ചോദിച്ചത് കതക്; കിട്ടിയത് വീട്; പാപ്പിയമ്മയ്ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ
Wednesday, January 13, 2021 2:53 PM IST
പൊളിഞ്ഞുവീഴാറായ കുടിലിനു കതകു ചോദിച്ച വയോധികയ്ക്കു അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകാൻ ബോബി ചെമ്മണ്ണൂർ. തലയോലപറന്പ് വടയാർ തേവലക്കാടു ഭാഗത്ത് പാടത്തിന്റെ ഓരത്തെ കുടിലിൽ തനിച്ചു കഴിയുന്ന 98 കാരി പാപ്പിയമ്മയ്ക്കാണ് ബോബി ചെമ്മണ്ണൂർ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി വീടു നിർമിച്ചു നൽകുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് തേവലക്കാട് എത്തി പാപ്പിയമ്മയെ ചേർത്തുപിടിച്ച ബോബി മൂന്നു മാസത്തിനകം അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകി. പത്തു സെന്റ് സ്ഥലം പാപ്പിയമ്മയുടെ ഭർത്താവിനു കുടികിടപ്പായി കിട്ടിയിട്ടുണ്ടെങ്കിലും സ്ഥലം രേഖാമൂലം സ്വന്തം പേരിലാക്കാത്തതിൽ വീടിനു സർക്കാർ ധനസഹായം ലഭിച്ചില്ല.
ഭർത്താവ് മൈലാടി വർഷങ്ങൾക്കു മുന്പ് മരിച്ചു. ഇവരുടെ മക്കളായ തങ്കമ്മ, അംബിക എന്നിവരെ വിവാഹം കഴിച്ചയച്ചു. ഇതിൽ അംബിക തേവലക്കാടും തങ്കമ്മ ചാലപ്പറന്പിലുമാണ് താമസിക്കുന്നത്.
മകൾ അംബിക അമ്മയ്ക്കു ഇടയ്ക്ക് ഭക്ഷണമൊക്കെ കൊണ്ടുവന്നു നൽകും. സമീപത്തെ പറന്പിൽ വീഴുന്ന തേങ്ങയും അടയ്ക്കയുമൊക്കെ പെറുക്കിക്കൂട്ടി തലയോലപ്പറന്പ് ചന്തയിൽ കൊണ്ടുപോയി കൊടുത്തു ലഭിക്കുന്ന പണം കൊണ്ടാണ് പാപ്പിയമ്മ ജീവിതച്ചെലവുകൾ നടത്തുന്നത്.
നാട്ടിൻപുറത്തെ കലർപ്പില്ലാത്ത ജീവിതങ്ങളെക്കുറിച്ചു ഡോക്യുമെന്ററിയെടുക്കാൻ വന്ന ഫോട്ടോഗ്രഫർ മഹാദേവൻ തന്പിയോടു മുണ്ടാർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് പാപ്പിയമ്മയെക്കുറിച്ചു പറഞ്ഞത്.
പാപ്പിയമ്മയുടെ ജീവിതദൈന്യം പകർത്തിയ മഹാദേവൻ തന്പിയോടു കുടിലിന് ഒരു വാതിൽ പിടിപ്പിച്ചു തരണമെന്ന് അവർ ആവശ്യപ്പെട്ടു. പാപ്പിയമ്മയുടെ ചിത്രം മഹാദേവൻ തന്പി യൂട്യൂബിലിട്ടത് വൈറലായിരുന്നു. അതു ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധയിലും പെട്ടതോടെയാണ് പാപ്പിയമ്മയെ തേടി അദ്ദേഹമെത്തിയത്.