അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന്റെ കവർ ചിത്രം വയനാട്ടുകാരിയുടേത്
Thursday, June 3, 2021 5:10 PM IST
വയനാട്ടുകാരിയുടെ വരയിൽ വിരിഞ്ഞ ചിത്രം അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന്റെ കവർ ചിത്രമായി തെരഞ്ഞെടുത്തു. പാരീസ് കമ്മ്യൂണിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
ചീരാൽ വളപ്പിൽ പരേതനായ മുഹമ്മദിന്റേയും ബഷീറ ബീബിയുടേയും മകളായ ജുനൈന മുഹമ്മദ് എന്ന 22കാരി വരച്ച ചിത്രമാണ് പ്രസിദ്ധീകരണത്തിന്റെ പുറക് കവർ പേജ് ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ജുനൈനയ്ക്ക് ലഭിച്ചു. 15 രാജ്യങ്ങളിലായി നടത്തിയ സൃഷ്ടികളിൽ നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്.
ലോക ചരിത്രത്തിലെ ആദ്യ തൊഴിലാളി സമരത്തിന്റെ സ്മരണകൾ ഒന്നര നൂറ്റാണ്ട് പിന്നിടുന്നതോടനുബന്ധിച്ചാണ് സ്മരണിക പുറത്തിറക്കുന്നത്. പതിനെട്ടോളം ഭാഷകളിലാണ് സ്മരണിക പ്രസിദ്ധീകരിക്കുന്നത്.
മുൻ കവർ ചിത്രം അലജാൻഡ്രോ നാഷണൽ അക്കാദമി ഓഫ് ഫൈൻ ആർട്സിലെ ജോർജ് ലൂയിസ് റോഡ്രിഗസ് അഗ്യൂലറിയുടേതാണ്. ലോകമെന്പാടുമുള്ള പ്രസിദ്ധീകരണങ്ങളിൽ ഈ ചിത്രങ്ങളാണ് ഉപയോഗിക്കുക. പോണ്ടിച്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ജുനൈന. ലുലുബ, ബാസറ്റ് അമൻ എന്നിവർ സഹോദരങ്ങളാണ്.