ഓഹരി അവലോകനം / സോണിയ ഭാനു
മൂഡീസിന്റെ വിലയിരുത്തൽ ഇന്ത്യൻ വിപണിയുടെ മൂഡ് തന്നെ മാറ്റിമറിച്ചു. നീണ്ട പതിമ്മൂന്നു വർഷങ്ങൾക്കു ശേഷം ആദ്യമായി രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ2-ലേക്ക് ഉയർത്തി. അനുകൂല വാർത്തയിൽ ആഭ്യന്തര-വിദേശ ധനകാര്യസ്ഥാപനങ്ങൾക്കൊപ്പം പ്രദേശിക നിക്ഷേപകരും ഓഹരികൾ വാങ്ങാൻ മത്സരിച്ചു.
വാരാരംഭത്തിൽ വിപണി തളർച്ചയിലായിരുന്നു. വ്യാവസായിക മേഖലയിൽനിന്നുള്ള പ്രതികൂല വാർത്തകൾ തുടക്കത്തിൽ സൂചികയെ സമ്മർദത്തിലാക്കുമെന്നു മുൻലക്കത്തിൽ സൂചിപ്പിച്ചിരുന്നു. 33,314 ൽനിന്നുള്ള തകർച്ചയിൽ സെൻസെക്സ് 32,683 വരെ ഇടിഞ്ഞു. കഴിഞ്ഞ വാരം സൂചിപ്പിച്ച സപ്പോർട്ടായ 32,671 നിലനിർത്തുന്നതിൽ കൈവരിച്ച നേട്ടം കൂടുതൽ മുന്നേറാനുള്ള കരുത്ത് വരും ദിനങ്ങളിൽ സൂചികയ്ക്കു സമ്മാനിക്കും. വാരാന്ത്യം 28 പോയിന്റ് മികവിൽ 33,342ലാണ് സെൻസെക്സ്.
വിപണിയുടെ സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി മികവിനുള്ള ശ്രമത്തിലും. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ മുന്നേറാനുള്ള തയാറെടുപ്പിലാണ്. ആർഎസ്ഐ ന്യൂട്രൽ റേഞ്ചിലാണ്. ഈ വാരം സെൻസെക്സിന്റെ ആദ്യ പ്രതിരോധം 33,681ലാണ്. ഇതു മറികടന്നാൽ 34,020ലേക്കും തുടർന്ന് 34,519ലേക്കും ചുവടുവയ്ക്കാം. തളർച്ച നേരിട്ടാൽ 32,843-32,344ൽ താങ്ങുണ്ട്. ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സൂചിക 32,005 റേഞ്ചിലേക്ക് തിരിയാം.
നിഫ്റ്റി 38 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. 10,321ൽനിന്നുള്ള തകർച്ചയിൽ 10,000 ലെ നിർണായക താങ്ങ് നിലനിർത്തി. 10,094 വരെ ഇടിഞ്ഞ സൂചിക വാരാന്ത്യം 10,283ലാണ്. നിഫ്റ്റിക്ക് 10,386ലാണ് ആദ്യ പ്രതിരോധം. ഇത് തകർത്താൽ 10,489ലേക്ക് നീങ്ങും. ദീർഘകാല ചാർട്ട് 10,635ലേക്ക് ദൃഷ്ടി പായിക്കുന്നു. നിഫ്റ്റിക്ക് 10,137ൽ താങ്ങുണ്ട്. സെക്കൻഡ് സപ്പോർട്ട് 9,991 പോയിന്റിലാണ്.
ബാങ്കിംഗ്, റിയാലിറ്റി, ഓട്ടോ വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ഉയർന്നു. കാപ്പിറ്റൽ ഗുഡ്സ്, സ്റ്റീൽ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ, എഫ്എംസിജി, പവർ വിഭാഗങ്ങൾക്ക് തളർച്ച.
അന്താരാഷ്ട്ര നാണ്യനിധിയുടെ വേൾഡ് ഇക്കണോമിക് ഒൗട്ട്ലുക്കിൽ ജിഡിപി വളർച്ചയിൽ 2018ൽ ഇന്ത്യ ബ്രിക്സ്, ആസിയാൻ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവയെ പിന്തള്ളി മുന്നേറുമെന്നാണ് വിലയിരുത്തൽ. അനുകൂല വാർത്തകൾ വിദേശ ഫണ്ടുകളെ ഇന്ത്യയിലെ നിക്ഷേപ താത്പര്യം ഉയർത്തും.
റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ വിലയിരുത്തൽ കണക്കിലെടുത്താൽ ഡിസംബറിലെ നയാവലോകനത്തിൽ റിസർവ് ബാങ്ക് പലിശനിരക്കിൽ ഇളവുകൾ വരുത്താം. ഓഹരിവിപണിയെ സംബന്ധിച്ച് ഇത്തരം ഒരു നീക്കം സെൻസെക്സിനെ 34,000-35,000ലേക്ക് പുതുവർഷത്തിൽ ഉയർത്താൻ ഉപകരിക്കും. നിഫ്റ്റിക്ക് 11,000ലെ പ്രവേശന കവാടം തുറക്കാൻ അവസരമൊരുക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ 2791.2 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 2913.41 കോടി രൂപ നിക്ഷേപിച്ചു.
ഫോറെക്സ് മാർക്കറ്റിൽ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 65.51ൽനിന്ന് 64.70ലേക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 65.01ലാണ്. വിനിമയനിരക്ക് 64.10ലേക്ക് ശക്തിനേടാനുള്ള ശ്രമത്തിലാണ്. അതേസമയം ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നാൽ അത് രൂപയിൽ സമ്മർദമുളവാക്കും. ബാരലിന് 56.81 ഡോളറിൽ എത്തിയ എണ്ണ വില 57.45 വരെ നീങ്ങാം.
ഏഷ്യൻ ഓഹരിവിപണികൾ പലതും ചാഞ്ചാടി. യൂറോപ്യൻ ഇൻഡക്സുകൾ എല്ലാം തന്നെ വാരാന്ത്യം ചുവപ്പണിഞ്ഞു. അമേരിക്കൻ മാർക്കറ്റ് ഓഗസ്റ്റിനു ശേഷം ആദ്യമായി തുടർച്ചയായ രണ്ടാം വാരവും തളർന്നു. ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി സൂചികകൾ വാരാന്ത്യം തളർച്ചയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.