കളർ സിടി സ്കാനറിൽ ബാഗേജ് സ്ക്രീനിംഗ് ഒരുക്കി സിയാൽ
കളർ സിടി സ്കാനറിൽ ബാഗേജ് സ്ക്രീനിംഗ് ഒരുക്കി സിയാൽ
Thursday, October 27, 2016 11:34 AM IST
കൊച്ചി: കളർ സിടി സ്കാനർ ഉപയോഗിച്ചു രണ്ടാം ഘട്ട ബാഗേജ് സ്ക്രീനിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന പ്രത്യേകത കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) സ്വന്തമാക്കുന്നു. നിർമാണം പൂർത്തിയാവുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലൂടെ സിയാൽ നടപ്പാക്കുന്നതു സുരക്ഷാ പരിശോധനാ മേഖലയിൽ ശ്രദ്ധേയമായ ചുവടുവയ്പാണ്. ന്യൂസിലൻഡ് കമ്പനിയുടെ സഹകരണത്തോടെയാണു ആധുനിക ഇൻലൈൻ ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനം സ്‌ഥാപിച്ചിട്ടുള്ളത്. യാത്രക്കാരുടെ ബാഗേജിന്റെ ത്രിമാന കളർ ദൃശ്യങ്ങളും ബാഗിനുള്ളിലെ ജൈവ, അജൈവ വസ്തുക്കളും വ്യക്‌തമായി മനസിലാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. നൂറൂ കോടിയോളം രൂപ ചെലവിട്ടാണു ന്യൂസിലൻഡ് കമ്പനിയായ ഗ്ലൈഡ്പാത്ത് ഇതു സ്‌ഥാപിച്ചിട്ടുള്ളത്. 84 ചെക്ക് ഇൻ കൗണ്ടറുകൾ ഇതിന്റെ ഭാഗമായുണ്ടാകും. മണിക്കൂറിൽ 6,000 ബാഗേജുകളുടെ പരിശോധന ഇതിലൂടെ സാധ്യമാവും.


1,100 കോടി രൂപ മുടക്കി നിർമിച്ചിക്കുന്ന മൂന്നാം ടെർമിനലിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. അന്താരാഷ്ട്ര സർവീസുകളാണ് ഇവിടെ നിന്നുണ്ടാവുക.

നിലവിലുള്ള ആഭ്യന്തര ടെർമിനലിനു കിഴക്കുഭാഗത്താണു പുതിയ ടെർമിനൽ. ഇതു പൂർണമായും പ്രവർത്തനക്ഷമമായാൽ നിലവിലുള്ള അന്താരാഷ്ട്ര ടെർമിനലിൽ ആഭ്യന്തര സർവീസുകളാകും കൈകാര്യം ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.