കാതല്‍ വ്യവസായ മേഖലയില്‍ 4.4 ശതമാനം വളര്‍ച്ച
Wednesday, July 1, 2015 11:31 PM IST
മുംബൈ: എട്ടു കാതല്‍ വ്യവസായ മേഖലകളില്‍ മേയിലെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു. തുടര്‍ച്ചായ രണ്ടു മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ നിരക്ക് വ്യാവസായിക മേഖലയില്‍ ഒരു തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് കഴിഞ്ഞ ആറുമാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച, 4.4 ശതമാനം, രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ 1.4 ശതമാനമാണ് ഇതിനു മുന്‍പ് കാതല്‍ വ്യവസായ മേഖല രേഖപ്പെടുത്തിയ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം മേയില്‍ 3.8 ശതമാനമായിരുന്നു വളര്‍ച്ച.

2014-15 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ 4.7 ശതമാനത്തില്‍ തുടര്‍ന്നിരുന്ന കാതല്‍ വ്യവസായ വളര്‍ച്ച നടപ്പുവര്‍ഷം 2.1 ശതമാനത്തിലേക്കു കുറഞ്ഞിരുന്നു. ഏപ്രിലില്‍ വാണിജ്യകാര്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വളര്‍ച്ച 0.4 ശതമാനമായിരുന്നു.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം, സ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതല്‍ വ്യവസായങ്ങള്‍. റിഫൈനറി ഉത്പാദനം മേയില്‍ 7.9 ശതമാനത്തിലേക്കു കുതിച്ചുചാടി.


ഫെബ്രുവരിയിലെ ഒരു ശതമാനത്തില്‍ നിന്നു മാര്‍ച്ചിലും ഏപ്രിലിലും യഥാക്രമം 1.3, 2.9 ശതമാനമായി മാറിയ ഉത്പാദനമാണ് ഏഴു ശതമാനത്തിനു മുകളിലേക്ക് കുതിച്ചുകയറിയത്. ഏപ്രില്‍-മേയിലെ മൊത്തം ഉത്പാദനം 2.6 ശതമാനം ഉയര്‍ന്നു. കല്‍ക്കരിയുടെ ഉത്പാദനം മുന്‍വര്‍ഷത്തെ 5.5 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായും ഉയര്‍ന്നു.

വൈദ്യുതി ഉത്പാദനം മുന്‍ മാസത്തെ 1.1 ശതമാനത്തെ അപേക്ഷിച്ച് മേയില്‍ 5.5 ശതമാനമായി ഉയര്‍ന്നു. ഉരുക്കിന്റെയും സിമന്റിന്റെയും ഉത്പാദനം മേയില്‍ 2.6 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം മേയില്‍ ഇവ യഥാക്രമം 3.3 ശതമാനവും 8.4 ശതമാനവുമായിരുന്നു. വളങ്ങളുടെ ഉത്പാദനം മേയില്‍ 1.3 ശതമാനം ഉയര്‍ന്നു. മേയില്‍ ഇടിവ് രേഖപ്പെടുത്തിയ പ്രധാനമേഖല പ്രകൃതിവാതകം മാത്രമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.