കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരന് രക്ഷകരായി ഇന്ത്യന്‍ സൈന്യം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദുദാപൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ശിവം എന്ന ഒന്നര വയസ്സുകാരന്‍ 300 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ 20-25 അടി താഴ്ചയില്‍ കുട്ടി കുടുങ്ങി കിടന്നു.

സ്ഥലത്തെത്തിയ സൈനികര്‍ കയറില്‍ ഒരു മെറ്റല്‍ ഹുക്ക് കെട്ടി, അത് കുട്ടിയുടെ വസ്ത്രത്തില്‍ കുരുക്കിയാണ് പുറത്തെത്തിച്ചത്. 45 മിനിറ്റ് കൊണ്ടാണ് സൈന്യം ഈ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

ക്യാപ്റ്റന്‍ സൗരഭും സംഘവുമാണ് 18 മാസം പ്രായമുള്ള കുഞ്ഞിനെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച കുഞ്ഞിനെ സൈനികന്‍ പരിചരിക്കുന്ന ചിത്രങ്ങള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി ബുധനാഴ്ച ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വൈറലാവുകയായിരുന്നു. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുള്‍പ്പെടെ നിരവധി പേരാണ് സൈനികര്‍ക്ക് അഭിനന്ദനവുമായി എത്തുന്നത്.