Thursday, May 25, 2023 10:00 PM IST
ഫാ. നൗജിൻ വിതയത്തിൽ
കേരള ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ കഴിഞ്ഞ 16ന് അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയുണ്ടായി. മതപരമായും രാഷ്ട്രീയപരമായും സാമ്പത്തികമായും പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തസമൂഹം തങ്ങളുടെ സാമൂഹിക ഉന്നമനത്തിന് കാരണമായേക്കാവുന്ന ഈ റിപ്പോർട്ടിനെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.
വിവിധ ക്രൈസ്തവസഭകളുടെ അഭ്യർഥന മാനിച്ച് കേരള ക്രൈസ്തവരുടെ വിദ്യാഭ്യാസം, സാമ്പത്തിക പിന്നാക്കാവസ്ഥ, സാമൂഹികക്ഷേമം എന്നീ വിഷയങ്ങളെക്കുറിച്ച് പഠിക്കാനായി സംസ്ഥാന ആഭ്യന്തര വകുപ്പ് 2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത്. പാറ്റ്ന ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റീസ് ജേക്കബ് ബെഞ്ചമിൻ കോശി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയിൽ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് അംഗങ്ങൾ.
ലഭിച്ചത് അഞ്ചുലക്ഷം നിവേദനങ്ങൾ
കമ്മീഷൻ മുന്പാകെ ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനങ്ങൾ സമർപ്പിക്കുവാൻ 2021 ജൂലൈ 31 വരെ സമയം നൽകിയതിനനുസരിച്ച് ഏകദേശം അഞ്ചു ലക്ഷത്തിലധികം നിവേദനങ്ങളാണ് വിവിധ ക്രൈസ്തവസഭകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ നൽകപ്പെട്ടത്.
പ്രസ്തുത ആവശ്യങ്ങളെ പഠിക്കുകയും ഒപ്പം വിവിധ ക്രൈസ്തവവ്യക്തികളെയും സഭാ നേതൃത്വത്തെയും നേരിൽക്കണ്ടു സംസാരിച്ചതിന്റെയും വെളിച്ചത്തിൽ ഉരുത്തിരിഞ്ഞു വന്ന വിവിധ ആവശ്യങ്ങളുമടക്കം ഏകദേശം 500-ഓളം നിർദേശങ്ങളടങ്ങിയ 306 പേജുള്ള റിപ്പോർട്ടാണു കമ്മീഷൻ സർക്കാരിനു കൈമാറിയിരിക്കുന്നത്.
വാനോളമുയരുന്ന പ്രതീക്ഷകൾ
കേരളത്തിലെ മുഴുവൻ ക്രൈസ്തവർക്കുംവേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്ന് ആധികാരികമായ പഠനം നടത്തുന്ന ആദ്യത്തെ കമ്മീഷനാണ് ജെ.ബി. കോശി കമ്മീഷൻ. അതുകൊണ്ടുതന്നെ കേരള ക്രൈസ്തവർ ഈ കമ്മീഷൻ റിപ്പോർട്ടിനെ ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. തങ്ങളുടെ ശോഭനമായ ഭാവിക്കു പ്രതീക്ഷ നൽകുന്ന നടപടികൾ ഈ റിപ്പോർട്ടിലൂടെ ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
2005 -06 കാലഘട്ടത്തിൽ ഡോ. മൻമോഹൻ സിംഗ് പ്രധാമന്ത്രിയായിരിക്കെ രാജ്യത്തെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസ് രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തിൽ സച്ചാർ കമ്മിറ്റിക്ക് രൂപംകൊടുത്തിരുന്നു. അതിനു ബദലായി കേരളത്തിൽ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ ഈ കമ്മിറ്റിയിലൂടെയാണ് സർക്കാരിനു കൈമാറിയത്. പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണു 2008ൽ കേരളത്തിൽ ന്യൂനപക്ഷ വകുപ്പും 2014ൽ ന്യൂനപക്ഷ കമ്മീഷനും രൂപംകൊണ്ടത്. മാത്രമല്ല ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു കേരളത്തിലെ മുസ്ലിം സമുദായത്തിന് പിന്നീട് സർക്കാർ ഭാഗത്തുനിന്ന് പല ക്ഷേമപദ്ധതികളും നടപ്പിലാക്കിയത്. അതിനു സമാനമായി കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനും അതിനു പരിഹാരം കാണാനുമായി സംസ്ഥാന സർക്കാർ ആദ്യമായി നിയോഗിച്ച കമ്മീഷനാണു ജെ.ബി. കോശി കമ്മീഷൻ എന്നതിനാൽ മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് എങ്ങനെ സഹായിച്ചുവോ അതുപോലെതന്നെ കേരള ക്രൈസ്തവരുടെ പ്രശ്നപരിഹാരത്തിന് ഒരു പരിധിവരെ ഈ കമ്മീഷനും അതിന്റെ പഠനറിപ്പോർട്ടും സഹായകമാകുമെന്നു കരുതുന്നതിൽ തെറ്റില്ല.
ക്രൈസ്തവ പ്രശ്നങ്ങൾ
കേരള ക്രൈസ്തവരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു പൊതുപഠനം അത്ര എളുപ്പമല്ല. കാരണം ക്രിസ്ത്യൻ മതവിഭാഗത്തിൽ പെടുമ്പോൾതന്നെ അവർ പല സഭകളിലും ഗ്രൂപ്പുകളിലും വ്യത്യസ്ത സെക്ടറുകളിലും പെടുന്നവർ ആയിരിക്കും. വ്യത്യസ്തമായ തൊഴിൽരംഗത്തും ഭൂപ്രകൃതിയിലും ജീവിക്കുന്നവരായതുകൊണ്ട് അവരുടെ പ്രശ്നങ്ങൾക്ക് ഒരു ഐക്യരൂപം ഉണ്ടാകണമെന്നില്ല. എന്നുവച്ചാൽ സീറോമലബാർ ക്രൈസ്തവരുടെ പ്രശ്നമായിരിക്കണമെന്നില്ല ലത്തീൻ കത്തോലിക്കരുടെ പ്രശ്നം. അവരുടെ പ്രശ്നമായിരിക്കില്ല ദളിത്-പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നം. തീരദേശ ക്രൈസ്തവരുടെ പ്രശ്നങ്ങളിൽനിന്നും വിഭിന്നമായിരിക്കും മലയോര ക്രൈസ്തവരുടെ പ്രശ്നം. അതുകൊണ്ടുതന്നെ വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളെ കേൾക്കാനും കൂട്ടിയോജിപ്പിക്കാനും അവരുടെ നിർദേശങ്ങൾ സ്വീകരിക്കാനും കമ്മീഷൻ കാണിച്ച ക്ഷമയും വിവേകവും പരിഗണനയും പ്രശംസനീയമാണ്.
കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന ജനസംഖ്യാപരമായ പ്രശ്നം, തൊഴിൽരാഹിത്യം, കാർഷികമേഖലയിലെയും കുടിയേറ്റമേഖലകളിലെയും പ്രതിസന്ധികൾ, വന്യജീവി ആക്രമണം, കടക്കെണി, സർക്കാർ ആനുകൂല്യങ്ങളിലെ വിവേചനങ്ങൾ, പഠനകേന്ദ്രങ്ങളുടെ അപര്യാപ്തത, ക്രൈസ്തവ ഭാഷ- കലാരൂപങ്ങളിലെ അവഗണന, മതബോധന പരിശീലനത്തിനും പരിശീലകർക്കുമുള്ള സാമ്പത്തികസഹായങ്ങൾ, ദളിത്-പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഒരു ശാശ്വതപരിഹാരം നിർദേശിക്കാൻ ഈ റിപ്പോർട്ടിന് കഴിയുമെന്നാണു ക്രൈസ്തവർ പ്രതീക്ഷിക്കുന്നത്.
അതിനു പുറമേ കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക പാക്കേജുകൾ തയാറാക്കുന്നതിനും ബഫർ സോണിൽപ്പെട്ട ജനവാസപ്രദേശങ്ങളെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് വേണ്ടത്ര കരുതൽ നൽകുന്നതിനു വേണ്ട നിർദേശങ്ങളും കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാർ ആർജവം കാണിക്കണം
ജെ.ബി. കോശി കമ്മീഷൻ നിർദേശങ്ങൾ പ്രായോഗികമാക്കാനുള്ള തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്നുള്ളതാണ് ഇനിയുള്ള പ്രധാന കാര്യം. കക്ഷിരാഷ്ട്രീയത്തിലും വോട്ടുബാങ്ക് പ്രീണനത്തിലും ഒതുങ്ങിപ്പോകാതെ കാര്യങ്ങൾ വസ്തുനിഷ്ഠമായും സമഗ്രമായും പഠിക്കാനും ഒപ്പം, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹത്തിന്റെ ആവശ്യങ്ങളെ ഗൗരവമായി പരിഗണിച്ച് അതിനുവേണ്ട നിയമനിർമാണം നടത്താനും നടപടികൾ സ്വീകരിക്കാനും സർക്കാർ മുന്നിട്ടിറങ്ങിയേ പറ്റൂ.