സെപ് ബ്ളാറ്റര്‍ ഒന്നും ചെയ്തില്ലെന്നു ഡിയേഗോ മാറഡോണ
Wednesday, May 6, 2015 12:20 AM IST
അമ്മാന്‍: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ. 79 കാരനായ ബ്ളാറ്ററിന്റെ നേതൃത്വത്തില്‍ ഫിഫ അരാജകത്വത്തിലേക്ക് എത്തിയെന്നും ബ്ളാറ്ററെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മാറഡോണ പറഞ്ഞു. ഫിഫയ്ക്കും ഫുട്ബോളിനും വേണ്ടി ബ്ളാറ്റര്‍ ഒന്നും ചെയ്തില്ലെന്നും മാറഡോണ ആരോപിച്ചു.

ഫിഫയ്ക്കകത്ത് സമ്പൂര്‍ണ അരാജകത്വമാണ്. അവിടെ ബ്ളാറ്റര്‍ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത്. അയാള്‍ക്ക് സത്യത്തില്‍ ഒന്നുമറിയില്ല. അതുകൊണ്ടുതന്നെ മാറ്റത്തിനുള്ള സമയമായിരിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിക്കുന്നുണ്ട് -മാറഡോണ പരിഹസിച്ചു.


ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ഒരു മാസം മാത്രം അവശേഷിക്കെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ബ്ളാറ്ററെ വിമര്‍ശിച്ച് മാറഡോണ രംഗത്തുവന്നിരിക്കുന്നത്. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോര്‍ദാന്‍ രാജകുടുംബാംഗമായ അലി ബിന്‍ അല്‍ ഹുസൈനെയാണു താന്‍ പിന്തുണയ്ക്കുന്നതെന്നു മാറഡോണ പറഞ്ഞു. 33കാരനായ അദ്ദേഹത്തിനു നേരിട്ടു പിന്തുണനല്‍കാനാണ് മാറഡോണ ജോര്‍ദാനിലെത്തിയിരിക്കുന്നത്. ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ബ്ളാറ്ററെ തളളിക്കൊണ്ട് മാറഡോണ പ്രസംഗിച്ചത്. ബ്ളാറ്റര്‍ക്കു തോല്‍ക്കുമോ എന്ന ഭയമാണെന്നും മാറഡോണ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.