ഫുട്ബോളില്‍ നിലംപരിശ്
Tuesday, September 23, 2014 11:23 PM IST
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബോളില്‍ മുന്നേറാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ലോക റാങ്കിംഗില്‍ എഴുപത്തിരണ്ടാം സ്ഥാനക്കാരായ ജോര്‍ദനോട് മടക്കമില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ തോറ്റത്. ഇരുപകുതികളിലുമായി ഓരോ ഗോളുകള്‍ ജോര്‍ദാന്‍ നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇ യോട് മടക്കമില്ലാത്ത അഞ്ചു ഗോളിനു തകര്‍ന്നിരുന്നു.

മത്സരം ആരംഭിച്ച് 16ാം മിനിറ്റില്‍ത്തന്നെ ജോര്‍ദാന്‍ ലീഡ് നേടി. അല്‍ബസ്താവിയാണ് ജോര്‍ദാനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 67ാം മിനിറ്റില്‍ താല്‍ജി യാസാന്‍ മുഹമ്മിലൂടെ ജോര്‍ദാന്‍ ലീഡ് വര്‍ധിപ്പിച്ചു. യൂസഫ് വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ഗോള്‍കീപ്പര്‍ അമരീന്ദര്‍സിംഗ് തട്ടിയകറ്റിയ പന്തുകള്‍ പിടിച്ചെടുത്താണ് ഇരുവരും ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ കളിച്ചത്. പ്രതിരോധത്തില്‍ സംഭവിച്ച നേരിയ പിഴവുകളാണ് ജോര്‍ദാന് തുണയായത്.

ടെന്നീസ് ടീം പുറത്ത്

ഇഞ്ചിയോണ്‍: ടെന്നീസ് ടീമിനത്തില്‍ ഇന്ത്യയുടെ വെല്ലുവിളി ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. പുരുഷ, വനിത ടീമുകള്‍ കസാക്കിസ്ഥാനോടാണ് തോറ്റത്. 1-2 എന്ന സ്കോറിനാണ് ഇരു ടീമുകളും പരാജയപ്പെട്ടത്. രണ്ടു വിഭാഗത്തിലും ഡബിള്‍ മത്സരത്തിലാണ് വിജയം നേടാനായത്. രണ്ട് സിംഗിള്‍സ് മത്സരങ്ങളും ഒരു ഡബിള്‍സ് മത്സരവുമാണ് ടീമിനത്തില്‍ ഉണ്ടായിരുന്നത്. പരുഷ വിഭാഗത്തില്‍ യുകി ഭാംബ്രിയും സനം സിംഗുമാണ് സിംഗിള്‍സ് വിഭാഗത്തില്‍ പങ്കെടുത്തത്. യുകി ഭാംബ്രി 2-6, 7-6(6),1-6 എന്ന സ്കോറിനും സനം സിംഗ് 6-7(5), 6-7(3) എന്ന സ്കോറിനുമാണ് പരാജയപ്പെട്ടത്. ഡബിള്‍സില്‍ സാകേത് മൈനേനി-ദിവിജ് സരണ്‍ സഖ്യം 7-5, 7-5നു വിജയിച്ചു. വനിതാവിഭാഗത്തിലും ഇന്ത്യയുടെ പരാജയം സമാനവിധത്തിലായിരുന്നു. രണ്ടു സിംഗിള്‍സിലും തോറ്റ ഇന്ത്യ ഡബിള്‍സില്‍ വിജയിച്ചു. പ്രാര്‍ഥന തോംബാരെയും അങ്കിത റെയ്നയും പരാജയപ്പെട്ടപ്പോള്‍ എതിരാളികള്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് ഡബിള്‍സ് ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.


ജൂഡോയിലും രക്ഷയില്ല

ഇഞ്ചിയോണ്‍: ജൂഡോയിലും ഇന്ത്യക്കു കാലിടറി. മൂന്നു വനിതകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ ആര്‍ക്കും പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം പുറത്തെടുക്കാനായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ രാജ്വീന്ദര്‍ കൌറിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍, വെങ്കലത്തിനു വേണ്ടിയുള്ള മത്സരത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ത്തന്നെ തോറ്റ് പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.