ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം റിക്കാർഡ് ബുക്കിൽ
Wednesday, November 24, 2021 1:41 PM IST
ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികൾ ഉപയോഗിച്ച് നിർമിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അംഗീകാരം. ചിത്രം കാണാനായി തൂക്കുപാലത്തെ വീട്ടിലെത്തിയ ജില്ലാ കളക്ടർ ഷീബ ജോർജ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മെഡലും സർട്ടിഫിക്കറ്റും നിശാന്തിന് കൈമാറി.
ഒരു ഇലക്ട്രിക് സ്ക്രൂ ഡ്രിൽ ഉപയോഗിച്ച് 144 മണിക്കൂറുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ആദ്യകാഴ്ചയിൽ കറുപ്പും വെളുപ്പും ചായം ഉപയോഗിച്ച് വരച്ച സുരേഷ് ഗോപിയുടെ ചിത്രം എന്നാണ് തോന്നുക. എന്നാൽ ആയിരക്കണക്കിന് സ്ക്രൂ ആണികൾ കൃത്യമായി ചേർത്തുവച്ച് ഒരുക്കിയിരിക്കുന്ന സൃഷ്ടിയാണിത്.
നാലടി വീതിയും നാലടി ഉയരുമുള്ള ചിത്രത്തിന് 100 കിലോയോളം ഭാരമുണ്ട്. സ്ക്രൂ കാൻവാസിൽ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചത്.
സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ചിത്രം ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അംഗീകാരത്തിന് അയച്ചത്. തന്റെ യൂട്യൂബ് ചാനലിൽ ഇടാൻ തയാറാക്കിയ ചിത്രത്തിന്റെ നിർമാണ വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥർ ചിത്രത്തിന്റെ പ്രത്യേകതകൾ വിലയിരുത്തി നൽകിയ കത്തും ഉൾപ്പെടെയാണ് അപേക്ഷ നൽകിയത്.
തുടർന്ന് അംഗീകാരം ലഭിച്ച വിവരം നിശാന്ത് തന്നെ നവമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇത് വൈറലായതോടെ കഴിഞ്ഞദിവസം സുരേഷ് ഗോപി എംപി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കെട്ടിടത്തിനു മുകളിൽനിന്ന് വീണുണ്ടായ അപകടത്തെത്തുടർന്ന് നിശാന്തിന് അരയ്ക്കു താഴേക്കുള്ള സ്വാധീനം നഷ്ടപ്പെട്ടു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
നിശാന്തിന്റെ ജീവിതത്തോടുള്ള അനുകൂല സമീപനം പലർക്കും പ്രചോദനമാവുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, പഞ്ചായത്തംഗം ഷിഹാബ് ഈട്ടിക്കൽ, ഉടുന്പൻചോല തഹസിൽദാർ നിജു കുര്യൻ, പാറത്തോട് വില്ലേജ് ഓഫീസർ ടി.എ. പ്രദീപ് എന്നിവരും കളക്ടർക്കൊപ്പം അഭിനന്ദനം അറിയിക്കാൻ നിശാന്തിന്റെ വീട്ടിലെത്തിയിരുന്നു.