ഓഹരി അവലോകനം / സോണിയ ഭാനു
വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് താങ്ങാനാവാതെ ഇന്ത്യൻ ഓഹരിവിപണി തളരുന്നു. രണ്ടു ശതമാനം പ്രതിവാര നഷ്ടത്തെ സെൻസെക്സ് അഭിമുഖീകരിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റിന്റെ പിരിമുറുക്കങ്ങളും വാരാവസാനത്തിലെ ഷോട്ട് കവറിംഗുമെല്ലാം കഴിഞ്ഞപ്പോൾ നിഫ്റ്റി 175 പോയിന്റും ബോംബെ സെൻസെക്സ് 639 പോയിന്റും നഷ്ടത്തിലാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വില്പനക്കാരായി തുടരുന്നു. പോയവാരം അവർ 10,900 കോടി രൂപയുടെ വില്പന നടത്തി. സെപ്റ്റംബറിനു ശേഷം അവർ 320 കോടി ഡോളറിന്റെ ഓഹരികൾ വിറ്റു. അതേസമയം 41,507 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൊണ്ട് വിപണിയുടെ തകർച്ചയെ പിടിച്ചുനിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്കു ശക്തമായ പിന്തുണ നൽകി. കഴിഞ്ഞവാരം മാത്രം അവർ 11,666.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിദേശനിക്ഷേപം ചുരുങ്ങിയത് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം കുറച്ചു. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 64.79ൽനിന്ന് 65.89 വരെ ഇടിഞ്ഞു. ഇടപാടുകൾ അവസാനിക്കുന്പോൾ വിനിമയ നിരക്ക് 65.28ലാണ്. ആർബിഐയുടെ വായ്പാ അവലോകനത്തെ ഉറ്റുനോക്കുകയാണ് നിക്ഷേപകർ. പലിശനിരക്കുകളിൽ മാറ്റം വരുത്തുമോ അതോ രൂപയുടെ രക്ഷയ്ക്ക് പുതിയ ഉത്തേജക പദ്ധതികൾ കേന്ദ്ര ബാങ്ക് പ്രഖ്യാപിക്കുമോ? ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം രൂപയെ കാര്യമായി സ്വാധീനിച്ചു.
ബോംബെ സെൻസെക്സ് ഉയർന്ന നിലവാരമായ 32,016ൽനിന്ന് 31,081 വരെ ചാഞ്ചാടി. 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ സൂചിക താഴ്ന്നത് ദുർബലാവസ്ഥയ്ക്കിടയാക്കി. വാരാന്ത്യം 31,282 പോയിന്റിൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം ആദ്യതടസം 31,839 പോയിന്റിലാണ്. ഇത് മറികടക്കാനായില്ലെങ്കിൽ സൂചിക 30,904-30,525 റേഞ്ചിലേക്കു പരീക്ഷണങ്ങൾക്ക് മുതിരാം. എന്നാൽ, ആദ്യ പ്രതിരോധം മറികടന്നാൽ 32,395നെ ലക്ഷ്യമാക്കിയാവും തുടർമുന്നേറ്റം. ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ സോൾഡാണ്.
നിഫ്റ്റിക്ക് പതിനായിരത്തിലേക്ക് തിരിച്ചുവരവ് കാഴ്ചവയ്ക്കാനായില്ല. 9,960 പോയിന്റ് വരെ കയറിയ നിഫ്റ്റി ഒരു വേള 9,687ലേക്ക് ഇടിഞ്ഞ സന്ദർഭത്തിലെ ഷോട്ട് കവറിംഗ് വാരാന്ത്യം സൂചികയെ 9,788ലേക്ക് കയറ്റി. നിഫ്റ്റി സൂചികയ്ക്ക് അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയായ 9,946നു മുകളിൽ പിടിച്ചുനിൽക്കാൻ കഴിയാഞ്ഞത് തിരിച്ചടിയായി. ഈ വാരം 9,687 ൽ ആദ്യ സപ്പോർട്ടുണ്ട്. ഇത് നിലനിർത്തിയാൽ 9,889-9,990ലേക്കും അവിടെനിന്ന് 10,091 പോയിന്റിലേക്കും മാസമധ്യത്തിനു മുന്പ് മുന്നേറാം. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 9,689-9,485 വരെ സാങ്കേതിക പരീക്ഷണങ്ങൾക്കു മുതിരാം.
കാപ്പിറ്റൽ ഗുഡ്സ് ഇൻഡക്സ് 3.24 ശതമാനം ഇടിഞ്ഞപ്പോൾ ഹെൽത്ത് കെയർ ഇൻഡക്സ് 2.72 ശതമാനം താഴ്ന്നു. എഫ്എംസിജി, ബാങ്കിംഗ്, ഐടി, ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി ഇൻഡക്സുകൾ തളർന്നു. അതേസമയം സ്റ്റീൽ ഇൻഡക്സ് മാത്രമാണ് മികവ് കാണിച്ചത്. മുൻനിരയിലെ 31 ഓഹരികളിൽ 23 എണ്ണത്തിന്റെ നിരക്കിടിഞ്ഞപ്പോൾ എട്ട് ഓഹരികൾ കരുത്തു കാണിച്ചു.
ബിഎസ്ഇയിൽ മൊത്തം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ബിഎസ്ഇയിൽ 19,363.96 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. തൊട്ട് മുൻവാരം ഇത് 25,207.37 കോടി രൂപയായിരുന്നു. നിഫ്റ്റിയിൽ കഴിഞ്ഞവാരം 1,50,308.52 കോടി രൂപയുടെ ഇടപാടുകൾ നടന്നു.
മുൻനിരയിലെ പത്ത് കന്പനികളിൽ എട്ടിന്റെയും വിപണിമൂല്യത്തിൽ 82,653 കോടി രൂപയുടെ ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യത്തിൽ 22,385 കോടി രൂപ കുറഞ്ഞു.
ഡോളറിന്റെ മികവിൽ ഏഷ്യൻ മാർക്കറ്റുകൾ മികവ് കാണിച്ചു. ജപ്പാനിൽ നിക്കീ സൂചിക തളർന്നപ്പോൾ ചൈന, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ മികവ് കാണിച്ചു. യൂറോപ്യൻ ഓഹരി ഇൻഡക്സുകൾ എല്ലാംതന്നെ തിളങ്ങി. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകളും നേട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.