സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6840 രൂപയും പവന് 54,720 രൂപയുമായി.
കേരള വിപണിയിലെ സര്‍വകാല റിക്കാര്‍ഡാണിത്. ഏപ്രില്‍ 19ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,815 രൂപ, പവന് 54,520 രൂപ എന്നീ വിലയാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്കു മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില 70 രൂപ ഗ്രാമിന് വര്‍ധിച്ച് 5700 രൂപയായി.
വെള്ളിയുടെ വില കഴിഞ്ഞ നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. 31.43 ഡോളറിലാണ് വെള്ളിവില. ഇറക്കുമതി ചെയ്യുന്ന വെള്ളി വില കിലോ ഗ്രാമിന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു.
വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഭവന പദ്ധതിയില്‍ 125 കോടി നിക്ഷേപം
കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെര്‍ട്ടസ് കാപിറ്റല്‍ സുരക്ഷിത കടപ്പത്ര പ്ലാറ്റ്ഫോമായ ഏണസ്റ്റ് ഡോട്ട് മിക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാൻഡിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല.
ശുദ്ധമായ കുടിവെള്ളത്തിന് കൈകോര്‍ത്ത്...
കൊച്ചി: സംസ്ഥാനത്ത് പാക്കേജ് കുടിവെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ അഗ്വ ഇന്ത്യ, ഓള് കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി (എകെപിഡിഡബ്ല്യൂഡിഎ) ധാരണാപത്രം ഒപ്പുവച്ചു.
അഗ്വ ഇന്ത്യ സഹസ്ഥാപകരായ മുഹമ്മദ് ഷാജര്‍, കെ.യു. മുസ്തഫ, ഷാഹിന്‍ അബ്ദുളള, എകെപിഡിഡബ്ല്യൂഡിഎ ജില്ല പ്രസിഡന്റ് കെ.എ. അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
കൊച്ചി: ഭക്ഷ്യവസ്തുക്കളെ അണുവിമുക്തമാക്കുന്ന എഥിലീൻ ഓക്സൈഡിന്റെ (ഇടിഒ) ഉപയോഗം സുഗന്ധവ്യഞ്ജന വ്യവസായ, കയറ്റുമതി രംഗങ്ങളിലുണ്ടാക്കിയ ആശങ്കകൾക്കു വിരാമമായില്ല.
ഇടിഒയുടെ ഉപയോഗത്തിന്റെ പേരിൽ സിംഗപ്പുരും ഹോങ്കോംഗും ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്നു കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നു.
സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന സാൽമൊണെല്ല, ഇ കോളി രോഗാണുക്കളെയും സൂക്ഷ്മജീവികളെയും നിയന്ത്രിക്കുന്നതിനും ഭക്ഷ്യവസ്തുക്കളെ അണുവിമുക്തമാക്കുന്നതിനുമാണ് ഇടിഒ ഉപയോഗിക്കുന്നത്. വിപണിയിലെത്തുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ തനിമയും സ്വാദും ഗുണങ്ങളും നിലനിർത്തുന്നതിൽ ഇതിനു വലിയ പങ്കുണ്ട്. അതേസമയം, പരിധിയിൽ കവിഞ്ഞ ഇടിഒ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിനു ഹാനികരമാണെന്നും ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇടിഒ അനുവദനീയമായ പരിധിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ് ഇഎഫ്) ചെയർമാൻ സഞ്ജീവ് ബിഷ്ത് പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിബന്ധനകൾ പാലിച്ച് ഇടിഒ പ്രയോഗം നിയമപ്രകാരം അനുവദിക്കേണ്ടതാണ്. ഇടിഒ ഉപയോഗിച്ച് സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യാൻ ഇന്ത്യൻ കയറ്റുമതിക്കാരെ അനുവദിച്ചില്ലെങ്കിൽ അത് ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഗുണനിലവാര മാനദണ്ഡങ്ങളും പരമാവധി അവശിഷ്ട പരിധികളും (എംആർഎൽ) നിശ്ചയിച്ചിട്ടുണ്ടെന്ന് എഐഎസ്ഇഎഫ് വൈസ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു.
ശാസ്ത്രീയമായി അപകടസാധ്യത വിലയിരുത്തേണ്ടത് അതിന്റെ അടിസ്ഥാനത്തിലാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ ഇടിഒ അനുവദിക്കാതിരിക്കുന്നതു മൈക്രോ ബയോളജിക്കൽ രോഗാണുക്കൾ വഴിയുള്ള അപകടസാധ്യത വർധിപ്പിക്കും.
എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിനു പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇടപെടണമെന്നു സംഘടനകൾ
എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായരംഗത്തുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പൈസസ് എക്സ്പോർട്ട് സംഘടനകൾ ആവശ്യപ്പെട്ടു.
ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രചാരണങ്ങൾക്കെതിരേ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറത്തിനു (എഐഎസ്ഇഎഫ്) പുറമെ, ഇന്ത്യൻ സ്പൈസ് ആൻഡ് ഫുഡ് സ്റ്റഫ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ഐഎസ്എഫ് ഇഎ), ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡ് അസോസിയേഷൻ (ഐപിഎസ്ടിഎ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റോക്ക് ഹോൾഡേഴ്സ് (എഫ്ഐഎസ്എസ്) എന്നീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇടിഒ വഴി സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ മേൽനോട്ടവും പരിശോധനയും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെയും സുരക്ഷയെയും കുറിച്ചു ബോധവത്കരണം നടത്തണം. എഥിലീൻ ഓക്സൈഡിന്റെ ഉപയോഗം സംബന്ധിച്ചു തെറ്റിദ്ധാരണകളും ആശങ്കകളും നീക്കേണ്ടതുണ്ടെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കയറ്റുമതി 14.26 ലക്ഷം ടൺ
സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും മുൻനിരയിലാണ് ഇന്ത്യ. കഴിഞ്ഞ സാന്പത്തിക വർഷം ഏകദേശം 4.2 ബില്യൺ ഡോളറിന്റെ (14.26 ലക്ഷം ടൺ) സുഗന്ധവ്യഞ്ജനങ്ങൾ രാജ്യം കയറ്റുമതി ചെയ്തു. ഇത്രയും അളവിൽ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ചെറിയ ശതമാനമെങ്കിലും പല കാരണങ്ങളാൽ നിരസിക്കപ്പെടുന്നതു
തിരിച്ചടിയാണ്.
വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തികവര്‍ഷം അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി.
മുൻവർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽനിന്ന് 44.5 ശതമാനമാണു വര്‍ധന. 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം കമ്പനി 257.58 കോടി രൂപയുടെ അറ്റാദായവും നേടി. മുൻവർഷത്തെ 189.05 കോടി രൂപയിൽനിന്ന് 36.2 ശതമാനമാണു വാർഷിക ലാഭവർധന.
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. കമ്പനിയുടെ വാർഷിക പ്രവര്‍ത്തനവരുമാനം 17.7 ശതമാനം വർധനയോടെ 4856.67 കോടി രൂപയിലെത്തിയെന്നു വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
കൊച്ചി: യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ എഎസ്ഒഎസിന്റെ സ്റ്റോറുകൾ ഇന്ത്യയിൽ തുടങ്ങാൻ റിലയന്‍സ് റീട്ടെലിന്റെ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. ഓണ്‍ലൈനായും ഓഫ്ലൈനായും എഎസ്ഒഎസിന്റെ ഇന്ത്യയിലെ എക്സ്ക്ലൂസീവ് പാര്‍ട്ണറായിരിക്കും റിലയന്‍സ് റീട്ടെയിൽ.
എഎസ്ഒഎസ് ബ്രാന്‍ഡുകളുടെ എക്സ്ക്ലൂസീവ് സ്റ്റോറുകള്ക്കുപുറമേ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കും.
നിപ്പോണ്‍ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയ്ക്ക് തുടക്കം
കൊച്ചി: നിപ്പോൺ ടൊയോട്ട വീക്കെന്‍ഡ് ധമാക്കയില്‍ ഇഷ്ടവാഹനം 20നു മുമ്പായി ബുക്ക് ചെയ്ത് 31നു മുമ്പായി ഡെലിവറി നേടുമ്പോള്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു.
ഗ്ലാന്‍സ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് യഥാക്രമം 75000, 63709, 70000 വരെയുള്ള ആനുകൂല്യങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086007 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഓഫര്‍ സ്റ്റോക്ക് ലഭ്യതയനുസരിച്ച് തെരഞ്ഞെടുത്ത മോഡലുകളില്‍ മാത്രമാണ്.
സ്വര്‍ണം: പവന് 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമായി.
വിയറ്റ്ജെറ്റ്: 50% കിഴിവ്
കൊച്ചി: വിയറ്റ്നാം വിമാനയാത്രയ്ക്ക് 20 മുതല്‍ 27 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു നിരക്കില്‍ വിയറ്റ്ജെറ്റ് 50 ശതമാനം ഇളവു പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളിലേക്ക് ഇളവുകളോടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ബിസിനസ്, സ്കൈബോസ്, ഡീലക്സ്, എക്കോ ക്ലാസുകളിൽ ഇളവു ലഭിക്കും. രാജ്യാന്തര ആഡംബര ബ്രാൻഡുകളുടെ നികുതി അടയ്ക്കേണ്ടതില്ലാത്ത സാധനങ്ങള്‍ക്ക് 25 വരെ ചരക്കുഗതാഗത നിരക്കിലും 50 ശതമാനം ഇളവ് ലഭിക്കും. www.vietjetair. comലോ വിയറ്റ്ജെറ്റ് എയര്‍ മൊബൈല്‍ ആപ്പിലോ ടിക്കറ്റുകൾ ലഭിക്കും.
ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
കൊച്ചി: ഇൻഡിഗോ എയർലൈൻസ് കൊച്ചി-ദമാം റൂട്ടിൽ നേരിട്ടുള്ള സർവീസ് ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
തൃശൂർ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് യുഎസ്എയിലേക്കു വ്യാപനത്തിനൊരുങ്ങുന്നു. വിപുലീകരണത്തിന്റെ ഭാഗമായി ഡാളസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലെ പുതിയ ഷോറുമുകളും ഹൂസ്റ്റണ്‍, ഷിക്കാഗോ, ന്യൂജഴ്സി എന്നിവിടങ്ങളിലെ നവീകരിച്ച ഷോറൂമുകളും ഉൾപ്പെടെ അഞ്ചു ഷോറൂമുകൾ ഉടനടി പ്രവര്‍ത്തനമാരംഭിക്കും.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപുലീകരണപരിപാടി യുഎസ് വിപണിയിലെ ബ്രാന്‍ഡിന്റെ വ്യാപനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാവും.
ഇന്നു ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം തുറക്കും, 26നു ഡാളസിലെയും ജൂണ്‍ രണ്ടിന് അറ്റ്ലാന്റയിലെയും പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും.
ഷിക്കാഗോയിലെയും ന്യൂജഴ്സിയിലെയും നവീകരിച്ച ഷോറൂമുകള്‍ ജൂണ്‍ ഒന്‍പത്, 15 തീയതികളില്‍ പ്രവര്‍ത്തനമാരംഭിക്കും.
ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി ജോയ് ആലുക്കാസിന്റെ എല്ലാ അമേരിക്കന്‍ ഔട്ട്ലറ്റുകളിലും പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ പുതിയതും നവീകരിച്ചതുമായ ഷോറൂമുകള്‍ ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോണ്‍ പോള്‍ പറഞ്ഞു.
എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
കൊച്ചി: ഹൈപ്പർ-പേഴ്സണലൈസ്ഡ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ ബിസിനസുകളെ സഹായിക്കുന്ന ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ട്വിക്സറുമായുള്ള പങ്കാളിത്തം എക്സ്പീരിയോൺ ടെക്നോളജീസ് പ്രഖ്യാപിച്ചു.
ബിഎഫ്എസ്ഐ, ഹെൽത്ത് കെയർ, റീട്ടെയിൽ, ലൊജിസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ വ്യവസായങ്ങൾക്ക് ഡിജിറ്റൽ പ്രോസസ് ഓട്ടോമേഷനായി എൻഡ്-ടു-എൻഡ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഈ പ്ലാറ്റ്ഫോമുകൾ.
സിഎക്സ് ഓട്ടോമേഷൻ, ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യം, സിംഗിൾ വെണ്ടർ ഇടപെടൽ, വിലനിർണയ പ്രവചനം, നവീകരണത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ മൂല്യവർധനയ്ക്ക് പങ്കാളിത്തം ലക്ഷ്യമിടുന്നതായി എക്സ്പീരിയോൺ ടെക്നോളജീസ് സിഇഒ ബിനു ജേക്കബ് പറഞ്ഞു.
ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോര്‍ജ് കളപറമ്പില്‍ ജോണിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ പൂര്‍ണസമയ ഡയറക്ടര്‍ പദവി വഹിക്കാം.
യെസ് ബാങ്ക് ‘യെസ് ഗ്രാന്‍ഡ്വര്‍’ തുടങ്ങി
കൊച്ചി: യെസ് ബാങ്ക് ഉയര്‍ന്ന വരുമാനവിഭാഗത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും ജീവിതശൈലിയും കണക്കിലെടുത്തു നടപ്പാക്കുന്ന യെസ് ഗ്രാന്‍ഡ്വർ പ്രത്യേക ബാങ്കിംഗ് പരിപാടിക്കു തുടക്കമായി.
അഞ്ചു ലക്ഷം രൂപ ശരാശരി പ്രതിമാസ ബാലന്‍സോ 20 ലക്ഷം രൂപയുടെ നെറ്റ് റിലേഷന്ഷിപ് മൂല്യമോ ഉള്ളവര്‍ക്കാണു പദ്ധതിയുടെ സേവനം ലഭിക്കുക.
പ്രത്യേകമായ റിലേഷന്ഷിപ് മാനേജര്‍മാര്‍, ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുന്‍ഗണനാ നിരക്കുകള്‍, ലോക്കറിന് ഇളവ്, ഡീമാറ്റ്, ട്രേഡിംഗ്, സേവിംഗ്സ് അക്കൗണ്ടുകള്‍ നല്കുന്ന പ്രത്യേക 3 ഇന്‍ 1 അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബെഡ്റോക്ക് സേവനങ്ങള്‍ ഏഷ്യയിലും
കൊച്ചി: ആമസോണ്‍ വെബ് സര്‍വീസസിന്റെ ജനറേറ്റീവ് എഐ സേവനമായ ബെഡ്റോക്ക് ഇനി ഏഷ്യൻ രാജ്യങ്ങളിലും ലഭ്യമാകും. വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് ബെഡ്റോക്ക്.
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
കോട്ടയം: ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, പഴവര്‍ഗ ഇറക്കുമതി രംഗത്തെ പ്രമുഖരായ ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് പ്രവര്‍ത്തനം വിപുലമാക്കുന്നു.
പഴവർഗ മേഖലയിലെ വിപുലീകരണത്തിന്റെ ഭാഗമായി തുര്‍ക്കി, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ഗ്രീസ്, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഫാമുകളില്‍നിന്ന് പഴങ്ങള്‍ സംഭരിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള പാക്കേജിംഗിനൊപ്പം ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള പഴങ്ങള്‍ എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക് സൗകര്യവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് ഗ്രോഫാമിയോ എന്ന പേരില്‍ ബ്രാന്‍ഡ് സ്ഥാപിച്ചു.
റിലയന്‍സ്, ബിഗ് ബാസ്ക്കറ്റ്, ഗോദ്റെജ് ഫ്രഷ്, മോര്, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി പങ്കാളിത്തത്തിനും കമ്പനിക്ക് പദ്ധതിയുണ്ട്.
സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ
കൊച്ചി: ഇരുമ്പ് ഉത്പന്ന നിർമാതാക്കളായ സൂര്യദേവ് അലോയ് ആൻഡ് പവർ തുരുമ്പെടുത്തു നശിക്കാത്ത എഫ്ഇ 550ഡി സിആർഎസ് ടിഎംടി സ്റ്റീൽ കമ്പികൾ പുറത്തിറക്കി.
ഉയർന്ന നിലവാരമുള്ള ഇരുമ്പയിരിൽനിന്നും രൂപകല്പന ചെയ്താണ് ടിഎംടി ബാറുകളെന്ന് അധികൃതർഅറിയിച്ചു.
വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഴക്കുളത്തെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൈനാപ്പിൾ ഫെസ്റ്റ് 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാരിക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴക്കുളം 751 സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൈനാപ്പിൾ ഫെസ്റ്റ്.
പൈനാപ്പിൾ പാചക മത്സരം, പൈനാപ്പിൾ വിളമത്സരം, കർഷക സെമിനാർ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു രണ്ടിന് പൈനാപ്പിൾ പാചക മത്സരം, പൈനാപ്പിൾ വിള മത്സരം എന്നിവ നടക്കും. തുടർന്ന് ‘മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന് കൃഷി വകുപ്പ് റിട്ട. ഫാം സൂപ്രണ്ട് ബിജുമോൻ സഖറിയ നേതൃത്വം നൽകും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾ ശ്രീ 2024 അവാർഡ് ഡൊമിനിക് ജോർജ് മലേക്കുടിക്കു സമ്മാനിക്കും.
വാഴക്കുളത്തെ പൈനാപ്പിൾ കൃഷിയുടെ വളർച്ചയ്ക്കും മറ്റു സംസ്ഥാനങ്ങളിലേയ്ക്കുള്ള വിപണനത്തിനും തുടക്കം കുറിച്ച ഫാ. ജോവാക്കിം പുഴക്കര സിഎംഐയെയും പൈനാപ്പിൾ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനത്തിന് ജോർജ് വർഗീസ് മുണ്ടയ്ക്കലിനെയും അവാർഡ് നൽകി മന്ത്രി ആദരിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം മടത്തും.
പി.ജെ. ജോസഫ് എംഎൽഎ കാർഷികസന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എംപി പ്രസംഗിക്കും. പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് വർഗീസ് സ്വാഗതവും സെക്രട്ടറി എം.എ. ലിയോ മൂലേക്കുടിയിൽ നന്ദിയും പറയും. പത്രസമ്മേളനത്തിൽ സെക്രട്ടറി എം.എ. ലിയോ മൂലേക്കുടിയിൽ, ഡൊമിനിക് ജോർജ് മലേക്കുടിയിൽ, ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവരും പങ്കെടുത്തു.
എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
ന്യൂഡൽഹി: ശന്പള, പ്രമോഷൻ കുടിശിക സംബന്ധിച്ച് എയർ ഇന്ത്യ ജീവനക്കാർ സമർപ്പിച്ച റിട്ട് ഹർജികൾ സുപ്രീംകോടതി തള്ളി.
എയർ ഇന്ത്യ സർക്കാർ സ്ഥാപനമല്ലാത്തതിനാൽ ഇനി റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും അതിനാൽ കോടതിയുടെ റിട്ട് അധികാരപരിധിക്കു വിധേയമാകാൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ശന്പള പരിഷ്കരണവും പ്രമോഷനും നൽകാത്തതിൽ കേന്ദ്രസർക്കാരിനും കന്പനിക്കുമെതിരേ ജീവനക്കാർ സമർപ്പിച്ച പരാതിയിൽ 2022ൽ ബോംബൈ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
വിമാനക്കന്പനി സ്വകാര്യവത്കരിച്ചപ്പോൾ ജീവനക്കാരുടെ ആവശ്യത്തിൽ കോടതിയുടെ റിട്ട് അധികാരം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീംകോടതി തയാറായില്ല.
സ്വകാര്യവത്കരണത്തിനു ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ.
ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിൽപ്പരം ആളുകളില്‍നിന്നായി 25 കോടി രൂപയോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.
കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ (44) യാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്.
നം ഇന്‍ഡക്സ് ഡെറിവേറ്റീവ് എന്നപേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നുവെന്നും അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.
തുടക്കത്തില്‍ രണ്ടോ മൂന്നോ പേരില്‍നിന്നു ചെറിയ തുക നിക്ഷേപം സ്വീകരിച്ചശേഷം നിക്ഷേപത്തുകയില്‍നിന്നു തന്നെ ലാഭവിഹിതം അയച്ചുകൊടുത്ത് വിശ്വാസം നേടിയശേഷം അവരെ ഉപയോഗിച്ച് പുതിയ നിക്ഷേപകരെ കണ്ടെത്തുകയായിരുന്നു.
ഇത്തരത്തില്‍ ഗള്‍ഫില്‍ ഉയര്‍ന്ന ജോലി നോക്കിയിരുന്ന രണ്ടുപേരെ നിക്ഷേപകരായി ചേര്‍ത്തശേഷം അവര്‍ക്കും നിക്ഷേപത്തുകയില്‍നിന്ന് ലാഭവിഹിതം നല്കി വിശ്വാസം നേടി. പിന്നീട് ഇവരെ ഉപയോഗിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നൂറിലധികം ആളുകളില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍, വ്യവസായികള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് പ്രതി ലക്ഷ്യംവച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണം: പവന് 560 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,785 രൂപയും പവന് 54,280 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില 2388 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.49 ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5650 രൂപയായി.
യുഎസ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഇന്നലെ വന്ന പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിവരങ്ങൾ പലിശനിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച പ്രതീക്ഷ ഉയര്‍ത്തിയതാണു സ്വര്‍ണവില ഉയരാന്‍ കാരണമായത്.
ഏതു വിലയിലും വാങ്ങിക്കുന്ന നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുകയും പിന്നീട് 3040 ഡോളര്‍ കുറയുമ്പോള്‍ വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാല്‍ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വര്‍ണവില ബുള്ളിഷ് ട്രെന്‍ഡിലാണ്.
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
വനിതകൾക്ക് മാത്രം പുതിയ സേവിംഗ്സ് അക്കൗണ്ടുമായി കനറാ ബാങ്ക്. മൂന്നുലക്ഷം രൂപ മുതൽ 10 ലക്ഷം വരെ കാൻസർ കവറേജും 26 ലക്ഷത്തിന്റെ ആക്സിഡന്റ് ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള പ്രത്യേകതകളുമായാണ് കനറ ഏയ്ഞ്ചൽ എന്ന പേരിൽ പുതിയ അക്കൗണ്ട് നിലവിൽ വന്നിരിക്കുന്നത്.
ലാവെൻഡർ, റോസ്, ഓർക്കിഡ് എന്നീ മൂന്നു തരത്തിലാണ് അക്കൗണ്ട്. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ത്രൈമാസ ബാലൻസ് അടിസ്ഥാനപ്പെടുത്തിയാണ് ഈ തരംതിരിവ്. ലാവെൻഡറിൽ മിനിമം 5,000 രൂപയും റോസിൽ 30,000വും ഓർക്കിഡിൽ ഒരു ലക്ഷവുമാണ് വേണ്ടത്. ഇതിനനുസരിച്ച് ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും.
ഫ്രീ കാൻസർ കവറേജ് ഉറപ്പു നൽകുന്നു എന്നതാണ് ഈ അക്കൗണ്ടിന്റെ പ്രധാന പ്രത്യേകത. കാൻസർ ബാധിച്ചാൽ ചികിത്സയ്ക്ക് കാർഡിന്റെ വകഭേദമനുസരിച്ച് 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.
70 വയസ് വരെയാണ് ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്ന പ്രായപരിധി. കാൻസർ ഇൻഷ്വറൻസ് ലഭിക്കുന്നതും ഈ പ്രായം വരെ ആണ്. ഇതോടൊപ്പം അക്കൗണ്ട് ഉടമയ്ക്ക് 8 ലക്ഷം രൂപ മുതൽ 26 ലക്ഷം രൂപ വരെ അപകട മരണ ഇൻഷ്വറൻസ്, ഭർത്താവിന് അപകടമരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ്, എയർ ആക്സിഡന്റിൽ ഭർത്താവ് മരണപ്പെട്ടാൽ നാലു ലക്ഷം രൂപയുടെ ഇൻഷുറൻസസ് എന്നിവ ലഭിക്കും.
വാർഷിക തുക ഇല്ലാതെ ഫ്രീ പ്ലാറ്റിനം എടിഎം കാർഡ്, പരിധിയില്ലാതെ ഫ്രീ ലോക്കർ ഓപ്പറേഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളും ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന വനിതകൾക്ക് ലഭിക്കുന്നതാണ്.
നിലവിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഏയ്ഞ്ചൽ അക്കൗണ്ടിലേക്ക് മാറാം. രണ്ട് ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് (ഉണ്ടെങ്കിൽ) എന്നിവയുടെ ഓരോ പകർപ്പ് സഹിതം കനറാ ബാങ്ക് ശാഖയിലെത്തി നേരിട്ട് അക്കൗണ്ട് തുടങ്ങാം.
കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
കൊച്ചി: കൊച്ചി കപ്പൽശാലയുടെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 150-160 രൂപയോളമാണ് വർധനവുണ്ടായത്. യൂറോപ്പിൽനിന്നുൾപ്പെടെ വലിയ ഓർഡറുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കപ്പൽശാലയുടെ ഓഹരിവിലയിൽ മുന്നേറ്റമുണ്ടായതെന്നാണ് സൂചന.
ഹൈബ്രിഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ രൂപകല്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള വലിയ കരാർ കൊച്ചി കപ്പൽശാലയ്ക്കു ലഭിച്ചിരുന്നു.
ആയിരം കോടിയിലധികം രൂപയുടെ ഓർഡർ യൂറോപ്പിൽനിന്നാണ് കന്പനിക്കു ലഭിച്ചത്. മൂന്നു വർഷം കൊണ്ടു പൂർത്തിയാക്കേണ്ട ഓർഡറാണ് ഒടുവിൽ ലഭിച്ചിട്ടുള്ളത്. 1195 രൂപയായിരുന്ന ഷിപ്പ് യാർഡ് ഓഹരിയുടെ വില 1343 ആയി ഉയർന്നിട്ടുണ്ട്.
യൂറോപ്പിൽ നിന്നുള്ള ഓർഡറിന്റെ വിശദാംശങ്ങൾ കപ്പൽശാല സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. തുടർന്നാണ് കപ്പൽശാലയുടെ ഓഹരികളുടെ വിലയിൽ വർധനവുണ്ടായത്.
രോഹിത് ശര്‍മ ടിസിഎല്‍ അംബാസഡര്‍
തിരുവനന്തപുരം: ടെലിവിഷന്‍-ഗൃഹോപകരണ നിര്‍മാതാക്കളായ ടിസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചുമതലയേറ്റു.
രോഹിത്തിന്റെ സാന്നിധ്യം ടിസിഎല്ലിന്റെ വിശ്വാസ്യതയും മൂല്യവും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്തിന്റെ ഹിറ്റ്മാനെ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിസിഎല്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ഫിലിപ്പ് സിയ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി.
ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
കൊച്ചി: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 14-ാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി.
അസോസിയേഷന് ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്കെ) പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള പ്രഫഷണല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന് (കെപിഎച്ച്എ) പ്രസിഡന്റ് ബിന്ദു പര്വിഷ്, ഷെഫുമാരായ റഷീദ്, ജോര്‍ജ്, സിദ്ദീഖ്, സക്കറിയ, സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹോട്ടല്‍സ്, റിസോര്‍ട്ടസ്, റസ്റ്ററന്റ്സ്, കാറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബിൾ വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 60-ലേറെ സ്റ്റാളുകൾ ഹോട്ടല്ടെക്കില് ഉണ്ട്. പ്രദര്‍ശനം നാളെ സമാപിക്കും.
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
കോട്ടയം: റിട്ടയര്‍മെന്റിനു കാലം ബാക്കിയുണ്ടെങ്കിലും അതിനുള്ള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തേതന്നെ ആരംഭിക്കുന്നതു മികച്ച ഒരു റിട്ടയര്‍മെന്റിനു വഴിയൊരുക്കുമെന്നു ബന്ധന് എഎംസി സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ഗൗരവ് പരിജ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും റിട്ടയര്‍മെന്റ്് കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം മാറ്റിവെക്കരുതെന്നും ഗൗരവ് പരിജ നിര്‍ദേശിക്കുന്നു.
റിട്ടയര്‍മെന്റ് പ്ലാനിംഗ് ഒരിക്കലും അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്. റിട്ടയര്‍മെന്റ് നിക്ഷേപം വൈകിപ്പിക്കുന്നതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിട്ടയര്‍മെന്റ് കാലം ആസൂത്രണം ചെയ്യുന്നതിനു വളരെ പ്രാധാന്യമുണ്ട്. ഈ തീരുമാനങ്ങളും ആസൂത്രണങ്ങളും വൈകിക്കുന്നതു വലിയ പ്രത്യാഘാതമുണ്ടാക്കും. ഇതു കോമ്പൗണ്ടിംഗ് റിട്ടേണുകളുടെ ലഭിക്കുന്ന കാലയളവ് കുറയ്ക്കുകയും നിക്ഷേപ ഓഹരികളില്‍ ഇടിവുണ്ടാക്കുകയും ചെയ്യും.
20കളും 30കളും പ്രായമുള്ളവര്‍ റിട്ടയര്മെന്റിനുപ്രാധാന്യം നല്‍കുന്നില്ല. അത് വിദൂരഭാവിയിലെ ഒന്നായാണ് കാണുന്നത്. പകരം കുടുംബ ഉത്തരവാദിത്വങ്ങള്‍ക്കും കരിയര്‍ മെച്ചപ്പെടുത്തുന്നതിലുമാണ് ഇവര്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,675 രൂപയും പവന് 53,400 രൂപയുമായി.
പ്ലാറ്റിനം ലവ് ബാൻഡിൽ പുതിയ ശേഖരം
കൊച്ചി: പ്ലാറ്റിനം ലവ് ബാൻഡ് പ്രത്യേക പ്ലാറ്റിനം കളക്ഷൻ വിപണിയിൽ അവതരിപ്പിച്ചു. പരമ്പരാഗത ഡിസൈനുകളുടെ ആധുനിക പതിപ്പുകളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി തയാറാക്കിയ പ്രത്യേക കളക്ഷനുകളുമുണ്ട്.
വാര്‍ഡ് വിസാര്ഡിനു വില്പനയിൽ നേട്ടം
കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും മുൻനിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വില്പനയില് മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
1,071 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് കഴിഞ്ഞ മാസം കയറ്റിയയച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയിൽ 135 ശതമാനം അധികം വളര്‍ച്ചയാണു രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫ്
കൊച്ചി: അമ്മമാർക്ക് ആദരവുമായി എസ്ബിഐ ലൈഫിന്റെ ഡിജിറ്റല്‍ ഫിലിം ‘മമ്മി കി അപ്നി പെഹ്ചാന്’ പുറത്തിറക്കി. മാതൃദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന ഫിലിമില്‍ അമ്മമാരുടെ അമൂല്യമായ സംഭാവനകളെയാണ് അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
എയര്‍ടെലും ഗൂഗിളും ധാരണയില്‍
കൊച്ചി: രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് അധിഷ്ഠിത സേവനം ലഭ്യമാക്കുന്നതിനായി ഭാര്‍തി എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും ദീര്‍ഘകാല കരാറിലേര്‍പ്പെട്ടു.
ഇതിലൂടെ വന്‍കിട, ചെറുകിട ബിസിനസുകാര്‍ക്ക് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങള്‍ എയര്‍ടെൽ ലഭ്യമാക്കും.
പിയേഴ്സണ്‍ പങ്കാളികളുടെ യോഗം നടത്തി
കൊച്ചി: മുൻനിര ലേണിംഗ് കമ്പനിയായ പിയേഴ്സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു. പിയേഴ്സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാപദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായപ്രമുഖര്‍ തുടങ്ങി നൂറിലധികം പേര് പങ്കെടുത്തു. പിയേഴ്സന്റെ പ്രീമിയം പാര്‍ട്ണര്‍ സപ്പോര്‍ട്ട് (പിപിഎസ്) യോഗത്തിൽ അവതരിപ്പിച്ചു.
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ 2024 ജനുവരി-മാർച്ച് പാദത്തിൽ 1,439 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 1,350 കോടിയേക്കാൾ ഏഴു ശതമാനം വർധനവുണ്ടായി.
അറ്റ പലിശ വരുമാനം ഏഴു ശതമാനം വർധിച്ച് 5,937 കോടി രൂപയായപ്പോൾ പലിശയിതര വരുമാനം 1,751 കോടി രൂപയായി താഴ്ന്നു. വാർഷിക അറ്റാദായം 57 ശതമാനം ഉയർന്ന് 6,318 കോടി രൂപയിലെത്തി.
ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
കൊച്ചി: ആഡംബര കാര്‍ നിർമാതാക്കളായ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മോഡലുകളാണ് പുതുമകളോടെ പുറത്തിറക്കിയത്.
നാര്‍വിക് ബ്ലാക്ക് ഡിഫന്‍ഡര്‍ സ്ക്രിപ്റ്റ്, ഫ്രണ്ട് ഗ്രില്ലും സ്കിഡ് പ്ലേറ്റുകളും കൂടാതെ 50.8 സെന്റിമീറ്റര്‍ (20) ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും ബോഡികളര്‍ സ്പെയര്‍ വീല്‍ കവര്‍, എക്സ്റ്റെന്‍ഡഡ് ബ്ലാക്ക് പായ്ക്ക് എന്നീ സവിശേഷതകളോടെയാണ് പുതിയ ഡിഫന്‍ഡര്‍ സീരീസ് വരുന്നത്.
പുതിയ സിഗ്നേച്ചര്‍ ഇന്റീരിയര്‍ പായ്ക്കിനൊപ്പം രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ പുതിയ ഡിഫന്‍ഡര്‍ 130 വാഗ്ദാനം ചെയ്യുന്നു. ഡിഫന്‍ഡര്‍ 130ലെ പുതിയ ക്യാപ്റ്റന്‍ ചെയറുകള്‍ ഉപയോഗിച്ച് ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാം.
മുമ്പത്തെ ഡി 300 എന്ജിന് പകരമായി ശക്തി കൂടിയ പുതിയ ഡി 350 ഡീസല്‍ എന്‍ജിനാണ് പുതിയ ഡിഫന്‍ഡര്‍ മോഡലുകളില്‍ ഉണ്ടാവുക.
പ്രിന്ററുകൾ വിപണിയിലെത്തിക്കും
കൊച്ചി: കോണിക മിനോള്‍ട്ട ബിസിനസ് സൊല്യൂഷന്‍സ് 15 പുതിയ ബിസ് ഹബ് ഐ-സീരീസ് മള്‍ട്ടി-ഫംഗ്ഷണല്‍ പ്രിന്ററുകൾ അവതരിപ്പിക്കും.
വാര്‍ഷിക സ്ട്രാറ്റജിക് പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലാണു പ്രഖ്യാപനം. പുതിയ സീരീസില്‍ ഏഴ് എ3, എട്ട് എ4 കളര്‍ മോഡലുകളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡലും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
കൊച്ചി: ചാനലുകൾക്കു പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക നൽകി ടിവി പരിപാടികൾ കാണുന്നവർക്ക് ഇനി അതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ആസ്വദിക്കാം. രാജ്യത്ത് ആദ്യമായി ഈ സേവനം ഡിടിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി ആരംഭിച്ചു.
ചാനലുകൾക്കു പുറമേ ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന പാക്കേജാണ് ഡിഷ് ടിവി അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ ടിവി സബ്സ്ക്രിപ്ഷനുകൾക്കൊപ്പം ബിൽറ്റ്-ഇൻ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഡിടിഎച്ച് സേവനദാതാക്കളാകുകയാണ് ഡിഷ് ടിവി.
ചാനൽ സബ്സ്ക്രിപ്ഷന് റീചാർജ് ചെയ്യുന്പോൾ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നതാണ് സ്മാർട്ട് പ്ലസ് പാക്കേജ്. അധികതുക ചെലവില്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണു ലക്ഷ്യമിടുന്നതെന്ന് ഡിഷ് ടിവി ഇന്ത്യ സിഇഒ മനോജ് ധോബൽ പറഞ്ഞു.
ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയ്ഡ് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ നിർമിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉത്പന്ന നിർമാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
കൊച്ചി: അഞ്ചു ദിവസം നീണ്ടുനിന്ന കൊച്ചി ലുലു ഫാഷൻ വീക്ക് സമാപിച്ചു. രാജ്യത്തെ മുൻനിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപനവേദിയില്‍ അഭിനയ-വസ്ത്രാലങ്കാരരംഗത്ത് സമഗ്രസംഭാവനകൾ നല്കിയ നടൻ ഇന്ദ്രൻസിനെ ആദരിച്ചു.
സിനിമാതാരങ്ങളായ അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. ലുലു സ്റ്റെൽ ഐക്കണ്‍ പുരസ്കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണനും ലുലു ഇൻസ്പിരേഷൻ ഐക്കൺ പുരസ്കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു.
താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാദിക വേണുഗോപാൽ, ഷിയാസ് കരീം, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ റാംപിലെത്തി.
ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
കൊച്ചി: മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കു തീരദേശ വികസന ഗ്രൂപ്പിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ ഫെഡറല്‍ ബാങ്ക് വായ്പയായി നല്‍കിയത് 35 കോടി രൂപ.
നാഗര്‍കോവില്‍, അരുമനൈ, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്തത്. അഞ്ഞൂറിലധികം വരുന്ന സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ പതിനായിരത്തിലധികം പേര്‍ക്കായാണു 35 കോടി നല്‍കിയത്.
അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമാണ് ഭൂരിഭാഗം പേരും വായ്പയെടുത്തിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്കി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു ഫെഡറല്‍ ബാങ്ക് വായ്പ നല്‍കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി.
റോസ് കൈമ ബിരിയാണി റൈസ്; ദുൽഖർ ബ്രാൻഡ് അംബാസഡർ
കോട്ടയം: റോസ് കൈമ ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ ദുൽഖർ സൽമാനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 30 വർഷത്തിലേറെയായി ബർദ്ദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹറിൻ, യൂറോപ്പ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്. ബർദ്ദമാൻ റോസ് എന്നാണ് വിദേശ രാജ്യങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത്.
ഒരു കിലോയുടെയും അഞ്ച് കിലോയുടെയും ബിരിയാണി റൈസ് റീറ്റെയ്ൽ പായ്ക്കറ്റുകൾ റീപാക്കേജിംഗ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെയ്ഖ് റബിയുൾ ഹഖ് അറിയിച്ചു. 30, 50 കിലോയുടെ കൊമേഴ്സ്യൽ പായ്ക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാക്കും.
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
കൊക്കോയുടെ ആറു മാസം നീണ്ട റിക്കാർഡുകളുടെ പൂക്കാലം അവസാനിച്ചു. വിലക്കയറ്റത്തിന് മൂക്കുകയറിടാൻ അവധി വ്യാപാരത്തിൽ മാർജിൻ മണി ഉയർത്തി. ചൈനയിൽ മാന്ദ്യം, റബർ ഇറക്കുമതി കുറച്ചു. വിയറ്റ്നാമിൽ കുരുമുളകിനു ക്ഷാമം.
കൊക്കോ കർഷകർക്കു മനസിൽ ഓർത്തുവയ്ക്കാൻ ഒരു സുവർണകാലം സമ്മാനിച്ച് ഉത്പന്നം പടിയിറങ്ങുകയാണോ? രാജ്യാന്തരതലത്തിലെ ചരക്കുക്ഷാമം സർവകാല റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കിയതോടെ ആഗോളതലത്തിൽ കൊക്കോയ്ക്ക് പുതുജീവൻ പകർന്ന വർഷമായി 2024 മാറി. ആറു മാസമായി നേട്ടങ്ങളുടെ പൂക്കാലമാണു ചോക്ലേറ്റിന്റെ മാധുര്യം പുരട്ടി കൊക്കോ കർഷകർക്കു വ്യവസായികൾ സമ്മാനിച്ചത്.
കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കിലോ 220 രൂപയെ ചുറ്റിപ്പറ്റി നിലകൊണ്ട കൊക്കോ, വർഷാരംഭത്തിൽ 500ലേക്കും പിന്നീട് 1000ലേക്കും ചുവടുവച്ചത് ദക്ഷിണേന്ത്യൻ കർഷകരെ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനു പ്രേരിപ്പിച്ചു. മേയ് ആദ്യം 1070 രൂപ വരെ ഉയർന്ന ഹൈറേഞ്ച് കൊക്കോ ഇരുട്ടിവെളുത്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് ഉൾകൊള്ളാനാവാത്ത അവസ്ഥയിലാണ് ഉത്പാദകർ. വാരാന്ത്യം കൊക്കോ വില 650 രൂപയിലേക്ക് ഇടിഞ്ഞു. നാനൂറിലേക്ക് ഉയർന്ന പച്ച കൊക്കോ 200-220ലേക്ക് വാരാവസാനം തളർന്നു.
മാർജിൻ മണി ഉയർത്തി ചോക്ലേറ്റ് വ്യവസായികൾ ആഗോളതലത്തിൽ ചരക്കുസംഭരണത്തിൽനിന്നു പിൻവലിഞ്ഞതു വിലത്തകർച്ച രൂക്ഷമാക്കി. ഇതിനിടെ, രാജ്യാന്തര അവധി വ്യാപാരത്തിലെ അനിയന്ത്രിതമായ കൊക്കോയുടെ വിലക്കയറ്റത്തിനു മൂക്കുകയറിടാൻ ഫോർവേഡ് മാർക്കറ്റ്സ് കമ്മീഷൻ മാർജിൻ മണി ഉയർത്തിയത് വിപണിയിലെ സാങ്കേതിക തിരുത്തൽ ശക്തമാക്കി.
ഏപ്രിൽ അവസാനം കൊക്കോ റിക്കാർഡ് വിലയിലെത്തിയപ്പോൾ, 12,261 ഡോളറിൽനിന്നുള്ള തിരുത്തലിൽ 10,480ലെ താങ്ങ് നിലനിൽക്കുവോളം കരുത്തു നഷ്ടപ്പെടില്ലെന്ന് ദീപിക ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്. മേയ് അവധിവില ആ നിർണായക താങ്ങ് കഴിഞ്ഞദിവസം തകർത്ത് 8240ലേക്ക് ഇടിഞ്ഞങ്കിലും മുൻവാരം സൂചിപ്പിച്ച 8227ലെ സപ്പോർട്ട് നിലനിർത്തി വാരാന്ത്യം 8570 ഡോളറിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ തിരിച്ചുവരവിൽ കൊക്കോയ്ക്ക് 9456-10,400 ഡോളറിൽ പ്രതിരോധം തലയുയർത്താം. മാർജിൻ മണി ഉയർത്തിയതിനാൽ ഓരോ മുന്നേറ്റത്തിലും ഉൗഹക്കച്ചവടക്കാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകും.
ഹൈറേഞ്ച് കൊക്കോവിലയ്ക്കു വിദേശത്തെ തകർച്ചയ്ക്കിടെ 840 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടതിനാൽ ഇനി 550ൽ താങ്ങ് പ്രതീക്ഷിക്കാം. തിരിച്ചുവരവിന് അവസരം ലഭിച്ചാൽ 760-840 വരെ ഉയരും. വിളവെടുപ്പു പുരോഗമിക്കുന്നതിനാൽ വരവുയരും, ചരക്കുനീക്കം നിയന്ത്രിക്കാൻ കർഷകർക്കായാൽ വ്യവസായികൾ നിരക്കുയർത്തും.
ചൈന പണപെരുപ്പ ഭീഷണിയിൽ നീങ്ങുന്നതിനാൽ വ്യാവസായികരംഗം അൽപ്പം പരുങ്ങലിലാണ്. അതുകൊണ്ടുതന്നെ ടയർ മേഖല രാജ്യാന്തര വിപണിയിൽനിന്നുള്ള റബർ ഇറക്കുമതിക്ക് ഉത്സാഹം കാണിക്കുന്നില്ല. ഏപ്രിലിൽ ചൈനയുടെ റബർ ഇറക്കുമതിയിൽ 25 ശതമാനം ഇടിവ് സംഭവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന ഏപ്രിലിൽ മൊത്തം 5,23,000 ടണ്‍ ഇറക്കുമതി നടത്തി. 2023 ഏപ്രിലിൽ ഇറക്കുമതി 7,01,000 ടണ്ണായിരുന്നു.
താങ്ങില്ലാതെ റബർ ചൈനയിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തര റബർ വരും മാസങ്ങളിൽ മുന്നേറാൻ ക്ലേശിക്കും. വിലക്കയറ്റസാധ്യതകൾക്ക് മങ്ങലേൽക്കാമെന്നതിനാൽ ഫണ്ടുകൾ അവധി വ്യാപാരത്തിൽ വിൽപ്പനയ്ക്കു മുൻതൂക്കം നൽകാം. ജപ്പാൻ ഒസാക്കയിൽ വാരാവസാനം കിലോ 308 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 280ലേക്കു പരീക്ഷണങ്ങൾക്കു മുതിർന്നാൽ ടയർ ലോബി ആഭ്യന്തര ഷീറ്റ് വിലയിടിക്കും. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 18,000 രൂപയിലും അഞ്ചാം ഗ്രേഡ് 17,800ലുമാണ്.
വിയറ്റ്നാമിൽ കുരുമുളകുക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ. ആവശ്യാനുസരണം ആഭ്യന്തര ചരക്ക് ലഭിക്കാതെ വന്നതോടെ അവർ ഇറക്കുമതിയിലേക്കു തിരിഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വിയറ്റ്നാമിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ഉത്തരേന്ത്യൻ ഉത്സവവേളയിൽ വിപണി തിളച്ചുമറിയും. കൊച്ചിയിൽ ഗാർബിൾഡ് മുളക് 60,000 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. അണ്‍ഗാർബിൾഡ് 57,900 രൂപയിലാണ്.
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ വ്യവസായികൾ രംഗത്തിറങ്ങി. കറിമസാല നിർമാതാക്കളും ചില ഒൗഷധ വ്യവസായികളും വിപണിയിലുണ്ടെങ്കിലും അവർ വിലയുയർത്തിയില്ല. ജൂണിൽ മഴയ്ക്കു മുന്നേ സംഭരണം നടത്തിയാൽ ഉണക്കു കൂടിയ ചരക്ക് കരുതൽ ശേഖരത്തിൽ എത്തിക്കാനാകുമെന്നാണ് ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വിലയിരുത്തൽ.
നിക്ഷേപത്തിന് അത്ര അനുകൂലമല്ലെന്ന നിലയിലേക്കു സ്ഥിതിഗതികൾ കൈവിട്ടു പോകുകയാണോ? തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതിനിടെ ബാധ്യതകൾ വിറ്റുമാറാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിക്കുന്നതു കണക്കിലെടുത്താൽ താത്കാലികമായി സൂചികകൾ തിരുത്തലിന്റെ പാദയിലേക്കു പ്രവേശിക്കാനാണു സാധ്യത. ബുൾ ഓപ്പറേറ്റർമാരെ തുരത്താനുള്ള അണിയറനീക്കങ്ങൾ വിപണിയിൽ അരങ്ങേറുന്നതായി വേണം വിലയിരുത്താൻ.
സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനത്തിനടുത്തു തളർന്നപ്പോൾ ബാങ്ക് നിഫ്റ്റി മൂന്നു ശതമാനത്തിൽ അധികമിടിഞ്ഞു. ബോംബെ സെൻസെക്സ് 1213 പോയിന്റും നിഫ്റ്റി 420 പോയിന്റും താഴ്ന്നു, ബാങ്ക് നിഫ്റ്റി 1502 പോയിന്റ് വീണു.
വിൽപ്പനശ്രമം
വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി. തെരഞ്ഞെടുപ്പിനിടയിലെ അനിശ്ചിതത്വങ്ങൾ കാര്യമാക്കാതെ ആഭ്യന്തരനിക്ഷേപകർ പുതിയ ബാധ്യതകൾക്കു തയാറായി.
അവരുടെ ആ റിസ്ക് മനോഭാവം വ്യാഴാഴ്ചത്തെ വൻ തകർച്ചയിൽനിന്നു വെള്ളിയാഴ്ച മുൻനിര സൂചികകളെ ചെറിയ അളവിൽ ഉയർത്തി. ആശ്വാസറാലി വാരാന്ത്യം ദൃശ്യമായെങ്കിലും ആഭ്യന്തര ഓഹരികൾ രണ്ടു മാസത്തിനിടയിലെ ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ ലോംഗ് കവറിംഗിനു തിടുക്കം കാണിച്ചതിനൊപ്പം പുതിയ ഷോർട്ട് പൊസിഷനുകൾക്കും മത്സരിച്ചു. ഓപ്പണ്‍ ഇന്ററസ്റ്റിലെ വ്യതിയാനങ്ങൾ തളർച്ചയ്ക്കുള്ള സാധ്യതയിലേക്കു വിരൽചൂണ്ടുന്നു.
ഡെയ്ലി ചാർട്ടിൽ ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ട്ടപ്പെട്ട അവസ്ഥയിലാണു വാരാന്ത്യം, ഒപ്പം ഇൻഡിക്കേറ്റുകൾ പലതും വിൽപ്പനക്കാർക്ക് അനുകൂലമാണ്. സൂചികയുടെ ചലനങ്ങൾവച്ച് 22,000ലെ താങ്ങ് നഷ്ടപ്പെട്ടാൽ 21,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. നിഫ്റ്റി 22,475ൽനിന്നു തുടക്കത്തിൽ 22,577 വരെ കയറിയെങ്കിലും മുൻവാരം സൂചിപ്പിച്ച 22,115ലെ രണ്ടാം സപ്പോർട്ട് തകർത്ത് വിപണി 21,938 വരെ ഇടിഞ്ഞു, ക്ലോസിംഗിൽ നിഫ്റ്റി 22,055 പോയിന്റിലാണ്.
സ്ഥിതി സങ്കീർണം
വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലേക്കു മുഖംതിരിച്ചതു സ്ഥിതി സങ്കീർണമാക്കാം. പരാബോളിക്ക് എസ്എആറും സൂപ്പർ ട്രെൻഡും സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചു. എന്നാൽ, മറ്റു ചില സൂചികകൾ ഓവർസോൾഡ് മേഖലയിലാണ്.
സെൻസെക്സ് 73,878 പോയിന്റിൽനിന്നും 74,336ലേക്കു ചുവടുവച്ച് നിക്ഷേപകർക്കു പ്രതീക്ഷ പകർന്നെങ്കിലും കൂടുതൽ കരുത്തിന് അവസരം നൽകാത്തവിധം ഫണ്ടുകൾ വിൽപ്പനയ്ക്കു മത്സരിച്ചതിന്റെ ഫലമായി 72,364 വരെ ഇടിഞ്ഞു. വാരാവസാനം അൽപ്പം മെച്ചപ്പെട്ട സെൻസെക്സ് 72,664 പോയിന്റിലാണ്.
രൂപയ്ക്കു തകർച്ച
ഡോളറിനു മുന്നിൽ രൂപയുടെ കാലിടറി. രൂപ 83.40ൽനിന്നും 83.51ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 83.50ലാണ്. വിദേശഫണ്ടുകൾ തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യയിൽ വിൽപ്പനക്കാരായി, കഴിഞ്ഞ വാരം 21,619 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 24,975 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ പതിനാലാം ദിവസവും നിക്ഷപകരാണ്.
രാജ്യാന്തര സ്വർണവില മുന്നേറി. അമേരിക്ക പലിശനിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന നിലപാട് മഞ്ഞലോഹത്തിനു ശക്തി പകർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും തൊഴിൽമേഖലയിലെ മരവിപ്പും നിക്ഷേപകരെ ആകർഷിച്ചതോടെ ട്രോയ് ഒൗണ്‍സിന് 2301 ഡോളറിൽനിന്ന് 2378.56 ഡോളർ വരെ ഉയർന്ന സ്വർണം ക്ലോസിംഗിൽ 2360 ഡോളറിലാണ്.
ഓഡി ക്യൂ 3, സ്പോർട്ട്ബാക്ക് വിപണിയിൽ
കൊച്ചി: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡി ക്യൂ 3, ക്യു 3 സ്പോർട്ട്ബാക്ക് മോഡലുകൾക്ക് ലിമിറ്റഡ് ബോൾഡ് എഡിഷനുകൾ പുറത്തിറക്കി.
ഓഡി ക്യൂ3 ബോൾഡ് എഡിഷന് 54,65,000 രൂപയും ഓഡി ക്യു3 സ്പോർട്ട്ബാക്ക് ബോൾഡ് എഡിഷന് 55,71,000 രൂപയുമാണ് എക്സ് ഷോറൂം വില. ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും കറുത്ത ഓഡി വളയങ്ങൾ, കറുത്ത വിൻഡോ സറൗണ്ടുകൾ, ബ്ലാക്ക് ഒ ആർ വി എമ്മുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയാണ് ബോൾഡ് എഡിഷന്റെ പ്രധാന ആകർഷകങ്ങൾ.
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആദ്യപാദത്തില്‍ 4,886 കോടി ലാഭം
കൊച്ചി: ബാങ്ക് ഓഫ് ബറോഡയ്ക്ക് 2024 ജനുവരി മാര്‍ച്ച് കാലയളവിലെ ആദ്യപാദത്തില്‍ 4,886 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവിലെ 4,775 കോടി രൂപയില്‍നിന്ന് 2.3 ശതമാനമാണു വര്‍ധന. തുടര്‍ച്ചയായ അഞ്ചാംപാദത്തിലാണ് ബാങ്കിന്റെ ലാഭം 4,000 കോടി രൂപയ്ക്കു മുകളില്‍ വരുന്നത്.
നാലാംപാദത്തില്‍ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 29,323 കോടി രൂപയില്‍നിന്ന് 33,775 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 25,857 കോടിയില്‍നിന്ന് 29,583 കോടിയായും ഉയര്‍ന്നു. 2023-24 സാമ്പത്തികവര്‍ഷം 17,789 കോടി രൂപയാണു വാര്‍ഷികലാഭം. ഓഹരി ഒന്നിന് 7.60 രൂപവീതം ലാഭവിഹിതം നല്‍കാനും ബാങ്ക് തീരുമാനിച്ചു.
വണ്‍പ്ലസ് ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സഹകരണം
കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ ബ്രാൻഡായ വണ്‍പ്ലസ് മുന്‍നിര ഇലക്ട്രോണിക് റീട്ടെയില്‍ ശൃംഖലയായ ജിയോമാര്‍ട്ട് ഡിജിറ്റലുമായി ധാരണയിലായി. ഇതുപ്രകാരം ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ 63000 ത്തിലേറെ വരുന്ന സ്റ്റോറുകളില്‍ വണ്‍പ്ലസ് ഉത്പന്നങ്ങള്‍ ലഭ്യമാകും. രാജ്യത്തെ 2000 നഗരങ്ങളിലാണ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കൊച്ചി: മോട്ടറോള പുതിയ മോട്ടോ ബഡ്സ്, മോട്ടോ ബഡ്സ് പ്ലസ്, ഇയര്‍ ബഡ്സുകള്‍ പുറത്തിറക്കി. സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്സ് പ്ലസില്‍ ശബ്ദനിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ ബോസിന്റെ ആക്ടീവ് നോയ്സ് കാന്സലേഷന്, ഇക്യു ട്യൂണിംഗ്, ഡ്യുവല്‍ ഡൈനാമിക് ഡ്രൈവറുകള്‍ എന്നിവയുണ്ട്. മോട്ടോ ബഡ്സ് പ്ലസും മോട്ടോ ബഡ്സും യഥാക്രമം 9999 രൂപ, 4999 രൂപയാണു വില.
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
കോട്ടയം: കേരളത്തിലെ ആദ്യ അക്രെഡിറ്റഡ് പരസ്യ ഏജൻസിയായ കെപിബി ഡയമണ്ട് ജൂബിലി നിറവിൽ. മാധ്യമങ്ങളുമായുള്ള ബിസിനസിൽ ആറു പതിറ്റാണ്ടായി മുൻനിരസ്ഥാനം നിലനിർത്തുന്ന കെപിബി, പുതിയ ട്രെൻഡുകളും ടെക്നോളജിയും അവതരിപ്പിച്ചുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കിയത്.
കേരള പബ്ളിസിറ്റി ബ്യൂറോ എന്ന പേരിൽ 1964ൽ സ്ഥാപിച്ച കെപിബി, ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റോടുകൂടിയ കേരളത്തിലെ ആദ്യ പരസ്യ ഏജൻസിയായിരുന്നു. സഹോദരങ്ങളായ ടി.ഒ. കുര്യാക്കോസിന്റെയും ടി.ഒ. ഫിലിപ്പിന്റെയും നേതൃത്വത്തിൽ വളർന്ന കെപിബി, പരസ്യദാതാക്കളുടെ വിശ്വാസം നേടിയെടുത്തതോടെ അതിവേഗത്തിൽ കുതിച്ചു.
1973ൽ ഐഎൻഎസിന്റെയും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിംഗ് ആന്റ് വിഷ്വൽ പബ്ലിസിറ്റിയുടെയും അംഗീകാരത്തോടെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജൻസിയായി. കെപിബിയിലൂടെ കേരളം ആദ്യമായി പ്രഫഷണൽ പരസ്യ നിർമാണത്തിലേക്കു ചുവടുവച്ചു. 1984ൽ ഇന്ത്യൻ പരസ്യമേഖലയിൽ കെപിബി പതിനൊന്നാം സ്ഥാനം നേടി.
എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസികളിൽ ഒന്നായിരുന്നു കെപിബി. അക്കാലത്ത് രൂപപ്പെട്ട പ്രസിദ്ധമായ പല ലോഗോകളും കെപിബിയുടെ സംഭാവനകളാണ്. 1990ൽ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ അംഗീകാരങ്ങൾ നേടി.
പരസ്യങ്ങളോടൊപ്പം കെപിബിയും കാലാനുസ്യതമായി മാറി. മികച്ച ഗുണമേന്മയുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഉത്പന്നങ്ങളെ ജനശ്രദ്ധ പതിയുന്ന പരസ്യങ്ങളിലൂടെ വെളിച്ചത്തിലേക്കു നയിക്കാൻ കെപിബിക്കു കഴിഞ്ഞു. പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിബ്ബ് പുരസ്കാരം, ഫുക്ക ക്രിയേറ്റീവ് പുരസ്കാരം, പെപ്പർ പുരസ്കാരങ്ങൾ, ആർഎപിഎ പുരസ്കാരം എന്നിവ നേടി.
ഇപ്പോൾ രണ്ടാം തലമുറക്കാരായ ജെയ്സണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരിൽ കോട്ടയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലും കുര്യാക്കോസ് ജോസിന്റെ നേതൃ ത്വത്തിൽ കെപിബി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിലും പ്രവർത്തിക്കുന്നു.
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു.
കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു വെയര്‍ ഷര്‍ട്ടുകള്‍, ടെയ്ലര് മെയ്ഡ് ബ്ലെയ്സേഴ്സ്, ജീന്‍സ് എന്നിവ ഇവിടെ ലഭിക്കും.
ബോംബെ ഷര്‍ട്ട് ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്ഡാണെന്ന് അധികൃതർ പറഞ്ഞു.
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്കിന്‍ കെയര്‍ ബ്രാന്‍ഡായ കായ കൊച്ചിയിലെ തങ്ങളുടെ ഏറ്റവും പുതിയ ക്ലിനിക്ക് പനമ്പിള്ളി നഗറിലെ കൃഷ്ണാസ് എമ്പയറിന്റെ ഒന്നാം നിലയില്‍ പ്രവർത്തനമാരംഭിച്ചു.
നടി ഗൗരി ജി. കിഷന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കില്‍ ഡെര്‍മറ്റോളജിയിലും സൗന്ദര്യശാസ്ത്രത്തിലും ചികിത്സകള്‍ നല്‍കുന്നതിനായി ആറ് സര്‍വീസ് റൂമുകളുണ്ട്.