ഫെഡറര്‍ ഇന്ത്യയില്‍ കളിക്കും
ഫെഡറര്‍ ഇന്ത്യയില്‍ കളിക്കും
Tuesday, September 23, 2014 11:39 PM IST
മുംബൈ: ഇന്ത്യന്‍ ടെന്നീസ് പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. 17 ഗ്രാന്‍ഡ്സ്്ലാം കിരീടങ്ങള്‍ക്കുടമയായ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഇന്ത്യയിലേക്ക്.

വെറുതേ ഒരു വരവല്ല, ഇന്ത്യയില്‍ കാണികള്‍ക്കു മുന്നില്‍ ഫെഡറര്‍ തന്റെ പ്രകടനവും പുറത്തെടുക്കും. ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ ഫെഡറര്‍ കരാറൊപ്പിട്ടതോടെയാണു സ്വിസ് മാസ്ററുടെ പ്രകടനം നേരില്‍ക്കണ്ട് ആസ്വദിക്കാനുള്ള അവസരം ഇന്ത്യന്‍ കാണികള്‍ക്കു ലഭിക്കുമെന്നുറപ്പായത്. സ്പാനിഷ് താരം റാഫേല്‍ നദാല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ ലീഗില്‍നിന്നു പിന്മാറിയിരുന്നു.14 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള പീറ്റ് സാംപ്രസിനും ഇന്ത്യന്‍ താരം സാനിയ മിര്‍സക്കുമൊപ്പം ഇന്ത്യന്‍ ഏസസ് ടീമില്‍ ഫെഡറര്‍ ചേരും.

ഇന്ത്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലായാണു പ്രീമിയര്‍ ലീഗ് നടക്കുന്നത്. 10 ലക്ഷ്യം ഡോളറാണ് സമ്മാനത്തുക. ഓരോ ഫ്രാഞ്ചൈസിക്കുമായി 15 മില്യണ്‍ ഡോളറോളം ഉടമകള്‍ നല്‍കിയെന്നാണു റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തേക്കാണു കാലാവധി. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെയാണു ലീഗ്. മനില, ദുബായ്, ഡല്‍ഹി, സിംഗപ്പൂര്‍ എന്നിവിടങ്ങളാണു വേദികള്‍.


ഫിലിപ്പീന്‍സില്‍ നവംബര്‍ 28, 29, 30 തിയതികളിലും സിംഗപ്പൂരില്‍ ഡിസംബര്‍ 2, 3, 4 തിയതികളിലും ഇന്ത്യയില്‍ അതേ സമയം 6,7,8 തിയതികളിലും യുഎഇയില്‍ 11,12,13 തിയതികളിലുമാണു മത്സരങ്ങള്‍.

ടീമുകളും താരങ്ങളും

ഇന്ത്യന്‍ ഏസസ് (ഇന്ത്യ)

റോജര്‍ ഫെഡറര്‍, പീറ്റ് സാംപ്രസ്, ഗെയ്ല്‍ മൊണ്‍ഫില്‍സ്, സാനിയ മിര്‍സ, അന ഇവാനോവിച്ച്. രോഹന്‍ ബൊപ്പണ്ണ, ഫാബ്രിസ് സന്റൊറൊ

മാനില മാവെറിക്സ് (ഫിലിപ്പൈന്‍സ്)

ആന്‍ഡി മുറേ, ജൊ വില്‍ഫ്രഡ് സോംഗ, കാര്‍ലോസ് മോയ, ഡാനിയേല്‍ നെസ്റര്‍, ട്രീറ്റ് ഹുയെ, മരിയ ഷറപ്പോവ, കേഴ്സ്റണ്‍ ഫ്ലിപ്കെന്‍സ്

യുഎഇ ഫാല്‍ക്കണ്‍സ് (യുഎഇ)

നൊവാക് ജോക്കോവിച്ച്, റിച്ചാര്‍ഡ് ഗാസ്കെ, നെനാദ് സിമോണിച്ച്, ഗൊരാന്‍ ഇവാനിസെവിച്ച്. മലെക് ജസിരി, കരോളിന്‍ വൊസ്നിയാക്കി, യൂജെനി ബൂഷാര്‍

സിംഗപ്പൂര്‍ ലയണ്‍സ് (സിംഗപ്പൂര്‍)

ആന്ദ്രെ അഗാസി, ലെയ്റ്റണ്‍ ഹെവിറ്റ്, നിക്ക് കിര്‍ഗോയിസ്, പാട്രിക് റാഫ്റ്റര്‍, തോമസ് ബെര്‍ഡിച്ച്, ബ്രൂണോ സോഴ്സ്, സെറീന വില്യംസ്, ഡാനിയേല ഹഞ്ചുക്കോവ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.