ലിവർപൂൾ വീണു, വിയ്യാറയൽ സെമിയിൽ
ലിവർപൂൾ വീണു, വിയ്യാറയൽ സെമിയിൽ
Friday, April 29, 2016 12:23 PM IST
മാഡ്രിഡ്: യുവേഫ യൂറോപ്പ ലീഗിലെ ആദ്യപാദ സെമിയിൽ ലിവർപൂളിനു പരാജയം. ലിവറിലെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു വിയ്യാറയലാണ് വിജയമധുരം നുകർന്നത്. ഇരുടീമും തുല്യതയാർന്ന നിലയിൽ ആക്രമണം കാഴ്ചവച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് (92–ാം മിനിറ്റ്) വിയ്യാറയൽ സ്കോർ ചെയ്തത്. അഡ്രിയാനാണ് വിയ്യാറയലിനായി നിർണായക ഗോൾ നേടിയത്. മികച്ച മുന്നേറ്റങ്ങൾ നടത്തിയ ലിവർപൂളിന് ഒട്ടനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

അതേസമയം മറ്റൊരു സെമി ഫൈനലിൽ യുക്രെയ്ൻ ക്ലബ് ഷക്‌തർ ഡൊണെറ്റ്സ്കും സെവിയ്യയും ഇരു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആറാം മിനിറ്റിൽ മാച്ചിൻ പെരസ് നേടിയ ഗോളിനു സെവിയ്യ മുന്നിലെത്തിയെങ്കിലും 23–ാം മിനിറ്റിൽ ഷക്‌തറിന്റെ മാർലോസ് സമനില ഗോൾനേടി. തുടർന്നു സ്റ്റെഫാനേക്കോയിലൂടെ ഷക്‌തർ ലീഡുയർത്തി. 82–ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു ഗാമിറോ സെവിയ്യയുടെ രക്ഷകനായി.


ലിവർപൂൾ–വിയ്യാറയൽ മത്സരം ആവേശകരമായിരുന്നുവെങ്കിലും പ്രമുഖ താരങ്ങളിൽ ചിലരുടെ പരിക്കും ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടതോടെ വിലക്കു നേരിടുന്ന മമൗദു സാഖോയുടെ അഭാവവും ലിവർപൂളിനു തിരിച്ചടിയായി. ഒരു മാസമാണ് യുവേഫ സാഖോയ്ക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എവേ മാച്ചിലെ തോൽവിയോടെ രണ്ടാംപാദ മത്സരം ലിവർപൂളിനു നിർണായകമായി. അതേസമയം ടൂർണമെന്റിൽ കളിച്ച 13 ഹോം മാച്ചുകളിലും വിയ്യാറയൽ പരാജയമറിഞ്ഞിട്ടില്ല.

മൂന്നാം യൂറോപ്പ കിരീടം ലക്ഷ്യമിടുന്ന സെവിയ ഷക്‌തറിനെതിരേ സമനില നേടിയെങ്കിലും എവേ മത്സരത്തിലെ ഗോളുകൾ രണ്ടാം പാദത്തിൽ സെവിയയ്ക്ക് ആശ്വാസം നൽകും. അടുത്ത വ്യാഴാഴ്ചയാണ് രണ്ടാംപാദ സെമി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.