കള്ളയൊപ്പിടാൻ നോക്കേണ്ട, തോറ്റുതൊപ്പിയിടും! ജയന്റെ ഒപ്പ് ഒരു സംഭവമാണ്
Friday, October 29, 2021 4:13 PM IST
ഒപ്പുകൾ പലപ്പോഴും കൗതുക കാഴ്ചയാണ്. വരയും കുറിയും നീട്ടും കുറക്കുമുള്ള ഒപ്പുകളൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയിൽ ഗൗരവം തോന്നിക്കുന്ന കൈയൊപ്പുകൾ ചാർത്താനാണ് മിക്കവരും ശ്രമിക്കുക. എന്നാൽ വയനാട് മാനന്തവാടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എം.കെ. ജയന്റെ കൈയൊപ്പു കണ്ടാൽ ആരും ഒന്നു ഞെട്ടും. എങ്ങനെയാണ് ഈ ഒപ്പ് ഇട്ടിരിക്കുന്നതെന്നു പലരും തിരിച്ചും മറിച്ചും നോക്കും.
എന്നാൽ, എങ്ങനെയാണ് ഇതു വരച്ചുണ്ടാക്കിയതെന്ന് ജയനല്ലാതെ ആർക്കും അത്ര എളുപ്പം പിടികിട്ടില്ല. അത്രയ്ക്കു സങ്കീർണവും അതേസമയം കാഴ്ചയ്ക്കു രസകരവുമാണ് ജയന്റെ ഒപ്പ്. ഇത് ഒരിക്കൽകൂടി ഇടാൻ കഴിയുമോ എന്നായിരിക്കും ഈ ഒപ്പു കാണുന്ന പലരും ആദ്യം ചിന്തിക്കുക. എന്നാൽ, വള്ളിപുള്ളി വ്യത്യാസമില്ലാതെ ജയൻ ഒപ്പിട്ടുകൊണ്ടേയിരിക്കുന്നു, സർക്കാർ രേഖകളിൽ അടക്കം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ജയനും ജയന്റെ കൈയൊപ്പും. ഇംഗ്ലീഷിൽ എഴുതി M ഉം K ഉം പ്രത്യേക രീതിയിൽ വരച്ചാണ് ഇദ്ദേഹം ആകർഷകമായ ഒപ്പിടുന്നത് .
സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒപ്പ് ഇടാൻ പഠിച്ചിട്ടു വരണമെന്നു ടീച്ചറുടെ പറച്ചിലിൽ ഉണ്ടായ ഒന്നൊന്നര ഒപ്പാണിത്. ഒപ്പിലെ കൗതുകം കണ്ടു വിസ്മയിച്ച ടീച്ചർ അത് എസ്എസ്എൽസി ബുക്കിൽ ഇടാൻ നിർദേശിക്കുകയായിരുന്നു.പിന്നീട് ഇതുവരെ മാറ്റിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
ദിവസവും നിരവധി ഫയലുകളിൽ ഒപ്പിടേണ്ടി വരുന്ന അവസരത്തിൽ ഒരൊപ്പിൽ പോലും വ്യത്യാസം വരുത്താതെ ജയൻ ശ്രദ്ധിക്കാറുണ്ട്. അപേക്ഷകളിലും ചിലപ്പോൾ ചെറിയ കോളത്തിൽ ഒപ്പ് ചെറുതാക്കേണ്ടി വരുന്നതു മാത്രമാണ് അൽപ്പം പ്രയാസമുണ്ടാക്കുന്നതെന്നു ജയൻ പറയുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ മലയാള കവിതയിൽ ശ്രദ്ധയനായ ദ്രുപദ് ഗൗതമിന്റെ പിതാവാണ് സുൽത്താൻ ബത്തേരി കുപ്പാടി സ്വദശിയായ ജയൻ . സോഷ്യൽ മീഡിയയിൽ കൈയൊപ്പ് വൈറലായതോടെ ജയന്റെ ഫോണിനും ഇപ്പോൾ വിശ്രമമില്ല.