മുനമ്പം ഇനി ആവർത്തിക്കരുത്
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Tuesday, September 24, 2024 12:54 AM IST
(സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ)
മുനമ്പത്തെ നിർധനരായ ജനങ്ങൾ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചുപോന്നതും, അപ്രകാരമായിരുന്നിട്ടും ഒരിക്കൽ കൂടിയ വിലകൊടുത്തു വാങ്ങേണ്ടിവന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവിൽ കൈവശപ്പെടുത്താനുള്ള വഖഫ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്.
അന്നത്തെ ആ പ്രദേശത്തെ ഭൂമിവിലയുടെ രണ്ടര മടങ്ങ് അധികം വിലയിട്ട് 1989 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ഈ ഭൂമിയുടെ വ്യാപാരം നടത്തിയ ഫാറൂഖ് കോളജിന്റെ മാനേജ്മെന്റ് സമ്പാദിച്ച പണത്തിനോ, പ്രസ്തുത പണം ഉപയോഗിച്ച് എവിടെയെങ്കിലും ഭൂമി സമ്പാദിച്ചിട്ടുണ്ടെങ്കിൽ ആ ഭൂമിക്കോ ആണ് വഖഫ് ബോർഡ് യാഥാർഥത്തിൽ അവകാശം ഉന്നയിക്കേണ്ടത് എന്ന ജനങ്ങളുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ നിയമപ്രകാരം നടന്ന ഒരു ക്രയവിക്രയത്തിനെതിരേ വർഷങ്ങൾക്കുശേഷം ദുരൂഹമായ രീതിയിൽ അവകാശം ഉന്നയിക്കുന്നത് അന്യായമാണ്.
മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനഃസാക്ഷിയെ ഉണർത്തേണ്ടതാണ്. കേരള സർക്കാരിന്റെ നിഷ്ക്രിയാവസ്ഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിർക്കാൻ അടിയന്തരമായി നയരൂപീകരണം നടത്തിയ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നിലവിലെ വഖഫ് നിയമങ്ങളുടെ ചില വകുപ്പുകളാൽ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്നു നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളിൽ ഇടപെടാൻ മടികാണിക്കുന്നു?
മുസ്ലിം മതസമൂഹത്തോടു ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തുന്നതിലൂടെ എന്തു നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാർ ആരും ആ പ്രദേശത്ത് ഇല്ല എന്നുള്ളതിനാലാണോ യാതൊരു സാമൂഹ്യാവബോധവും ഇല്ലാതെ മതസ്പർധയ്ക്കുപോലും കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റം ചിലരിൽനിന്ന് ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്കൃത സമൂഹത്തിൽ ഒരു വിലയുമില്ലേ? ബഹുസ്വരതയ്ക്ക് ഗൗരവതരമായ ഭീഷണികൾ സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങൾക്കു തടയിടാൻ മുസ്ലിം സമുദായത്തിലെ ബഹുമാന്യരായ ആത്മീയ-സമുദായ നേതാക്കന്മാർക്ക് സാധിക്കുകയില്ലേ?
നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് മുസ്ലിം സംഘടനകൾ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവൺമെന്റ് ഗൗരവപൂർവം പരിഗണിക്കേണ്ടതുതന്നെയാണ്. മതങ്ങൾക്കുള്ള ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഒരിക്കലും ഇവിടെ സംഭവിക്കാൻ പാടില്ല. അതേസമയം, മുനമ്പത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങൾ രാജ്യത്തൊരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കേണ്ടതുമുണ്ട്.
പൊതുജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയ്ക്കുപോലും പ്രാധാന്യം നൽകാത്ത സംവിധാനങ്ങൾ - ഏതു നിയമത്തിന്റെ പേരിലായാലും - തിരുത്തപ്പെടണം. മുനമ്പത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങൾ ഇനിയൊരിക്കലും ഇന്ത്യയിലെവിടെയും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ മുന്നോട്ടു വരണം.
പൊതുജനത്തിന്റെ സ്വത്തിനും മൗലികാവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കംചെയ്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരൂ. ഇനിയൊരിടത്തും മുനമ്പം ആവർത്തിക്കരുത്.