കായികമന്ത്രിക്ക് ഇടത് എംപിമാരും ജയരാജനും കത്തയച്ചു
Tuesday, August 23, 2016 11:24 AM IST
ന്യൂഡൽഹി: ഒളിമ്പിക്സ് വേദിയിൽ ഒ.പി. ജെയ്ഷയ്ക്കുണ്ടായ ദുരനുഭവം മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ കേന്ദ്ര കയിക മന്ത്രിക്കു കത്തയച്ചു. കായിക താരങ്ങൾ നേരിടുന്ന ദുരവസ്‌ഥയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് എം.പിമാരായ എ. സമ്പത്ത്, പി.കെ ശ്രീമതി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒഫീഷലുകളെന്ന പേരിൽ താരങ്ങളേക്കാൾ കൂടുതൽ പേര് റിയോയിൽ പോയിട്ടും താരങ്ങൾക്ക് വേണ്ടി അടിസ്‌ഥാന സൗകര്യം പോലും ലഭ്യമാക്കാൻ ആരുമുണ്ടായില്ല.

അത്ലറ്റിക് ഫെഡറേഷനും കായിക മന്ത്രാലയവും നൽകുന്ന വിശദീകരണങ്ങളിൽ വൈരുധ്യമുണ്ട്. അത് മുഖവിലയ്ക്കെടുക്കാനാവില്ല. കായികമേഖലയെ നശിപ്പിക്കുന്ന ഇത്തിൽകണ്ണികളെ വേരോടെ പിഴുതെറിയാൻ നടപടികളുണ്ടാകണം.

വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും എംപിമാർ പറഞ്ഞു. ഇവർക്കു പുറമേ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് എംപിമാരായ ജോയ്സ് ജോർജ്, സി.പി. നാരായണൻ എന്നിവരും കായിക മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്.



തിരുവനന്തപുരം: റിയോ ഒളിമ്പിക്സ് മാരത്തണിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന ഒ.പി. ജെയ്ഷയുടെ പരാതിയിന്മേൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് വ്യവസായ– കായിക മന്ത്രി ഇ.പി. ജയരാജൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ ബംഗളൂരുവിൽ ചികിത്സയിലുള്ള ജയ്ഷയെ മന്ത്രി ഫോണിൽ വിളിച്ച് ആരോഗ്യസ്‌ഥിതി ആരാഞ്ഞു. ജെയ്ഷയ്ക്ക് എല്ലാവിധ സഹായവും നൽകാൻ സർക്കാർ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.