സ്പോര്‍ട്സ് കൌണ്‍സില്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നു ടി.പി.ദാസന്‍
Wednesday, December 2, 2015 11:33 PM IST
കോഴിക്കോട്: കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ നിലവിലുള്ള എല്ലാ അധികാരവും എടുത്തുകളയാനുള്ള സര്‍ക്കാര്‍ നീക്കം കായികമേഖലയെ തകര്‍ക്കുമെന്ന് കേരള സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസന്‍. കൌണ്‍സിലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്നതിനു പകരം സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്ന ആളുകളെയാണ് ഇനി കൌണ്‍സിലില്‍ ഉള്‍പ്പെടുത്തുക. ഇതിനെതിരെ വിവിധ ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തീരുമാനം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതു വകവയ്ക്കാതെ നോമിനേറ്റഡ് കമ്മിറ്റിയായി കൌണ്‍സിലിനെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം.

കായികതാരങ്ങളെ കൌണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യാന്‍ നിലവിലുള്ള ആക്ടില്‍ തന്നെ വ്യവസ്ഥയുണ്െടന്നിരിക്കെ സര്‍ക്കാരിന്റെ സ്വാര്‍ഥലാഭത്തിന് വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. സ്പോര്‍ട്സ് കൌണ്‍സിലിലെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡ് ആക്കി മാറ്റി. വകുപ്പു തലവന്മാര്‍ക്കും സ്പോര്‍ട്സ് വിദഗ്ധര്‍ക്കും പുറമേ തെരഞ്ഞെടുപ്പിലൂടെ ആറു പേരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍— ഉള്‍പ്പെടുത്തിയിരുന്നു. ഇനി ഇതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളുകളായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ നിന്ന് തെരഞ്ഞെടുപ്പിലൂടെ ഒരാളെ വീതം കൌണ്‍സിലില്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ത്തി. വകുപ്പുമന്ത്രിയുടെ ചെയര്‍മാന്‍ഷിപ്പില്‍ സ്പോര്‍ട്സ് വികസനനിധി എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കായിക മേഖലയ്ക്കായി ഒരു വകുപ്പ് നിലനില്‍ക്കുമ്പോള്‍ സ്വകാര്യ ട്രസ്റ്റിന്റെ ആവശ്യമില്ല. ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് കായികമേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ടി.പി ദാസന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.