പൂപ്‌സി എന്ന കമ്പനിയുടെ സെയില്‍സ്മാന്‍ ആയിരുന്നു പതിനാറുകാരനായ നിഖില്‍ ഗാന്ധി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയയുടനേ ജോലി ചെയ്യുവാന്‍ തുടങ്ങിയ നിഖില്‍ വില്പനരംഗത്തു വന്‍വിജയമായിരുന്നു. ശിശുക്കള്‍ക്കുവേണ്ടിയുള്ള മുലക്കുപ്പികള്‍ വിറ്റ് ഈ ഗുജറാത്തുകാരന്‍ നല്ല സമ്പാദ്യമുണ്ടാക്കി. അപ്പോഴാണു സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നു നിഖിലിന് ആഗ്രഹമുണ്ടായത്.
പൂപ്‌സി കമ്പനിയില്‍ നിന്നു നല്ല കമ്മീഷന്‍ നേടിയിരുന്ന നിഖില്‍ ആ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്നു കേട്ടപ്പോള്‍ കൂട്ടുകാരും സഹപ്രവര്‍ത്തകരും ആ യുവാവിനെ അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ നോക്കി. പക്ഷേ, സ്വന്തം ബിസിനസ് തുടങ്ങുവാനുള്ള തീരുമാനത്തില്‍ നിഖില്‍ ഉറച്ചുനിന്നു. വെറ്റിലക്കച്ചവടത്തിലേക്കാണു നിഖില്‍ ആദ്യം തിരിഞ്ഞത്. കല്‍ക്കട്ടയില്‍ നിന്നു വെറ്റില വാങ്ങി ബോംബെയില്‍ വില്ക്കുവാനായിരുന്നു പ്ലാന്‍.
കുറെ പണവുമായി കല്‍ക്കട്ടയിലെത്തിയ നിഖില്‍ നാലായിരം വെറ്റിലകള്‍ വാങ്ങി പത്തു വലിയ കുട്ടകളിലാക്കി ബോംബെയിലേക്കു ട്രെയിന്‍ കയറി. പ്രയാസമേറിയ യാത്രയായിരുന്നു അത്. വെറ്റില ഉണങ്ങാതിരിക്കുവാന്‍ വേണ്ടി ഇടയ്ക്കിടെ അവയില്‍ വെള്ളം തളിക്കേണ്ടിയിരുന്നു. അതിനിടയില്‍ വെറ്റില മോഷ്ടാക്കളുടെ ശല്യവും ഉണ്ടായി.
എങ്കിലും വെറ്റിലകള്‍ അധികം കേടുകൂടാതെ ബോംബെയിലെത്തിക്കുവാന്‍ നിഖിലിനു സാധിച്ചു. അവ വിറ്റയിനത്തില്‍ നല്ല ലാഭം നിഖിലിനുണ്ടായി.
വെറ്റിലക്കച്ചവടത്തില്‍ വിജയം നേടിയ നിഖില്‍ മറ്റു പല ബിസിനസ് രംഗങ്ങളിലേക്കും കടന്നു. അതിലൊന്നു വിദേശ മാര്‍ക്കറ്റുകളെ ലക്ഷ്യം വച്ചുള്ള മരുന്നു നിര്‍മാണമായിരുന്നു.
നിഖില്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്കു കടന്നപ്പോള്‍ ആദ്യം അഭിമുഖീകരിച്ച ഒരു പ്രശ്‌നം സാധനങ്ങള്‍ കയറ്റിയയയ്ക്കുന്നതിലും ഇറക്കുന്നതിലും തുറമുഖത്തുണ്ടായ കാലതാമസമായിരുന്നു. ചില വിദേശ തുറമുഖങ്ങളില്‍ ഇരുപത്തിനാലു മണിക്കൂര്‍കൊണ്ടു പൂര്‍ത്തിയാകുന്ന ജോലി ബോംബെ തുറമുഖത്തു പൂര്‍ത്തിയാക്കുവാന്‍ പതിനേഴു ദിവസം വരെ വേണ്ടിവന്നിരുന്നു. തുറമുഖ രംഗത്തു താന്‍ അഭിമുഖീകരിച്ച പ്രശ്‌നം പരിഹരിക്കുവാന്‍ നിഖില്‍ ചെയ്തതെന്താണെന്നോ? ഒരു പുതിയ തുറമുഖം ആരംഭിക്കുക!
അങ്ങനെയാണു ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായി സിപ്പവാവ് തുറമുഖം 1996ല്‍ ആരംഭിക്കുന്നത്. ആ തുറമുഖത്തില്‍ ആദ്യം എത്തിയ കപ്പലിനു മുപ്പത്തിനാലു മണിക്കൂറിനുള്ളില്‍ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുവാന്‍ സാധിച്ചു എന്നതു നിഖിലിന്റെ വലിയ നേട്ടമായിരുന്നു.
ഉന്നതവിദ്യാഭ്യാസമോ കുടുംബപരമായ ബിസിനസ് പശ്ചാത്തലമോ വന്‍ കമ്പനികളുടെ സാമ്പത്തികസാങ്കേതിക സഹകരണമോ ഇല്ലാതെയാണു നിഖില്‍ തുറമുഖ നിര്‍മാണത്തിലേക്ക് എടുത്തു ചാടിയത്. എന്നാല്‍, ഈ രംഗത്തു വന്‍വിജയം നേടുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു ഇംഗ്ലീഷ് വാരികയില്‍ അദ്ദേഹമെഴുതിയ കോളത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയുമാണ് അദ്ദേഹത്തെ വിജയത്തിലേക്കു നയിച്ചത്. ഉന്നതവിദ്യാഭ്യാസം നേടുവാന്‍ നിഖിലിനു സാധിച്ചില്ല എന്നതു ശരി തന്നെ. എന്നാല്‍, അദ്ദേഹം ജീവിതാനുഭവങ്ങളില്‍ നിന്നു പലപ്പോഴും പഠിച്ചു. പുതിയ ആശയങ്ങള്‍ സ്വീകരിക്കുവാനും ഭാവിയെക്കുറിച്ചു സ്വപ്നം കാണുവാനും അദ്ദേഹം എപ്പോഴും തയാറായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് പരാജയമനോഭാവത്തോടെ പിന്മാറുവാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
പുതിയ തുറമുഖം ആരംഭിച്ച നിഖില്‍ അവിടംകൊണ്ടു തന്റെ സ്വപ്നങ്ങള്‍ അവസാനിപ്പിച്ചില്ല. തുറമുഖത്തോടൊപ്പം ഒരു കപ്പല്‍നിര്‍മാണശാലകൂടി അദ്ദേഹം സ്വപ്നം കണ്ടു. അതും ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.
നിഖിലിന്റെ സ്വപ്നങ്ങള്‍ കപ്പല്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനത്തോടെ അവസാനിച്ചിട്ടില്ല. രാഷ്ട്രനിര്‍മാണത്തിനു സഹായിക്കുന്ന മറ്റു പല പ്ലാനുകളും പദ്ധതികളും അദ്ദേഹം ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
നിഖിലിന്റെ മാതൃക നമുക്കു പാഠമാകേണ്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതസൗകര്യവുമൊക്കെ ഉണ്ടായിട്ടും എത്രയോ പേര്‍ ജീവിതത്തില്‍ ഒന്നും ചെയ്യാതെ, അനങ്ങാതെ, ഇരിക്കുന്നു. വച്ചാല്‍വച്ചിടത്തിരിക്കുന്ന ഇക്കൂട്ടര്‍ സമൂഹനന്മയ്ക്കായി ഒന്നും ചെയ്യുന്നില്ലെങ്കിലും അവര്‍ മറ്റുള്ളവരെ കൊള്ളയടിക്കുകയോ വഞ്ചന കാണിക്കുകയോ ചെയ്യുന്നില്ലല്ലോ എന്നു നമുക്കാശ്വസിക്കാം. എന്നാല്‍, നല്ല വിദ്യാഭ്യാസവും കുടുംബപശ്ചാത്തലവുമുള്ള എത്രയോ പേര്‍ തങ്ങള്‍ വാങ്ങുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യാതെ മറ്റുള്ളവരുടെ ജീവിതഭാരം കൂട്ടുന്നു. രാഷ്ട്രനിര്‍മാണത്തിനും സമൂഹനന്മയ്ക്കുമായി അവര്‍ ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, അഴിമതിയിലൂടെ അവര്‍ മറ്റുള്ളവരെ കൊള്ളയടിക്കുകയും ചെയ്യുന്നു.
ദൈവം നമുക്കു തന്നിരിക്കുന്ന ബുദ്ധിശക്തിയും മറ്റു കഴിവുകളും ഉപയോഗിച്ചു നമ്മുടെ ജീവിതം ക്രിയാത്മകമായി കെട്ടിപ്പടുക്കുവാനാണു നാം പരിശ്രമിക്കേണ്ടത്. നിഖിലിനെപ്പോലെയുള്ള ഭാവനാ സമ്പന്നരും അധ്വാനശാലികളും അതാണു ചെയ്യുന്നത്. അവരുടെ ജീവിതവിജയത്തിന്റെ കാരണവും മറ്റൊന്നല്ല.
നമ്മുടെ ജീവിതസാഹചര്യങ്ങള്‍ എത്ര ചെറുതാണെങ്കിലും നമുക്കും ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതു മറക്കേണ്ട. അതിനു നാം നമ്മെത്തന്നെ സജ്ജരാക്കണമെന്നു മാത്രം.