ദാംബുല്ല: ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരന്പരയിലെ ഉജ്വലവിജയത്തിനു ശേഷം ഏകദിനവും തൂത്തുവാരുക എന്ന ലക്ഷ്യവുമായി ഇന്ത്യന്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന സീരിസില്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിജയം നല്കിയ ഊര്‍ജം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയാകട്ടെ ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലുമാണ്. 3-0 എന്ന മാര്‍ജിനിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്ക് ഒരു മാനസിക മേല്‍ക്കോയ്മയും ആതിഥേയര്‍ക്കു മേലുണ്ട്. എന്നിരുന്നാലും വെറുമൊരു ഏകദിന സീരീസ് എന്ന് ലാഘവബുദ്ധിയോടെയല്ല ഇന്ത്യ മത്സരത്തെ കാണുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന്റെ പരിശീലനത്തുടക്കമെന്ന നിലയിലാണ് ഈ ഏകദിനം പരിഗണിക്കപ്പെടുന്നതെന്ന് ചീഫ് സെലക്ടര്‍ എം. എസ്. കെ. പ്രസാദ് പറഞ്ഞു.
ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം കൂടിയാണിതെന്ന് ടീം അധികൃതര്‍ പറയുന്നു. കെ. എല്‍. രാഹുലിന്റെ സ്ഥാനമാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ സീരീസില്‍ നാലാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യുക. 2016ല്‍ സിംബാബ്വെക്കെതിരെയുള്ള സീരിസിലെ ആദ്യമത്സരത്തില്‍ത്തന്നെ ശതകവുമായി തുടക്കം കുറിച്ച രാഹുല്‍ അതേ സീരീസില്‍ തന്നെ അര്‍ധശതകവും സ്വന്തമാക്കിയിരുന്നു. തുടക്കം മികച്ചതാക്കിയെങ്കിലും പരിക്കു വില്ലനായതോടെ രാഹുലിന് വിശ്രമിക്കേണ്ടി വന്നു. ആകെ ആറ് ഏകദിന മത്സരങ്ങളാണ് രാഹുല്‍ പങ്കെടുത്തത്. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ രാഹുലിന്റെ പ്രകടനം മോശമായിരുന്നു. മൂന്നു മാച്ചുകളില്‍ നിന്നായി 24 റണ്‍സ് മാത്രമാണ് രാഹുല്‍ സംഭാവന ചെയ്തത്. അതേസമയം ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയുള്ള രാഹുലിന്റെ പ്രകടനം പരിഗണനാര്‍ഹമാണ്. 2016 സീസണില്‍ 12 ഇന്നിംഗ്സുകളില്‍ നിന്നായി 397 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട് രാഹുല്‍, 44.11 എന്ന അത്ര മോശമല്ലാത്ത ശരാശരിയില്‍.
ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി തുടരും. എം. എസ്. ധോണി പട്ടികയില്‍ അഞ്ചാമനായി ഇറങ്ങും. ആറാം സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയോ കേദാര്‍ ജാദവോ എന്നതില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടുമായുള്ള ഏകദിന സീരിസില്‍ ജാദവിന്റെ ഫീല്‍ഡിംഗ് പിഴവുകള്‍ താരത്തിന് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ പാണ്ഡ്യയെ ഓള്‍റൗണ്ടറാക്കി ഏഴാം സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്.
രണ്‍ഗിരി ദംബുല്ല അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയുടെ സന്തോഷ-സന്താപാശ്രുക്കള് പലതവണ ഏറ്റുവാങ്ങിയിട്ടുണ്ട്. 17 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീം ഇവിടെ അണിനിരന്നു. ആതിഥേയര്‍ക്കു പുറമെ വെസ്റ്റ് ഇന്‍ഡീസും കിവീസും ഇന്ത്യക്ക് എതിരാളികളായി വന്നു. ഒമ്പതു മത്സരങ്ങളില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
രണ്‍ഗിരി സാക്ഷിയായ 11 ഇന്ത്യ-ലങ്ക പോരാട്ടങ്ങളില്‍ വിജയം കൂടുതല്‍ ഇന്ത്യയ്ക്കു തന്നെയായിരുന്നു. 2008ല്‍ വിരാട് കോഹ്ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് സാക്ഷിയായതും രണ്‍ഗിരി സ്റ്റേഡിയമാണ്. വീണ്ടും ഇതേ സ്റ്റേഡിയത്തിലേക്ക് കോഹ്ലി എത്തുന്നത് ടീമിന്റെ കപ്പിത്താനായാണ് എന്നത് മറ്റൊരു യാദൃശ്ചികത.
ഇന്ത്യയുടെ മുഴുനീള ബൗളിംഗ് കോമ്പിനേഷനായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്റയും തന്നെയായിരിക്കും ബൗളിംഗ് ആക്രമണത്തിന് നേതൃത്വം കൊടുക്കുക. ക്യാപ്റ്റന്റെ ഇഷ്ട സ്പിന്നറായി കുല്‍ദീപ് യാദവ് തന്നെ. രണ്ടാം സ്പിന്നര്‍ അക്സര്‍ പട്ടേലോ യുസ്വേന്ദ്ര ചാഹലോ എന്ന് തീരുമാനമായില്ല.
ലങ്കയ്ക്ക് വെറുമൊരു മത്സരമല്ല
ശ്രീലങ്കയ്ക്ക് ഇത് വെറുമൊരു മത്സരമല്ല. ടെസ്റ്റ് സീരിസിലേറ്റ നഷ്ടം നികത്തി മുഖം രക്ഷിക്കാനുള്ള കഠിനപ്രയത്നമാകും ലങ്കന്‍ പക്ഷത്തുനിന്നുണ്ടാവുക. പരമ്പരയിലെ അഞ്ച് ഏകദിനങ്ങളില്‍ രണ്ടെണ്ണമെങ്കിലും വിജയിച്ചില്ലെങ്കിൽ 2019 ലോകകപ്പിലേക്കുള്ള ലങ്കന്‍ പ്രവേശനം തന്നെ പരുങ്ങലിലായേക്കും. ഈ സീരിസില്‍ ലങ്ക 90 പോയിന്റ് നേടിയാല്‍, അടുത്തു തന്നെ വെസ്റ്റ് ഇന്‍ഡീസും അയര്‍ലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന സീരിസില്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേടിയാലും ലങ്കയ്ക്ക് ഭീഷണിയാകില്ല. പരമാവധി 88 പോയിന്റ് മാത്രമേ വെസ്റ്റ് ഇന്‍ഡീസിനു ലഭിക്കുകയുള്ളൂ. പക്ഷേ 2015 മുതല്‍ തോല്‍വി മാത്രമാണ് ലങ്കയ്ക്ക് കൂട്ട്. ഇന്ത്യയോടും സിംബാബ്വെയോടും തോല്‍വി ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് പദവി ഒഴിയുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് ഈ ഏകദിന സീരിസ് ഒരു വന്‍ വെല്ലുവിളിയാകുമെന്ന് സാരം.
പരിക്കു തന്നെയാണ് ടീമിനേറ്റ വന്‍ തിരിച്ചടി എന്നാണ് ടീം വക്താക്കള്‍ നിരത്തുന്ന വാദം. 14 സൂപ്പര്‍താരങ്ങളാണ് കഴിഞ്ഞ 14 മാസങ്ങളായി പരിക്കിന്റെ പിടിയിലമര്‍ന്നത്. ഈ താരങ്ങള്‍ക്ക് പ്രബലരായ പകരക്കാരെ കണ്ടെത്താന്‍ കഴിയാതെ വന്നതു തന്നെയാണ് ടീമിനെ പിന്നോട്ടടിച്ചത് എന്ന് നിസംശയം പറയാം. ഏഞ്ചലെ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍, രംഗണ ഹെറാത്ത്, കുശാല്‍ പെരേര, ധമ്മിക പ്രസാദ്, സുരാംഗ ലാക്മല്‍, നുവാന്‍ പ്രദീപ്, ദില്‍രുവാന്‍ പെരേര എന്നിവരെല്ലാം പരിക്കു പിടികൂടിയ താരങ്ങളാണ്. ഇവരുടെ അഭാവത്തില്‍ ടീം രൂപീകരിക്കാന്‍ സെലക്ടര്‍മാര്‍ ഏറെ കഷ്ടപ്പെട്ടു. പുതിയതായി ടീമിലെത്തിയവര്ക്കാകട്ടെ പ്രതീക്ഷക്കൊത്ത് ഉയരാനായതുമില്ല. പരിക്കിന്റെ പിടിയില്‍ നിന്ന് ചില താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തിയത് ലങ്കയ്ക്ക് ചെറിയതോതില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ സീരിസിനും ടെസ്റ്റിന്റെ വിധിയുണ്ടായാല്‍ ലങ്കയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി എന്താകുമെന്നാണ് ഇപ്പോള്‍ ടീമിന്റെ ആശങ്ക.
ഇന്ത്യന്‍ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡേ, അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, എം. എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദൂല്‍ താക്കുര്‍
ശ്രീലങ്കന്‍ ടീം
ഉപുല്‍ തരംഗ( ക്യാപ്റ്റന്‍), ഏഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), ധനുഷ്ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ചമര കപുഗെഡര, മിലിന്ദ സിരിവര്‍ധന, മലിന്ദ പുഷ്പകുമാര, അകില ധനഞ്ജയ, ലക്ഷണ്‍ സന്‍ഡകന്‍, തിസര പേരേര, വാനിന്ദു ഹസാരംഗ, ലസിത് മലിംഗ, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.