ഓഹരി അവലോകനം / സോണിയ ഭാനു
റിക്കാർഡ് പ്രകടനത്തിലൂടെ നിക്ഷേപകരെ ആവേശംകൊള്ളിച്ച് ഓഹരിസൂചിക മുന്നേറുന്നു. അഞ്ചാഴ്ചകളിലെ ഏറ്റവും മികച്ച പ്രതിവാരനേട്ടത്തിൽ ബോംബെ സെൻസെക്സ് തിളങ്ങിയപ്പോൾ നിഫ്റ്റി 9,300 പോയിന്റ് മുകളിൽ ക്ലോസിംഗിൽ ഇടം കണ്ടെത്തി. വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ ഉത്സാഹിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ വിപണിക്കു ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.
വർഷത്തിന്റെ ആദ്യ നാലു മാസങ്ങളിൽ നിഫ്റ്റി നിക്ഷേപകർക്കു വ്യക്തമായ ലാഭം സമ്മാനിച്ചു. ഒരു ദശകത്തിനിടെ ആദ്യമായാണ് നിഫ്റ്റി ജനുവരി-ഏപ്രിൽ കാലയളവിൽ നിക്ഷേപകരുടെ മടിശീല വീർപ്പിക്കുന്നത്. 21 മാസത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്ക് രൂപ ശക്തിപ്രാപിച്ചത് ഓഹരിവിപണിയിലെ അടിയൊഴുക്കു ശക്തമാക്കി. വിദേശ ഓപ്പറേറ്റർമാർ 1925.30 കോടി രൂപയുടെ ഓഹരികൾ പിന്നിട്ട വാരം വിറ്റു. ആഭ്യന്തരഫണ്ടുകൾ 4911.56 കോടി രൂപയുടെ ബംപർ നിക്ഷേപം നടത്തി. വിപണിയിലെ ഉണർവു കണ്ട് പ്രദേശിക ഇടപാടുകാർ നിക്ഷേപത്തിന് ഉത്സാഹിച്ചു.
ഏപ്രിൽ സീരീസ് സെറ്റിൽമെന്റിനിടെ നടന്ന റോൾ ഓവറാണ് നിഫ്റ്റിയെ 9,300നു മുകളിൽ എത്തിച്ചത്. 185 പോയിന്റ് പ്രതിവാരനേട്ടം നിഫ്റ്റി സ്വന്തമാക്കി. സൂചിക ഈ വാരം ലക്ഷ്യംവയ്ക്കുന്നത് 9,397 പോയിന്റാണ്. ആദ്യകടന്പ ദേഭിച്ചാൽ ലക്ഷ്യം 9,470-9,617 പോയിന്റാണ്. അതേസമയം ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 9,177-9,050ലേക്ക് പരീക്ഷണങ്ങൾ നടത്താം. ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി, കമ്മോഡിറ്റി ചാനൽ ഇൻഡക്സ് എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട് മേഖലയിലും.
സെൻസെക്സ് 29,393ൽനിന്ന് 30,000ലെ നിർണായക പ്രതിരോധം തകർത്ത് 30,157നു മുകളിലേക്ക് കുതിച്ച ശേഷം വാരാന്ത്യം 29,918 പോയിന്റിലാണ്. മുൻവാരം സൂചിപ്പിച്ച 29,852ന് മുകളിൽ ക്ലോസ് ചെയ്ത സൂചികയ്ക്ക് ഈ വാരം ആദ്യ തടസം 30,339 പോയിന്റിലാണ്. ഈ മേഖലയ്ക്കു മുകളിൽ തടസങ്ങൾ 30,540-30,922 പോയിന്റിലാണ്. തിരിച്ചടി നേരിട്ടാൽ 29,536-29,154 പോയിന്റിൽ സപ്പോർട്ടുണ്ട്.
രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അടുക്കുന്നു. ഏപ്രിൽ 21ന് അവസാനിച്ച വാരം വിദേശനാണ്യശേഖരം 37,114 കോടി ഡോളറാണ്. കഴിഞ്ഞ സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 37199 കോടി ഡോളറാണ് റിക്കാർഡ്. വിദേശഫണ്ടുകൾ ഈ മാസം ഇതിനകം 300 കോടി ഡോളർ ഓഹരിയിലും കടപ്പത്രത്തിലുമായി നിക്ഷേപിച്ചു.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ 37 പൈസയുടെ മികവുമായി 64.24ലേക്കു കയറി. 2011 ഓഗസ്റ്റ് രണ്ടാം വാരത്തിലെ 64.19 രൂപയാണ് ഇതിനുമുന്പുള്ള മികച്ച നിരക്ക്. ജനുവരി- മാർച്ച് കാലയളവിൽ രൂപയുടെ മൂല്യം 4.7 ശതമാനം വർധിച്ചു. 1975നു ശേഷം ആദ്യമായാണ് ആദ്യ മൂന്നു മാസങ്ങളിൽ രൂപയുടെ മൂല്യം ഉയരുന്നത്. 42 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം രൂപ കാഴ്ചവച്ചത് ഓഹരിവിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി.
പിന്നിട്ട വാരം ബിഎസ്ഇയിൽ 21,404.14 കോടി രൂപയുടെ ഇടപാടുകൾ നടന്നു. തൊട്ടു മുൻവാരം ഇത് 22,545.35 കോടി രൂപയായിരുന്നു. അതേസമയം നിഫ്റ്റിയിൽ ഇടപാടുകൾ വർധിച്ച് 1,42,309.69 കോടി രൂപയായി. തൊട്ടു മുൻവാരം ഇത് 1,25,467.13 കോടി രൂപയായിരുന്നു.
ഏഷ്യൻ മാർക്കറ്റുകൾ പലതും ചാഞ്ചാടി. ചൈനയിൽ ഷാങ്ഹായ് സൂചിക മികവു കാണിച്ചപ്പോൾ ജാപ്പാൻ, ഹോങ്കോംഗ്, കൊറിയൻ സൂചികകൾ താഴ്ന്നു. യുഎസ്-യൂറോപ്യൻ സൂചികകൾ വാരാന്ത്യം തളർന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത ഉയർന്നതുമൂലം എണ്ണവില ബാരലിന് 49 ഡോളറിലേക്ക് ഇടിഞ്ഞു. അമേരിക്കയിലെ ഉയർന്ന സ്റ്റോക്കും ലിബിയൻ എണ്ണക്കിണറുകളിൽ ഉത്പാദനം പുനരാരംഭിച്ചതും ലണ്ടൻ, ന്യൂയോർക്ക് എക്സ്ചേഞ്ചുകളിൽ ക്രൂഡിലിൽ സമ്മർദമുളവാക്കി. മേയ് അവസാനം ഒപെക് യോഗം ചേരും. ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തിയില്ലെങ്കിൽ എണ്ണവില 44 ഡോളറിലേക്കു നീങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.