ഐസിസി ലോക ഇലവനില്‍ ഇന്ത്യക്കാരില്ല
ഐസിസി ലോക ഇലവനില്‍ ഇന്ത്യക്കാരില്ല
Tuesday, March 31, 2015 11:10 PM IST
ദുബായി: ഐസിസി ലോക ഇലവനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരങ്ങളില്ലാതെയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ലോക ഇലവന്റെ നായകന്‍. ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയുടെ കളിക്കാരേക്കാള്‍ കൂടുതല്‍ റണ്ണേഴ്സ് അപ്പുകളായ ന്യൂസിലന്‍ഡിന്റെ താരങ്ങളാണ് ടീമില്‍. മക്കല്ലത്തിന്റെ ആക്രമണസ്വഭാവവും കളിക്കാരെ ഉത്തേജിപ്പിക്കാനുള്ള കഴിവുമാണ് ടീം ഫൈനലിലേക്കു മുന്നേറിയതിനു കാരണമെന്നും ഇതുകൊണ്ടാണ് അദ്ദേഹത്തെ ലോക ഇലവന്റെ നായകനാക്കിയതെന്നും ഐസിസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒമ്പത് കളിയില്‍ മക്കല്ലം നാല് അര്‍ധസെഞ്ചുറികളുടെ സഹായത്തോടെ 188.50ന്റെ സ്ട്രൈക്ക് റേറ്റില്‍ 328 റണ്‍സ് നേടി. മക്കല്ലത്തെക്കൂടാതെ ന്യൂസിലന്‍ഡ് താരങ്ങളായ കോറി ആന്‍ഡേഴ്സണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗപ്ടില്‍, ഡാനിയല്‍ വെട്ടോറി എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കളിക്കാര്‍ ലോകകപ്പില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ ഒരു സംഘമാണ് ബാറ്റിംഗിലും ബൌളിംഗിലും ഒരുപോലെ സന്തുലിതമായ ടീമിനെ തെരഞ്ഞെടുത്തത്.

ഓസ്ട്രേലിയന്‍ നിരയില്‍നിന്ന് ഗ്ളെന്‍ മാക്സ്വെല്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ദക്ഷിണാഫ്രിക്കന്‍ ടീമില്‍നിന്ന് എബി ഡി വില്യേഴ്സ്, മോര്‍ണി മോര്‍ക്കല്‍ എന്നിവരുമുണ്ട്. വിക്കറ്റ് കീപ്പറായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാമനായി സിംബാബ്വേയുടെ ബ്രണ്ടന്‍ ടെയ്ലറും ടീമിലെത്തി. ആറ് മത്സരങ്ങളില്‍ ടെയ്ലര്‍ 433 റണ്‍സാണ് സ്കോര്‍ ചെയ്തത്. പന്ത്രണ്ടംഗ ടീമിന്റെ തെരഞ്ഞെടുപ്പ് കഠിനമായിരുന്നെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അലാര്‍ഡൈസ് പറഞ്ഞു. വ്യക്തിഗത മികവുകൊണ്ട് ഈ ലോകകപ്പ് സമ്പന്നമായിരുന്നു. ഇവരെക്കൂടാതെ ബാറ്റ്സ്മാന്മാരായ മഹ്മദുള്ള (ബംഗ്ളാദേശ്), ഷെയ്മാന്‍ അന്‍വര്‍(യുഎഇ), പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി (ഇന്ത്യ), വഹാബ് റിയാസ് (പാക്കിസ്ഥാന്‍), സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ആര്‍. അശ്വിന്‍ (ഇന്ത്യ) എന്നിവരുടെ പ്രകടനവും പാനല്‍ വിലയിരുത്തിയെന്ന് അദ്ദേഹം അറിയിച്ചു. ടൂര്‍ണമെന്റില്‍ വ്യക്തിഗത മികവുകള്‍ ഒട്ടേറെയുണ്ടായിരുന്നു. എന്നാല്‍ ടീമില്‍ സ്ഥാനം നേടാന്‍ അതുപോരായിരുന്നു. അദ്ദേഹം പറഞ്ഞു.


ഐസിസി ഇലവന്‍ ബാറ്റിംഗ് ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍: മാര്‍ട്ടിന്‍ ഗപ്ടില്‍ (ന്യൂസിലന്‍ഡ്), ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്, നായകന്‍), കുമാര്‍ സംഗകാര (ശ്രീലങ്ക), സ്റ്റീവന്‍ സ്മിത്ത് (ഓസ്ട്രേലിയ), എ.ബി. ഡി വില്ല്യേഴ്സ് (ദക്ഷിണാഫ്രിക്ക), ഗ്ളെന്‍ മാക്സ്വെല്‍ (ഓസ്ട്രേലിയ), കോറി ആന്‍ഡേഴ്സണ്‍ (ന്യൂസിലന്‍ഡ്), ഡാനിയല്‍ വെട്ടോറി (ന്യൂസിലന്‍ഡ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), ട്രെന്‍ഡ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്), മോര്‍ണി മോര്‍ക്കല്‍ (ദക്ഷിണാഫ്രിക്ക), ബ്രണ്ടന്‍ ടെയ്ലര്‍ (സിംബാബ്വേ, പന്ത്രണ്ടാമന്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.