ആ ചെമ്പനീര്‍ പൂക്കള്‍ക്ക് മുന്നില്‍ കാക്കിയും ലാത്തിയും ചിരിച്ചു നിന്നു !
Thursday, December 19, 2019 6:17 PM IST
"എന്റെ അച്ഛന് കരുതുന്നത് ഞാന്‍ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാല്‍, ഞാന്‍ ചരിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണെന്ന് അദ്ദേഹത്തിന് അറിയില്ല’. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തെ ഇളക്കി മറിച്ച് പ്രതിഷേധം നടക്കുമ്പോള്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പോലീസുകാരന് മുന്പിൽ റോസാപുഷ്പം നീട്ടി നില്ക്കുന്ന പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന പോസ്റ്ററില്‍ എഴുതിയിരുന്ന വാചകമാണിത്.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ അണി ചേര്‍ന്നത്. പാട്ട് പാടിയും നൃത്തം ചെയ്തും സര്‍ക്കാരിനെതിരേ ആസാദി മുദ്രാവാക്യം മുഴക്കിയുമുള്ള പ്രതിഷേധത്തിനിടെ പ്രതിരോധിക്കാന്‍ നിന്ന പോലീസുകാര്‍ക്ക് സമരക്കാര്‍ റോസാപുഷ്പങ്ങള്‍ നല്കുന്ന കാഴ്ച ശ്രദ്ധേയമായി. ജന്തര്‍ മന്ദറില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മുട്ടു കുത്തി നിന്നാണ് സമരക്കാര്‍ റോസാപുഷ്പങ്ങള്‍ വച്ചുനീട്ടിയത്.
അതിനിടെ ജന്തര്‍ മന്ദര്‍, സുരാജ്മല്‍ സ്റ്റേഡിയം, ഭവാന രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവിടങ്ങളിലെ സമരക്കാര്‍ക്ക് വാഴപ്പഴവും ലഘുഭക്ഷണവും നല്‍കിയാണ് ഡല്‍ഹി പോലീസ് ഇന്ന് ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ശ്രമിച്ചത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇരച്ചു കയറി വിദ്യാര്‍ഥിയുടെ കണ്ണ് അടിച്ചു പൊട്ടിച്ചതും വെടിവെച്ചു എന്നുള്ള ആരോപണങ്ങളും നിലനില്‍ക്കെ ഇന്നലെ സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പോലീസുകാരുടെ നടപടി ശ്രദ്ധേയമായി.
ജന്തര്‍ മന്ദറില്‍ പാട്ടു പാടിയും നൃത്തം ചെയ്തും യുവാക്കള്‍ വൈകുന്നേരം വരെ സമരം ചെയ്തു. അര്‍ധസൈനിക വിഭാഗങ്ങളും നിരവധി പോലീസുകാരും ജലപീരങ്കികളും അടക്കം വന്‍ സുരക്ഷാ സന്നാഹമാണ് സമരക്കാരെ നേരിടാന്‍ ഒരുക്കിയിരുന്നത്.
അതിനിടെ, ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് നിസ്കരിക്കുന്ന സമയമായപ്പോള്‍ പ്രദേശത്തെ ഇതര മതസ്ഥര്‍ ഉള്‍പ്പടെ ചുറ്റും നിന്ന് മനുഷ്യച്ചങ്ങല തീര്‍ത്താണ് ഇവര്‍ക്ക് സൗകര്യമൊരുക്കിയത്.
സെബി മാത്യു