ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ഹൈദരാബാദ്/ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തിനായി സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും രംഗത്തുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെയും രാജസ്ഥാൻ റോയൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇന്ന് നേരിടും. ജയിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം.
രാജസ്ഥാൻ തോൽക്കുകയും സണ്‍റൈസേഴ്സ് ജയിക്കുകയും ചെയ്താൽ പാറ്റ് കമ്മിൻസും കൂട്ടരും രണ്ടാം സ്ഥാനം സ്വന്തമാക്കും. 13 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി കോൽക്കത്ത ഇതിനോടകം ഒന്നാം സ്ഥാനം ഉറപ്പിച്ചതാണ്.
ആദ്യ രണ്ട് പ്രധാനം
പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിലാണ് പ്ലേ ഓഫ് ക്വാളിഫയർ ഒന്ന് പോരാട്ടം. ക്വാളിഫയർ ഒന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് മുന്നേറാം. അതുകൊണ്ടുതന്നെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം തുലയ്ക്കാൻ ടീമുകൾ തയാറാകില്ല. 21-ാം തീയതിയാണ് ക്വാളിഫയർ ഒന്ന്. 26ന് നടക്കുന്ന ഫൈനലിനു മുന്‍പ് ആവശ്യത്തിന് വിശ്രമവും ക്വാളിഫയർ ഒന്ന് ജയിക്കുന്ന ടീമിനു ലഭിക്കും.
പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ 22ന് എലിമിനേറ്റർ പ്ലേ ഓഫ് കളിക്കും. എലിമിനേറ്റർ മത്സരം ജയിക്കുന്ന ടീമുമായി ക്വാളിഫയർ ഒന്ന് തോൽക്കുന്ന ടീമിന് മത്സരമുണ്ട്. ക്വാളിഫയർ രണ്ട് എന്നാണ് ഇതറിയപ്പെടുന്നത്. ക്വാളിഫയർ രണ്ട് 24-ാം തീയതിയാണ്. അതിൽ ജയിക്കുന്ന ടീമാണ് ക്വാളിഫയർ ഒന്ന് ജയിച്ച് ഫൈനലിൽ എത്തുന്ന ടീമിന്റെ എതിരാളി.
ഹൈദരാബാദ് x പഞ്ചാബ്
മഴയെത്തുടർന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെ പ്ലേ ഓഫ് ഉറപ്പാക്കിയ ടീമാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൻ സ്വന്തമാക്കിയ ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിങ്ങനെ പാറ്റ് കമ്മിൻസ് വരെ സണ്‍റൈസേഴ്സ് നിരയിൽ ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കുന്നവരാണ്. ഭുവനേശ്വർ കുമാറും പാറ്റ് കമ്മിൻസും നയിക്കുന്ന ബൗളിംഗ് ആക്രമണവും കരുത്തുറ്റതുതന്നെ.
രാജസ്ഥാനെ കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് പഞ്ചാബ് എത്തുന്നത്. പ്ലേ ഓഫിൽ കടക്കാനായില്ലെങ്കിലും ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ്. സീസണിൽ ഇരുടീമും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് റണ്‍സിന് ഹൈദരാബാദ് ജയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് ഹൈദരാബാദ് x പഞ്ചാബ് പോരാട്ടം.
രാജസ്ഥാൻ x കോൽക്കത്ത
രാജസ്ഥാനും കോൽക്കത്തയും ഏപ്രിൽ 16ന് ഏറ്റുമുട്ടിയപ്പോൾ ഇരുടീമും 200 കടന്നിരുന്നു. കെകെആറിന്റെ 223 റണ്‍സ് രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്തു. രാജസ്ഥാൻ വൻ ഫോമിലായിരുന്നു സമയമായിരുന്നു അത്. എന്നാൽ, നിലവിൽ രാജസ്ഥാൻ തുടർതോൽവിയുടെ നാണക്കേടിലാണ്.
അവസാനം കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടു. ജോസ് ബട്ലറിന്റെ അഭാവത്തിൽ ടോം കോഹ് ലർ കാഡ്മോറാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്റെ ഓപ്പണിംഗ് ബാറ്ററായത്.
കെകെആറിന് എതിരായ ജയത്തിലൂടെ പ്ലേ ഓഫിനു മുന്‍പ് മാനസിക കരുത്ത് വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. രാത്രി 7.30ന് രാജസ്ഥാന്റെ എവേ ഹോമായ ഗോഹട്ടിയിലാണ് മത്സരം.
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ 2027 മേയ് വരെ ടീമിൽ തുടരും.
ലൂണയുടെ കരാർ 2027 വരെ പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. 2021-22 സീസണിലാണ് ലൂണ കൊച്ചി ക്ലബ്ബിൽ എത്തിയത്. കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് 2023-24 ഐഎസ്എൽ സീസണിൽ 10 മത്സരങ്ങളിൽ മാത്രമാണ് ലൂണ കളത്തിലെത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന വിദേശ താരമാണ് മുപ്പത്തിരണ്ടുകാരനായ ലൂണ. 53 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ ലൂണ, 13 ഗോൾ നേടുകയും 17 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
ഫോഡൻ സീസണിന്റെ താരം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ ഫോഡൻ ഈ സീസണ് പ്രീമിയർ ലീഗിൽ 34 മത്സരങ്ങളിൽനിന്ന് 17 ഗോളും എട്ട് അസിസ്റ്റും നടത്തി. സീസണിൽ വിവിധ പോരാട്ടങ്ങളിലായി 25 ഗോളും 11 അസിസ്റ്റുമുണ്ട്.
ചരിത്രം കുറിക്കാൻ സിറ്റി
37 മത്സരങ്ങളിൽ 88 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തം. 37 മത്സരങ്ങളിൽ 86 പോയിന്റുള്ള ആഴ്സണലാണ് സിറ്റിക്ക് ഭീഷണി. ആഴ്സണലിന്റെ എതിരാളി എവർട്ടനാണ്.
ഹഡേഴ്സ്ഫീൽഡ് ടൗണ്‍, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ഒപ്പം തുടർച്ചയായ കിരീട റിക്കാർഡ് പങ്കിടുകയാണ് സിറ്റി.
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫിൽ. ചെന്നൈ സൂപ്പർ കിംഗ്സിനെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 27 റൺസിനു കീഴടക്കിയായിരുന്നു ആർസിബി പ്ലേ ഓഫിൽ കയറിയത്. തുടർച്ചയായ ആറ് തോൽവിക്ക് ശേഷം ആറ് തുടർ ജയവുമായാണ് ആർസിബി പ്ലേ ഓഫിൽ കയറിയത്. സ്കോർ: ബംഗളൂരു 218/5 (20). ചെന്നൈ 191/7 (20).
ചെന്നൈ 201 റൺസ് നേടിയിരുന്നെങ്കിൽ ആർസിബിയെ നെറ്റ് റൺ റേറ്റിൽ പിന്തള്ളി പ്ലേ ഓഫിൽ കടക്കാമായിരുന്നു. 18 റൺസിന് ചെന്നൈയെ കീഴടക്കിയാൽ പ്ലേ ഓഫിൽ കടക്കാമെന്ന അവസ്ഥയിലാണ് ആർസിബി കളത്തിലെത്തിയത്.
മൂന്ന് ഓവർ പൂർത്തിയായപ്പോൾ മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചു. ആ സമയം വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസിൽ എത്തിയിരുന്നു ആർസിബി. മഴയ്ക്കുശേഷം മത്സരം പുനരാരംഭിച്ചപ്പോളും വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിയും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
29 പന്തിൽ 47 റണ്‍സ് നേടിയ കോഹ്ലി 10-ാം ഓവറിൽ പുറത്ത്. 13-ാം ഓവറിന്റെ അവസാന പന്തിൽ ഡുപ്ലെസി (39 പന്തിൽ 54) നിർഭാഗ്യത്തിലൂടെ മടങ്ങി. രജത് പാട്ടിദാറിന്റെ ബാറ്റിൽനിന്ന് സ്ട്രെയ്റ്റ് വന്ന പന്ത് ബൗളർ മിച്ചൽ സാന്റ്നറിന്റെ വിരലിൽ ഉരസി നോണ്‍ സ്ട്രൈക്ക് എൻഡിലായിരുന്ന ഡുപ്ലെസിയുടെ വിക്കറ്റ് ഇളക്കി. ഡുപ്ലെസിയുടെ ബാറ്റ് എയറിലായിരുന്നെന്ന വിധിയോടെ തേർഡ് അന്പയർ ഒൗട്ട് വിധിച്ചു.
പാട്ടിദാർ (23 പന്തിൽ 43), ഗ്രീൻ (17 പന്തിൽ 38 നോട്ടൗട്ട് ), കാർത്തിക് (6 പന്തിൽ 14), മാക്സ് വെൽ (5 പന്തിൽ 16) എന്നിവരും ബംഗളൂരുവിനായി തിളങ്ങി.
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയം സ്വദേശി പൊന്നമ്മയ്ക്ക് സഹായവുമായി മൈജി. ഈ മാസം അവസാനം ശ്രീലങ്കയിൽ നടക്കുന്ന പ്രായമായവരുടെ 800, 400, 200 മീറ്റർ ഓട്ടത്തിലാണ് പൊന്നമ്മ മത്സരിക്കുന്നത്. ഇതിന് ഒരു ലക്ഷത്തോളം രൂപ ചെലവ് വരും.
അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ വെറ്ററൻസ് മീറ്റിലും പൊന്നമ്മ പങ്കെടുക്കുന്നുണ്ട്. പൊന്നമ്മയുടെ വിഷമം അറിഞ്ഞ മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി സ്പോൺസർഷിപ് ഏറ്റെടുക്കുകയായിരുന്നു.
2017ൽ സ്പെയിനിൽ നടന്ന ലോക വെറ്ററൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൊന്നമ്മയ്ക്ക് അന്ന് സ്വന്തം വീടിന്റെ ആധാരം പണയം വയ്ക്കേണ്ടിവന്നിരുന്നു. 168 രാജ്യങ്ങൾ പങ്കെടുത്തതിൽ കോച്ച് പോലുമില്ലാതെ 24-ാം സ്ഥാനം സ്വന്തമാക്കാൻ പൊന്നമ്മയ്ക്ക് അന്ന് കഴിഞ്ഞു.
എൻസിസിയിൽ വച്ച് 1500 മീറ്റർ ഉയരത്തിൽനിന്നും പാരച്ചൂട്ടിൽനിന്ന് ചാടിയ വനിത, നിരവധി സ്റ്റേറ്റ് ഇന്റർ സ്റ്റേറ്റ്, മാരത്തൺ, ക്രോസ് കൺട്രി മത്സരങ്ങളിൽ 85 മെഡലുകൾ സ്വന്തമാക്കിയ പൊന്നമ്മയുടെ ഊർജസ്വലത തന്നെ അദ്ഭുതപ്പെടുത്തിയെന്നും പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നാണ് പൊന്നമ്മ തെളിയിക്കുന്നതെന്നും എ.കെ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം പാക്കിൽ പന്നിമറ്റം സ്വദേശിയാണ് പൊന്നമ്മ.
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
കോട്ടയം: ഹോങ്കോംഗിൽ നടന്ന ഏഷ്യൻ യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ആർ. ശ്വേതയ്ക്ക് വെള്ളി.
ജെ.ഡി.ടി. ഇസ്ലാം കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിലെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയാണ്. കാലിക്കട്ട് സർവകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു ശ്വേത ഏഷ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.
കോഴിക്കോട് കോട്ടൂളി സ്വദേശിനിയായ രമേശന്റെയും രേവതിയുടെയും മകളാണ്. 2022 സൗത്ത് ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം, 2022 ദേശീയ ചാന്പ്യൻഷിപ്പിൽ വെങ്കലം, 2023 ദേശീയ ചാന്പ്യൻഷിപ്പിൽ സ്വർണം തുടങ്ങിയ നേട്ടങ്ങൾ ശ്വേത ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. കോമണ്‍വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണ മെഡൽ ജേതാവായ കൃഷ്ണകുമാറാണ് പരിശീലകൻ.
സാത്വിക്-ചിരാഗ് ഫൈനലിൽ
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസ് ഫൈനലിൽ.
ചൈനീസ് തായ്പേയിയുടെ ലു മിങ് ചെ - താങ് കെയ് വി കൂട്ടുകെട്ടിനെ സെമിയിൽ കീഴടക്കിയാണ് സാക്വിക് - ചിരാഗ് സഖ്യത്തിന്റെ ഫൈനൽ പ്രവേശം. സ്കോർ: 21-11, 21-12. 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്.
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് വിലക്കും 30 ലക്ഷം രൂപ പിഴയും. ഇതോടെ പാണ്ഡ്യക്ക് അടുത്ത സീസണിലെ ആദ്യത്തെ മത്സരം നഷ്ടമാകും.
കഴിഞ്ഞദിവസം ലക്നോ സൂപ്പർ ജയന്റ്സിനോട് തോറ്റ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് മുംബൈ നായകനു വിലക്കിനും പിഴയ്ക്കും ഇടയാക്കിയത്. ഐപിഎൽ പെരുമാറ്റച്ചട്ടം പ്രകാരമാണ് നടപടി.
ഹാർദിക്കിനെക്കൂടാതെ ടീമിലെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മറ്റു കളിക്കാരും പിഴയടയ്ക്കണം. 12 ലക്ഷമോ മാച്ച് ഫീയുടെ പകുതിയോ ആണ് ഓരോരുത്തരും പിഴ നൽകേണ്ടത്.
സീസണിൽ ഓവർ നിരക്കിന്റെ പേരിൽ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് ഹാർദിക് പാണ്ഡ്യ. ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് നേരത്തേ വിലക്ക് ലഭിച്ചിരുന്നു.
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പെരിയ ആട്ടം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ പ്ലേ ഓഫിൽ ഇടംപിടിക്കുന്ന നാലാൻ ആരെന്ന് നിശ്ചയിക്കുന്ന പെരിയ ആട്ടമാണ് അരങ്ങേറുക.
അഞ്ച് തവണ കിരീടം നേടിയ ചരിത്രമുള്ള എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും കിരീടദൗർഭാഗ്യക്കാരായ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് പ്ലേ ഓഫിനായുള്ള വന്പൻ പോരാട്ടം. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം എന്നതാണ് സിഎസ്കെയുടെ ആദ്യ കടന്പ.
സിഎസ്കെ
13 മത്സരങ്ങളിൽ ഏഴു ജയവും ആറ് തോൽവിയുമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതുവരെയുള്ള പ്രകടനം. 2024 ഐപിഎൽ സീസണിലെ ആദ്യ മത്സരവും ആർസിബിയും സിഎസ്കെയും തമ്മിലായിരുന്നു. അന്ന് ചെന്നൈ സൂപ്പർ കിംഗ്സ് എട്ടു പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി.
14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈക്ക് നെറ്റ് റണ്‍റേറ്റ് പ്ലസ് ആണ്, +0.528. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തത്. ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ സിഎസ്കെയുടെ 50-ാം ജയമായിരുന്നു.
ആർസിബി
നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. അവസാന അഞ്ചു മത്സരങ്ങളിലും ആർസിബി ജയം സ്വന്തമാക്കി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയോടേറ്റ തോൽവിക്ക് പകരംവീട്ടാനുള്ള അവസരമാണ് ഇന്ന് ആർസിബിക്ക് മുന്നിലുള്ളത്.
ആദ്യ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയവും ഏഴ് തോൽവിയുമായി ദയനീയ അവസ്ഥയിലായിരുന്നു ആർസിബി. എന്നാൽ, തുടർന്ന് വൻ തിരിച്ചുവരവിലൂടെ പ്ലേ ഓഫ് വക്കിൽവരെ എത്തിനിൽക്കുയാണ് ടീം.
13 മത്സരങ്ങളിൽ ആറ് ജയവും ഏഴ് തോൽവിയുമായി 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ആർസിബി. നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആണെന്നത് ആർസിബിയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഘടകമാണ്.
പ്ലേ ഓഫ് സാധ്യത ഇങ്ങനെ
14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ബെർത്ത് ലഭിക്കാൻ ഒരു പോയിന്റ് മാത്രം മതി. അതായത് ഇന്ന് ബംഗളൂരുവിന് എതിരായ മത്സരം മഴയിൽ ഉപേക്ഷിച്ചാൽപോലും ചെന്നൈക്ക് പ്ലേ ഓഫ് ലഭിക്കും. ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ബെർത്ത്.
അതേസമയം, 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബംഗളൂരുവിന് ഇന്ന് മികച്ച വ്യത്യാസത്തിൽ ചെന്നൈയെ കീഴടക്കിയാൽ മാത്രമേ പ്ലേ ഓഫ് ലഭിക്കൂ. കാരണം, ചെന്നൈ (+0.528) നെറ്റ് റണ്‍റേറ്റിൽ ബംഗളൂരുവിനേക്കാൾ (+0.387) മുന്നിലാണ്.
ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിൽ കൂടുതൽ സ്കോർ ചെയ്യുകയും ചുരുങ്ങിയത് 18 റണ്‍സിന് ജയിക്കുകയും ചെയ്താൽ നെറ്റ് റണ്‍റേറ്റിൽ ചെന്നൈയെ പിന്തള്ളി ബംഗളൂരുവിന് പ്ലേ ഓഫിൽ പ്രവേശിക്കാം.
മറിച്ച് രണ്ടാമതാണ് ആർസിബി ബാറ്റ് ചെയ്യുന്നതെങ്കിൽ 18.1 ഓവറിലോ, അതിനു മുന്‍പോ ജയം സ്വന്തമാക്കിയാൽ മാത്രമേ നെറ്റ് റണ്‍റേറ്റിൽ സിഎസ്കെയെ മറിക്കാൻ സാധിക്കൂ. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് 11 പന്ത് ബാക്കിവച്ച് ചെന്നൈയെ ചേസ് ചെയ്ത് ജയിക്കണമെന്നു ചുരുക്കം.
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മഴ രസം കൊല്ലിയാകുന്നു. ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി. ലക്നോ മുന്നോട്ടുവച്ച 215 റൺസ് എന്ന ലക്ഷ്യം മുംബൈ പിന്തുടരുന്നതിനിടെ മഴയെത്തി.
മഴയ്ക്കു ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും മുംബൈയുടെ താളം നഷ്ടമായി. 8.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റൺസ് എടുത്ത മുംബൈ 10.2 ഓവറിൽ 93/2 എന്ന നിലയിലായി.
അർജുൻ ബാഡ് ലക്ക്
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു പകരം അർജുൻ തെണ്ടുൽക്കറിനെ ഉൾപ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്.
ആദ്യ ഓവറിൽ ലക്നോയുടെ മാർക്കസ് സ്റ്റോയിൻസിനെതിരേ വിഫലമായ എൽബിഡബ്ല്യു അപ്പീൽ നടത്തിയ അർജുന് തന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തിനുശേഷം പരിക്കിനെത്തുടർന്ന് കളം വിടേണ്ടിവന്നു (2.2-0-22-0).
തുടർന്ന് നാം ധിർ ആയിരുന്നു ഓവർ പൂർത്തിയാക്കിയത്. 2024 സീസണിൽ അർജുന്റെ ആദ്യ മത്സരം അതോടെ വേദനയിൽ അവസാനിച്ചു. ഐപിഎല്ലിൽ അർജുന്റെ അഞ്ചാം മത്സരമായിരുന്നു.
29 പന്തിൽ 75 റൺസ് നേടിയ നിക്കോളാസ് പുരാനായിരുന്നു ലക്നോ സൂപ്പർ ജയന്റ്സിന്റെ ഇന്നിംഗ്സിന് ജീവൻ പകർന്നത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (41 പന്തില്‍ 55), സ്റ്റോയിന്‍സ് (22 പന്തില്‍ 28), ആയുഷ് ബഡോണി (10 പന്തില്‍ 22 നോട്ടൗട്ട്) എന്നിവരും ലക്നോയ്ക്കു വേണ്ടി തിളങ്ങി.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനു നറുക്കു വീണേക്കുമെന്ന് സൂചന. ബിസിസിഐ ഗംഭീറിനെ സമീപിച്ചതായാണ് റിപ്പോർട്ട്.
ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് ഇന്ത്യൻ മുൻതാരമായ ഗംഭീർ.
2024 ഐസിസി ട്വന്റി-20 ലോകകപ്പോടെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പരിശീലകനാകാൻ ബിസിസിഐ പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു.
പരിശീലകൻ വാൻ പേഴ്സി
ആംസ്റ്റർഡാം: മുൻ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് റോബിൻ വാൻ പേഴ്സിക്കു പുതിയ റോൾ. ഡച്ച് ഫുട്ബോൾ ലീഗ് ക്ലബ് ഹീരെൻവീനിന്റെ മുഖ്യപരിശീലകനായി മുൻ നെതർലൻഡ് താരത്തെ ക്ലബ് പ്രഖ്യാപിച്ചു.
രണ്ടു വർഷത്തെ കരാറിലാണ് വാൻ പേഴ്സി ചുമതലയേൽക്കുന്നത്. ഒരു സീനിയർ ടീമിന്റെ പരിശീലകനായി ആദ്യമായാണ് ഈ നാല്പതുകാരൻ നിയമിതനാകുന്നത്. ഇതിനുമുന്‍പ് ഫെയ്നൂർദിന്റെ അണ്ടർ 18 ടീമിന്റെ പരിശീലകനായിരുന്നു.
കീസ് വാൻ വണ്ടറനു പകരമായാണ് വാൻ പേഴ്സി ഹീരെൻവീനിന്റെ പരിശീലകനാകുന്നത്. ഈ സീസണിൽ വാൻ വണ്ടറനു കീഴിൽ ക്ലബ്ബിന് പത്താം സ്ഥാനത്തിനു മുകളിലെത്താനായില്ല.
പ്രതിഫലത്തിൽ ഒന്നാമൻ cr7
റിയാദ്: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്.
തുടർച്ചയായ രണ്ടാം വർഷമാണ് റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 260 മില്യണ്‍ ഡോളറാണ് (2167 കോടി രൂപ) ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. ആദ്യ 10 സ്ഥാനത്തുള്ളവർ:
ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫുട്ബോൾ: 2167 കോടി രൂപ
ജോണ്‍ റഹം, ഗോൾഫ്: 1817 കോടി രൂപ
ലയണൽ മെസി, ഫുട്ബോൾ: 1125 കോടി രൂപ
ലെബ്രോണ്‍ ജയിംസ്,
ബാസ്കറ്റ്: 1068 കോടി രൂപ
ജിയാനിസ്, ബാസ്കറ്റ്: 925 കോടി രൂപ
കിലിയൻ എംബപ്പെ, ഫുട്ബോൾ: 916 കോടി രൂപ
നെയ്മർ, ഫുട്ബോൾ: 900 കോടി രൂപ
കരിം ബെൻസെമ, ഫുട്ബോൾ: 883 കോടി രൂപ
സ്റ്റീഫൻ കാരെ, ബാസ്കറ്റ്: 850 കോടി രൂപ
ലാമർ ജാക്സണ്, അമേരിക്കൻ ഫുട്ബോൾ: 837 കോടി
കളി തുടരും: കോഹ്ലി
ബംഗളൂരു: സർവവും സമർപ്പിച്ചു കഴിഞ്ഞു മാത്രമേ കളം വിടൂ എന്ന് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 എഡിഷനിൽ ടോപ് സ്കോറർ സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന വിരാട് കോഹ്ലി. ഐപിഎൽ 17-ാം സീസണിൽ 13 മത്സരങ്ങളിൽനിന്ന് 661 റണ്‍സാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയത്.
“പിന്നീട് ദുഃഖിതനാകാൻ എനിക്ക് താത്പര്യമില്ല. എല്ലാം പൂർത്തിയായെന്ന് എനിക്ക് തോന്നിയാൽ പിന്നീട് നിങ്ങൾ എന്നെ കാണില്ല” - വിരാട് കോഹ്ലി വ്യക്തമാക്കി.
2024 ഐസിസി ലോകകപ്പോടെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോഹ്ലി വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. 2022 ലോകകപ്പിനുശേഷം 2024 ജനുവരിയിലാണ് കോഹ്ലി രാജ്യാന്തര ട്വന്റി-20 കളിച്ചത്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സര ട്വന്റി-20 പരന്പരയിൽ 20, 0 എന്നതായിരുന്നു കോഹ്ലിയുടെ പ്രകടനം. എന്നാൽ, ഐപിഎല്ലിൽ മിന്നും ബാറ്റിംഗുമായി കോഹ്ലി തിളങ്ങി.
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
ഫ്ളോറിഡ: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ഇന്ത്യക്ക് ഒരു സന്നാഹമത്സരം.
ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ പോരാട്ടം. ഈ മാസം 27 മുതൽ സന്നാഹമത്സരങ്ങൾ ആരംഭിക്കും. ജൂണ്‍ രണ്ട് മുതൽ 29വരെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായാണ് ലോകകപ്പ്. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരേയാണ്.
നിലവിൽ ഐപിഎൽ തിരക്കിലാണ് ഇന്ത്യൻ കളിക്കാർ. ഈ മാസം 26നാണ് ഐപിഎൽ ഫൈനൽ. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ.
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
പാരീസ്: യൂറോ കപ്പ് ഫുട്ബോളിനുള്ള 25 അംഗ ഫ്രഞ്ച് ടീമിൽ ഇടംപിടിച്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെ. 2018ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മുപ്പത്തിമൂന്നുകാരൻ 2022 ജൂണിന് ശേഷം ദേശീയ ടീം ജഴ്സി അണിഞ്ഞിട്ടില്ല. 2016 മുതൽ 2023 വരെ ചെൽസിക്കൊപ്പം കളിച്ച കാന്റെയ്ക്ക് കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് നിരവധി മത്സരങ്ങൾ നഷ്ടമായി.
2022 ലോകകപ്പ് ടീമിലും പരിക്കിനെത്തുടർന്ന് ഉൾപ്പെടുത്തിയില്ല. തുടർന്ന് ചെൽസി വിട്ട് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് എഫ്സിയിൽ എത്തി. പരിക്കിൽനിന്ന് മോചിതനായ താരം ഈ സീസണ് മുഴുനീളെ കളിച്ചു.
ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ പിഎസ്ജിയുടെ 18 വയസുള്ള വാറൻ സയർ എമെരിയും 21 വയസുള്ള ബ്രാഡ്ലി ബാർകോളയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ താരം കിലിയൻ എംബപ്പെ, അന്റോയിൻ ഗ്രീസ്മാൻ, ഒലിവിയെ ജിറൂ, ഉസ്മാൻ ഡെംബലെ, വില്യം സാലിബ തുടങ്ങിയ വൻ താരനിരയാണ് ഫ്രാൻസിനുള്ളത്.
ബാഴ്സയ്ക്കു ജയം; രണ്ടാമത്
അൽമെരിയ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ജയം. ഫെർമിൻ ലോപ്പസിന്റെ ഇരട്ട ഗോളിൽ ബാഴ്സലോണ 2-0ന് അൽമെരിയയെ തോൽപ്പിച്ചു.
14, 67 മിനിറ്റുകളിലാണ് ലോപ്പസിന്റെ ഗോളുകൾ. ജയത്തോടെ ബാഴ്സയ്ക്ക് 36 കളിയിൽ 79 പോയിന്റായി. ലീഗിൽ രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കേ ബാഴ്സ രണ്ടാം സ്ഥാനത്തേക്കുള്ള പ്രതീക്ഷ സജീവമാക്കി.
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 19 വർഷത്തോളം ഇന്ത്യയുടെ കുപ്പായം അണിഞ്ഞ ഛേത്രി നായകനായി ഇന്ത്യൻ ഫുട്ബോളിന്റെ പേര് ലോക ഫുട്ബോളിൽതന്നെ അറിയപ്പെടുന്നതുമാക്കി.
സോഷ്യൽ മീഡിയ ഹാൻഡിലായ എക്സിൽ വീഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ ആറിന് കുവൈറ്റിനെതിരേ നടക്കുന്ന നിർണായകമായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമാകും ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലെത്തുന്ന അവസാന മത്സരം. അഭിമാനകരമായ കരിയറിൽ അദ്ദേഹം ഒന്നിലധികം റിക്കാർഡുകൾ നേടിയിട്ടുണ്ട്. കൂടാതെ നായകനെന്ന നിലയിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച് ഇന്ത്യക്കായി നിർണായകമായ ഗോളുകൾ അദ്ദേഹം പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്.
2005 ജൂണ്‍ 12-ന് പാക്കിസ്ഥാനെതിരായ ദേശീയ ടീമിനായി ഇരുപതാം വയസിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽതന്നെ ഗോളടിച്ച്് തുടക്കമിട്ട ഛേത്രി പിന്നീട് ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമാകുകയായിരുന്നു. ആ മത്സരം 1-1ന് സമനിലയായി. ആരാധകരെ സംബന്ധിച്ചിടത്തോളം ഛേത്രിയുടെ വരവ് ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു മേൽവിലാസം നൽകുന്നതായിരുന്നു.
ഗോളടിച്ചു കൂട്ടിയപ്പോൾ ലോക ഫുട്ബോളിലെ മഹാരഥൻമാരുടെ പേരിനൊപ്പം എഴുതിച്ചേർക്കുന്നതുമായി ആ പേര് മാറി. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ, ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്യാപ്റ്റൻ ഫന്റാസ്റ്റിക് 94 ഗോളുകളാണ് നേടിയത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ദേശീയ മത്സരങ്ങളുടെ റിക്കാർഡും ഛേത്രിയുടെ പേരിലാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ നാലാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), അലി ദേയ് (108), ലയണൽ മെസി (106) എന്നിവരാണ് ഇന്ത്യൻ നായകനു മുന്നിൽ. സജീവ ഫുട്ബോളിലെ ഗോൾ നേട്ടക്കാരിൽ മൂന്നാമനുമാണ്.
ഛേത്രി ഇന്ത്യൻ ഫുട്ബോളിന്റെ കേന്ദ്രമാകുന്നു
ഛേത്രി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയപ്പോൾ, ഇന്ത്യൻ ഫുട്ബോൾ അവരുടെ മുൻ നായകനും മറ്റൊരു ഐക്കണ്‍ ഗോൾ സ്കോററുമായ ബൈച്ചുംഗ് ബൂട്ടിയയിൽ ആശ്രയിക്കുന്ന കാലമായിരുന്നു. ബൂട്ടിയയ്ക്കൊപ്പം ഛേത്രിയും ചേർന്നതോടെ ആക്രമണം ശക്തമായി. എന്നിരുന്നാലും, ഇന്ത്യയുടെ ഗോൾ സ്കോറിംഗ് തന്ത്രങ്ങളിൽ ഛേത്രി കൂടുതൽ കേന്ദ്രീകൃതമാകാൻ തുടങ്ങി. പ്രധാനമായും പന്തുമായി അതിവേഗം കുതിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, എതിരാളികളുടെ പ്രതിരോധത്തിനുള്ളിൽ വിടവുകൾ കണ്ടെത്തി അതു മുറിച്ചുകടക്കാനുള്ള വൈഭവം, ഉയർന്ന കരുത്ത് എന്നിവയെല്ലാം ചേർന്നപ്പോൾ ഛേത്രി സ്വയം ഇന്ത്യൻ സ്കോറിംഗ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി.
2011ൽ ഏഷ്യൻ ഗെയിംസിനുശേഷം ബൂട്ടിയ വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴേക്കും ഛേത്രി പ്രധാന താരമായി മാറിയിരുന്നു. 2012ൽ ടീമിന്റെ നായകനുമായി.
നേതൃഗുണം മികച്ചത്
ഇന്ത്യൻ ടീമിനൊപ്പം നിരവധി അവസരങ്ങളിൽ നേതൃഗുണങ്ങളും ശ്രദ്ധേയമായ കഴിവുകളും പ്രദർശിപ്പിച്ചുകൊണ്ടു നയിച്ചു. 2011ലാണ് ക്യാപ്റ്റനായതെങ്കിലും അതിനു മുന്‍പേ ഛേത്രിയുടെ നേതൃപാടവം തെളിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഫിഫ റാങ്കിംഗിലും ഇന്ത്യ മൂന്നു തവണ മികച്ച നൂറിലെത്തി. 2017, 2018ലും 96-ാം റാങ്കിലും 2023ൽ 100-ാം സ്ഥാനത്തുമെത്തി.
ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറിയ ഛേത്രി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണാനും ആളെത്തുമെന്ന് കാണിച്ചുതന്നു. ഛേത്രിക്ക് ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ നേതൃപാടവംകൊണ്ടോ ഗോൾ നേട്ടം കൊണ്ടോ ആയിരുന്നില്ല. കളിയെ പിന്തുണയ്ക്കുന്ന സ്വഭാവംകൊണ്ടും രാജ്യത്ത് ഫുട്ബോളിന്റെ അംഗീകാരത്തിനായി പലപ്പോഴും ശബ്ദം ഉയർത്തുന്നതുകൊണ്ടുമായിരുന്നു. ഇന്ത്യൻ ടീമിന്റെ ഹോം മത്സരങ്ങൾക്ക് ആരാധകരുടെ പ്രാധാന്യവും അവരുടെ പിന്തുണയും അദ്ദേഹം തേടിയിരുന്നു. ആരാധകരുമായി ആരോഗ്യപരമായ ഒരു ബന്ധം ടീമിന് ഉണ്ടാക്കിക്കൊടുക്കാൻ ഛേത്രിക്കായിട്ടുണ്ട്. ഒപ്പം ടീമിനെതിരേയുള്ള വിമർശനങ്ങൾ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. കളത്തിനു പുറത്തായാലും ആരാധകരുമായി ഛേത്രിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
ഛേത്രിക്കു പകരമാര്?
അന്താരാഷ്ട്രമോ ക്ലബ് ഫുട്ബോളോ ആയാലും കളിച്ച കാലങ്ങളിൽ ഛേത്രിയെ കളിയിൽ മികച്ചതാക്കുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ കരുത്തും സ്ഥിരതയാർന്ന ആക്രമണ വേഗവുമാണ്്. മുപ്പത്തിയൊന്പത് വയസിലെത്തിയിട്ടും ഇന്ത്യക്ക് ആക്രമണത്തിനുള്ള പ്രധാന ഓപ്ഷൻ ഛേത്രി തന്നെയാണ്. ഇത് ഇന്ത്യക്ക് ഒരുപക്ഷേ നല്ലതായിരിക്കില്ലെങ്കിലും നിലവിൽ ഛേത്രിയല്ലാതെ ഒരാളെ കണ്ടെത്താനായിട്ടില്ലെന്ന വസ്തുതയാണ് ഇന്ത്യൻ ഫുട്ബോളിനുള്ളത്. പല യുവകളിക്കാരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ഇവരാരും ഛേത്രിക്ക് പകരമെന്നു കരുതാനായിട്ടില്ല.
പുതിയ കളിക്കാർക്ക് പ്രചോദനം
കഴിഞ്ഞ ദശകത്തിൽ, സുനിൽ ഛേത്രിയുടെ ദൈനംദിന ആചാരങ്ങളിൽ പ്രധാനം പ്രഭാതത്തിലെ കഠിനമായ വ്യായാമം തന്നെയായിരുന്നു. കാർഡിയോ സെഷനുശേഷം ഭാരോദ്വഹനത്തിലും മറ്റ് വ്യായാമമുറകളിലും മുഴുകും. ബ്രൊക്കോളി, ചെറുപയർ, സുഷി, ബ്ലാക്ക് ഒലിവ്, ട്യൂണ, റെഡ് മീറ്റ്, ഒരു കപ്പ് ഗ്രീൻ ടീ എന്നിവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണത്തിന് ശേഷവും തീവ്രമായ വ്യായാമം ഉണ്ടായിരിക്കും.
ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ദൈവം സമ്മാനിച്ച കഴിവുകൾക്ക് പുറമേ, അസൂയാർഹമായ ഫിറ്റ്നസ് ലെവലും കുറ്റമറ്റ തൊഴിൽ നൈതികതയുമാണ് ഛേത്രിയെ ശാരീരികമായി കൂടുതൽ അധ്വാനം ആവശ്യമുള്ള കായികമേഖലയിൽ ദീർഘകാലം തുടരാൻ സഹായിച്ചത്.
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
ജനിച്ച സ്ഥലം മാറിപ്പോയി, അല്ലായിരുന്നെങ്കിൽ വേറെ ലെവലാവേണ്ട താരം എന്ന് നമ്മൾ ചിലരെക്കുറിച്ചെങ്കിലും പറയാറുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ആ വിശേഷണത്തിന് സുനിൽ ഛേത്രിയോളം അർഹനായ മറ്റൊരു താരമുണ്ടാവാനിടയില്ല.
രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളിമൈതാനങ്ങളെ അടക്കിവാണശേഷം ആ അഞ്ചടി ഏഴിഞ്ചുകാരൻ അരങ്ങൊഴിയുകയാണ്.
ബൈച്ചുംഗ് ബൂട്ടിയയ്ക്കു ശേഷം ആരെന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ചോദ്യത്തിനുത്തരമായിരുന്നു ഈ സെക്കന്ദരാബാദുകാരൻ. ആത്മാർപ്പണവും അഭിനിവേശവും കൊണ്ട് ഛേത്രി കീഴടക്കിയത് കളിമൈതാനങ്ങളെ മാത്രമല്ല ആരാധകരുടെ മനസുകളെക്കൂടിയായിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന സുനിൽ ഛേത്രി ഇതിലും അർഹിച്ചിരുന്നില്ലേ എന്ന ചോദ്യമായിരിക്കും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകനും സ്വയം ചോദിച്ചിട്ടുണ്ടാവുക.
സൂപ്പർതാരം എന്ന നിലയിലേക്കുള്ള ഛേത്രിയുടെ യാത്ര ഒരു യക്ഷിക്കഥ പോലെ വിചിത്രമായിരുന്നു.
23 വർഷം മുന്‍പ് ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളിൽനിന്ന് തുടങ്ങിയതാണാ പ്രയാണം. 2001-02 കാലഘട്ടത്തിൽ സിറ്റി ക്ലബ് ഡൽഹിയുടെ താരമായാണ് ഛേത്രിയുടെ പ്രഫഷണൽ കരിയർ ആരംഭിക്കുന്നത്.
തലമുറകളെ പ്രചോദിപ്പിച്ച ഒരു ഇതിഹാസത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ത്യൻ ഫുട്ബോളിന്റെ അന്നത്തെ പതാകവാഹകനായിരുന്ന ബൈച്ചുംഗ് ബൂട്ടിയയുടെ യഥാർഥ പിൻഗാമി ആരെന്ന ചോദ്യത്തിനാണ് അന്ന് ഉത്തരമായത്.
2005ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഛേത്രി ബൂട്ടിയയുടെ ശിക്ഷണത്തിൽ വളരെയധികം മെച്ചപ്പെട്ടു. 2011ൽ ബൂട്ടിയ വിരമിച്ചതിനു ശേഷമാണ് ക്യാപ്റ്റനായതെങ്കിലും അതിനു മുന്‍പുതന്നെ ഛേത്രിയുടെ നേതൃപാടവം തെളിഞ്ഞിരുന്നു.
2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015, 2021, 2023 വർഷങ്ങളിലെ സാഫ് ചാന്പ്യൻഷിപ്പുകൾ എന്നിവയെല്ലാം ഛേത്രിയെന്ന ഫുട്ബോളറിന്റെയും നായകന്റെയും മികവിന്റെ ദൃഷ്ടാന്തങ്ങളായി.
നിരവധി വ്യക്തിഗത പുരസ്കാരങ്ങളും ഛേത്രിയെ തേടിയെത്തി. ഏഴു തവണയാണ് രാജ്യത്തെ മികച്ച ഫുട്ബോളറിനുള്ള പുരസ്കാരം ഛേത്രിയെ തേടിയെത്തിയത്. 2011ൽ അർജുന അവാർഡ്, 2021ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന അവാർഡ് എന്നിവയും മികവിനുള്ള ആദരമായി.
23 വർഷം നീണ്ട പ്രഫഷണൽ കരിയറിൽ ഇന്ത്യൻ ഫുട്ബോളിലെ വന്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും മുതൽ ബംഗളൂരു എഫ്സി വരെയുള്ള ക്ലബുകൾക്കായി ഛേത്രി ബൂട്ടണിഞ്ഞു.
ഇതിനിടയിൽ മേജർ സോക്കർ ലീഗ് ക്ലബ് കൻസാസ് സിറ്റി വിസാർഡ്സ്, പോർച്ചുഗലിലെ സ്പോർട്ടിംഗ് സിപി തുടങ്ങിയ വിദേശ ക്ലബ്ബുകളിലും താരം പന്തു തട്ടി.
365 ക്ലബ് മത്സരങ്ങളിൽനിന്ന് 158 ഗോളുകളാണ് ഛേത്രി അടിച്ചുകൂട്ടിയത്. രാജ്യാന്തര ഫുട്ബോളിലേക്കെത്തുന്പോൾ ഛേത്രിക്ക് കരുത്തു കൂടുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്. 150 മത്സരങ്ങളിൽനിന്ന് 94 ഗോളുകളാണ് ഛേത്രിയിൽനിന്ന് പാഞ്ഞുപോയി ഗോൾവല ഭേദിച്ചത്.
ലോകത്തെ സജീവ ഫുട്ബോളർമാരിൽ ഗോൾ നേട്ടത്തിൽ മൂന്നാമനാണ് ഛേത്രി. ഒന്നും രണ്ടും സ്ഥാനത്ത് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണെന്ന് അറിയുന്പോഴാണ് ഛേത്രിയുടെ മഹത്വം കൂടുതൽ വെളിവാകുന്നത്. അതേസമയം അവരേക്കാൾ മികച്ച ഗോൾ ശരാശരിയും ഛേത്രിക്കുണ്ടെന്നത് ശ്രദ്ധേയം.
ഛേത്രിയുടെ വിടവാങ്ങൽ ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറെ ഹൃദയഭേദകമായ കാര്യമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി നിലകൊണ്ട താരമാണ് ജൂണ്‍ ആറിന് കുവൈറ്റിനെതിരേ നടക്കുന്ന മത്സരത്തോടെ ബൂട്ടഴിക്കുന്നത്.
രാജ്യത്തെന്പാടുമുള്ള ആയിരക്കണക്കിന് ഫുട്ബോളർമാരെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച ശേഷമാണ് ഈ ചെറിയ മനുഷ്യൻ കളംവിടുന്നത്. എന്നിരുന്നാലും ബൂട്ടിയയുടെ പിൻഗാമിയായി വന്ന ഈ മനുഷ്യന്റെ പിൻഗാമിയെന്ന് എല്ലാ അർഥത്തിലും പറയാൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ ഒരു താരമില്ലെന്നത് ആരാധകരെയാകെ നിരാശരാക്കുന്നു.
പി.കെ. ബാനർജിയും ചുനി ഗോസാമിയും ശൈലൻ മന്നയും മുതൽ ഐ.എം. വിജയനും ബൈച്ചുംഗ് ബൂട്ടിയയും വരെ അടങ്ങുന്ന ഇതിഹാസനിരയിൽ വളരെ നേരത്തെ സ്ഥാനം പിടിച്ച ശേഷമാണ് ഛേത്രിയുടെ മടക്കം.
ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ ടീമിൽ ഛേത്രി ഏകനായിരുന്നു, വേണ്ടത്ര പിന്തുണ നൽകാൻ പ്രാപ്തിയുള്ള കളിക്കാരുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ വേറെ ലെവലിൽ എത്തേണ്ട താരം.
“അനുഗാമിയില്ലാത്ത പഥികാ, തുടർന്നാലും ഇടറാതെ നിൻ ധീരഗാനം’’ മധുസൂദനൻ നായരുടെ കവിതയായ ഗാന്ധിയിലെ ഈ വരികൾ ഛേത്രിയുടെ കളിജീവിതത്തെ ധ്വനിപ്പിക്കുന്നതാണ്.
കളിക്കാരനെന്ന നിലയിൽ ഇനി മൈതാനങ്ങളിൽ കാണാനാവില്ലെങ്കിലും ഇന്ത്യൻ ഫുട്ബോളിന് ഇനിയും ഛേത്രിയെ ആവശ്യമാണ്. ഒരിക്കൽ കൈയെത്തും ദൂരത്ത് നഷ്ടമായ ലോകകപ്പ് സ്വപ്നങ്ങൾ മനസിൽ പേറി ജീവിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാനുള്ള ബാധ്യതയിൽനിന്ന് ഛേത്രിക്ക് ഒഴിഞ്ഞു മാറാനുമാവില്ല. ആ ലാസ്റ്റ് ഡാൻസ് കാണുന്നതിനു വേണ്ടി സാൾട്ട് ലേക്കിലേക്ക് ജനം ഒഴുകുമെന്നുറപ്പ്.
യുണൈറ്റഡിനും ചെൽസിക്കും ജയം
മാഞ്ചസ്റ്റർ/ഫാൽമർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ന്യൂകാസിൽ യുണൈറ്റഡിനെ തോല്പിച്ചു.
മാഞ്ചസ്റ്ററിനായി കോബി മെനൂ (31’), അമാദ് (57’),റാസ്മസ് ഹോയിലൻഡ് (84’) എന്നിവരും ന്യൂകാസിലിനായി ആന്റണി ഗോർഡനും (49’), ലൂയിസ് ഹാളും (90+2’) ഗോൾ നേടി. 57 പോയിന്റ് വീതമാണ് ഇരുടീമിനും. ന്യൂകാസിൽ ഏഴാമതും മാഞ്ചസ്റ്റർ എട്ടാമതുമാണ്.
ചെൽസി 2-1ന് ബ്രൈറ്റനെ തോൽപ്പിച്ചു. ചെൽസിക്കായി കോൾ പാമറും (34’), ക്രിസ്റ്റഫർ എൻകുങ്കുവും (64’) ഗോൾ നേടി. ബ്രൈറ്റനായി ഡാനി വെൽബാക്ക് വലകുലുക്കി. 60 പോയിന്റുമായി ചെൽസി ആറാമതാണ്.
ഞായറാഴ്ചയാണ് രാത്രി 8.30നാണ് ലീഗിലെ അവസാന മത്സരങ്ങൾ. 2023-24 ലീഗ് സീസണിലെ ചാന്പ്യൻ ആരെന്ന് അന്ന് തീരുമാനമാകും.
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണും വരാൻ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ.
2024 ട്വന്റി 20 ലോകകപ്പോടെ നിലവിലെ കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധി പൂർത്തിയാകും. ജൂണിൽ ലോകകപ്പ് സമാപിക്കും. ബിസിസിഐ പുറത്തിറക്കിയ പരസ്യപ്രകാരം ജൂലൈ ഒന്നിന് പുതിയപരിശീലകൻ ചുമതലയേൽക്കേണ്ടതാണ്.
2027 അവസാനം വരെ ഇവർക്ക് പരിശീലകനായി തുടരുകയും ചെയ്യാം. 2025ലെ ചാന്പ്യൻസ് ട്രോഫി, 2027ലെ ഏകദിന ലോകകപ്പ് എന്നിവയാകും പുതിയ ആളുടെ ചുതലകൾ. ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒരു വിദേശി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് പരിശീലകനായി കലാവധി ഇനിയും നീട്ടാൻ താത്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി ദ്രാവിഡിനോട് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ്, ദ്രാവിഡിനു പകരമെത്തുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിനും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു.
കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ നടന്നാൽ അത് റഫറിയെ അറിയിക്കാൻ ഒരു ആഗോള സ്റ്റാൻഡേർഡ് ആംഗ്യവും ഫിഫ നിദേശിച്ചു.
കൈകൾ കൈത്തണ്ടയിൽ ക്രോസ് ചെയ്യുകയും വായുവിൽ ഉയർത്തുകയും ചെയ്യുന്നതാണ് ആംഗ്യം. ഇന്ന് ബാങ്കോക്കിൽ നടക്കുന്ന വാർഷിക യോഗത്തിൽ ഫിഫ അംഗ ഫെഡറേഷനുകൾക്ക് വംശീയതയെ നേരിടാനുള്ള പ്രതിജ്ഞ നൽകും.
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് പ്ലേ ഓഫിൽ. സൺറൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴയെത്തുടർന്ന് ഒരു പന്തുപോലമെറിയാതെ ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
ഭുവനേശ്വർ: ടോക്കിയോ ഒളിന്പിക്സ് സ്വർണത്തിനുശേഷം സൂപ്പർ താരം നീരജ് ചോപ്ര ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ സ്വർണ നേട്ടം.
27-ാമത് ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ ജാവലിൻത്രോയിൽ 82.27 മീറ്ററുമായി നീരജ് സ്വർണം സ്വന്തമാക്കി. ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ളി നേടിയശേഷമായിരുന്നു നീരജ് ഭുവനേശ്വറിൽ എത്തിയത്.
കർണാടകയുടെ ഡി.പി. മനുവിനെ നേരിയ വ്യത്യാസത്തിൽ പിന്നിലാക്കിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം എന്നതാണ് ശ്രദ്ധേയം. ആദ്യ ശ്രമത്തിൽതന്നെ മനു 82.06 മീറ്റർ ക്ലിയർ ചെയ്തു. നാലാം ശ്രമത്തിലാണ് മനുവിനെ പിന്തള്ളി നീരജ് 82.27 കുറിച്ചത്. ആ ദൂരം പിന്നീട് മെച്ചപ്പെടുത്താനും നീരജിനു സാധിച്ചില്ല.
അജ്മലിനു സ്വർണം മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ ഒരു സ്വർണം എത്തി. പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മജ് അജ്മൽ സ്വർണമണിഞ്ഞു. 45.91 സെക്കൻഡിൽ മുഹമ്മദ് അജ്മൽ ഫിനിഷിംഗ് ലൈൻ കടന്നു. തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറിനാണ് (46.48) വെള്ളി. വനിതാ 400 മീറ്ററിൽ എം.ആർ. പൂവമ്മയ്ക്കാണ് (53.32) സ്വർണം.
ട്രിപ്പിൾ വെള്ളി ഇന്നലെ കേരള താരങ്ങൾ മൂന്ന് വെള്ളി സ്വന്തമാക്കി. പുരുഷ വിഭാഗം ട്രിപ്പിൾജംപിൽ എൽദോസ് പോൾ 16.59 മീറ്ററുമായി വെള്ളി നേടി. തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേലിനാണ് (16.79) സ്വർണം. കേരളത്തിന്റെ അബ്ദുള്ള അബൂബക്കറിനും (16.23), യു. കാർത്തികിനും (16.05) നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
വനിതാ വിഭാഗം ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യയാണ് കേരള അക്കൗണ്ടിൽ ഇന്നലെ വെള്ളി എത്തിച്ചത്. 1.74 മീറ്റർ എയ്ഞ്ചൽ പി. ദേവസ്യ ക്ലിയർ ചെയ്തു. കർണാടകയുടെ അഭിനയ എസ്. ഷെട്ടിക്കാണ് (1.77) സ്വർണം. ഹെപ്റ്റാത്തലണിൽ കെ.എ. അനാമിക കേരളത്തിനായി വെള്ളി സ്വന്തമാക്കി. 4997 പോയിന്റാണ് അനാമിക നേടിയത്. തെലങ്കാനയുടെ അഗസര നന്ദിനിക്കാണ് (5460) സ്വർണം.
അനീസിന് വെങ്കലം ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം പുരുഷ വിഭാഗം ലോംഗ്ജംപിൽ കേരളത്തിന്റെ മുഹമ്മദ് അനീസ് യാഹിയ വെങ്കലം സ്വന്തമാക്കി. 7.81 മീറ്റർ ക്ലിയർ ചെയ്തായിരുന്നു അനീസിന്റെ വെങ്കലം. തമിഴ്നാടിന്റെ ദേശീയ റിക്കാർഡുകാരനായ ജെസ്വിൻ ആൾഡ്രിനാണ് (7.99) സ്വർണം. തന്റെ ദേശീയ റിക്കാർഡ് (8.42) പ്രകടനത്തിന്റെ അടുത്തെത്താൻ ജെസ്വിനു സാധിച്ചില്ല. പാരീസ് ഒളിന്പിക്സ് ടിക്കറ്റ് മോഹനം ഭുവനേശ്വറിൽ സഫലമായില്ല.
പറക്കും സിംഗ് ഭുവനേശ്വർ: രാജ്യത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായത് പഞ്ചാബിന്റെ ഗുരിന്ദർവിർ സിംഗ്. 10.35 സെക്കൻഡിൽ ഗുരിന്ദർവിർ സിംഗ് ഫിനിഷിംഗ് ലൈൻ കടന്നു. വ്യക്തമായ ലീഡോടെയായിരുന്നു സിംഗിന്റെ ഫിനിഷിംഗ്. ഒഡീഷയുടെ അനിമേഷ് കുജർ (10.50), പഞ്ചാബിന്റെ ഹർജിത് സിംഗ് (10.56) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകയുടെ എസ്എസ്. സ്നേഹയ്ക്കാണ് (11.63 സെക്കൻഡ്) സ്വർണം. തമിഴ്നാടിന്റെ ഗിരിധരണി രവി (11.67), ഒഡീഷയുടെ ശ്രബാനി നന്ദ (11.76) എന്നിവർ വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗത്തിൽ 10.00 സെക്കൻഡും വനിതാ വിഭാഗത്തിൽ 11.07 സെക്കൻഡുമാണ് ഒളിന്പിക്സ് യോഗ്യതാ മാർക്ക്.
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ, പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. സ്കോർ: രാജസ്ഥാൻ റോയൽസ് 144/9 (20). പഞ്ചാബ് കിംഗ്സ് 145/5 (18.5).
മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തിയ സാം കറനാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ കറൻ 41 പന്തിൽ 63 റൺസുമായി പുറത്താകാതെയും നിന്നു. 48 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു പഞ്ചാബിന്റെ തിരിച്ചുവരവ് ജയം.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്ലറിന്റെ അഭാവത്തിൽ മറ്റൊരു ഇംഗ്ലീഷുകാരനായ ടോം കോഹ്ലർ കാഡ്മോറായിരുന്നു രാജസ്ഥാന്റെ ഓപ്പണിംഗ് റോളിലെത്തിയത്.
എന്നാൽ, ഇന്നിംഗ്സിന്റെ നാലാം പന്തിൽ യശസ്വി ജയ്സ്വാളിനെ (4) രാജസ്ഥാനു നഷ്ടപ്പെട്ടു. ഏഴാം ഓവറിന്റെ നാലാം പന്തിൽ സഞ്ജുവും (15 പന്തിൽ 18) പുറത്ത്. തൊട്ടടുത്ത ഓവറിൽ കോഹ്ലറും (23 പന്തിൽ 18) മടങ്ങി.
പിന്നീട് രാജസ്ഥാന്റെ രക്ഷകനായത് പതിവുപോലെ റിയാൻ പരാഗ് ആയിരുന്നു. 34 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ പരാഗ് 48 റണ്‍സ് നേടി. ആർ. അശ്വിന് (19 പന്തിൽ 28) ഒപ്പം നാലാം വിക്കറ്റിൽ പരാഗ് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ധ്രുവ് ജുറെൽ (0) കൂറ്റനടിയിലൂടെ സ്കോർ ഉയർത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഗോൾഡൻ ഡക്കായി. റോവ്മാൻ പവലും (4), ഡൊണോവൻ ഫെരേരയുമെല്ലാം (7) വന്നതും പോയതും വേഗത്തിൽ. വാലറ്റത്ത് ട്രെന്റ് ബോൾട്ട് ഒന്‍പത് പന്തിൽ 12 റണ്‍സ് നേടി.
പഞ്ചാബ് കിംഗ്സിനുവേണ്ടി രാഹുൽ ചാഹർ, ഹർഷൽ പട്ടേൽ, ക്യാപ്റ്റൻ സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്ത്. ഇന്ത്യൻ താരമായ ലുവാങ് മെയ്സ്നനോട് നേരിട്ടുള്ള ഗെയിമിനാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ: 21-19, 21-18.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മലേഷ്യയുടെ നൂർ മുഹമ്മദ്-വീ കിയോങ് സഖ്യത്തെ കീഴടക്കി. സ്കോർ: 21-13, 21-13.
ബൊപ്പണ്ണ സഖ്യം പുറത്ത്
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം പുറത്ത്.
പ്രീക്വാർട്ടറിൽ ഇറ്റലിയുടെ സിമോണ്‍ ബൊലെനി-ആഡ്രിയ വാവസോറി കൂട്ടുകെട്ടിനോടാണ് ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി. സ്കോർ: 6-2, 6-4.
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ആർക്കെന്ന കാത്തിരിപ്പ് അവസാന റൗണ്ടിലേക്ക്.
37 റൗണ്ട് പൂർത്തിയായപ്പോൾ 88 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 86 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തുമാണ്. 37-ാം റൗണ്ടിൽ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുറിനെ കീഴടക്കി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് നേടിയ ഇരട്ട ഗോളിലായിരുന്നു (51’, 90+1’ പെനാൽറ്റി) സിറ്റിയുടെ ജയം. സിറ്റിയുടെ രണ്ടാം ഗോളിനു മുൻപ് ടോട്ടൻഹാമിന്റെ സണ്‍ ഹ്യൂങ് മിന്നിന് സമനില കുറിക്കാനുള്ള അവസരം മുതലാക്കാൻ സാധിച്ചില്ല. സണ്‍ ഹ്യൂങ് മിൻ ഗോൾ നേടിയിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നേക്കാം.
ചരിത്രം കുറിക്കാൻ സിറ്റി
തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടം എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി. ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ഇതുവരെ ഒരു ക്ലബ്ബും തുടർച്ചയായി നാല് തവണ സ്വന്തമാക്കിയിട്ടില്ല.
ഹഡേഴ്സ്ഫീൽഡ് ടൗണ്‍, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ഒപ്പം തുടർച്ചയായ കിരീട റിക്കാർഡ് പങ്കിടുകയാണ് സിറ്റി.
ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരേയാണ് സിറ്റിയുടെ അവസാന ലീഗ് മത്സരം. അന്ന് ജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ആഴ്സണലിന്റെ അവസാന മത്സരം എവർട്ടണിനെതിരേയാണ്.
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതിൽ മുൻപന്തിയിലാണ് മലയാളി താരം സഞ്ജു സാംസണ്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണിന് സോഷ്യൽ മീഡിയയിൽ ശക്തമായ ഫാൻ ബേസുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റൂഫ് ടോപ്പിൽ സഞ്ജുവിന്റെ ചിത്രം ഒരു ആരാധകൻ വരച്ചത്.
പാലക്കാട് സ്വദേശിയായ സുജിത്താണ് സഞ്ജുവിന്റെ ചിത്രം റൂഫ് ടോപ്പിൽ വരച്ചത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം സുജിത് ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ‘ഹായ് ചേട്ടാ’ എന്ന് സഞ്ജുവിനെ അഭിസംബോധന ചെയ്തായിരുന്നു സുജിത് കെ വീഡിയൊ പങ്കുവച്ചത്. ‘എടാ മോന സുജിത്തേ’ എന്ന് സഞ്ജുവും തിരിച്ച് മറുപടി നൽകി.
സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2024 ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ അവസാന മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചതോടെ ഓട്ടോമാറ്റിക്കായാണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
ഡബിൾ വിനി; റയൽ മിന്നി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 2023-24 സീസണ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ഹോം മത്സരത്തിൽ ഏകപക്ഷീയ ജയം.
വിനീഷ്യസ് ജൂണിയറിന്റെ ഇരട്ട ഗോൾ (27’, 70’) ബലത്തിൽ റയൽ 5-0ന് ആൽവസിനെ കീഴടക്കി. ജൂഡ് ബെല്ലിങ്ഗം (10’), ഫെഡെറിക്കൊ വാൽവെർഡെ (45+1’), അർദ ഗുലർ (81’) എന്നിവരും റയലിനായി ഗോൾ നേടി.
അതേസമയം, ജിറോണ ഹോം ഗ്രൗണ്ടിൽ വിയ്യാറയലിനോട് 1-0നു പരാജയപ്പെട്ടു. റയൽ മാഡ്രിഡിനും (93 പോയിന്റ്), ബാഴ്സലോണയ്ക്കും (76) പിന്നിൽ മൂന്നാം സ്ഥാനത്താണ് ജിറോണ (75).
വർഷങ്ങൾക്കു ശേഷം
ലണ്ടൻ: നീണ്ട 41 വർഷങ്ങൾക്കു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ല യൂറോപ്യൻ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനം ഉറപ്പിച്ച ആസ്റ്റണ്‍ വില്ല 2024-25 സീസണ് യുവേഫ ചാന്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയോട് 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുർ പരാജയപ്പെട്ടതാണ് അവസാന റൗണ്ട് വരെ കാത്തിരിക്കാതെ ടിക്കറ്റുറപ്പിക്കാൻ വില്ലയ്ക്കു സഹായകമായത്.
37 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആസ്റ്റണ്‍ വില്ല 68 പോയിന്റുമായി നാലാം സ്ഥാനത്താണ്. ടോട്ടൻഹാം 63 പോയിന്റുമായി അഞ്ചാമതും. മാഞ്ചസ്റ്റർ സിറ്റി (88), ആഴ്സണൽ (86), ലിവർപൂൾ (79) ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) പുരുഷ ടീമിനായി മുഖ്യ പരിശീലകനെ തേടുന്നു. മൂന്നര വർഷം നീളുന്ന കരാർ ആയിരിക്കും പുതിയ കോച്ചിന് ബിസിസിഐ നൽകുക, അതായത് 2024 ജൂലൈ ഒന്ന് മുതൽ 2027 ഡിസംബർ 31വരെ. മേയ് 27വരെ അപേക്ഷ സമർപ്പിക്കാം.
സോഷ്യൽ മീഡിയയിലൂടെയും ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഗുരുവിനെ തേടുന്ന പരസ്യം ക്രിക്കറ്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയത്. 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിനു (മേയ് 26) പിറ്റേദിവസംവരെ ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.
ഐപിഎല്ലിനു പിന്നാലെ ഐസിസി 2024 ട്വന്റി-20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറും. ട്വന്റി-20 ലോകകപ്പ് വരെയാണ് നിലവിൽ ഇന്ത്യയൻ മുഖ്യപരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന് കരാറുള്ളത്. 2023 ഐസിസി ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. ലോകകപ്പ് നേടാനുള്ള അവസാന അവസരം എന്ന നിലയിൽ ട്വന്റി-20 ലോകകപ്പ് വരെ കരാർ ദീർഘിപ്പിക്കുകയായിരുന്നു. ജൂണ്‍ രണ്ട് മുതൽ 29വരെയാണ് ഐസിസി ട്വന്റി-20 ലോകകപ്പ്.
രാഹുൽ ദ്രാവിഡ്
2021 നവംബർ മുതൽ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ മുഖ്യ പരിശീലകൻ. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ മുൻപരിചയവുമായാണ് ഇന്ത്യൻ കോച്ചായത്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും 2014 ഇന്ത്യൻ ടീമിന്റെയും മെന്ററായിരുന്നു ദ്രാവിഡ്.
ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് ദ്രാവിഡിന് തുടരാനുള്ള അവസരമുണ്ടെന്നും അതിനായി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ലക്ഷ്മണ്
രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം പങ്കെടുത്ത ടൂർണമെന്റുകളിൽ മുഖ്യപരിശീലകനായത് വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത കോച്ച് ലക്ഷ്മണ് ആയിരിക്കുമെന്നാണ് പൊതുവായ ധാരണ. അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയോടെയാണ് ലക്ഷ്മണ് ഇന്ത്യൻ കോച്ചിന്റെ കുപ്പായമിട്ടത്. 2023 ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനും ലക്ഷ്മണായിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കോച്ചായ ചരിത്രവും ലക്ഷ്മണിനു സ്വന്തം.
ജസ്റ്റിൻ ലാംഗർ
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകുക എന്നത് വലിയ നേട്ടമാണെന്ന് ബിസിസിഐയുടെ പരസ്യത്തിനുപിന്നാലെ ഓസ്ട്രേലിയൻ മുൻതാരവും കോച്ചുമായ ജസ്റ്റിൻ ലാംഗർ പ്രതികരിച്ചു. പ്രതിഭകൾ നിരവധിയുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താത്പര്യമുണ്ടെന്നും ലാംഗർ വ്യക്തമാക്കി. 2023 മുതൽ ഐപിഎൽ ട്വന്റി-20യിൽ ലക്നോ സൂപ്പർ ജയന്റ്സിന്റെ പരിശീലകനാണ്.
2018-22 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ലാംഗർ. 2021 ട്വന്റി-20 ലോകകപ്പ്, ആഷസ് തുടങ്ങിയ ശ്രദ്ധേയ നേട്ടങ്ങൾ ലാംഗറിന്റെ ശിക്ഷണത്തിൽ ഓസീസ് സ്വന്തമാക്കി.
ടോം മൂഡി, ആൻഡി ഫ്ളവർ
ഓസീസ് മുൻ താരം ടോം മൂഡിയും സിബാബ്വെ മുൻ താരം ആൻഡി ഫ്ളവറും ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് എത്താൻ സാധ്യതയുള്ളവരാണ്. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുൻ പരിശീലകനായിരുന്നു ടോം മൂഡി. ശ്രീലങ്കയുടെ പരിശീലകനായ പരിചയവും മൂഡിക്കു സ്വന്തം.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് ആൻഡി ഫ്ളവർ. 2010 ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് ഫ്ളവറിന്റെ ശിക്ഷണത്തിനു കീഴിലായിരുന്നു. നിലവിൽ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കോച്ചാണ്.
വിദേശ പരിശീലകനെ നിയോഗിക്കാൻ ബിസിസിഐക്കു താത്പര്യമുണ്ടെങ്കിൽ മാത്രമേ ലാംഗർ, മൂഡി, ഫ്ളവർ എന്നിവർക്ക് നറുക്കുവീഴൂ എന്നതാണ് ശ്രദ്ധേയം.
യോഗ്യതകൾ
ചുരുങ്ങിയത് 30 ടെസ്റ്റ് അല്ലെങ്കിൽ 50 ഏകദിനം കളിച്ച പരിചയം ആവശ്യം; അല്ലെങ്കിൽ
ടെസ്റ്റ് പദവിയുള്ള ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ചുരുങ്ങിയത് രണ്ട് വർഷം; അല്ലെങ്കിൽ
ഐസിസി അസോസിയേറ്റ് ടീം/ഐപിഎൽ അല്ലെങ്കിൽ സമാന ലീഗ്/ദേശീയ എ ടീം/ഫസ്റ്റ് ക്ലാസ് ടീം എന്നിവയിൽ ചുരുങ്ങിയത് മൂന്ന് വർഷ പരിചയം; അല്ലെങ്കിൽ ബിസിസിഐ ലെവൽ 3 സർട്ടിഫിക്കറ്റ്, തതുല്യംപ്രായം 60ൽ കവിയരുത്
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം. 19 റൺസിന് ഡൽഹി ലക്നോ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. ഇതോടെ ലക്നോയുടെ പ്ലേ ഓഫ് സാധ്യത മങ്ങി. സ്കോർ: ഡൽഹി സൂപ്പർ ജയ്ന്റ്സ് 208/4 (20). ലക്നോ 189/4 (20).
കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്നോയ്ക്കു വേണ്ടി നിക്കോളാസ് പുരാൻ (27 പന്തിൽ 61), അർഷദ് ഖാൻ (33 പന്തിൽ 58 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി. ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വെടിക്കെട്ട് ബാറ്ററായ ജേക്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിംഗ്സിലെ രണ്ടാം പന്തിൽ അർഷാദ് ഖാൻ പുറത്താക്കി. തുടർന്ന് അഭിഷേക് പോറൽ (33 പന്തിൽ 58), ഷായ് ഹോപ്പ് (27 പന്തിൽ 38) എന്നിവർ രണ്ടാം വിക്കറ്റിൽ 92 റണ്‍സ് നേടി ടീമിനെ മുന്നോട്ടു നയിച്ചു. വിലക്കിനുശേഷം തിരിച്ചെത്തി ഋഷഭ് പന്ത് 23 പന്തിൽ 33 റണ്‍സ് നേടി.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ ആക്രമണ ബാറ്റിംഗ് ഡൽഹിയുടെ സ്കോർ 200 കടത്തി.
നേരിട്ട 22-ാം പന്തിൽ സ്റ്റബ്സ് അർധസെഞ്ചുറി പിന്നിട്ടു. 25 പന്തിൽ 57 റണ്‍സുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു. അക്സർ പട്ടേലും (10 പന്തിൽ 14) പുറത്തായില്ല. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 50 റണ്‍സ് പിറന്നു.
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം കേരള അക്കൗണ്ടിൽ ആദ്യമെഡൽ എത്തിച്ചത് പോൾവോൾട്ടിലൂടെ മരിയ ജെയ്സണ്‍. വനിതാ പോൾവോൾട്ടിൽ 3.90 മീറ്റർ ക്ലിയർ ചെയ്ത മരിയ ജെയ്സണ്‍ വെങ്കലം സ്വന്തമാക്കി. തമിഴ്നാടിന്റെ റോസി മീന പോൾരാജ് (4.05) സ്വർണം സ്വന്തമാക്കി.
നീരജ് ഇന്നിറങ്ങും
ഒളിന്പിക് സ്വർണ ജേതാവായ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര ഇന്ന് ഫീൽഡിൽ ഇറങ്ങും. പുരുഷ വിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര മത്സരിക്കും. ദോഹ ഡയമണ്ട് ലീഗിൽ വെള്ളി നേടിയശേഷമാണ് നീരജ് എത്തിയിരിക്കുന്നത്. രാത്രി ഏഴിന് പുരുഷ ജാവലിൻത്രോ ഫൈനലിനു തുടക്കം കുറിക്കും.
ഇരട്ട സ്വർണം
രണ്ടാംദിനം കേരളം ഇരട്ട സ്വർണം സ്വന്തമാക്കി. വനിതാ ലോംഗ്ജംപിൽ നയന ജയിംസും ഡെക്കാത്തലണിൽ കെ.ആർ. ഗോകുലും കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. 6.53 മീറ്റർ ക്ലിയർ ചെയ്താണ് നയന സ്വർണത്തിലെത്തിയത്.
അഞ്ജു ബോബി ജോർജിന്റെ ശിഷ്യയായ ഉത്തർപ്രദേശ് താരം ഷൈലി സിംഗിനാണ് വെള്ളി (6.34 മീറ്റർ). അഞ്ജുവിന്റെ പേരിലുള്ള മീറ്റ് റിക്കാർഡിന് (6.59) അടുത്തെത്താൻ നയനയ്ക്കും ഷൈലിക്കും സാധിച്ചില്ല.
6762 പോയിന്റ് നേടിയാണ് ഡെക്കാത്തലണിൽ ഗോകുൽ സ്വർണത്തിൽ മുത്തമിട്ടത്. പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സലിലൂടെ (1:50.44) കേരള അക്കൗണ്ടിൽ വെങ്കലം എത്തി.
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ടീമായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനില്ലാത്ത അവസ്ഥയിലേക്ക്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സാം കറൻ നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നായകനായി ടീം അന്വേഷണം ആരംഭിച്ചത്.
ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരേ ഗോഹട്ടിയിൽ നടക്കുന്ന മത്സരത്തിനുശേഷം സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായ ടീമാണ് പഞ്ചാബ്. ഹർഷൽ പട്ടേൽ, ശശാങ്ക് സിംഗ് എന്നിവരിൽ ഒരാൾ പഞ്ചാബിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരേ നടക്കുന്ന പരന്പരയ്്ക്കുവേണ്ടിയാണ് സാം കറൻ സ്വദേശത്തേക്ക് മടങ്ങുന്നത്. രാജസ്ഥാന്റെ ജോസ് ബട്ലർ, ആർസിബിയുടെ റീസ് ടോപ് ലി, വിൽ ജാക്സ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
കൊച്ചി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ ഫുട്ബോൾ പരിശീലനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് അടുത്ത് അങ്കമാലി കാലടി സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥി. കാലടി കുരിശിങ്കൽ ഷിബുവിന്റെ മകൻ ജോഷ്വയാണ് യുകെയിൽ ഫുട്ബോൾ പരിശീലനത്തിലേക്കുള്ള പ്രധാന കടന്പകൾ കടന്നത്.
കൊച്ചിയിലും തുടർന്നു ബംഗളൂരുവിലും നടന്ന സെലക്ഷൻ ട്രയലുകളിൽനിന്ന് മാഞ്ചസ്റ്റർ അക്കാദമി തെരഞ്ഞെടുത്ത രണ്ടുപേരിൽ ജോഷ്വയുമുണ്ട്. പൂനെയിൽ നടക്കുന്ന ട്രയൽസിലും മികവ് തെളിയിക്കാനായാൽ തുടർപരിശീലനം യുകെയിലായിരിക്കും.
കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജോഷ്വ ഷിബു.
ലിവർപൂളിനു സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് എവേ പോരാട്ടത്തിൽ സമനില. ആസ്റ്റണ്‍ വില്ലയുമായി 3-3ന് ലിവർപൂൾ പോയിന്റ് പങ്കുവച്ചു.
37 മത്സരങ്ങളിൽനിന്ന് 79 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. 68 പോയിന്റുള്ള ആസ്റ്റണ്‍ വില്ല നാലാമതുണ്ട്.
ജോണ്‍ ഡുറാൻ (85’, 88’) അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ല സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലിവർപൂൾ 3-1നു മുന്നിലായിരുന്നു.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഹോം ജയം. 2-0ന് റയൽ സോസിഡാഡിനെ ബാഴ്സ കീഴടക്കി.
ലാമിനെ യമാൽ (40’), റാഫീഞ്ഞ (90+3’) എന്നിവരാണ് ബാഴ്സയ്ക്കുവേണ്ടി ഗോൾ നേടിയത്. ജയത്തോടെ 35 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തെത്തി. റയൽ മാഡ്രിഡ് (90) നേരത്തേ കിരീടം സ്വന്തമാക്കിയിരുന്നു. ജിറോണയാണ് (75) മൂന്നാം സ്ഥാനത്ത്.
ലീഗിൽ ഒരു റൗണ്ട് കൂടിശേഷിക്കേ ബാഴ്സലോണയും ജിറോണയും തമ്മിൽ രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
കൂട്ടിയും കിഴിച്ചും
കാൽകുലേറ്ററുമായി നടക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നൊരു കളിയാക്കലുണ്ട്. കാരണം, കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമാണ് ആർസിബി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്.
പരിഹാസത്തിന് പാത്രമാകുന്പോഴും ഐപിഎൽ രണ്ടാം പകുതിയിൽ ആർസിബിയുടെയത്ര ഫോമിലുള്ള മറ്റൊരു ടീം ഇല്ലെന്നതാണ് വാസ്തവം. അവസാനം കളിച്ച അഞ്ച് മത്സരത്തിലും ആർസിബി ജയം സ്വന്തമാക്കി. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 47 റണ്‍സ് ജയം നേടിയതോടെ ആർസിബി 12 പോയിന്റിൽ എത്തി എന്നതുമാത്രമല്ല, അഞ്ചാം സ്ഥാനത്തേക്കുയരുകയും നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആക്കുകയും ചെയ്തു.
ഡൽഹി പുറത്തേക്ക്
ആർസിബിയോട് പരാജയപ്പെട്ടതോടെ ഡൽഹി ക്യാപ്പിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏകദേശം ഉറപ്പായി. കാരണം, 13 മത്സരം പൂർത്തിയാക്കിയ ഡൽഹി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ആണെങ്കിൽ മൈനസിലും (-0.482). ഇന്ന് ലക്നോ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹിയുടെ സീസണിലെ അവസാന മത്സരം.
ലക്നോ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഏഴാമതാണ്. ഇന്ന് ഡൽഹിക്കെതിരായത് കൂടാതെ ഒരു മത്സരം കൂടി ലക്നോയ്ക്കു ബാക്കിയുണ്ട്. പ്ലേ ഓഫിൽനിന്ന് നേരത്തേ പുറത്തായ മുംബൈ ഇന്ത്യൻസിനെതിരേ 17നാണ് ലക്നോയുടെ അടുത്ത മത്സരം. നിലവിൽ ലക്നോയുടെ റണ്‍ റേറ്റും (-0.769) മൈനസാണ്.
ഇന്ന് ഡൽഹി ജയിച്ചാലും പ്ലേ ഓഫിൽ എത്താൻ സാധിക്കില്ലെന്നതാണ് കൂട്ടിയും കിഴിച്ചും നോക്കുന്പോൾ ലഭിക്കുന്ന ഉത്തരം. ഡൽഹി ഇന്ന് ലക്നോയെ ചുരുങ്ങിയത് 64 റണ്‍സിനു തോൽപ്പിക്കുകയും സണ്‍റൈസേഴ്സ് ഹൈദരാബാദ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരത്തിലുമായി 150 റണ്‍സിനു തോൽക്കുകയും ചെയ്യണം. മാത്രമല്ല, സണ്‍റൈസേഴ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത് 200ൽ അധികം റണ്‍സ് നേടുകയും വേണം. അങ്ങനെയെങ്കിൽ മാത്രമേ നിലവിൽ 12 മത്സരങ്ങളിൽനിന്ന് 14 പോയിന്റും +0.406 റണ്‍ റേറ്റുമായി നാലാമതുള്ള സണ്‍റൈസേഴ്സിനെ മറികടന്ന് ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കൂ. ഈ കൂട്ടലും കിഴിക്കലും അത്ര പ്രായോഗികമല്ലെന്നു ചുരുക്കം.
അതായത്, ഡൽഹിയുടെ വിധി ഇന്ന് നിർണയിക്കപ്പെടും. മറിച്ച് ലക്നോയ്ക്ക് ഇന്ന് ഡൽഹിക്കെതിരേയും വെള്ളിയാഴ്ച മുംബൈക്കെതിരേയും ജയിച്ചാൽ പ്ലേ ഓഫിൽ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്.
ആർസിബി x സിഎസ്കെ
തുടർച്ചയായ അഞ്ച് ജയത്തിലൂടെ പ്ലേ ഓഫ് സാധ്യത മങ്ങാതെ കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. തുടർച്ചയായ ആറ് തോൽവിക്കുശേഷമാണ് ആർസിബിയുടെ ഈ തിരിച്ചുവരവ്. 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് ആർസിബിയുടെ അവസാന ലീഗ് പോരാട്ടം.
വിജയ പരന്പര തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെയും കീഴടക്കിയാലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പ്ലേ ഓഫ് കളിക്കാമെന്ന് ഉറപ്പില്ല. കാരണം, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ലക്നോ സൂപ്പർ ജയന്റ്സിന്റെയും മത്സര ഫലങ്ങളും ആർസിബിക്ക് അനുകൂലമായിരിക്കണം.
രണ്ട് മത്സരം ശേഷിക്കുന്ന ലക്നോയുടെ ആദ്യ പോരാട്ടം ഇന്ന് ഡൽഹിക്കെതിരേ നടക്കും. വെള്ളിയാഴ്ചയാണ് ലക്നോയുടെ അവസാന മത്സരം. ശനിയാഴ്ച നടക്കാനിരിക്കുന്ന ആർസിബി x സിഎസ്കെ പോരാട്ടത്തിനു മുന്‍പ് ലക്നോ ലീഗ് റൗണ്ട് പൂർത്തിയാക്കും.
സണ്‍റൈസേഴ്സിനു ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വ്യാഴാഴ്ചയും നടക്കും. അതായത് ആർസിബി x സിഎസ്കെ പോരാട്ടം പ്ലേ ഓഫ് വിധി എഴുതുമോ എന്ന് അതിനു മുന്‍പുതന്നെ ഏകദേശം വ്യക്തമാകും.
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണിത്.
മഴയിൽ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമും പോയിന്റ് പങ്കുവച്ചു. അതോടെ കെകെആറിന് 13 മത്സരങ്ങളിൽ 19 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് 12 മത്സരങ്ങളിൽ 16 പോയിന്റാണ്.
കോൽക്കത്ത പോയിന്റ് ടേബിളിൽ ആദ്യരണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോഴെല്ലാം ചാന്പ്യന്മാരായി (2012, 2014) എന്നതും ശ്രദ്ധേയം. മഴയെത്തുടർന്ന് ടോസ് ചെയ്യാൻപോലും സാധിക്കാതെ മത്സരം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
സീസണിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകൾക്കുശേഷം ഒൗദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത് ടീമാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്.
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിംഗ് തടസപ്പെടുത്തി (ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ്) പുറത്താകുന്ന മൂന്നാമത് ബാറ്റർ എന്ന നാണക്കേട് ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്.
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് ഫീൽഡിംഗ് തടസപ്പെടുത്തൽ നിയമപ്രകാരം ജഡേജ പുറത്തായത്. തേർഡ് അന്പയറിന്റെ വിധിയിലൂടെയാണ് ജഡേജ പുറത്തായത്. ആറ് പന്തിൽ അഞ്ച് റണ്‍സ് മാത്രമായിരുന്നു ജഡേജ നേടിയത്.
രാജസ്ഥാൻ മുന്നോട്ടുവച്ച 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിന്റെ അഞ്ചാം പന്ത്. ഡീപ്പ് തേർഡിലേക്ക് പന്ത് തിരിച്ചുവിട്ട് ജഡേജ സിംഗിൾ എടുത്തു. തുടർന്ന് രണ്ടാം റണ്ണിനായി ശ്രമിച്ചു. പകുതിവരെ എത്തിയ ജഡേജയെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചുവിട്ടു. തിരിഞ്ഞോടിയപ്പോൾ ജഡേജ വിക്കറ്റ് മറയ്ക്കുന്ന തരത്തിലായിരുന്നു.
ഇതിനിടെ പന്ത് ലഭിച്ച വിക്കറ്റ് കീപ്പർ സഞ്ജു ബൗളറിനു പന്ത് നൽകാൻ ശ്രമിച്ചു. പക്ഷേ, പന്ത് ജഡേജയുടെ ഇടത് കൈമുട്ടിൽ കൊണ്ടു. ഇതോടെ രാജസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്തു. അന്പയർ തീരുമാനം തേർഡ് അന്പയറിനു കൈമാറി. വിധി ജഡേജയ്ക്ക് എതിരായി.
ഐപിഎൽ ചരിത്രത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ താരം യൂസഫ് പഠാനും ഡൽഹി ക്യാപ്പിറ്റൽസിന്റെ മുൻതാരം അമിത് മിശ്രയും മാത്രമായിരുന്നു മുന്‍പ് ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ് വഴി പുറത്തായത്. 2013 ഐപിഎല്ലിൽ പൂന വാരിയേഴ്സിനെതിരായ മത്സരത്തിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ യൂസഫ് പഠാൻ പന്ത് മനഃപൂർവം തൊഴിച്ചു.
റിവ്യൂവിനുശേഷം അന്പയർ ഔട്ട് വിധിച്ചു. 2019ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ റണ്‍ എടുക്കുന്നതിനിടെ ഡൽഹി ക്യാപ്പിറ്റൽസിന്റെ അമിത് മിശ്ര വിക്കറ്റ് മറയ്ക്കുന്ന തരത്തിൽ ക്രോസ് റണ്ണിംഗ് നടത്തി. റിവ്യൂവിനുശേഷം അന്പയർ അതും ഔട്ട് വിധിച്ചു.
രാജസ്ഥാൻ റോയൽസിനെതിരേ അഞ്ച് വിക്കറ്റ് ജയം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേയാണ് ചെന്നൈയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം.
ആർസിബി ആഘോഷം വൈറൽ
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ തുടർ പരാജയങ്ങളുമായി നിർഭാഗ്യ ടീമെന്ന ഖ്യാതിയോടെ ആരാധകർക്ക് നിരാശ സമ്മാനിച്ച ടീമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മികച്ച ടീമായിട്ടും ജയിക്കാൻ സാധിക്കുന്നില്ല.
ആദ്യ ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രം. എന്നാൽ, പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരിൽനിന്ന് തുടർച്ചയായ അഞ്ച് ജയങ്ങളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് ആർസിബി. ഡൽഹി ക്യാപിറ്റൽസിനെ 47 റണ്‍സിന് തോൽപ്പിച്ചാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്.
ഡൽഹിക്കെതിരായ വിജയത്തിനുശേഷം ബംഗളൂരു ടീമിന്റെ വിജയാഘോഷം വൈറലായി. പ്ലേ ഓഫ് സാധ്യത നിലനിർത്തിയെന്നതിനാൽ ഡ്രസിംഗ് റൂമിൽ പരിശീലക സ്റ്റാഫടക്കം എല്ലാവരും ഉച്ചത്തിൽ ആർത്തുവിളിച്ച് ജയം ആഘോഷിച്ചു.
ഇത്രയും വലിയൊരു ആഘോഷം മറ്റൊരു മത്സരത്തിലും ബംഗളൂരുവിൽനിന്ന് കണ്ടിട്ടില്ലെന്നതാണ് വസ്തുത. വിജയാഘോഷത്തിന്റെ വീഡിയോ ആർസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജത് പാട്ടിദാർ, കാമറോണ്‍ ഗ്രീൻ അടക്കമുള്ള താരങ്ങൾ മതിമറന്ന് ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം ഡൽഹിയുടെ അവസാന ബാറ്ററായ കുൽദീപ് യാദവിന്റെ സ്റ്റംപ് യാഷ് ദയാൽ പിഴുതപ്പോൾ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ ഗാലറിയിലിരുന്ന് കൈകൂപ്പി പ്രാർഥിക്കുന്ന ചിത്രവും വൈറലായി.
തുടർച്ചയായ ജയങ്ങളോടെ ബംഗളൂരു തിരിച്ചുവരുന്നത് ഇതാദ്യമല്ല. 2009, 2016 സീസണിലും സമാന രീതിയിൽ ആർസിബി തിരിച്ചെത്തി ഫൈനലിൽ പ്രവേശിച്ചിരുന്നു. 2011 സീസണാണ് ബംഗളൂരുവിന്റെ തുടർ വിജയങ്ങളിൽ (ഏഴ്) ഏറ്റവും മികച്ചത്.
ഓടിച്ചാടി സച്ചിൻ ബിനു
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു.
പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു 14.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. 14.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. മനവിനാണ് സ്വർണം.
ആദ്യദിനം കേരളത്തിന് മൂന്ന് മെഡൽ ലഭിച്ചിരുന്നു. വനിതാ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി വി.കെ. ശാലിനി വെള്ളി സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും ആദ്യദിനം കേരള അക്കൗണ്ടിലെത്തിച്ചു.
13.32 മീറ്ററാണ് ഷീന ക്ലിയർ ചെയ്തത്. 13.08 മീറ്ററോടെ ഗായത്രി വെങ്കലവും സ്വന്തമാക്കി.
ആന്ധ്രപ്രദേശിന്റെ അനുഷയ്ക്കാണ് (13.32) സ്വർണം.
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ജയ്പുർ/ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ഇംഗ്ലീഷ് താരങ്ങൾ സ്വദേശത്തേക്ക് മടങ്ങാൻ തുടങ്ങി. 2024 ഐസിസി ട്വന്റി-20 ക്രിക്കറ്റിനുള്ള ഇംഗ്ലീഷ് ടീമിലുള്ള കളിക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇക്കാര്യം ഐപിഎല്ലിലെ ടീമുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ ജോസ് ബട്ലർ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിംഗ്സ്റ്റണ് തുടങ്ങിയവരാണ് സ്വദേശത്തേക്ക് മടങ്ങിയത്.
കപ്പ് അടിക്കണമെന്ന ആശംസ നേർന്നശേഷമാണ് ബട്ലറിന്റെ മടക്കം. ബട്ലറിന്റെ അഭാവം രാജസ്ഥാന് കനത്ത പ്രഹരമാകും. ഓപ്പണറായ ബട്ലർ 2024 സീസണിൽ രണ്ട് സെഞ്ചുറിയടക്കം 359 റണ്‍സ് നേടിയിരുന്നു. പരിക്കിനെ തുടർന്ന് ലിവിംഗ്സ്റ്റണ് പഞ്ചാബ് ക്യാന്പിൽനിന്ന് നേരത്തേ പുറത്തുപോയിരുന്നു.
ചെന്നൈയുടെ മൊയീൻ അലി, പഞ്ചാബിന്റെ ജോണി ബെയർസ്റ്റൊ, സാം കരൺ, കോൽക്കത്തയുടെ ഫിൽ സാൾട്ട് എന്നിവർ ഈ ആഴ്ച മടങ്ങും.
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
37 മത്സരങ്ങളിൽനിന്ന് 86 പോയിന്റാണ് ആഴ്സണലിന്. 36 മത്സരങ്ങളിൽനിന്ന് 85 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിക്ക് രണ്ടും ആഴ്സണലിന് ഒരു മത്സരവുമാണ് ലീഗിൽ ബാക്കിയുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ 20-ാം മിനിറ്റിൽ ലിയാൻഡ്രൊ ട്രോസാർഡാണ് ആഴ്സണലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ഇരട്ട ജയം നേടാൻ ആഴ്സണലിനു സാധിച്ചു. 1998നുശേഷം ആദ്യമായാണ് സീസണിൽ യുണൈറ്റഡിനെതിരേ ഡബിൾ തികയ്ക്കാൻ ഗണ്ണേഴ്സിനു സാധിച്ചത്.
ലെവർകുസെൻ: ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബയേർ ലെവർകുസെൻ തോൽവിയറിയാതെ തുടർച്ചയായി 50 മത്സരങ്ങൾ പൂർത്തിയാക്കി.
യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഒരു സീസണിൽ തുടർച്ചയായി 50 മത്സരങ്ങളിൽ തോൽവി ഇല്ലാതെ മുന്നേറുന്ന ആദ്യ ടീമാണ് ലെവർകുസെൻ. യൂറോപ്യൻ പോരാട്ടം പ്രാബല്യത്തിൽവന്നശേഷം തോൽവിയില്ലാതെ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമുമാണ് ലെവർകുസെൻ.
സ്പാനിഷ് മുൻതാരം സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവർകുസെൻ ബുണ്ടസ് ലിഗയിലെ 33-ാം റൗണ്ട് പോരാട്ടത്തിൽ 5-0ന് ബൊചമിനെ തകർത്താണ് തോൽവി അറിയാതെ 50 മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ എത്തിയത്.
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫ് സാധ്യതകൾ കലങ്ങിമറിയുന്നു. ഒരു ജയം അകലെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിൽ മൂന്ന് മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും രാജസ്ഥാൻ റോയൽസ് ഇപ്പോഴും കരയ്ക്കടുത്തില്ല.
തുടർച്ചയായ മൂന്നാം തോൽവിയോടെ രാജസ്ഥാൻ റോയൽസ് ത്രിശങ്കുവിൽ തുടരുന്നു. അതേസമയം, രാജസ്ഥാൻ റോയൽസിനെ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിനു കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കി. രാജസ്ഥാനെതിരായ ചെന്നൈയുടെ ജയം പ്ലേ ഓഫ് പ്രതീക്ഷയിലുള്ള ലക്നോ, ഡൽഹി, ബംഗളൂരു, ഗുജറാത്ത് ടീമുകളെ വിഷമവൃത്തത്തിലാക്കി.
അതേസമയം, പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സ്വന്തമാക്കി. 12 മത്സരങ്ങളിൽനിന്ന് 18 പോയിന്റ് നേടിയാണ് കെകെആറിന്റെ പ്ലേ ഓഫ് പ്രവേശം.
ചെന്നൈ സൂപ്പർ
രാജസ്ഥാൻ റോയൽസിനെതിരായ ജയത്തോടെ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റിന് 141. ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ചു വിക്കറ്റിന് 145. ചെന്നൈയുടെ സിമർജീത് സിംഗ് (4-0-26-3) ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാനെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടി. ചെന്നൈ ബൗളർമാർ മിന്നിയതോടെ രാജസ്ഥാൻ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. ആദ്യ പവർപ്ലേയിൽ 56 റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഒരു വിക്കറ്റും നഷ്ടമായി. യശസ്വി ജയ്സ്വാൾ 21 പന്തിൽ നിന്ന് 24 റണ്‍സോടെ ഏഴാം ഓവറിൽ പുറത്ത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ലർ ഒന്‍പതാം ഓവറിൽ വീണു. 25 പന്തിൽ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ബട്ലറുടെ സന്പാദ്യം. സഞ്ജു സാംസണ് (19 പന്തിൽ 15) 14.2-ാം ഓവറിൽ പുറത്താകുന്പോൾ 91 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. മൂന്നു വിക്കറ്റും സിമർജീത് സിംഗിനായിരുന്നു.
റിയാൻ പരാഗ് (35 പന്തിൽ 47 നോട്ടൗട്ട്), ധ്രുവ് ജുറെൽ (18 പന്തിൽ 28) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാനുള്ള നിലയിലെത്തിച്ചത്. 40 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്.
അനായാസമായാണ് ചെന്നൈ തുടങ്ങിയത്. 42 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ചെറിയ കൂട്ടുകെട്ടുകളിലൂടെ ടീമിനെ ജയത്തിലെത്തിച്ചു. രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരൽ മിച്ചൽ (13 പന്തിൽ 22), ശിവം ദുബെ (11 പന്തിൽ 18), സമീർ റിസ്വി (എട്ട് പന്തിൽ 15നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. രവിചന്ദ്രൻ അശ്വിൻ രണ്ടും യുസ്വേന്ദ്ര ചഹലും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീഴ്ത്തി.
ബംഗളൂരു: പ്ലേ ഓഫ് സാധ്യത സജീവമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കുതിപ്പ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ അഞ്ചാം ജയം കുറിച്ച് ആർസിബി. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റണ്‍സിന് കീഴടക്കിയാണ് ആർസിബി പ്ലേ ഓഫ് സജീവമാക്കിയത്.
സ്കോർ: ബംഗളൂരു 187/9 (20). ഡൽഹി 140 (19.1). അക്സർ പട്ടേലാണ് (39 പന്തിൽ 57) ഡൽഹി ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തിൽ ഇറങ്ങിയില്ല.
പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. 3.4 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ ആർസിബിയുടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്ലിയും (27) പുറത്തായി. പിന്നീട് വിൽ ജാക്ക് (41), രജത് പാട്ടിദാർ ( 52), കാമറൂണ്‍ ഗ്രീൻ (32) എന്നിവരുടെ പോരാട്ടത്തിലൂടെ ബംഗളൂരു 187ൽ എത്തി.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
കോൽക്കത്ത 12 9 3 18
രാജസ്ഥാൻ 12 8 4 16
ചെന്നൈ 13 7 6 14
ഹൈദരാബാദ് 12 7 5 14
ബംഗളൂരു 13 6 7 12
ഡൽഹി 13 6 7 12
ലക്നോ 12 6 6 12
ഗുജറാത്ത് 12 5 7 10
മുംബൈ 13 4 9 8
പഞ്ചാബ് 12 4 8 8
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
മോണ്ട്രിയൽ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് മത്സരത്തിനിടെ രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നു. മോണ്‍ട്രിയലിന് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം.
മോണ്ട്രിയൽ ഡിഫെൻഡർ ജോർജ് കാംബെലിന്റെ ഫൗളിൽ മെസി നിലത്തുവീണു. തുടർന്ന് മെഡിക്കൽ ടീം മൈതാനത്ത് എത്തി. റഫറി ജോർജ് കാംബെലിന് കാർഡ് നൽകിയില്ല. ഇതോടെയാണ് മെസിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത്. മെസിയെ ഫൗൾ ചെയ്തതിന് ഇന്റർ മയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മാറ്റിയാസ് റോജസ് (44’) പന്ത് മനോഹരമായി വളച്ച് വലയിലാക്കുകയും ചെയ്തു.
എംഎസ്എല്ലിലെ പുതിയ നിയമം അനുസരിച്ച് ഫൗളേറ്റ് വീഴുന്ന താരം 15 സെക്കൻഡിൽ അധികം മൈതാനത്ത് ചെലവഴിക്കുകയും മെഡിക്കൽ സംഘം പരിചരണത്തിനായി കളത്തിൽ എത്തുകയും ചെയ്താൽ രണ്ട് മിനിറ്റ് പുറത്തുപോകണം. ഫൗൾ ചെയ്ത താരത്തിന് കാർഡ് ലഭിച്ചില്ലെങ്കിലാണിത്. രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടവന്ന മെസി തികച്ചും അസംതൃപ്തനായിരുന്നു. ഈ നിയമം കളിക്ക് ഗുണം ചെയ്യില്ലെന്ന് സൈഡ് വരയ്ക്കു പുറത്തുനിന്ന് മെസി കാമറ നോക്കി പറഞ്ഞു.
ഇഞ്ചുറി ടൈമിൽ (90+2’) ലൂയിസ് സുവാരസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ താരം മൈതാനം വിടാൻ താമസിച്ചതിനും പുതിയ നിയമത്തിന്റെ ഇടപെടലുണ്ടായി. പകരക്കാരനായി കളത്തിലെത്തേണ്ടിയിരുന്ന ലിയോനാർഡോ കാന്പാനയ്ക്ക് ഒരു മിനിറ്റ് കഴിഞ്ഞേ കളത്തിൽ ഇറങ്ങാൻ ഫോർത്ത് റഫറി അനുമതി നൽകിയുള്ളൂ. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരൻ 10 സെക്കൻഡിൽ മൈതാനം വിട്ടില്ലെങ്കിൽ പകരക്കാരനായി ഇറങ്ങേണ്ട താരത്തെ 60 മിനിറ്റ് വൈകിപ്പിക്കാൻ ഫോർത്ത് റഫറിക്ക് അധികാരമുണ്ടെന്നതാണ് എംഎസ്എല്ലിലെ പുതിയ നിയമം.
മത്സരത്തിൽ 2-0നു പിന്നിലായ ഇന്റർ മയാമി, തിരിച്ചടിച്ച് 3-2ന്റെ ജയം സ്വന്തമാക്കി. 27 പോയിന്റുമായി ഈസ്റ്റേണ്‍ കോണ്‍ഫറൻസ് ടേബിളിൽ ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ചാന്പ്യൻസ് ആഘോഷം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് കിരീട ആഘോഷം നടത്തി. 36-ാം ലാ ലിഗ കിരീടം ഉറപ്പാക്കിയശേഷം ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയ റയൽ മാഡ്രിഡ് 4-0ന്റെ എവേ ജയം സ്വന്തമാക്കി. ബ്രാഹിം ഡിയസ് (49’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻ ഗാർസ്യ (38’), അർദ ഗുലർ (45+2’) എന്നിവരും റയലിനായി വലകുലുക്കി. 35-ാം റൗണ്ടിൽ ജയം സ്വന്തമാക്കിയതോടെ റയലിന്റെ പോയിന്റ് സന്പാദ്യം 90ൽ എത്തി.
മോഡ്രിച്ചേ പോകല്ലേ...
ഗ്രനാഡയ്ക്കെതിരായ ജയത്തിനുശേഷം റയൽ മാഡ്രിഡ് ടീം ലാ ലിഗ ട്രോഫിയുമായി നഗരപ്രദിക്ഷണം നടത്തി. മാഡ്രിഡിൽ ആരാധകരും വൻ ആഘോഷത്തിലായിരുന്നു. ലൂക്ക മോഡ്രിച്ചിനോട് ക്ലബ് വിട്ടുപോകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.
2024 ജൂണ്‍ 30വരെ മാത്രമാണ് മോഡ്രിച്ചിന് റയലുമായി കരാറുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയെക്കുറിച്ചുള്ള ചോദ്യത്തിന് ചാന്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത് എന്നായിരുന്നു റയൽ പരിശീലകൻ കാർലോ ആൻസിലോട്ടിയുടെ മറുപടി.