അറബ് രാജ്യങ്ങളില്‍ നിന്ന് അടിസ്ഥാന മേഖലയില്‍ നിക്ഷേപം തേടുന്നതായി മന്ത്രി
അറബ് രാജ്യങ്ങളില്‍ നിന്ന് അടിസ്ഥാന മേഖലയില്‍ നിക്ഷേപം തേടുന്നതായി മന്ത്രി
Thursday, November 27, 2014 11:22 PM IST
ന്യൂഡല്‍ഹി: അറബ് ലീഗ് രാജ്യങ്ങളിലെ സ്വകാര്യ-പൊതുമേഖലാ കമ്പനികളില്‍ നിന്നു രാജ്യത്തെ റെയില്‍വേ അടക്കമുള്ള അടിസ്ഥാനസൌകര്യവികസന മേഖലകളിലേക്ക് നിക്ഷേപം തേടുന്നതായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യ-അറബ് മേഖലകള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നും മേഖലയിലെ സ്വകാര്യ-പൊതു സംരംഭകരെ നിക്ഷേപം നടത്താന്‍ ക്ഷണിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നാലാമത് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഇവിടത്തെ കമ്പനികളുമായി ചേര്‍ന്നുകൊണ്ട് സംയുക്ത സംരംഭങ്ങളുമൊരുക്കാവുന്നതാണ്.

അടിസ്ഥാനസൌകര്യ വികസന മേഖലയിലെ വന്‍കിട പദ്ധതികളായ ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി (ഡിഎംഐസി), അമൃത്സര്‍-ഡല്‍ഹി-കോല്‍ക്കത്ത വ്യാവസായിക ഇടനാഴി എന്നിവ വ്യവസായികള്‍ക്കായുള്ള നിക്ഷേപ അവസരങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.


മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഓട്ടോമൊബീല്‍, ടെക്സ്റൈല്‍സ്, ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുറമുഖങ്ങള്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത 25 മേഖലകളില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി കമ്പനികളെ ക്ഷണിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.

രാജ്യം വിവരസാങ്കേതികത കൈമാറ്റത്തിനുള്ള അവസരവും നല്‍കും. രാജ്യത്തിന്റെ നയങ്ങള്‍ സുസ്ഥിരവും സുതാര്യവുമാണെന്നും അഭ്യന്തര നിക്ഷേപകരോടൊപ്പം തന്നെ വിദേശ നിക്ഷേപകരെയും ഒരേ തരത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്തിനു കഴിയുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.