ലളിത് മോദിക്കെതിരേ സുരേഷ് റെയ്ന നിയമനടപടിക്ക്
ലളിത് മോദിക്കെതിരേ സുരേഷ് റെയ്ന നിയമനടപടിക്ക്
Friday, July 3, 2015 11:45 PM IST
മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു തനിക്കെതിരേ ആരോപണമുന്നയിച്ച മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരേ ഇന്ത്യന്‍ താരം സുരേഷ് റെയ്ന നിയമനടപടിക്കൊരുങ്ങുന്നു. ഒത്തു കളിക്കാന്‍ മുംബൈയിലെ റിയല്‍ എസ്റേറ്റ് വ്യവസായിയായ ബാബ ദിവാനില്‍നിന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ പണം വാങ്ങിയെന്നു കാണിച്ച് മോദി ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. രണ്ടു പേര്‍ക്ക് ഫ്ളാറ്റുകളും ഒരാള്‍ക്ക് പണവുമാണ് നല്‍കിയത്. സൌത്ത് ഡല്‍ഹിയിലും മുംബൈയിലുമാണ് ഫ്ളാറ്റുകള്‍ നല്‍കിയത്. 2013 ജൂണിലാണ് കത്തയച്ചത്. ഇതായിരുന്നു മോദി വെളിപ്പെടുത്തിയത്.

സംഭവം വന്‍ വിവാദമായതോടെ സുരേഷ് റെയ്ന വിശദീകരണവുമായി രംഗത്തെത്തി. കത്തില്‍ പറയുന്നത് പൂര്‍ണമായും തെറ്റാണ്. അത്തരത്തിലുള്ള ഒരു ഇടപാടും ഞാന്‍ നടത്തിയിട്ടില്ല.


ഇപ്പോള്‍ എനിക്കെതിരേ പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഒരു കഴമ്പുമില്ല. ക്രിക്കറ്റ് താരമെന്ന നിലയില്‍ അര്‍പ്പണ മനോഭാവത്തോടെയും ആത്മാര്‍ഥതയോടെയുമാണ് കളിച്ചിട്ടുള്ളത്. ലളിത് മോദിയെപ്പോലൊരാളില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചനയിലാണ് -റെയ്ന പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ളതെന്നു പറയപ്പെടുന്ന പ്രമുഖ സ്പോര്‍ട്സ് മാഗസിനും കമ്പനിയുമായ റിതി സ്പോര്‍ട്സിന്റെ പ്രത്യേക പതിപ്പിലാണ് റെയ്ന ഇക്കാര്യം വ്യക്തമാക്കിയത്. വാതുവയ്പിലുള്‍പ്പെട്ടു എന്ന ആരോപണം വിന്‍ഡീസ് താരം ബ്രാവോയും തള്ളി. ക്രിക്കറ്റിനു കളങ്കമേല്‍ക്കുന്നതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് ബ്രാവോ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.