ഡബിൾ ഡബിൾ ഫറ
ഡബിൾ ഡബിൾ ഫറ
Sunday, August 21, 2016 11:25 AM IST
റിയോ: മോ ഫറ, സൊമാലിയയുടെ നഷ്‌ടമാണ് , ബ്രിട്ടന്റെ നേട്ടവും. ചെറുപ്പത്തിലേ മാതൃരാജ്യമായ സൊമാലിയ വിട്ട് ബ്രിട്ടനിൽ കുടിയേറിയ മുഹമ്മദ് മുക്‌താർ ജമാ ഫറ എന്ന മോ ഫറ റിയോയിൽ ഓടിക്കയറിയത് എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരുടെ നിരയിലേക്കാണ്.

1972ലെ മ്യൂണിക് ഒളിമ്പിക്സിലും 1976ലെ മോൺട്രിയോൾ ഒളിമ്പിക്സിലും 10000, 5000 മീറ്ററുകളിൽ സ്വർണം നേടിയ ഫിന്നിഷ് താരം ലാസെ വിറനു ശേഷം ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമാണ് ഫറ.

13:03.30 എന്ന സമയത്ത് ഫിനിഷ് ചെയ്താണ് ഫറ 5000 മീറ്ററിൽ സ്വർണം നേടിയത്. 13:03.90 സമയത്ത് ഫിനിഷ് ചെയ്ത അമേരിക്കയുടെ പോൾ കിപ്കെമോയി ചെലിമോയ്ക്കാണ് വെള്ളി. 13:04.35 എന്ന സമയത്ത് മത്സരം പൂർത്തിയാക്കിയ എത്യോപ്യയുടെ ഹാഗോസ് ജെബ്രിവെറ്റ് വെങ്കലം സ്വന്തമാക്കി.

5000, 10000 മീറ്ററുകളിൽ നിലവിലെ ലോക റിക്കാർഡുകാരനും ഇതിഹാസതാരവുമായ കെനനീസ ബെക്കലെയ്ക്കു പോലും തുടർച്ചായ ഒളിമ്പിക്സുകളിൽ സ്വർണം നേടാനാകാത്തിടത്താണ് ഫറയുടെ വിജയം. ഇതിനോടകം ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ നിരയിൽ ഒന്നാമനാകാനും ഫറയ്ക്കായി.


ഇനിയറിയേണ്ടത് മോ ഫറ സർ.മോ എന്ന് അറിയപ്പെടുമോ എന്നാണ് ഇനിയറിയേണ്ടത്. ഫറ സർ പദവി അർഹിക്കുന്നുണ്ടെന്നു പറഞ്ഞത് 10000 മീറ്ററിൽ മുൻ ഒളിമ്പിക് വെങ്കലമെഡൽ ജേതാവും ബിബിസിയുടെ കമന്റേറ്ററുമായ ബ്രണ്ടൻ ഫോസ്റ്ററാണ്. സെബാ സ്റ്റ്യൻ കോയ്ക്കു ലോർഡ് പദവി നൽകാമെങ്കിൽ ഫറയ്ക്ക് സർ പദവി നൽകേണ്ടത് കാവ്യനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

“ ലണ്ടനിലെ നേട്ടം ആവർത്തിക്കാനായത് അവിശ്വസനീയമാണ്. എന്റെ കുട്ടികൾ ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ് നിൽക്കുന്നഎന്നെ കാണാനുള്ള ആഗ്രഹമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ചാമ്പ്യൻ ഫറ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.