പൂന: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ രണ്ടു ടീമുകള്‍ തമ്മിലുള്ള ബലാബല പരീക്ഷണത്തിന്റെ തുടക്കം ഇന്ന്. ആഷസിനെക്കാള്‍ പോരാട്ടം കനക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിനു പൂന എംസിഎ സ്റ്റേഡിയത്തില്‍ ആരംഭം കുറിക്കുമ്പോള്‍ ഇരു ടീമിനും മുന്നില്‍ ഒരു ലക്ഷ്യം മാത്രം. ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ പട്ടം. ഇന്ത്യ അടക്കിവാഴുന്ന ആ സ്ഥാനം സ്വന്തമാക്കണമെങ്കിലും കങ്കാരുക്കള്‍ക്ക് നാലു മത്സര പരമ്പര 4-0ത്തിനോ 3-0ത്തിനോ സ്വന്തമാക്കേണ്ടി വരും. അടുത്തകാലത്ത് ഇന്ത്യയിലെത്തിയ ഒരു ടീമിനു സാധിക്കാതെ പോയ ആ ലക്ഷ്യം മറികടക്കാന്‍ സ്റ്റീവന്‍ സ്മിത്തിനും സംഘത്തിനും മുന്നില്‍ കടമ്പകളേറെ.
നാട്ടിലെ പുലികള്‍
അത്ഭുതമെന്ന് വിശേഷപ്പിക്കാവുന്ന പ്രകടനമാണ് ഇന്ത്യ സ്വന്തം മണ്ണില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അവസാനമായി ഒരു ടെസ്റ്റില്‍ നാട്ടില്‍ ഇന്ത്യ തോല്‍വിയറിയുന്നത് 2012 ഡിസംബറിലാണ്. അതിനുശേഷം 20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 17 എണ്ണത്തില്‍ വിജയം നുകര്‍ന്നപ്പോള്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങി. നാട്ടിലോ വിദേശത്തോ അവസാനമായി ഇന്ത്യ ടെസ്റ്റില്‍ തോല്‍ക്കുന്നത് 2015ല്‍ ഗാളില്‍ ശ്രീലങ്കയ്ക്കെതിരേയാണ്. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമെല്ലാം പോരിനായി വന്നെങ്കിലും ഒരുകളിയില്‍ പോലും അടിപതറാതെ ഇന്ത്യ പിടിച്ചുനിന്നു. അതില്‍ വെസ്റ്റ് ഇന്‍ഡീസ് ഒഴിച്ചുള്ള പരമ്പരകളെല്ലാം ഇന്ത്യയിലാണ് നടന്നത്.
ഓസീസിന്റെ ബാലികേറാമല
ഏഷ്യ എക്കാലത്തും ഓസ്ട്രേലിയയ്ക്കു ബാലികേറാമലയാണ്. അഞ്ചു വട്ടം ലോക ചാമ്പ്യന്മാരായ ഓസീസ് സംഘം ക്രിക്കറ്റില്‍ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചിരുന്ന കാലത്തു പോലും ഏഷ്യ അവര്‍ക്കു മെരുങ്ങാത്ത ഭൂമിയായി നിലനിന്നു. 2004- 05 സീസണില്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി പരമ്പര നേടിയതൊഴിച്ചാല്‍ ഇന്ത്യ ഓസീസിന് എന്നും മറക്കാനാഗ്രഹിക്കുന്ന ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വട്ടം ഇന്ത്യയിലെത്തിയ കങ്കാരുക്കളെ കാത്തിരുന്നത് 4-0ത്തിന്റെ തോല്‍വിയായിരുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ അവസാനം കളിച്ച ഒമ്പതു മത്സരങ്ങളിലും ഓസീസ് പരാജയമേറ്റുവാങ്ങി. ഈ കണക്കുകള്‍ പരമ്പരയിലുടനീളം ഓസീസിനെ വേട്ടയാടുമെന്നുറപ്പ്.
കങ്കാരുക്കള്‍ കറങ്ങി വീഴുമോ?
ഏഷ്യന്‍ രാജ്യങ്ങളില്‍ ഓസീസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മണ്ണായിരുന്നു ശ്രീലങ്ക. ഇപ്പോള്‍ ഇന്ത്യന്‍ പരമ്പരയ്ക്കുള്ള സംഘത്തിലെ ഒമ്പത് താരങ്ങളുള്ള ടീമുമായി ശ്രീലങ്കയിലെത്തിയ ഓസീസിനെ നിലംതൊടാന്‍ രംഗണ ഹെറാത്തും സംഘവും അനുവദിച്ചില്ല. ഒരു ടെസ്റ്റില്‍ പോലും വിജയം നേടാനാവാതെ മൂന്നു മത്സരങ്ങളില്‍ അടിയറവു പറഞ്ഞാണ് കങ്കാരുക്കൾ കൊളംബോയില്‍ നിന്ന് വിമാനം കയറിയത്. എന്നാല്‍, സ്പിന്‍ പിച്ചുകളില്‍ കറങ്ങിവീണ അന്നത്തെ ദുരര്യോഗത്തില് നിന്ന് ഓസീസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണോ ഇന്ത്യയിലെത്തിയതെന്നുള്ള പരീക്ഷണം കൂടിയാവും പൂനയിലെ ആദ്യ ടെസ്റ്റ്. കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയില്‍ ഓസീസ് സ്വപ്നങ്ങളെ കറക്കി വീഴ്ത്തിയ അശ്വിന് തന്നെയാണ് ഇത്തവണയും അവരുടെ പ്രധാന വെല്ലുവിളിയാവുക. ജഡജേയും ജയന്ത് യാദവും കൂടെയെത്തുന്നതോടെ പിച്ചിലെ ആനുകൂല്യങ്ങള്‍ ഇന്ത്യ പരമാവധി മുതലെടുക്കുമെന്നുറപ്പ്.
പിച്ച് റിപ്പോര്‍ട്ട്
പൂനയിലെ എംസിഎ സ്റ്റേഡിയത്തിലേത് വരണ്ട പിച്ചാണ്. സ്പിന്നിനൊപ്പം റിവേഴ്സ് സ്വിംഗിനും അനുകൂലമെന്നതിനാല് ഓസീസിനും പിച്ചില്‍ വിശ്വാസമര്‍പ്പിച്ചു കളത്തിലിറങ്ങാം. ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന കാര്യം ഉറപ്പായതിനാല്‍ ഓസീസും അത്തരമൊരു പരീക്ഷണത്തിനുമുതിരാനാണ് സാധ്യത.
ടീം സാധ്യതകള്‍
മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നതൊഴിച്ചാല് ബംഗ്ലാദേശിനെതിരേയുള്ള ഏക ടെസ്റ്റില്‍ വിജയിച്ച അതേ ടീമിനെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ചുറി കുറിച്ചെങ്കിലും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു പകരം കരുണ്‍ നായര്‍ ടീമിലെത്താന്‍ സാധ്യതകളില്ല. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമെത്തുമ്പോള് ഓപ്പണിംഗില്‍ കെ.എല്‍. രാഹുലിനും മുരളി വിജയ്യുമായിരിക്കും കളത്തിലിറങ്ങുക.
മൂന്നാം സ്പിന്നറെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലാണ് ഓസീസ് ക്യാമ്പിന് ആശങ്കയുള്ളത്. അങ്ങനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മിച്ചല്‍ മാര്‍ഷിനു പകരം ആഷ്ടണ്‍ ആഗറോ ഗ്ലെന്‍ മാക്സ്വെല്ലോ ടീമിലെത്തും. ഓപ്പണിംഗില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മാറ്റ് റെന്‍ഷോയെ പരീക്ഷിക്കാനാണ് സാധ്യത. ഉസ്മാന് ഖവാജയ്ക്കു പുറത്തിരിക്കേണ്ടി വരും.
സാധ്യത ടീം
ഇന്ത്യ: കെ.എല്‍. രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃദ്ധമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, സ്റ്റീവന്‍ സ്മിത്ത്(ക്യാപ്റ്റന്‍), ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്ഡസ്കോംബ്, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കീഫ്, നഥാന്‍ ലയോണ്‍, ജോഷ് ഹെയ്സല്‍വുഡ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.