കൊച്ചി: നടപ്പു സാന്പത്തിക വർഷം ആദ്യ ആറു മാസത്തിൽ സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ വൻ വർധനയുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കാലയളവിൽ 24 ശതമാനം വർധനയാണ് ഉണ്ടായതെന്ന് സ്പൈസസ് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കയറ്റുമതി റിപ്പോർട്ടാണ് സ്പൈസസ് ബോർഡ് പുറത്തുവിട്ടത്. ഇക്കാലയളവിലെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. കഴിഞ്ഞ വർഷം 4,50,700 ടണ്ണായിരുന്നു. 8,850.53 കോടി രൂപയാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ വർഷം 8,700.15 കോടി രൂപയായിരുന്നു. കയറ്റുമതി അളവിൽ 24 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, രൂപയുടെ മൂല്യത്തിൽ രണ്ടു ശതമാനവും ഡോളർ മൂല്യത്തിൽ ആറു ശതമാനവും വളർച്ച നേടാനായി.
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഏറ്റവും കരുത്തു കാട്ടിയ ഉത്പന്നം ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വർധനയുണ്ടായി. മൂല്യവർധിത ഉത്പന്നങ്ങളായ കറി പൗഡർ, പുതിന ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകൾ എന്നിവയുടെ കയറ്റുമതിയും ഉയർന്നു.
ചെറിയ ഏലത്തിന്റെ കയറ്റുമതി ആദ്യ പാദത്തിൽ അളവിൽ 37 ശതമാനവും മൂല്യത്തിൽ 79 ശതമാനവുമാണ് വർധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 1,624 ടണ്ണും 138.96 കോടി രൂപയുമായിരുന്നു.
വെളുത്തുള്ളി കയറ്റുമതി അളവിൽ 76 ശതമാനവും മൂല്യത്തിൽ 48 ശതമാനവുമാണ് വർധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടണ് വെളുത്തുള്ളിയാണ് ആദ്യ ആറു മാസം കയറ്റുമതി ചെയ്തത്.
വെളുത്തുള്ളി, ഏലം എന്നിവയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാൻ ബോർഡ് എടുത്ത നടപടികൾ ഫലം കാണുന്നതിന്റെ തെളിവാണു കയറ്റുമതിയിലുണ്ടായ വർധനയെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ എ. ജയതിലക് പറഞ്ഞു. ജീരകം കയറ്റുമതി 79,460 ടണ്ണാണ്. 1,324.58 കോടി രൂപയാണ് ഇതിന്റെ മൂല്യം. ഇക്കുറി അളവിൽ 16 ശതമാനത്തിന്റെയും മൂല്യത്തിൽ 20 ശതമാനത്തിന്റെയും വർധനയാണ് ജീരകത്തിനുണ്ടായത്.
മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടി, കറിക്കൂട്ടുകൾ എന്നിവയുടെ കയറ്റുമതി അളവിൽ 17,030 ടണ്ണും മൂല്യത്തിൽ 348.88 കോടി രൂപയുമാണ്.സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവിൽ 33 ശതമാനവും മൂല്യത്തിൽ എട്ടു ശതമാനവുമാണ് വർധന. പുതിന ഉത്പന്നങ്ങളുടെ കയറ്റുമതി അളവിൽ 11,280 ടണ്ണും മൂല്യം 1,317.40 കോടി രൂപയുമാണ്. കയറ്റുമതി അളവിൽ നാലു ശതമാനത്തിന്റെയും മൂല്യത്തിൽ 14 ശതമാനത്തിന്റെയും വർധന. മുളക്, ഇഞ്ചി, പെരുംജീരകം, മല്ലി എന്നിവയുടെ കയറ്റുമതി അളവിലാണ് വർധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.