മുഹമ്മദ് അനസ് ഒളിമ്പിക്സിന്
മുഹമ്മദ് അനസ് ഒളിമ്പിക്സിന്
Sunday, June 26, 2016 11:37 AM IST
കോട്ടയം: റിയോ ഒളിമ്പിക്സിലെ ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇത്തവണയായിരിക്കും ഇന്ത്യ ഏറ്റവും കൂടുതൽ അത്ലറ്റുകളെ അയയ്ക്കുക എന്നുറപ്പായി. മലയാളികൾക്ക് അഭിമാനമായി 400 മീറ്ററിൽ 21കാരനായ മുഹമ്മദ് അനസ് ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. പോളണ്ടിനെ ബിഡ്ഗോസിൽ നടന്ന പോളണ്ട് ദേശീയ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 45.40 സെക്കൻഡിൽ 400 മീറ്റർ ഫിനിഷ് ചെയ്താണ് ഒളിമ്പിക് ബെർത്തും പുതിയ ദേശീയ റിക്കാർഡും മുഹമ്മദ് അനസ് സ്വന്താമാക്കിയത്.ആദ്യറൗണ്ടിൽ മുഹമ്മദ് അനസ് സ്‌ഥാപിച്ച റിക്കാർഡാണ്(45.44) അദ്ദേഹം തന്നെ പഴങ്കഥയാക്കിയത്. ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാവായ ആരോക്യ രാജീവ് കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ സ്വന്തമാക്കിയ 45.47 സെക്കൻഡാണ് മുഹമ്മദ് അനസ് ആദ്യറൗണ്ടിൽ പഴങ്കഥയാക്കിയത്. ഫെഡറേഷൻ കപ്പിൽ അനസ് രണ്ടാമതെത്തിയിരുന്നു. മലയാളി പരിശീലകൻ മുഹമ്മദ് കുഞ്ഞിയുടെ ശിക്ഷണത്തിലാണ് മുഹമ്മദ് അസ് നേട്ടം കൈവരിച്ചത് എന്നത് കേരളത്തിനാകെ നേട്ടമാണ്. വരും മീറ്റുകളിൽനിന്നായി ആരോക്യ രാജീവും എം.ആർ. പൂവമ്മയും ഒളിമ്പിക് ബെർത്ത് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് കുഞ്ഞി ദീപികയോടു പറഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി തുർക്കിയിലും പോളണ്ടിലുമായി നടക്കുന്ന പരിശീലനം താരങ്ങൾക്കു ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഈയിനത്തിൽ മത്സരിച്ച ആരോക്യ രാജീവ് രണ്ടാം സ്‌ഥാനത്തും മലയാളിയായ മുഹമ്മദ് കുഞ്ഞി മൂന്നാമതുമെത്തി. 45.40 സെക്കൻഡാണ് ഒളിമ്പിക് യോഗ്യതാ മാർക്ക്.

വനിതകളുടെ 400 മീറ്ററിൽ ഒളിമ്പിക് ബെർത്ത് ലക്ഷ്യമാക്കി ഓടിയ എം.ആർ. പൂവമ്മ സീസണിലെ മികച്ച സമയം (52.31 സെക്കൻഡ്) കണ്ടെത്തിയെങ്കിലും യോഗ്യത നേടാനായില്ല. മലയാളി താരം അനിൽഡ തോമസ് 52.72 സെക്കൻഡിലും ദേബശ്രീ മജുംദാർ 53.30 സെക്കൻഡിലും ഫിനിഷ് ചെയ്തു. ഒളിമ്പിക് യോഗ്യതാ മാർക്ക് 52.20 സെക്കൻഡാണ്. 200 മീറ്ററിൽ ഇന്ത്യയുടെ സ്പ്രിന്റ് കരുത്ത് ശ്രബാനി നന്ദ ഒളിമ്പിക്സിനു യോഗ്യത നേടി. നേരത്തെ 100 മീറ്ററിൽ യോഗ്യത സ്വന്തമാക്കിയ ദ്യുതി ചന്ദിന്റെ നാടായ ഒഡീഷയിൽനിന്നുള്ള അത്ലറ്റാണ് ശ്രബാനി നന്ദ. കസാക്കിസ്‌ഥാനിലെ അൽമാട്ടിയിൽ നടന്ന മീറ്റിൽ 23.07 സെക്കൻഡിൽ 200 മീറ്റർ ഫിനിഷ് ചെയ്ത ശ്രബാനി ഒളിമ്പിക് ബെർത്ത് സ്വന്തമാക്കുകയായിരുന്നു. 23.20 സെക്കൻഡാണ് യോഗ്യത സ്വന്തമാക്കാനുള്ള സമയം. നന്നായി കഠിനാധ്വാനം ചെയ്ത് ഒളിമ്പിക്സിൽ മെഡലിനായി പരിശ്രമിക്കുമെന്ന് ശ്രബാനി പറഞ്ഞു. ആദിവാസി മേഖലയായ കന്ദമലിൽനിന്നുള്ള താരമാണ് ശ്രബാനി. ഒഡീഷയ്ക്ക് ഇത് അഭിമാന നിമിഷമാണ്. പരിശീലനത്തിനുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്ന് മുഖ്യമന്ത്രി നവീൺ പട്നായിക് പറഞ്ഞു. പാരിതോഷികമായി ഒരു ലക്ഷം രൂപയും നൽകും. കൂടാതെ ഒഡീഷ് അത്ലറ്റിക് അസോസിയേഷൻ 50000 രൂപയും സമ്മാനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദ്യുതി ചന്ദ് 100 മീറ്ററിൽ ഒളിമ്പിക് യോഗ്യത നേടിയിരുന്നു. 36 വർഷം മുമ്പ് പി.ടി. ഉഷ ഒളിമ്പിക്സിനു പോയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം 100 മീറ്റർ ഒളിമ്പിക് യോഗ്യത നേടുന്നത്.


ലോംഗ് ജംപിൽ മികച്ച പ്രകടനത്തോടെയാണ് ആഗ്രയിൽനിന്നുള്ള അങ്കിത് ശർമ ഒളിമ്പിക് ബെർത്ത് ഉറപ്പിച്ചത്. കസാക്കിസ്‌ഥാനിൽ നടന്ന മീറ്റിൽ 8.19 മീറ്റർ കണ്ടെത്തിയാണ് അങ്കിത് ഒളിമ്പിക് ബെർത്ത് ഉറപ്പിച്ചത്. മധ്യപ്രദേശിലെ മൊറീനയിൽനിന്ന് 36 വർഷം മുമ്പാണ് അങ്കിതിന്റെ കുടുംബം ആഗ്രയ്ക്കു മാറിയത്. അങ്കിതിന്റെ സഹോദരൻ പർവേസ് ശർമയും അച്ഛൻ ഹരിനാഥ് ശർമയും ദേശീയതലത്തിലുള്ള അത്ലറ്റുകളായിരുന്നു. മലയാളി പരിശീലകൻ നൗഷാദിനൊപ്പമായിരുന്നു അങ്കിതിന്റെ പരിശീലനം. ഉത്തർപ്രദേശ് പോലീസിലാണ് അങ്കിതിന്റെ ജോലി. എട്ടു മീറ്റർ താണ്ടുന്ന അഞ്ചാമത്തെ അത്ലറ്റാണ് അങ്കിത് ശർമ. നേരത്തെ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ നേടിയ 8.04 മീറ്റാണ് അങ്കിതിന്റെ മികച്ച പ്രകടനം.

ഇതോടെ വിവിധ ഇനങ്ങളിൽനിന്നായി ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം 102 ആയി. അത്ലറ്റിക്സിൽനിന്നുമാത്രം 23 പേർ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് അത്ലറ്റിക്സിൽനിന്ന് ഇത്രയുമധികം അത്ലറ്റുകൾ ഒളിമ്പിക്സിൽ യോഗ്യത നേടുന്നത്. ഹോക്കി കഴിഞ്ഞാൽ(പുരുഷ വനിതാ വിഭാഗങ്ങളിലായി 36 പേർ) ഏറ്റവും കൂടുതൽ പേർ യോഗ്യത കണ്ടെത്തുന്നതും അത്ലറ്റിക്സിൽനിന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.