷികളായിനിന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മന്ത്രിസഭയും പട്ടാളത്തെ വിളിക്കാനെടുത്ത കാലതാമസവും ഒട്ടുവളരെ സംശയങ്ങൾക്ക് ഇടനല്കുന്നുണ്ട്. ശാന്തസുന്ദരമായ മണിപ്പുർ ഇന്നൊരു ശവപ്പറന്പാണ്. ഈ ഭീകര നിശബ്ദത ഇനി എവിടേക്കാണ് അശാന്തിയായി പടരുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
റൂബെൻ കിക്കോൺ, ഇംഫാൽ