ഒഡീഷയെ തോല്പിച്ച് സര്‍വീസസ്
Thursday, February 28, 2013 10:25 PM IST
ബിജോ സില്‍വറി

കൊച്ചി: ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒഡീഷ തീരെ നിറം മങ്ങിയ ദിവസത്തില്‍ നിരവധി സുവര്‍ണാവസരങ്ങള്‍ സര്‍വീസസ് പാഴാക്കി. ഇരുപകുതിയിലുമായിട്ടായിരുന്നു സര്‍വീസസിന്റെ ഗോളുകള്‍.

കളിയുടെ ആദ്യ നിമിഷത്തില്‍ തന്നെ സര്‍വീസസിന് മികച്ച അവസരം ലഭിച്ചു. വലതു വിംഗിലൂടെ മുന്നേറി പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് ഷദീപ് റായി നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ സുബ്രതസര്‍ക്കാറിന് കഴിഞ്ഞില്ല. പതിനൊന്നാം മിനിറ്റില്‍ ഫര്‍ഹാദ് വി.വി പെനാല്‍ട്ടി ബോക്സിന് തൊട്ടടുത്തു നിന്നു തൊടുത്ത ഷോട്ട് ഒഡീഷ ഗോളി എസ്.കെ കമാലുദ്ദീന്‍ തട്ടിയകറ്റി. ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സര്‍വീസസ് പാഴാക്കി. ബോക്സിനുള്ളില്‍ വച്ച് ഒഡീഷയുടെ ഫയാസുദ്ദീന്‍ ഷായുടെ കയ്യില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍ട്ടി കിക്കെടുത്തത് ഫര്‍ഹാദാണ്. ഫര്‍ഹാദിന്റെ ദുര്‍ബലമായ ഷോട്ട് ഒഡീഷ ഗോളി കമാലുദ്ദീന്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ സര്‍വീസസ് ഗോള്‍ നേടി. ലാല്‍റാം നയംഗ് മാവിയ ഓട്ടത്തിനിടയില്‍ തന്നെ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.(1-0). 72-ാം മിനിറ്റില്‍ മലയാളിയായ ഫര്‍ഹദ് സര്‍വീസസിന്റ രണ്ടാം ഗോള്‍ നേടി. ലാല്‍ റാമിന്റെ ക്രോസില്‍ നിന്നായിരുന്നു ഫര്‍ഹദിന്റെ ഗോള്‍. മധ്യപ്രദേശിനെതിരേയുള്ള മത്സരത്തില്‍ ഫര്‍ഹദ് ഹാട്രിക് നേടിയിരുന്നു. എട്ടുഗോളിനെങ്കിലും ജയിച്ചാല്‍ മാത്രം സെമിയിലെത്താമെന്ന അവസ്ഥയില്‍ പൊരുതിക്കളിച്ച റെയില്‍വേസ് മധ്യപ്രദേശിനെ 5-0ത്തിനു പരാജയപ്പെടുത്തി. ജയിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ സര്‍വീസസിന് പിറകിലായ റെയില്‍വേ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.