കേരളത്തിന് അപ്രതീക്ഷിത തോൽവി
കേരളത്തിന് അപ്രതീക്ഷിത തോൽവി
Saturday, October 15, 2016 11:54 AM IST
കോൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. ഹിമാചൽ പ്രദേശിനെതിരേ കേരളം ആറു വിക്കറ്റിന് പരാജയപ്പെട്ടു. രണ്ടാം ഇന്നിംഗ്സിൽ കേരള ബാറ്റിംഗ് നിരയുടെ കൂട്ടത്തകർച്ചയാണ് തോൽവിയിലേക്കു തള്ളിവിട്ടത്. ജയത്തോടെ ഹിമാചലിന് ആറു പോയന്റ് ലഭിച്ചു. സ്കോർ: കേരളം: 248, 115— ഹിമാചൽ: 261, 103/4.

ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടാൻ കേരളത്തിനായില്ല. രണ്ടാം ദിവസം എട്ട് വിക്കറ്റിന് 198 റൺസ് എന്ന നിലയിൽ തകർന്ന ഹിമാചൽ പ്രദേശ് സുമിത് വർമ (50 നോട്ടൗട്ട്), പങ്കജ് ജയ്സ്വാൾ (24), ഗുർവീന്ദർ സിംഗ് (19) എന്നിവരുടെ മികവിൽ ഹിമാചൽ 261 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. 13 റൺസ് ലീഡ് ഹിമാചലിനുണ്ടായിരുന്നു. എതിരാളികൾക്കു ലീഡ് സമ്മാനിച്ച ബൗളിംഗ് നിരയും കൂട്ടത്തകർച്ച നേരിട്ട ബാറ്റിംഗ് നിരയും പരാജയത്തിന് കൂട്ടുത്തരവാദികളായി.


മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ ബാറ്റിംഗ് നിര ഗുർവീന്ദർ സിംഗിനു മുന്നിൽ തകർന്നടിഞ്ഞു. അഞ്ചു വിക്കറ്റുകളാണ് ഗുർവീന്ദർ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിലെ രക്ഷകരായ സഞ്ജു വി. സാംസണും (1) സച്ചിൻ ബേബിയും (1) രണ്ടക്കം കാണാതെ പുറത്തായി. 20 റൺസ് വീതമെടുത്ത ക്യാപ്റ്റൻ രോഹൻ പ്രേമും വാലറ്റത്തെ ബാസിൽ തമ്പിയുമാണ് കേരളത്തിന്റെ ടോപ് സ്കോറർമാർ. മായങ്ക് ഡാഗർ മൂന്നും ഋഷി ധവാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. 44.5 ഓവറിൽ 115 റൺസിന് കേരളം ഒതുങ്ങിയപ്പോൾ ഹിമാചലിന് ജയിക്കാൻ വേണ്ടത് 103 റൺസ്. വിജയത്തിലേക്ക് ബാറ്റേന്തിയ ഹിമാചൽ നാലു വിക്കറ്റ് നഷ്‌ടപ്പെടുത്തി ലക്ഷ്യം കണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.