ഓഹരി അവലോകനം / സോണിയ ഭാനു
വിദേശ ധനകാര്യസ്ഥാപനങ്ങൾ ബ്ലൂ ചിപ്പ് ഓഹരികളിൽ അർപ്പിച്ച വിശ്വാസം നിഫ്റ്റിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. അനുകൂല വാർത്തകൾ സൃഷ്ടിച്ച ബുൾ തരംഗത്തിൽ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,200 പോയിന്റ് മറികടന്നു. നിഫ്റ്റി 225 പോയിന്റ് പ്രതിവാരനേട്ടത്തിലാണ്. 702 പോയിന്റ് കുതിപ്പ് ബോംബെ സെൻസെക്സ് കാഴ്ചവച്ചു. തെരഞ്ഞെടുപ്പു ഫലവും മറ്റ് അനുകൂല വാർത്തകളും സൂചികയിൽ കുതിപ്പുളവാക്കുമെന്ന കാര്യം മുൻവാരത്തിൽ തന്നെ സൂചിപ്പിച്ചതാണ്.
ഹോളി ആഘോഷങ്ങൾക്കു ശേഷം ഫോറെക്സ് മാർക്കറ്റിലേക്ക് വിദേശഫണ്ടുകൾ ഡോളർ ഒഴുക്കിയതോടെ സൂചികയിൽ അനുഭവപ്പെട്ട വെടിക്കെട്ട് വാരാന്ത്യം വരെ തുടർന്നു. സെൻസെക്സ് 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന നിലവാരമായ 29,825 വരെ കയറി.
മാർക്കറ്റ് ക്ലോസിംഗ് വേളയിൽ 28,648ൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം ആദ്യ തടസം 29,858ലാണ്. ഈ പ്രതിരോധം മറികടക്കും മുന്പായി ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്താം. പ്രോഫിറ്റ് ബുക്കിംഗ് പൂർത്തിയായാൽ സൂചിക 30,069-30,313നെ ലക്ഷ്യമാക്കും. എന്നാൽ, താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് അവസരം ലഭ്യമാകണം. ലാഭമെടുപ്പ് വില്പനസമ്മർദത്തിലേക്കു വഴുതിയാൽ 29,403-29,159ലെ സപ്പോർട്ടിൽ പിടിച്ചുനിൽക്കാമെങ്കിലും ഈ താങ്ങ് നഷ്ടപ്പെട്ടാൽ തിരുത്തൽ 28,948 വരെ തുടരാം. സെൻസെക്സിന്റെ ഡെയ്ലി, വീക്ക്ലി ചാർട്ടുകൾ സാങ്കേതികമായി വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡിലാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക്ക്, ആർഎസ്ഐ എന്നിവ ഓവർ ബോട്ടാണ്.
നിഫ്റ്റി 9069ൽ നിന്നുള്ള കുതിച്ചുചാട്ടത്തിൽ 9,000ലെ നിർണായക പ്രതിരോധം തകർത്ത് 9,100 പോയിന്റും 9200ഉം അതിവേഗം മറികടന്ന് 9,218 വരെ ഉയർന്നു. വാരാന്ത്യം സൂചിക 9,160ലാണ്. വിപണി പുതിയ ഉയരങ്ങളിലെത്തിയ സാഹചര്യത്തിൽ ഫണ്ടുകളുടെ നീക്കം കരുതലോടെയാവുമെങ്കിലും മുന്നേറിയാൽ 9,229-9,298 വരെയും തിരുത്തലുണ്ടായാൽ 9,080-9,000ലും താങ്ങുണ്ട്.
ജനുവരി രണ്ടിന് ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് നിഫ്റ്റി 9,200ലേക്ക് ഉയരുമെന്ന കാര്യം. നിഫ്റ്റി ആ ടാർജറ്റ് കൈവരിച്ചു, ഇനി സെൻസെക്സ് 32,000ലേക്ക് ചുവടുവയ്ക്കുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം. സാന്പത്തികരംഗത്തെ ചലനങ്ങളും വ്യാവസായികമേഖലയിലെ ഉണർവും വിദേശ ഫണ്ടുകളുടെ വിശ്വാസവും കണക്കിലെടുത്താൽ ഒക്ടോബർ മധ്യത്തിൽ സെൻസെക്സ് സ്വപ്നതുല്യ പ്രകടനം കാഴ്ചവയ്ക്കാം.
ഈ വർഷം ഇതിനകംതന്നെ ബോംബെ സെൻസെക്സും നിഫ്റ്റിയും 12 ശതമാനം മുന്നേറി. മൂന്നു മാസത്തിനിടയിലെ പ്രകടനം ഇതാണെങ്കിൽ മുന്നിലുള്ള എട്ടു മാസം കൂടുതൽ തിളക്കമാർന്ന പ്രകടനത്തിനു ശ്രമിക്കാം. സാന്പത്തികമേഖല ശക്തി പ്രാപിക്കുന്നത് ഓഹരിവിപണിയുടെ മുന്നേറ്റം സുഗമാക്കും. അതേസമയം ക്രൂഡ് ഓയിലിലെ ചലനത്തിനൊപ്പം ആഭ്യന്തരതലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ നിരക്ക് അടിക്കടി ഉയർത്തിയാൽ അത് പണപ്പെരുപ്പത്തിനു കാരണമാവും. നാണയപ്പെരുപ്പം 4-6 ശതമാനം റേഞ്ചിൽ പിടിച്ചുനിർത്താൻ ധനമന്താലയത്തിനായാൽ 2017 നിക്ഷേപകർക്ക് മികച്ച വർഷമാവും.
വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 8,121.51 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തി. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 21,92.86 കോടി രൂപയുടെ വില്പനയും.
ഫോറെക്സ് മാർക്കറ്റിലേക്കുള്ള ഡോളർ പ്രവാഹം രൂപയുടെ വിനിമയനിരക്ക് ശക്തിപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഒരു രൂപ 15 പൈസയുടെ മികവുമായി രൂപ 65.46ലേക്കു നീങ്ങി. നാലാഴ്ചയ്ക്കിടെ രൂപയുടെ മൂല്യത്തിൽ 1.71 ശതമാനം നേട്ടം. മാർച്ചിൽ ഇതു വരെ വിദേശ ഓപ്പറേറ്റർമാർ 1085.47 മില്യൻ ഡോളർ ഇറക്കി. അതായത് മാസത്തിന്റെ ആദ്യപകുതിയിലെ മൊത്തം നിക്ഷേപം 10,000 കോടി രൂപ.
ബിഎസ്ഇയിൽ പിന്നിട്ടവാരം ഇടപാടുകൾ 70,897.68 കോടി രൂപയിൽ ഒതുങ്ങി. തൊട്ടു മുൻവാരം ഇത് 73,598.16 കോടി രൂപയായിരുന്നു. നിഫ്റ്റിയിൽ പോയവാരം 1,08,922.36 കോടി രൂപയുടെ ഇടപാടു നടന്നു. തൊട്ടു മുൻവാരം ഇത് 98,019.49 കോടിയായിരുന്നു.
യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഡോളർ ഇൻഡക്സിൽ ചലനമുളവാക്കി. ഡോളർ സൂചിക 101.38ൽനിന്ന് 100.14ലേക്കു നീങ്ങി. ഡോളർ ഇൻഡക്സിന്റെ തളർച്ചയാണ് ഇന്ത്യൻ മാർക്കറ്റിനു നേട്ടമായത്. നവംബർ എട്ടിനും ജനുവരി എട്ടിനുമിടയിൽ ഡോളർ സൂചിക 95.8ൽനിന്ന് 103.8 വരെ ഉയർന്നിരുന്നു. ഈ കാലയളവിൽ നിഫ്റ്റി ഏകദേശം ഒന്പത് ശതമാനം ഇടിഞ്ഞിരുന്നു.
ഡോളർ തളർന്നത് ഏഷ്യൻ ഓഹരിവിപണികളിൽ ചാഞ്ചാട്ടമുളവാക്കി. ജി-20 യോഗത്തെ ഉറ്റുനോക്കുന്നതിനാൽ യൂറോപ്യൻ ഇൻഡക്സുകളിൽ കാര്യമായ മാറ്റമില്ല. യുഎസ് മാർക്കറ്റുകളിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു മുൻതൂക്കം നല്കി. ഡോളറിലെ വ്യതിയാനങ്ങൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചതോടെ 2.4 ശതമാനം നേട്ടവുമായി ആഗോള സ്വർണവില ട്രോയ് ഒൗണ്സിന് 1197 ഡോളറിൽനിന്ന് 1229 ഡോളറായി. ജനുവരിക്കു ശേഷം ഇത്ര ശക്തമായ പ്രതിവാരനേട്ടം സ്വർണം സ്വന്തമാക്കുന്നത് ആദ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.