ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ് ഇന്നുമുതല്‍
ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ് ഇന്നുമുതല്‍
Friday, November 28, 2014 12:09 AM IST
ന്യുഡല്‍ഹി: റോജര്‍ ഫെഡറര്‍ ഇന്ത്യയില്‍ ടെന്നീസ് കളിക്കാനെത്തുമെന്നു ആരെങ്കിലും കരുതിയിരുന്നോ. അതും സംഭവിക്കുന്നു. ഇന്നു തുടങ്ങുന്ന ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗാണ് ടെന്നീസിലെ ഫ്രാഞ്ചൈസിവല്‍ക്കരണത്തിനു തുടക്കമിടുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയാണ് ഐപിടിഎലിന്റെ ബുദ്ധികേന്ദ്രം.

നാലു ടീമുകളാണ് ലീഗിലുള്ളത്. ഇന്ത്യന്‍ ഏസസ്, മനില മവേറിക്സ്, സിംഗപ്പൂര്‍ സ്ളാമേഴ്സ്, യുഎഇ റോയല്‍സ് എന്നീ ടീമുകളാണ് പ്രഥമവര്‍ഷം അണിനിരക്കുക. കൊക്കകോളയാണ് ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സേഴ്സ്. സ്റ്റാര്‍ സ്പോര്‍ട്സാണ് ഇന്ത്യയില്‍ ചാമ്പ്യന്‍ പോരാട്ടങ്ങള്‍ തത്സമയം ആരാധകരിലേക്കെത്തിക്കുന്നത്. ഡിസംബര്‍ 13നാണ് കലാശപ്പോരാട്ടം.

ഐപിഎല്‍, ഐഎസ്എല്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ്, ഫുട്ബോള്‍ ലീഗുകളുടെ വിജയമാതൃകയാണ് അവലംബിച്ചിരിക്കുന്നതെങ്കിലും ടെന്നീസ് ലീഗിലെ ഫ്രാഞ്ചൈസികള്‍ ഏഷ്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ ഏസസാണ്. റോജര്‍ ഫെഡററാണ് ഇന്ത്യന്‍ ഫ്രാഞ്ചൈസിയുടെ ശ്രദ്ധാകേന്ദ്രം. ലോക ടെന്നീസിലെ സൂപ്പര്‍താരങ്ങളായ നൊവന്‍ ജോക്കോവിച്ച്, ആന്‍ഡി മുറേ, ലെയ്റ്റണ്‍ ഹെവിറ്റ്, മരിയ ഷറപ്പോവ, സെറീന വില്യംസ്, സാനിയ മിര്‍സ, ഇതിഹാസതാരങ്ങളായിരുന്ന പീറ്റ് സാംപ്രസ്, കാര്‍ലോസ് എന്നിവരൊക്കെ വിവിധ ടീമുകള്‍ക്കായി കോര്‍ട്ടിലിറങ്ങും.


എടിപി ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിന്നും വിഭിന്നമാണ് ഐപിടിഎല്‍. വണ്‍സെറ്റ് മത്സരങ്ങളാണ് ലീഗില്‍. അതായത് ഒറ്റ സെറ്റില്‍ മത്സരം അവസാനിക്കും.

നാലുമിനിറ്റ് നീളുന്ന ടൈബ്രേക്കറിലാകും മത്സരം സമനിലയിലെത്തിയാല്‍ വിജയിയെ നിശ്ചയിക്കുക. ഓരോ ടീമും പുരുഷ,വനിത സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയ്ക്കൊപ്പം ലെജന്‍സ് സിംഗിള്‍സ് എന്ന പ്രത്യേക വിഭാഗത്തിലും പരസ്പരം മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.