സോഷ്യല്‍ മീഡിയയിലെ പെണ്‍സുഹൃത്തിനെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയ യുവാവ് എത്തിപ്പെട്ടത് പാകിസ്ഥാനില്‍ !
Wednesday, November 20, 2019 5:11 PM IST
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാനായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്ര സ്വദേശി പാകിസ്ഥാനിൽ പിടിയില്‍.
ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര് എൻജിനിയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്.
പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന് വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണ് പോലീസ്.
അതേസമയം, പാക് പൊലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരു മാസത്തിനുള്ളില്‍ താന്‍ ജയിലില്‍ നിന്ന് മോചിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷിതാക്കളെ അറിയിക്കുന്നതായിരുന്നു വീഡിയോ. തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കള്‍ക്ക് സന്ദേശം കൈമാറിയത്.
‘മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പോലീസ് സ്റ്റേഷനില്‍നിന്ന് അവരെന്നെ കോടതിയില്‍ ഹാജരാക്കി. ഇനി ജയിലിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യന്‍ എംബസിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ജയിലില്‍ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും’, പ്രശാന്ത് പറഞ്ഞു.
പാക് പോലീസിന്റെ അനുവാദം വാങ്ങിയായിരുന്നു പ്രശാന്ത് തെലുങ്കില്‍ സംസാരിച്ചത്. എന്തായാലും പ്രശാന്തിന്റെ സാഹസം കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും.