രാജ്യാന്തര റബർ വിപണി സാങ്കേതിക തിരുത്തലിലാണ്. മുൻവാരം നൽകിയ സൂചന ശരിവച്ച് ഫണ്ടുകൾ റബറിൽ ലാഭമെടുപ്പിനു മത്സരിച്ചത് ഏഷ്യൻ റബർ വിപണികളെ പിടിച്ചുലച്ചു. വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾക്കായി കുരുമുളക് ഉറ്റുനോക്കുന്നു. ഉത്സവദിനങ്ങൾ അടുത്തതോടെ വെളിച്ചെണ്ണ ചൂടുപിടിച്ചു. കൊക്കോ 750ന്റെ നിറവിൽ കർഷകർക്കു മധുരംപകരുകയാണ്. ആഭരണവിപണി പവൻ സർവകാല റിക്കാർഡ് പ്രകടനം കാഴ്ചവച്ചു.
റബറിനു ചാഞ്ചാട്ടം
ആഗോള റബർവിപണിയിലെ രൂക്ഷമായ ചരക്കുക്ഷാമത്തിൽ കുതിച്ചുകയറിയ ഷീറ്റ് വില പുതിയ തലങ്ങളിലേക്കു സഞ്ചരിക്കുമെന്ന പ്രതീക്ഷ മുഖ്യ ഉത്പാദനരാജ്യങ്ങൾ നിലനിർത്തുന്നുണ്ട്. വിപണിയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ഏഷ്യൻ റബർ ഫ്യൂച്ചർ മാർക്കറ്റുകൾ വാരത്തിന്റെ തുടക്കത്തിൽ 13 വർഷത്തെ ഉയർന്നതലത്തിലെത്തി. ഇതിനിടയിൽ നിക്ഷേപകർ ലാഭമെടുപ്പിനിറങ്ങിയത് അവധിയെ മാത്രമല്ല, റെഡി വിലയെയും ബാധിച്ചു.
വാരത്തിന്റെ തുടക്കത്തിൽ 23,123 രൂപ വരെ മുന്നേറിയ ബാങ്കോക്കിനു പിന്നീടു കാലിടറിയതോടെ നിരക്ക് 21,749 രൂപയായി. ക്വിന്റലിന് 1383 രൂപയുടെ ഇടിവ്. അതേസമയം, തായ്ലൻഡിലെ ചരക്കുക്ഷാമം വിപണിയുടെ അടിത്തറയ്ക്കു ശക്തിപകരുന്നു.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ മാർച്ച് രണ്ടാം വാരം 13 ശതമാനം ഉയർന്ന റബറിന്, പിന്നിട്ട വാരം ആറു ശതമാനം ഇടിവുണ്ടായി. മാർച്ച് അവധി 362 യെൻ വരെ കയറി, വാരാന്ത്യം 346 യെന്നിലാണ്. ഇന്നാണ് മാർച്ച് അവധി സെറ്റിൽമെന്റ്. വ്യാപാരാന്ത്യം 328 യെന്നിൽ ബൈയറും, സെല്ലർ 398 യെന്നിലുമാണ്.
ചരക്കുക്ഷാമം
അവധിവ്യാപാരത്തിലെ ചാഞ്ചാട്ടത്തിനിടെ, ടയർ നിർമാതാക്കൾ രംഗത്തുനിന്നു വിട്ടുനിന്നത് ഉൗഹക്കച്ചവടക്കാർ അവസരമാക്കി. അവർ കനത്ത വിൽപ്പനയ്ക്കായി ലോംഗ് അവധികളിൽ ഉത്സാഹിച്ചതു വിലയെ തളർത്തി. മേയ് അവധി 341 യെന്നിലേക്കു താഴ്ന്നെങ്കിലും ഡെയ്ലി ചാർട്ട് ബുള്ളിഷാണ്. എന്നാൽ ഹ്രസ്വകാലയളവിൽ അവിടെ തിരുത്തൽ തുടരാം. മേയ് അവധി വാരാന്ത്യം 341 യെന്നിലാണ്. വിപണിക്ക് ഈ വാരം 325-306 യെന്നിൽ താങ്ങും 325-372 യെന്നിൽ പ്രതിരോധവും പ്രതീക്ഷിക്കുന്നു.
കേരളത്തിൽ പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിംഗ് നിലച്ചതിനാൽ ചരക്കുക്ഷാമം അനുഭവപ്പെടുന്നുണ്ട്. നാലാം ഗ്രേഡ് 18,200ൽനിന്ന് 18,900 19,000 രൂപ വരെ ഉയർന്ന അവസരത്തിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. എന്നാൽ, വിപണിയുടെ താളം തെറ്റിക്കുകയെന്ന ലക്ഷ്യതോടെ ഉത്പന്നവില 20,000ലേക്ക് ഉയരുമെന്ന ഉൗഹാപോഹങ്ങൾ കാർഷികമേഖലയിൽ പ്രചരിപ്പിച്ചതിൽ കുടുങ്ങി കൂടുതൽ ഉയർന്ന വില മോഹിച്ചു പലരും വിൽപ്പനയിൽനിന്നു വിട്ടുനിന്നു. വാങ്ങലുകാരുടെ കുതന്ത്രഫലമായി പിന്നീടു നിരക്ക് 18,000 രൂപയായി ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 17,800 രൂപയിലും ഒട്ടുപാൽ 11,400 രൂപയിലും ലാറ്റക്സ് 12,000 രൂപയിലുമാണ്.
വിപണിയിൽ മുളകില്ല!
സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പു പൂർത്തിയായതോടെ മുഖ്യ വിപണികളിലേക്കുള്ള ചരക്കുവരവു കുറഞ്ഞു. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള പണത്തിനായി ചെറുകിട കർഷകർ മുളകിറക്കുമെന്ന് ഒരു വിഭാഗം വാങ്ങലുകാർ കണക്കുകൂട്ടിയെങ്കിലും വരവു ചുരുങ്ങിയത് വിലയിടിക്കാനുള്ള ഉത്തരേന്ത്യൻ ലോബിയുടെ നീക്കത്തിനു തിരിച്ചടിയായി.
പുതിയ സാഹചര്യത്തിൽ വിദേശത്തുനിന്നു വിപണിക്ക് അനുകൂലമായ വാർത്തകൾ പുറത്തുവരാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയെ കഴിഞ്ഞ മാസം കൃത്രിമമായി ഇടിച്ച്, ചരക്കു കൈക്കലാക്കിയവർതന്നെ ഇനിയുള്ള മാസങ്ങളിൽ വില ഉയർത്തിയെടുക്കുന്നതിനു മുൻപന്തിയിൽ അണിനിരക്കുമെന്ന കാര്യമുറപ്പ്. വാരാന്ത്യം അണ്ഗാർബിൾഡ് 50,400 രൂപയിലാണ്.
വില്പന തകൃതി
ഈസ്റ്റർ, വിഷു വിൽപ്പനയ്ക്കുള്ള തിടുക്കത്തിലാണു വെളിച്ചെണ്ണ വിപണി. ഉയർന്ന വിലയ്ക്കു ചരക്കിറക്കാമെന്ന പ്രതീക്ഷയിൽ പലരും കൊപ്ര കരുതിയിട്ടുണ്ട്. പക്ഷേ, വൻകിട ചെറുകിട വ്യവസായികൾ കൊപ്ര സംഭരിക്കുന്നതിലുപരി സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാനുള്ള ശ്രമത്തിലാണ്. ഉത്സവദിനങ്ങളിൽ വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം ഉയരുമെന്ന നിഗനമത്തിലാണു മില്ലുകാർ. കൊച്ചിയിൽ വെളിച്ചെണ്ണ 14,300 രൂപയിലും കൊപ്ര 9500ലുമാണ്.
രൂപയ്ക്ക് ഇടിവ്
ആഭരണ വിപണികളിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. പവൻ 48,480 രൂപയിൽനിന്ന് 49,440ലേക്കു കയറിയശേഷം 49,000 രൂപയായി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച കണക്കിലെടുത്താൽ താഴ്ന്ന റേഞ്ചിലേക്കുള്ള പവന്റെ തിരുത്തലുകളെ തടയും. രൂപയുടെ മൂല്യം സർവകാല റിക്കാർഡായ 83.69 വരെ ഇടിഞ്ഞു.
കുതിച്ചുപാഞ്ഞ് കൊക്കോ
കൊക്കോ വാരിക്കൂട്ടാൻ വ്യാപാരികൾ മത്സരിച്ചെങ്കിലും വ്യവസായികളിൽനിന്നുള്ള ഡിമാൻഡിന് അനുസൃമായി ചരക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കിട്ടുന്ന വിലയ്ക്കു കൊക്കോ ശേഖരിക്കാൻ വാങ്ങലുകാർ രംഗത്തെത്തിയതോടെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ തലത്തിലേക്ക് ഉത്പന്നവില ചുവടുവച്ചു. വാരാന്ത്യം ഉണക്കക്കൊക്കോ കിലോ 740 രൂപയിലാണ്. പച്ച 270ലേക്കും കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.