ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ സാങ്കേതിക തിരുത്തൽ തുടങ്ങിയത് ഓഹരി സൂചികയ്ക്ക് കരുത്തു സമ്മാനിക്കാം. ബാരലിന് എണ്‍പത് ഡോളറിൽ എണ്ണവിപണി തിരുത്തലിന്റെ പാദയിലേക്കു തിരിയുമെന്ന കാര്യം മുൻ വാരം വ്യക്തമാക്കിയതു ശരിവച്ചുകൊണ്ട് നിരക്ക് 76.38 ഡോളർ വരെ ഇടിഞ്ഞു. എണ്ണയുടെ ചൂട് കുറഞ്ഞത് ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് ആശ്വാസം പകർന്നതോടെ ബോംബെ സെൻസെക്സ് 76 പോയിന്റും നിഫ്റ്റി എട്ട് പോയിന്റും പ്രതിവാരനേട്ടം കൈവരിച്ചു.
ഉത്തരകൊറിയ - യു എസ് ചർച്ച അടുത്ത മാസം നടക്കുമെന്ന സൂചനകൾ ഓഹരി വിപണികളിൽ അനുകൂല തരംഗമുളവാക്കും. അടുത്ത മാസം വീയെന്നയിൽ ഒപ്പെക് യോഗം ചേരും. ക്രൂഡിന്റെ വിലക്കയറ്റം നിയന്ത്രിക്കാൻ സൗദി അറേബ്യയും റഷ്യയും നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾ വാരാന്ത്യം എണ്ണവില രണ്ടു ശതമാനം കുറച്ചു. അതേസമയം വെന്വസേ്വല, ലിബിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് 75.26 ഡോളറിലും 72.75 ഡോളറിലും താങ്ങുണ്ട്.
അനുകൂല വാർത്തകൾ ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർത്തി. 68.01 ൽനിന്ന് 68.54 വരെ നീങ്ങിയ രൂപ വാരാന്ത്യം 67.73 ലാണ്. കഴിഞ്ഞവാരം സൂചിപ്പിച്ചിരുന്ന 68.72ലെ പ്രതിരോധത്തിന് 18 പൈസ അകലെവച്ച് എണ്ണ വില താഴ്ന്നത് രൂപയുടെ തിരിച്ചുവരവിന് വഴിതെളിച്ചു. ഈ വാരം രൂപ 67.43-67.02 ലേക്ക് മെച്ചപ്പെടാം. അഞ്ചുമാസത്തിനിടെ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ആറ് ശതമാനം കുറഞ്ഞു.
രൂപ ശക്തി പ്രാപിക്കുന്നത് വിദേശ ഫണ്ടുകളെ നിക്ഷേപകരാക്കാം. പോയവാരം അവർ 3227.06 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4364.93 കോടി രൂപ നിക്ഷേപിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ മെയ് സീരീസ് സെറ്റിൽമെന്റ് ഈ വാരമാണ്. ഓപ്പറേറ്റർമാർ പൊസിഷനുകൾ ജൂണ്‍ സീരീസിലേക്ക് റോൾ ഓവറിന് നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. നിഫ്റ്റി 10,417-10,628 റേഞ്ചിൽ നീങ്ങി. വാരാന്ത്യം 10,605 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് 10,683-10,761 പോയിന്റിൽ പ്രതിരോധമുണ്ട്. സൂചികയുടെ താങ്ങ് 10,472-10,339 പോയിന്റിലാണ്.
ബോംബെ സെൻസെക്സ് ഓപ്പണിംഗ് വേളയിലെ 34,834 ൽ വാരമധ്യം 34,315 ലേക്ക് ഇടിഞ്ഞു. എന്നാൽ, ഈ റേഞ്ചിൽ അലയടിച്ച ബുൾ റാലിയിൽ 35,017 വരെ കയറി. സൂചിക 34,925 പോയിന്റിലാണ് വാരാന്ത്യം. ഈ വാരം ആദ്യ പ്രതിരോധം 35,194 പോയിന്റിലാണ്. ഇതു മറികടക്കാൻ ക്ലേശിച്ചാൽ 34,479 ൽ സപ്പോർട്ടുണ്ട്. ഈ റേഞ്ചിൽ വീണ്ടും തളർച്ച സംഭവിച്ചാൽ സൂചിക 34,033 വരെ പരീക്ഷണങ്ങൾ നടത്താമെങ്കിലും അനുകൂല വാർത്തകൾ ഫണ്ടുകൾ നിക്ഷേപകരാക്കിയാൽ 35,463 പോയിന്റിനെ ലക്ഷ്യമാക്കാം. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എ ആർ, എം എസിഡി തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. സ്റ്റോക്കാസ്റ്റിക് ആർ എസ് ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ടറൽ റേഞ്ചിലും ഫുൾ സ്റ്റോക്കാസ്റ്റിക്് പുൾ ബാക് റാലിക്കുള്ള ശ്രമത്തിലുമാണ്.
അമേരിക്ക-ഉത്തരകൊറിയ ചർച്ച വഴിമുട്ടിയെന്ന വാർത്തകൾ ഏഷ്യൻ മാർക്കറ്റുകളിൽ ആശങ്ക ഉളവാക്കി. ചൈന, കൊറിയ, ഹോങ്കോംഗ് ഇൻഡക്സുകൾ അൽപ്പം തളർന്നു. അതേസമയം ജപ്പാനിൽ നിക്കി നേട്ടത്തിലാണ്. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചതത്വങ്ങൾ യൂറോപ്യൻ ഇൻഡക്സുകളിൽ ചാഞ്ചാട്ടമുളവാക്കി. അമേരിക്കയിൽ ഡൗ ജോണ്‍സ്, എസ് ആൻഡ് പി ഇൻഡക്സുകൾ വാരാവസാനം തളർന്നെങ്കിലും നാസ്ഡാക് സൂചിക തിളങ്ങി. യു എസ് - കൊറിയ ചർച്ചകൾ അടുത്ത മാസം നടക്കുമെന്ന പുതിയ റിപ്പോർട്ടുകൾ ഓഹരിവിപണിക്ക് നേട്ടമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.