ബാഡ്മിന്റണില്‍ പുതുചരിതം
ബാഡ്മിന്റണില്‍ പുതുചരിതം
Monday, September 22, 2014 11:08 PM IST
ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യാഡില്‍ ഇന്ത്യ വനിതാ വിഭാഗത്തില്‍ ഒരു മെഡല്‍ നേടുന്നത്. പുരുഷ വിഭാഗത്തില്‍ ഏഴു തവണ വെങ്കലം നേടിയിട്ടുണ്ട്. അവസാനമായി 1986ലാണ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ സ്വന്തമാക്കുന്നത്. ആദ്യ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ലോക നാലാം നമ്പര്‍ താരം സംഗ് ജിയുംഗിനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 21-12, 10-21, 12-9. കേവലം 56 മിനിറ്റില്‍ സൈന കൊറിയന്‍ താരത്തിന്റെ കഥകഴിച്ചു. എന്നാല്‍, പിന്നീടുള്ള മൂന്നു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലാക്കാന്‍ പി.വി. സിന്ധു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കായില്ല. രണ്ടാം സിംഗിള്‍സില്‍ സിന്ധു കടുത്ത പോരാട്ടത്തിനൊടുവില്‍ ലോക ആറാം നമ്പര്‍ താരം ബായെ യോംജുവിനോട് 21-14, 18-21, 21-13 എന്ന സ്കോറില്‍ പരാജയപ്പെട്ടു. ഇതോടെ 1-1 എന്ന നിലയിലായി. നിര്‍ണായകമായ ഡബിള്‍സില്‍ സിക്കി റെഡ്ഡി-പ്രദന്യ ഗദ്രെ സഖ്യം കൊറിയയുടെ കിം യോസോംഗ്- ചാംഗ് യേന സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെട്ടു. സ്കോര്‍: 16-21, 17-21. തൊട്ടുപിന്നാലെ നടന്ന മൂന്നാം സിംഗിള്‍സില്‍ മലയാളി താരം പി.സി. തുളസി 21-12, 21-18 എന്ന ക്രമത്തില്‍ പരാജയമേറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു. എങ്കിലും മലയാളി താരം തുളസിക്കും വെങ്കലമെഡല്‍ ലഭിക്കും. ചൈനയോടു പരാജയപ്പെട്ട ജപ്പാനും വെങ്കലം ലഭിക്കും.


ലോകറാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള സൈന പുതിയ പരിശീലകന്‍ വിമല്‍കുമാറിന്റെ കീഴില്‍ പരിശീലനമാരംഭിച്ചശേഷം ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ആദ്യ ദിവസം രണ്ടു മത്സരങ്ങളില്‍ വിജയിച്ച സൈന ഇന്നലെയും വിജയിച്ചു.

ടെന്നീസില്‍ ക്വാര്‍ട്ടറില്‍

പുരുഷ ടെന്നീസ് ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. യുകി ഭാംബ്രി 6-0, 6-0 എന്ന സ്കോറിന് നേപ്പാളിന്റെ ജിതേന്ദര്‍ പരിയാറിനെ പരാജയപ്പെടുത്തിയപ്പോള്‍ സനംസിംഗ് അഭിഷേക് ബസ്റ്റോലയെ 6-0, 6-1നു പരാജയപ്പെടുത്തി. ഡബിള്‍സില്‍ ദിവിജ് ഷരണ്‍- സാകേത് മൈനേനി സഖ്യം സന്തോഷ് ഖത്രി- സോനം ദാവാ സഖ്യത്തെ 6-0, 6-0 എന്ന ക്രമത്തില്‍ തോല്പിച്ചു. അതേസമയം, വനിതാ ഫുട്ബോളില്‍ ഇന്ത്യ നാണംകെട്ടു. ഗ്രൂപ്പ് മത്സരത്തില്‍ തായ്ലന്‍ഡ് 10-0ന് ഇന്ത്യയെ പരാജയപ്പെടുത്തി. വനിതകളുടെ ഇക്വസ്ട്രിയനില്‍ ഇന്ത്യയുടെ ശ്രുതി വോറയും നദിയ ഹരിദാസും ഫൈനല്‍ റൌണ്ടിലേക്കു യോഗ്യത നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.