അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനം അവസാനിക്കുന്പോൾ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാണ്. ആതിഥേയരെ 235നു പുറത്താക്കി 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എടുത്തിട്ടുണ്ട്, നിലവിൽ 166 റണ്‍സിന്റെ ലീഡ്. സ്റ്റന്പ് എടുക്കുന്പോൾ കളി ഇന്ത്യൻ കൈകളിൽ ഭദ്രം. പിടി അയഞ്ഞാൽ എല്ലാം തകിടം മറിയും. ഉള്ള മുൻതൂക്കം നഷ്ടപ്പെടുകയും ഇതുവരെ വിയർത്തതെല്ലാം വൃഥാവിലാകുകയും ചെയ്യും.
ഡബിൾ ഷാമി
അടുത്തടുത്ത പന്തുകളിൽ ട്രാവിസ് ഹെഡിനെയും (72 റണ്‍സ്) ജോഷ് ഹെയ്സൽവുഡിനെയും (പൂജ്യം) പുറത്താക്കി മുഹമ്മദ് ഷാമിയാണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിനു തിരശീലയിട്ടത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയ ഓസ്ട്രേലിയയ്ക്ക് 204ൽ നിൽക്കേ മിച്ചൽ സ്റ്റാർക്കിനെ (15 റണ്‍സ്) നഷ്ടപ്പെട്ടു. ബുംറയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിൽ സ്റ്റാർക്കിന്റെ ഇന്നിംഗ്സ് അവസാനിച്ചു. രണ്ടാം ദിനം ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിനു വഴങ്ങാതെ 61 റണ്‍സുമായി ക്രീസിൽ തുടർന്ന ഹെഡ് തലേദിവസത്തെ സ്കോറിനോട് 11 റണ്‍സ്കൂടി ചേർത്തുനിൽക്കേ ഷാമിക്കു മുന്നിൽ കീഴടക്കി. അടുത്ത പന്തിൽ ഹെയ്സൽവുഡിനെയും ഷാമി മടക്കിയപ്പോൾ 24 റണ്‍സുമായി നഥാൻ ലിയോണ്‍ പുറത്താകാതെനിന്നു.
ഇന്ത്യക്കുവേണ്ടി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും ഇഷാന്ത്, ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ഓപ്പണിംഗ് തകർത്തു
15 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനെത്തിയ ഇന്ത്യ ഓപ്പണിംഗ് വിക്കറ്റിൽ 18.2 ഓവറിൽ 63 റണ്‍സ് സ്വന്തമാക്കി. സ്റ്റാർക്ക്, ഹെയ്സൽവുഡ്, കമ്മിൻസ് പേസ് ആക്രമണത്തെ ഫലപ്രദമായി ചെറുത്ത കെ.എൽ. രാഹുലും (44 റണ്‍സ്), മുരളി വിജയ്യും (18 റണ്‍സ്) മികച്ച അടിത്തറയാണ് നല്‍കിയത്. കമ്മിൻസിനെ സിക്സർ പറത്തിയ രാഹുൽ പതിവിനു വിപരീതമായി റണ്‍സ് കണ്ടെത്തി. എന്നാൽ, തന്റെ ഇന്നിംഗ്സ് നീട്ടികൊണ്ടുപോകാനുള്ള ക്ഷമ രാഹുൽ കാണിച്ചില്ല. മുരളി വിജയ്ക്ക് തന്റെ തിരിച്ചുവരവിനെ സാധൂകരിക്കുന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
വീണ്ടും പൂജാര
ആദ്യ ഇന്നിംഗ്സിൽ 123 റണ്‍സ് നേടി ഇന്ത്യയെ ഒറ്റയ്ക്കു തോളിലേറ്റിയ ചേതേശ്വർ പൂജാര ഇന്നലെയും നിരാശപ്പെടുത്തിയില്ല. ഓസീസ് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച പൂജാര 40 റണ്‍സുമായി ക്രീസിലുണ്ട്. ഒരു റണ്ണുമായി അജിങ്ക്യ രഹാനെയാണ് പൂജാരയ്ക്കൊപ്പമുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും പൂജാരയും ചേർന്ന് മൂന്നാം വിക്കറ്റിൽ 71 റണ്‍സ് കൂട്ടിച്ചേർത്തു. കോഹ്ലി 104 പന്തിൽ 34 റണ്‍സുമായി ലിയോണിനു മുന്പിൽ കീഴടങ്ങി. കോഹ്ലിയുടെ ടെസ്റ്റ് ഇന്നിംഗ്സുകളിൽ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റായിരുന്നു ഇന്നലത്തേത്, 32.69.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: കെ.എൽ. രാഹുൽ പി പെയ്ൻ ബി ഹെയ്സൽവുഡ് 44, മുരളി വിജയ് സി ഹാൻഡ്സ്കോന്പ് 18, ചേതേശ്വർ പൂജാര നോട്ടൗട്ട് 40, വിരാട് കോഹ്ലി സി ഫിഞ്ച് ബി ലിയോണ്‍ 34, രഹാനെ നോട്ടൗട്ട് 1, എക്സ്ട്രാസ് 14, ആകെ 61 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151.
ബൗളിംഗ്: മിച്ചൽ സ്റ്റാർക്ക് 10-3-18-1, ജോഷ് ഹെയ്സൽവുഡ് 16-9-25-1, പാറ്റ് കമ്മിൻസ് 11-4-33-0, നഥാൻ ലിയോണ്‍ 22-3-48-1, ട്രാവിസ് ഹെഡ് 2-0-13-0.
1000
ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയ്ക്കെതിരേ 1000 റണ്‍സ് എന്ന നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒന്‍പത് ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. വേഗത്തിൽ ഈ നേട്ടം കരസ്ഥമാക്കിയ താരവുമായി കോഹ്ലി. സച്ചിൻ തെണ്ടുൽക്കർ (20 ടെസ്റ്റിൽ 1809 റണ്‍സ്), വി.വി.എസ്. ലക്ഷ്മണ് (15 ടെസ്റ്റിൽ 1236 റണ്‍സ്), രാഹുൽ ദ്രാവിഡ് (15 ടെസ്റ്റിൽ 1143 റണ്‍സ്) എന്നിവരും ഇന്ത്യക്കായി ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. 10 ടെസ്റ്റിൽ 948 റണ്‍സ് സ്വന്തമാക്കിയ വിരേന്ദർ സെവാഗ് ഐസിസി ഇലവനുവേണ്ടി നേടിയ 83 റണ്‍സ്കൂടി ചേർത്താൽ 1000 റണ്‍സ് നേട്ടത്തിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.