ഓഹരി അവലോകനം / സോണിയ ഭാനു
യുദ്ധഭീതിയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരിവിപണിയിൽനിന്നു പിൻവലിഞ്ഞ് ലോഹങ്ങളിൽ അഭയം പ്രാപിച്ചു. നിക്ഷേപം വിറ്റുമാറാൻ ഓപ്പറേറ്റർമാർ കാണിച്ച തിടുക്കം ഇന്ത്യൻ മാർക്കറ്റിനെ അടിമുടി ഇളക്കിമറിച്ചു. ബോംബെ സെൻസെക്സ് 1111 പോയിന്റും നിഫ്റ്റി 355 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും കനത്ത വിൽപ്പന സമ്മർദത്തെയാണു വിപണി ദർശിച്ചത്.
വിദേശ ഫണ്ടുകൾ 1624 കോടി രൂപയുടെ ഓഹരിയാണ് ഒരാഴ്ച്ചക്കിടെ വിറ്റത്. ബ്ലൂചിപ്പ് ഓഹരികളിലെ അവരുടെ വിൽപ്പന സെൻസെക്സിനെയും നിഫ്റ്റിയെയും അതിവേഗത്തിൽ തളർത്തി. സാങ്കേതികമായി വിപണി ഓവർ ബോട്ട് മേഖലയിൽ സൂചിക നീങ്ങിയ അവസരമായിരുന്നത് ഇടിവിന്റെ ആക്കം ശക്തമാക്കി.
32,377 ൽ ഓപ്പണ്‍ ചെയ്ത മാർക്കറ്റിനു 32,396 മുകളിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചില്ല. ഇതിനിടെ സൂചിക 32,000 പോയിന്റിലെ താങ്ങ് തകർത്ത് വെള്ളിയാഴ്ച 31,128 വരെ ഇടിഞ്ഞു. വാരാന്ത്യം സൂചിക 32,213 ലാണ്.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചൊവ്വാഴ്ച വിപണി അവധിയാണ്. ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും. വിപണി ഒരു തിരിച്ചുവരവ് വാരത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ പ്രതീക്ഷിക്കാനാവൂ. ഈ വാരം ആദ്യ സപ്പോർട്ട് 30,762 ലാണ്. ഇതു നിലനിർത്തിയാൽ 32,030 ലേക്ക് തിരിച്ചുവരവിന് അവസരം ലഭിക്കും. അതേസമയം ആദ്യ താങ്ങ് നഷ്ടമായാൽ സെൻസെക്സ് 30,311 ലേക്കും തുടർന്ന് 29,494 ലേക്കും സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
സെൻസെക്സിന് അതിന്റെ 50 ഡിഎംഏ ആയ 31,616 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ട അവസ്ഥയിലാണ്. മറ്റ് സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക, സ്റ്റോക്കാസ്റ്റിക ആർഎസ്ഐ എന്നിവ ഓവർ സോൾഡ് മേഖലയിലെത്തി. പാരാബോളിക എസ്എആർ സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി കഴിഞ്ഞ അഞ്ചാഴ്ചകളിൽ 545 പോയിന്റ് ഉയർന്നു. രണ്ടാഴ്ചയായി 10,000 പോയിന്റിന് മുകളിലായിരുന്ന നിഫ്റ്റി വാരത്തിന്റെ തുടക്കത്തിൽ 10,088 ൽ നീങ്ങിയെങ്കിലും അഞ്ച് ദിവസങ്ങളിലെ തുടർച്ചയായ വിൽപ്പനയിൽ സൂചിക 9685 വരെ തളർന്നു. ഇടപാടുകളുടെ അവസാന മണിക്കൂറിലെ ഷോട്ട് കവറിംഗിൽ 9710 ൽ ഇടംകണ്ടെത്തിയ എൻഎസ്ഇ സുചികയ്ക്ക് ഇന്ന് 9759 ലും 9808 ലും പ്രതിരോധമുണ്ട്. ഫണ്ടുകൾ സെല്ലിംഗ് പ്രഷർ നിലനിർത്തിയാൽ 9673-9636 ലേക്ക് പരീക്ഷണം നടത്താം.
ഈ വാരം നിഫ്റ്റിയുടെ പ്രതിരോധം 9970 പോയിന്റാണ്. അതേസമയം തിരിച്ചടി തുടർന്നാൽ 9567-9424 ൽ സപ്പോർട്ടിനു ശ്രമിക്കാം. വിദേശത്തുനിന്ന് പ്രതികൂല വാർത്തകളുണ്ടായാൽ സൂചിക 9164 വരെ വരും ആഴ്ചകളിൽ സഞ്ചരിക്കാം. നിഫ്റ്റിയുടെ 200 ഡിഎംഎ 9003 പോയിന്റിലാണ്.
മുൻനിരയിലെ പത്തു കന്പനികളുടെ വിപണിമൂല്യത്തിൽ 1,05,357 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, എസ്ബിഐ ക്കും കനത്ത തിരിച്ചടി. റിലയൻസിന്റ മൂല്യത്തിൽ 24,671 കോടിയും എസ്ബിഐക്ക് 21,407 കോടി രൂപയുടെയും ഇടിവ്.
പോയവാരം ബിഎസ്ഇയിൽ 23,778.08 കോടി രൂപയുടെയും എസ്എസ്ഇയിൽ 1,43,020.34 കോടി രൂപയുടെയും ഇടപാട് നടന്നു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4498 കോടി രൂപയുടെ നിക്ഷേപം നടത്തി. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒറ്റ വാരം അവർ ഇത്ര കനത്ത നിക്ഷേപം നടത്തുന്നത്.
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് 11.33 ൽനിന്ന് അതിവേഗത്തിൽ 15.50 ലേക്കുയർന്ന് നിക്ഷേപകർക്ക് അപായസൂചന നൽകി. ജനുവരിക്കുശേഷം ആദ്യമാണ് വോളാറ്റിലിറ്റി ഇൻഡക്സ് ഈ റേഞ്ചിലേക്കു നീങ്ങുന്നത്. 30 ശതമാനം കഴിഞ്ഞവാരം സൂചിക കയറി. വോളാറ്റിലിറ്റി ഇൻഡക്സിന്റെ ചലനങ്ങൾ നിരീക്ഷിച്ചാൽ 15.96 ലേയ്ക്കും അവിടെ നിന്ന് 17.18 ലേക്കും കയറാം. നിലവിലെ സാഹചര്യത്തിൽ സൂചിക 20.87 വരെ നീങ്ങാം.
ഏഷ്യയിലെയും യുറോപ്പിലെയും മുൻനിര ഓഹരി ഇൻഡക്സുകൾ നഷ്ടത്തിലാണ്. യു എസ്- കൊറിയ സംഘർഷാവസ്ഥ ഫണ്ടുകളെ വിൽപ്പനക്കാരാക്കി. ഡൗ ജോണ്‍സ്, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടത്തിലാണ്.
പല ഫണ്ടുകളും ബ്രസീലിയൻ ഓഹരിവിപണിയിലേക്ക് നിക്ഷേപം തിരിച്ചുവിടുകയാണ്. അതേസമയം യുദ്ധസാധ്യതകൾ മുൻനിർത്തി ഫണ്ടുകൾ സ്വർണത്തിലേക്കും വെള്ളിയിലേയ്ക്കും തിരിഞ്ഞത് ലോഹ വിപണിയുടെ തിളക്കം വർധിപ്പിച്ചു. സ്വർണം ട്രോയ് ഒൗണ്‍സിന് 1292 ഡോളർ വരെ കയറി. 1298 ലെ പ്രതിരോധം മറികടന്നാൽ ഹ്രസ്വകാലയളവിൽ 1385 ഡോളർ വരെ കുതിക്കാം. ജൂണ്‍ മധ്യത്തിനുശേഷം ആദ്യമായി വെള്ളി വില ഒൗണ്‍സിന് 17.24 ഡോളറായി. ക്രൂഡ് ഓയിൽ രണ്ടാം വാരവും തളർന്ന് ബാരലിന് 48.82 ഡോളറായി. 2018 ലും ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്ന തലത്തിൽ നീങ്ങുമെന്നാണ് ഒപ്പെക്കിന്റെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.