സെഞ്ചുറിയൻ: പണ്ട് കോൽക്കത്തയിൽ, പിന്നെ ചെന്നൈയിൽ. രക്ഷക വേഷങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് ഇന്ത്യൻ ക്രിക്കറ്റ്. ഇന്ന് സെഞ്ചുറിയനിൽ അത്തരത്തിലൊരു രക്ഷകൻ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പരന്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കും. രണ്ടാം ടെസ്റ്റിൽ 287 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാംദിനം അവസാനിപ്പിച്ചത് മൂന്നിന് 35 റണ്‍സെന്ന നിലയിൽ.
ഇനിയും വേണ്ടത് 252 റണ്‍സ്. ദക്ഷിണാഫ്രിക്കൻ ജയമോ സമനിലയോ ആകും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമായേക്കാവുന്ന ഫലങ്ങൾ. ഒന്നുകിൽ ജയം അല്ലെങ്കിൽ തോൽവി സിദ്ധാന്തക്കാരനായ വിരാട് കോഹ്ലിയാണ് ക്യാപ്റ്റനെന്നതിനാൽ ഇന്ത്യ ജയത്തിനായി ശ്രമിക്കാനാണ് സാധ്യത. പ്രത്യേകിച്ച് പരന്പരയിൽ പിന്നിൽ നിൽക്കുന്നതിനാൽ. സ്കോർ: ദക്ഷിണാഫ്രിക്ക 335, 258 ഇന്ത്യ 307, 35-3. രണ്ടാമിന്നിംഗ്സിൽ മുരളി വിജയ് (9), കെ.എൽ. രാഹുൽ (4), കോഹ്ലി (5) എന്നിവർ ഇതിനകം പവലിയനിൽ തിരിച്ചെത്തി. ചേതേശ്വർ പൂജാര (11), പാർഥിവ് പട്ടേൽ (5) എന്നിവരാണ് ക്രീസിൽ.
ഈ പിച്ചിൽ ബാറ്റിംഗ് ഏത്ര എളുപ്പമല്ലെന്നത് ഇന്ത്യക്കുള്ള റെഡ് സിഗ്നലാണ്. 23 ഓവർ ബാറ്റ് ചെയ്തിട്ട് ഇന്ത്യക്ക് നേടാനായത് വെറും 35 റണ്‍സാണ്. കഗിസോ റബാഡയുടെയും ലുംഗി എൻഗിഡിയുടെയും പന്തുകൾ നിരന്തരം ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് എൻഗിഡി. ഉയരക്കൂടുതൽ പരമാവധി മുതലെടുത്താണ് ഈ അരങ്ങേറ്റക്കാരൻ പന്തെറിയുന്നത്. ഇന്ന് ആദ്യ സെഷൻ നിർണായകമാകും. ലഞ്ചിന് മുന്‍പ് വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ കളിക്കാനായാൽ സമനിലയെങ്കിലും ഇന്ത്യക്ക് സ്വപ്നം കാണാം.
നേരത്തെ രണ്ടിന് 90 റണ്‍സെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ആദ്യ സെഷനിൽ തന്നെ പ്രതിരോധത്തിലാക്കാൻ ഇന്ത്യക്കായി. എ.ബി. ഡിവില്യേഴ്സും (80), ഡീൻ എൽഗറും (61) 142 റണ്‍സിന്റെ കൂട്ടുകെട്ട് അവസാനിപ്പിച്ച് പുറത്തായതോടെ ദക്ഷിണാഫ്രിക്ക അഞ്ചിന് 163 റണ്‍സെന്ന നിലയിലായി. പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും മൂവ്മെന്റും ബാറ്റ്സ്മാന്മാരെ വലച്ചതോടെ റണ്ണൊഴുക്ക് നിലച്ചു.
കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെന്ന് തോന്നിച്ച സന്ദർഭമായിരുന്നു അത്. എന്നാൽ ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ച ഫഫ് ഡുപ്ലിസിസ് വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചു. കളി പുരോഗമിക്കുന്തോറും ബൗളർമാർക്കുള്ള സഹായം ഏറിവരുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റിംഗ് വൈകിപ്പിക്കുകയെന്ന തന്ത്രമാണ് ദക്ഷിണാഫ്രിക്ക പ്രയോഗിച്ചത്. 141 പന്തുകൾ കളിച്ചാണ് ഡുപ്ലിസി 48 റണ്സെടുത്തതെന്നതുതന്നെ ഇതിന് തെളിവ്. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷാമി നാലുവിക്കറ്റെടുത്തു. മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പന്തുകൾ പലപ്പോഴും ബാറ്റ്സ്മാർക്ക് തലവേദന സൃഷ്ടിച്ചു.
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സ്: 335
ഇന്ത്യ ആദ്യ ഇന്നിംഗ്സ്: 307
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്:
മാർക്രം എൽബിഡബ്ല്യു ബുംറ ഒന്ന്, എൽഗർ സി രാഹുൽ ബി ഷാമി 61, അംല എൽബിഡബ്ല്യു ബുംറ ഒന്ന്, ഡിവില്യേഴ്സ് സി പാർഥിവ് ബി ഷാമി 80, ഡുപ്ലിസിസ് സിആൻഡ്ബി ബുംറ 48, ഡികോക്ക് സി പാർഥിവ് ബി ഷാമി 12, ഫിലാൻഡർ സി വിജയ് ബി ഇഷാന്ത് 26, മഹാരാജ് സി പാർഥിവ് ബി ഇഷാന്ത് 6, റബാഡ സി കോഹ്ലി ഷാമി 4, മോർക്കൽ നോട്ടൗട്ട് 10, എൻഗിഡി സി വിജയ് ബി അശ്വിൻ 1, എക്സ്ട്രസ് എട്ട് ആകെ 91.3 ഓവറിൽ 258ന് എല്ലാവരും പുറത്ത്
ബൗളിംഗ്: അശ്വിൻ 29.3-6-78-1, ബുംറ 20-3-70-3, ഇഷാന്ത് 17-3-40-2, ഷാമി 16-3-49-4, ഹർദിക് 9-1-14-0
ഇന്ത്യ രണ്ടാമിന്നിംഗ്സ്: വിജയ് ബി റബാഡ 9, രാഹുൽ സി മഹാരാജ് ബി എൻഗിഡി 4, പൂജാര നോട്ടൗട്ട് 11, കോഹ്ലി എൽബിഡബ്ല്യു എൻഗിഡി 5, പാർഥിവ് നോട്ടൗട്ട് 5, എക്സ്ട്രാസ് 1 ആകെ 23 ഓവറിൽ മൂന്നിന് 35
ബൗളിംഗ്: ഫിലാൻഡർ 6-3-6-0, റബാഡ 5-2-9-1, എൻഗിഡി 6-2-14-2, മോർക്കൽ 5-3-4-0, മഹാരാജ് 1-0-1-0
സാഹയ്ക്ക് പകരം കാർത്തിക്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിക്കിനെ ഉൾപ്പെടുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പകരമാണ് കാർത്തിക് സ്ഥാനം പിടിച്ചത്. പരിശീലനത്തിനിടെ പരിക്കേറ്റ സാഹ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പകരം പാർഥിവ് പട്ടേലാണ് വിക്കറ്റിന് പിന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.