ഈ യാത്ര എവിടേക്കാണ്, എന്നാണ് നന്നാവുക?
Thursday, April 28, 2022 7:47 PM IST
സംസ്ഥാനത്തെ ആദ്യ കണ്ടക്ടറില്ലാ ബസ് സർവീസ് നിർത്തിവയ്ക്കാൻ നിർദേശിച്ച മോട്ടോർവാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് ഡോ. മുരളി തുമ്മാരുകുടി. ജനീവ ഡ്രൈവറില്ലാതെ ബസ് ഓടിക്കാൻ ശ്രമിക്കുന്പോഴാണ് കണ്ടക്ടർ ഇല്ലാത്തതിനാൽ നമ്മൾ സർവീസ് നിർത്താൻ പറയുന്നതെന്ന് തുമ്മാരുകുടി കുറിക്കുന്നു. നിലവിൽ ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കോഓര്‍ഡിനേഷന്‍ ഓഫിസ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് അദേഹം.
വടക്കഞ്ചേരിയിൽ നിന്നും ആലത്തൂരിലേക്കുള്ള ബസാണ് കണ്ടക്ടറില്ലാതെ സർവ്വീസ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മുഖ്യധാര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപാണ് ബസ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് അനുവദിക്കില്ലെന്ന് മോട്ടോർവാഹന വകുപ്പ് അറിയിക്കുകയായിരുന്നു. മോട്ടോർ വാഹന നിയമം 219 അനുസരിച്ച് ബസിൽ നിർബന്ധമായും കണ്ടക്ടർ വേണമെന്നാണ് അധികൃതർ പറയുന്നത്.
ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി വാതകമാണ് ഇന്ധനം. യാത്രക്കാർക്ക് ചാർജ് ഇടാൻ പ്രത്യേക ബോക്സും, ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യവും ബസിൽ സജ്ജീകരിച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഡ്രൈവർ ഇല്ലാത്ത ബസ്, കണ്ടക്ടർ ഇല്ലാത്ത ബസ്
എല്ലാ ജൂൺ ഒന്നാം തിയതിയും ജനീവയിൽ ഒരു പരേഡ് ഉണ്ട്. പഴയ കാലത്തെ പൊതു ഗതാഗത സംവിധാനത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനാണ് ഇത്.
പഴയ കാലത്തെ കുറച്ചു ബസും ട്രാമും ഒക്കെ അവർ മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. അവ അന്ന് നിരത്തിൽ ഇറങ്ങും.
അക്കൂട്ടത്തിൽ ഇറങ്ങുന്ന ഒന്നാണ് കണ്ടക്ടർ. പീപ്പിയും ടിക്കറ്റ് റാക്കും ഒക്കെയായിട്ടുള്ള ഈ തൊഴിൽ ഇപ്പോൾ മ്യൂസിയം പീസാണ്.
2003 ലാണ് ഞാൻ ജനീവയിൽ എത്തുന്നത്. അന്നേ അവിടെ കണ്ടക്ടർ ഇല്ല. 1862 ലാണ് ജനീവയിൽ പൊതുഗതാഗതം തുടങ്ങുന്നത്. എന്നാണ് ഇതിൽ കണ്ടക്ടർ ഇല്ലാതായതെന്ന് വ്യക്തമല്ല, പക്ഷെ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല എന്നുറപ്പാണ്.
ഈ നൂറ്റാണ്ടിൽ അവർ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്.
ഡ്രൈവർ ഇല്ലാതെ പൊതുഗതാഗതം കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്കുക.
ഇത്തരത്തിലുള്ള വാഹനങ്ങൾ സ്വിറ്റസലർലണ്ടിൽ ഇപ്പോൾ തന്നെ ഉണ്ട്. ഞാൻ യാത്ര ചെയ്തിട്ടുണ്ട്.
അപ്പോഴാണ് കണ്ടക്ടർ ഇല്ലാത്തതിനാൽ നമ്മൾ സർവീസ് നിർത്താൻ പറയുന്നത്.
ഈ യാത്ര എവിടേക്കാണ്?
മുരളി തുമ്മാരുകുടി