പെർത്ത്: അഡ്ലെയ്ഡിൽ ജയിച്ച് പെർത്തിൽ എത്തിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം സമ്മാനിച്ചത് ആശ്വാസവും ആശങ്കയും. മികച്ച തുടക്കമിട്ട കംഗാരുക്കളെ പിടിച്ചുകെട്ടാൻ സാധിച്ചെന്നത് വിരാട് കോഹ്ലിക്കും കൂട്ടർക്കും ആശ്വാസം നല്കുന്പോൾ ബൗളർമാരെ പിന്തുണയ്ക്കുന്ന ഇവിടെ ആതിഥേയർ 300 ലക്ഷ്യമാക്കി നീങ്ങുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. തിരിച്ചടിക്കാൻ സാധിച്ചെങ്കിലും കളിയുടെ നിയന്ത്രണം ഓസ്ട്രേലിയയുടെ കൈകളിൽതന്നെയാണ്. ടോസ് ജയിച്ച് ക്രീസിലെത്തിയ ഓസ്ട്രേലിയ ആദ്യ ദിനം അവസാനിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സ് എടുത്തിട്ടുണ്ട്.
വെള്ളം കുടിപ്പിച്ച ഓപ്പണിംഗ്
അഡ്ലെയ്ഡിൽ ഓസീസ് ഓപ്പണർമാർക്ക് രണ്ട് ഇന്നിംഗ്സിലും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ലെന്നതായിരുന്നു ഇന്ത്യയുടെ പ്രധാന നേട്ടം. എന്നാൽ, ഇന്നലെ കാര്യങ്ങൾ മാറിമറിഞ്ഞു. പച്ചപ്പ് നിറഞ്ഞ പിച്ചിൽ ഇന്ത്യൻ ബൗളർമാർ കൃത്യത കണ്ടെത്താൻ വിഷമിച്ചപ്പോൾ ഓസീസ് ഓപ്പണർമാരായ മാർകസ് ഹാരിസും (70 റണ്‍സ്) ആരോണ്‍ ഫിഞ്ചും (50 റണ്‍സ്) ആദ്യവിക്കറ്റിൽ 112 റണ്‍സ് നേടി. ഷാമി മാത്രമാണ് ആദ്യ സെഷനുകളിൽ മികച്ച ബൗളിംഗ് കാഴ്ചവച്ചത്. ലഞ്ചിനു പിരിയുന്പോൾ 26 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ചായയ്ക്കായി പിരിയുന്നതിനു തൊട്ടുമുന്‍പാണ് ഇന്ത്യക്ക് ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ സാധിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ഫിഞ്ച് പുറത്തായി.
രണ്ട് സെഷൻ, ആറ് വിക്കറ്റ്
ഇന്നലത്തെ അവസാന രണ്ട് സെഷനിലാണ് ഇന്ത്യ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിനുശേഷമാണ് ഇന്ത്യൻ പേസർമാർക്ക് ലൈനും ലെംഗ്തും കണ്ടെത്താൻ പോലും സാധിച്ചത്. അതിന്റെ ഫലമായിരുന്നു അവസാന സെഷനുകളിൽ വീണ വിക്കറ്റുകൾ. ജസ്പ്രീത് ബുംറയുടെ അത്യുജ്വലമായ സ്പെല്ലുകൾ അതിജീവിച്ച ടിം പെയ്നും (16 നോട്ടൗട്ട്) പാറ്റ് കമ്മിൻസുമാണ് (11 നോട്ടൗട്ട്) ക്രീസിൽ.
ഇന്ത്യക്കായി ഇഷാന്ത് ശർമയും ഹനുമ വിഹാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബുംറയും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി.
കോഹ്ലിയുടെ ക്യാച്ച്
പീറ്റർ ഹാൻഡ്സ്കോന്പിനെ (ഏഴ് റണ്‍സ്) ഇഷാന്ത് ശർമയുടെ പന്തിൽ പുറത്താക്കാൻ വിരാട് കോഹ്ലി സെക്കൻഡ് സ്ലിപ്പിൽ എടുത്ത അത്യുജ്വല ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി. വലത്തേക്ക് ഉയർന്നു ഡൈവ് ചെയ്ത് ഒറ്റകൈയിലൊതുക്കിയ ക്യാച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ ക്ലാസ് വെളിപ്പെടുത്തുന്നതായിരുന്നു.
ഷോണ്‍ മാർഷിനെ (45 റണ്‍സ്) ഹനുമ വിഹാരിയുടെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ രഹാനെ പിടികൂടിയതും മികച്ചൊരു ക്യാച്ചിലൂടെയായിരുന്നു. മാർഷും ടിം ഹെഡും (58 റണ്‍സ്) ഹാരിസിന്റെയും ഫിഞ്ചിന്റെയും വഴികളിലൂടെ സഞ്ചരിച്ചെങ്കിലും അവസാന സെഷനുകളിൽ ഇന്ത്യൻ ബൗളർമാർ ഉണർന്നപ്പോൾ വൻ ഭീഷണി ഒഴിവാകുകയായിരുന്നു. എന്നാൽ, അഞ്ചാം വിക്കറ്റിൽ മാർഷും ഹെഡും ചേർന്ന് നേടിയ 84 റണ്‍സ് ഇന്ത്യക്ക് ക്ഷീണം ചെയ്തു. 69 ഓവറിൽ 200 കടക്കാൻ ഇവരുടെ ഇന്നിംഗ്സ് ഓസ്ട്രേലിയയ്ക്ക് സഹായകമായി. ഇഷാന്തിന്റെ പന്തിൽ തേഡ് മാനിൽ മുഹമ്മദ് ഷാമിയുടെ ക്യാച്ചിലൂടെയാണ് ഹെഡ് മടങ്ങിയത്.
രണ്ട് ക്യാച്ച് നഷ്ടം
45-ാം ഓവറിൽ സെക്കൻഡ് സ്ലിപ്പിൽ ഹാരിസിനെ ഷാമിയുടെ പന്തിൽ കെ.എൽ. രാഹുൽ വിട്ടുകളഞ്ഞു. ഓസീസ് ഓപ്പണർ 60 റണ്‍സ് എടുത്തു നിൽക്കുന്പോഴായിരുന്നു അത്. പത്ത് റണ്‍സ്കൂടി ചേർത്ത് വിഹാരിയുടെ പന്തിൽ സ്ലിപ്പിൽ രഹാനയ്ക്ക് ക്യാച്ച് നല്കി ഹാരിസ് മടങ്ങി.
67-ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു ഇന്ത്യ മറ്റൊരു ക്യാച്ച് നഷ്ടപ്പെടുത്തിയത്. 24 റണ്‍സ് എടുത്തുനിൽക്കേ ഷോണ്‍ മാർഷിനെ വിഹാരിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞു.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഹാരിസ് സി രഹാനെ ബി വിഹാരി 70, ഫിഞ്ച് എൽബിഡബ്ല്യു ബി ബുംറ 50, ഖവാജ സി പന്ത് ബി ഉമേഷ് 5, ഷോണ്‍ മാർഷ് സി രഹാനെ ബി വിഹാരി 45, ഹാൻഡ്സ്കോന്പ് സി കോഹ്ലി ബി ഇഷാന്ത് 7, ഹെഡ് സി ഷാമി ബി ഇഷാന്ത് 58, പെയ്ൻ നോട്ടൗട്ട് 16, കമ്മിൻസ് നോട്ടൗട്ട് 11, എക്സ്ട്രാസ് 15, ആകെ 90 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277.
ബൗളിംഗ്: ഇഷാന്ത് 16-7-35-2, ബുംറ 22-8-41-1, ഉമേഷ് 18-2-68-1, ഷാമി 19-3-63-0, വിഹാരി 14-1-53-2, വിജയ് 1-0-10-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.