ഓഹരി അവലോകനം / സോണിയ ഭാനു
ഓപ്പറേറ്റർമാരുടെ കൈക്കുന്പിളിൽ വ്യക്തമായ ടാർജറ്റിൽ നീങ്ങുകയാണ് ബോംബെ സെൻസെക്സും നിഫ്റ്റിയും. ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരം ദർശിച്ച ഇന്ത്യൻ മാർക്കറ്റ് അതിന്റെ കുതിപ്പിനിടെ വീണ്ടും കിതച്ചുതുടങ്ങി. നിഫ്റ്റിക്ക് മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 10,928 പോയിന്റിൽ തടസം നേരിട്ടതോടെ 210 പോയിന്റ് പ്രതിവാര നഷ്ടത്തിലേക്കു തളർന്നു. സെൻസെക്സിന് 687 പോയിന്റ് തിരിച്ചടി നേരിട്ടു.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തളർച്ച വരുംദിനങ്ങളിൽ ഇന്ത്യൻ വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കാം. ഡോളറിനു മുന്നിൽ രൂപയ്ക്ക് വീണ്ടും കാലിടറിയത് പണപ്പെരുപ്പം ഉണ്ടാക്കും. ആഗോളവിപണിയിൽ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ക്രൂഡ് ഓയിൽ.
ഏഷ്യയിലെ മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യയെയാകും ക്രൂഡ് ഓയിൽ വിലക്കയറ്റം കൂടുതലായി ബാധിക്കുക. ബാരലിന് 78 ഡോളറിലെത്തിയ എണ്ണ 80 ഡോളറിൽ സാങ്കേതികതിരുത്തലിലേക്കു നീങ്ങാം. എന്നാൽ, തിരുത്തൽ പൂർത്തിയായാൽ അടുത്ത ചുവടിൽ വർധിച്ച വീര്യതോടെ വർഷാന്ത്യത്തിനു മുന്പായി 98 ഡോളർ വരെ കുതിക്കാം. സാങ്കേതികമായി വീക്ഷിച്ചാൽ ക്രൂഡ് ഓയിലിന് 72.66 ഡോളറിലും 70.80 ഡോളറിലും താങ്ങുണ്ട്. ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വെനസ്വേലയിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ എണ്ണക്കന്പനികൾ വിപണിയിൽ സ്വാധീനം ചെലുത്താനിടയുണ്ട്.
ആഗോളവിപണിയിൽ ക്രൂഡ് വില്ലനായാൽ ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യക്കുമേൽ ഡോളർ ഭീഷണിയുയർത്തും. 67.33ൽനിന്ന് രൂപയ്ക്ക് 68 പൈസയുടെ തിരിച്ചടി നേരിട്ട് 68.01ലേക്ക് ഇടിഞ്ഞു. രൂപയുടെ മൂല്യത്തകർച്ച 68.72 വരെ തുടരാം. പലിശനിരക്കിൽ തിരക്കിട്ട മാറ്റങ്ങൾക്ക് ആർബിഐ തുനിയാൻ ഇടയില്ല. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ 3000 - 3500 ഡോളറിന്റെ വിദേശവായ്പയ്ക്കു ശ്രമം നടത്തിയേക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ ആഭ്യന്തര വിലക്കയറ്റം തടയാൻ ധന-പെട്രോളിയം മന്ത്രാലയങ്ങൾ അടിയന്തര യോഗത്തിനൊരുങ്ങുന്നു. എക്സൈസ് നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിർത്താം. രാജ്യാന്തര എണ്ണവില ബാരലിന് 82-85 ഡോളറിലേക്കുയർന്നാൽ പെട്രോൾ വില 90 രൂപ മറികടക്കുന്ന സാഹചര്യം ഒഴിവാക്കാനാവും കേന്ദ്രനീക്കം.
നിഫ്റ്റി 10,806ൽനിന്ന് മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 10,928 പോയിന്റിലെ തടസം വരെ കയറി. ഈ റേഞ്ചിലെ സാങ്കേതിക തിരുത്തലിൽ സൂചിക 10,589ലേക്ക് ഇടിഞ്ഞെങ്കിലും 10,574ലെ സപ്പോർട്ട് നിലനിർത്തി വ്യാപാരാന്ത്യം 10,596 പോയിന്റിലാണ്. ഈ വാരം ഇനി എന്തു സംഭവിക്കുമെന്നു പരിശോധിക്കാം. നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 10,480 പോയിന്റിലാണ്. ഇത് നിലനിർത്തി മുന്നേറിയാൽ 10,819 വരെ കയറാം. അതേസമയം, ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 10,365 - 10,141ലേക്കു പരീക്ഷണം നടത്താം. സാങ്കേതികമായി നിഫ്റ്റി ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, സൂപ്പർ ട്രെൻഡ്, എംഎസിഡി, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ സെല്ലർമാർക്ക് അനുകൂലമായി തിരിയുകയാണ്.
ബോംബെ സെൻസെക്സ് 35,993ൽനിന്ന് 35,000ലെ നിർണായ താങ്ങും തകർത്ത് 34,821 വരെ ഇടിഞ്ഞു. വാരാന്ത്യം സൂചിക 34,848 പോയിന്റിലാണ്. നിലവിൽ 34,448ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെട്ടാൽ 34,048-33,276ലേക്ക് വരും ആഴ്ചകളിൽ സൂചിക നീങ്ങാം. അതേസമയം, തിരിച്ചു വരവിന് ശ്രമിച്ചാൽ 35,620 പ്രതിരോധമുണ്ട്.
മുൻനിരയിലെ പത്തിൽ അഞ്ചു കന്പനികളുടെ വിപണിമൂല്യത്തിൽ 57,333.55 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, ഐടിസി, എച്ച്ഡിഎഫ്സി, മാരുതി, ഒഎൻജിസി എന്നിവയ്ക്കു തിരിച്ചടി. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണിമൂല്യം വർധിച്ചു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 1496.79 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര ഫണ്ടുകൾ 2026.12 കോടി രൂപ നിക്ഷേപിച്ചു. ഏഷ്യൻ ഓഹരിവിപണികൾ പലതും മികവു കാണിച്ചു. യുഎസ് - ചൈന വ്യാപാരനീക്കങ്ങളെക്കുറിച്ചുള്ള ആശങ്കകളെ വിപണി അതിജീവിച്ചു. ജപ്പാൻ, കൊറിയ, ചൈന, ഹോങ്കോംഗ് സൂചികകൾ നേട്ടത്തിലാണ്. അതേസമയം, അമേരിക്ക - ചൈന നീക്കങ്ങൾ യൂറോപ്യൻ വിപണികളിൽ ആശങ്ക പരത്തി. അമേരിക്കയിൽ ഡൗ ജോണ്സ് സൂചിക വാരാന്ത്യം മികവിലാണെങ്കിലും നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകൾ തളർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.