ഓഹരി അവലോകനം / സോണിയ ഭാനു
സെൻസെക്സും നിഫ്റ്റിയും നിക്ഷേപ താത്പര്യത്തിൽ തുടർച്ചയായ മൂന്നാം വാരത്തിലും തിളങ്ങി. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഇൻഡക്സുകൾക്കും തിളക്കം വർധിച്ചു. വിപണി ബുള്ളിഷെങ്കിലും സൂചികയിലെ ഉണർവിനിടെ രംഗത്ത് ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കരടികൾ. വിദേശഫണ്ടുകളുടെ സാന്നിധ്യം രൂപയുടെ വിനിമയനിരക്കുയർത്തി. ഫോറെക്സ് മാർക്കറ്റിൽ രൂപ മൂന്നു മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിൽ. അഞ്ചു ദിവസത്തിനിടെ വിദേശ ഓപ്പറേറ്റർമാർ 842.49 കോടി രൂപ നിക്ഷേപിച്ചു.
റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ പലിശനിരക്കുകളിൽ ഭേദഗതികൾക്കു തയാറാവാത്തത് ഒരു വിഭാഗം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ഉയർന്ന റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് അവസരമാക്കാൻ ഉൗഹക്കച്ചവടക്കാരും രംഗത്തുണ്ട്.
നിഫ്റ്റി 8,700ലെ സപ്പോർട്ട് കാത്തുസൂക്ഷിച്ചെങ്കിലും മുൻ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 8,819ലെ പ്രതിരോധം തകർക്കാനായില്ല. താഴ്ന്ന നിലവാരമായ 8,715ൽനിന്നുള്ള ചുവടുവയ്്പിൽ 8,817 വരെ കയറിയ ശേഷം ക്ലോസിംഗിൽ 8,793 പോയിന്റിലാണ്. ഈ വാരം 8,838ൽ ആദ്യ തടസം നേരിടാം. ഇതു മറികടന്നാൽ 8,883ലേക്കും തുടർന്ന് 8,945നെയും ലക്ഷ്യമാക്കും.
ഫണ്ടുകൾ ലാഭമെടുപ്പിന് തിടുക്കം കാണിച്ചാൽ 8,731ൽ സപ്പോർട്ടുണ്ട്. ഈ താങ്ങ് നഷ്ടമായാൽ നിഫ്റ്റി 8,660-8,624ലേക്ക് പരീക്ഷണങ്ങൾക്കു വിധേയമാകും. സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡിലാണ്. എംഎസിഡി, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായതിനാൽ ഒരു തിരുത്തൽ ഏതവസരത്തിലും പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് 28,149ൽ നിന്ന് 28,487 വരെ ഉയർന്നെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 28,496 ലെ തടസം തകർക്കാനായില്ല. ക്ലോസിംഗിൽ 28,334ൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം 28,493 പോയിന്റിലും 28,653ലും പ്രതിരോധമുണ്ട്. വിപണി ഓവർ ബോട്ടായതിനാൽ മുന്നേറ്റം കടുപ്പമാവും. പുൾ ബാക്ക് റാലി അനുഭവപ്പെട്ടാൽ 28,161-27,989ൽ ആദ്യ താങ്ങുകൾ പ്രതീക്ഷിക്കാം. ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സെൻസെക്സ് 27,829ലേക്കു തിരിയും.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം വർധിച്ചു. പോയ വാരം 45 പൈസയുടെ നേട്ടവുമായി 66.81ലാണ് രൂപ. നവംബർ പത്തുമായി താരതമ്യം ചെയ്യുന്പോൾ രൂപയ്ക്ക് 130 പൈസയുടെ നേട്ടം. പോയ വാരം ബിഎസ്ഇയിൽ 19,956.82 കോടി രൂപയുടെയും എൻഎസ്ഇ യിൽ 1,22,609.90 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് 17,074 കോടിയും 1,29,260 കോടിയുമായിരുന്നു.
അമേരിക്കൻ വിപണി മികവിലാണ്. നികുതിഘടനയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. തൊഴിൽ മേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾ ഓപ്പറേറ്റർമാർക്ക് ആവേശം പകർന്നു. ഡൗ ജോണ്സ് 20,269 പോയിന്റിലാണ്. നാസ്ഡാക്ക് എസ് ആൻഡ് പി ഇൻഡക്സുകളും തിളങ്ങി. സി ബിഒ ഇ വോളാറ്റിലിറ്റി ഇൻഡക്സ് 10.97ൽനിന്ന് 10.85ലേക്ക് നീങ്ങിയത് നിക്ഷേപകരെ ആകർഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.