ഓഹരി അവലോകനം / സോണിയ ഭാനു
ഈസ്റ്ററിന്റെ ആവേശം ഓഹരിവിപണിയിൽ പ്രതിഫലിച്ചതോടെ സെൻസെക്സും നിഫ്റ്റിയും കുതിച്ചു. 218 പോയിന്റിന്റെ തിളക്കമാർന്ന നേട്ടവുമായി നിഫ്റ്റി 10,331ലേക്കുയർന്നു. സൂചികയ്ക്ക് 10,332ൽ തടസം നേരിടുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു. ബോംബെ സെൻസെക്സ് 658 പോയിന്റ് വർധിച്ചു.
രാജ്യത്ത് ഇക്കുറി കാലവർഷം അനുകൂലമായിരിക്കുമെന്ന വിലയിരുത്തലുകൾ കാർഷികോത്പാദനം മെച്ചപ്പെടുത്തുമെന്നത് ഓഹരിവിപണിയിലേക്കുള്ള പണപ്രവാഹത്തിനു വഴിതെളിക്കും. ഒപ്പം പണപ്പെരുപ്പത്തിലും വരുംമാസങ്ങളിൽ കുറവ് സംഭവിക്കുമെന്നത് സാന്പത്തികമേഖലയ്ക്ക് ഉണർവ് പകരും.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,119ൽനിന്നുള്ള മുന്നേറ്റത്തിൽ പ്രതിരോധങ്ങൾ തകർത്ത് 10,347 വരെ കയറിയെങ്കിലും വാരാന്ത്യത്തിലെ ലാഭമെടുപ്പ് പൂർത്തിയായതോടെ 10,331ൽ ക്ലോസിംഗ് നടന്നു. ഈ വാരം 10,412ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ ലക്ഷ്യം 10,493-10,640ലേക്കു തിരിയും. അതേസമയം, വിപണിക്കു തിരിച്ചടി നേരിട്ടാൽ ആദ്യതാങ്ങ് 10,184 പോയിന്റിൽ പ്രതീക്ഷിക്കാം. ഇതു നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സൂചിക 10,037 വരെ സാങ്കേതികപരീക്ഷണങ്ങൾ നടത്താം.
വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണെങ്കിലും 10,366ലെ പ്രതിരോധം തകർത്താൽ സിഗ്നൽ ബുള്ളിഷ് ട്രൻഡിലേക്കു തിരിയും. പാരാബോളിക് എസ്എആർ, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷാണ്. എംഎസിഡി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
രണ്ടു ശതമാനം നേട്ടമാണ് പോയവാരം ബോംബെ സെൻസെക്സ് കൈവരിച്ചത്. 32,990ൽനിന്നുള്ള കുതിച്ചുചാട്ടത്തിൽ ബിഎസ്ഇ 33,697 വരെ കയറി. അതേസമയം, മുൻവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 33,705 പോയിന്റിലെ തടസം വിപണിക്കു മറികടക്കാനായില്ല. വ്യാപാരാന്ത്യം സെൻസെക്സ് 33,627ലാണ്. ഈ വാരം 33,179ലെ സപ്പോർട്ട് നിലനിർത്തികൊണ്ട് 33,886-34,145ലേക്ക് ഉയരാനാവും ആദ്യഘട്ട ശ്രമം. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടുവയ്പിൽ 34,593 പോയിന്റിലേക്ക് സെൻസെക്സ് മാസത്തിന്റെ രണ്ടാം പകുതിയിൽ സഞ്ചരിക്കാം. അതേസമയം, ആദ്യതാങ്ങ് നിലനിർത്താനായില്ലെങ്കിൽ സൂചിക 32,731 വരെ താഴാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 1365.95 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തരഫണ്ടുകൾ 2660.52 കോടി രൂപയുടെ നിക്ഷേപത്തിന് കഴിഞ്ഞവാരം ഉത്സാഹിച്ചു. ഇതിനിടെ ഫോറെക്സ് മാർക്കറ്റിൽ ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ മെച്ചപ്പെട്ടു. 65.18ൽ വ്യാപാരം ആരംഭിച്ച രൂപ വെള്ളിയാഴ്ച 64.97ലേക്കു ശക്തിപ്രാപിച്ചു.
ഹോങ്കോംഗിൽ ഹാൻസെങ് സൂചിക വാരാന്ത്യം മികവ് കാണിച്ചപ്പോൾ ജപ്പാൻ, ചൈന, കൊറിയൻ മാർക്കറ്റുകൾ തളർച്ചയിലായിരുന്നു. യൂറോപ്യൻ ഓഹരി സൂചികകൾ എല്ലാം നഷ്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി സൂചികകളും വാരാവസാനം വില്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഇതിനിടെ ചൈന- അമേരിക്ക വ്യാപാരത്തിലെ ആശങ്കകൾ രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ സമ്മർദമുളവാക്കി. ന്യൂയോർക്കിൽ എണ്ണവില ബാരലിന് 61.95ലേക്കു താഴ്ന്നു. സ്വർണം ട്രോയ് ഒൗണ്സിന് 1334 ഡോളറിലും വെള്ളി 16.36 ഡോളറിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.