ട്രാക്ക് വിട്ട കളികൾ - 6 /സി.കെ. രാജേഷ്കുമാര്‍
സി.ആര്. പുരുഷോത്തമന്റേത് ഒറ്റപ്പെട്ട സംഭവമാണെന്നു വിചാരിച്ചാല്‍ തെറ്റി. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഉരുക്കുമുഷ്ടി ചുരുട്ടിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് വിടേണ്ടിവന്ന നിരവധി മികച്ച പരിശീലകരുണ്ട്. അതില്‍ ഉത്തരേന്ത്യയിലുള്ളവരെന്നോ ദക്ഷിണേന്ത്യയിലുള്ളവരെന്നോ വേര്‍തിരിവുകളില്ല. ഫെഡറേഷനിലെ മേലാളന്മാര്ക്ക് ഇഷ്ടപ്പെടാത്ത ആരും ക്യാമ്പിലുണ്ടാകില്ല. അവരെ നേരിട്ട് പുറത്താക്കുകയല്ല, പുകച്ചു പുറത്താക്കുക എന്ന തന്ത്രമാണ് ഇക്കൂട്ടര്‍ പയറ്റുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് മുഹമ്മദ് കുഞ്ഞി.
പുരുഷന്മാരുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതില്‍ നിര്‍ണായകമായത് മുഹമ്മദ് കുഞ്ഞിയുടെ ഇടപെടലാണ്. മുഹമ്മദ് അനസ്, ആരോക്യരാജീവ്, കുഞ്ഞുമുഹമ്മദ്, ധരുണ്‍ തുടങ്ങിയ അത്ലറ്റുകള് കുഞ്ഞിയുടെ കീഴിലാണ് ഓടിത്തെളിഞ്ഞത്. കൂടാതെ 400 മീറ്ററില്‍ എം.ആര്. പൂവമ്മയെയും 800 മീറ്ററില്‍ ജിന്സണ് ജോണ്‍സണെയും കുഞ്ഞി പരിശീലിപ്പിച്ചു.
ആര്‍മിയില്‍ സുബേദാറായ കുഞ്ഞി 2005 മുതല്‍ മുതല്‍ സര്‍വീസസിന്റെ കോച്ചാണ്. ജൂണിയര്‍ തലത്തില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച കുഞ്ഞി 2012ലാണ് പാട്യാലയില്‍ ഇന്ത്യന്‍ ക്യാമ്പിലെത്തുന്നത്. ഇന്ത്യന്‍ അത്ലറ്റിക് രംഗത്ത് ഉത്തേജക വിവാദം കൊടുംപിരികൊണ്ടിരിക്കുമ്പോള് ടീമിനു പുതിയ ദിശാബോധം നല്‍കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും കുഞ്ഞിക്കു സാധിച്ചു. രാജ്യത്തെ മികച്ച നാനൂറു മീറ്റര്‍ ഓട്ടക്കാരെ വാര്‍ത്തെടുക്കാനും കുഞ്ഞിക്കായി. 16 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഒരു പുരുഷ താരത്തിന് (ആരോക്യരാജീവ്) ഏഷ്യന്‍ ഗെയിംസ് മെഡല്‍ സ്വന്തമാക്കാനുമായി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിസിലായിരുന്നു ഇത്. രാജീവിന്റെ ദേശീയ റിക്കാര്‍ഡ് മറികടന്നുകൊണ്ട് മുഹമ്മദ് അനസ് എന്ന മലയാളി ഉയര്‍ന്നുവന്നു. നാലു തവണയാണ് കുഞ്ഞിയുടെ കുട്ടികള്‍ ദേശീയ റിക്കാര്‍ഡ് മറികടന്നത്. ആദ്യം യൂറി ഒഗറോഡ്നിക്കിന്റെ കീഴിലായിരുന്ന കുഞ്ഞി. പിന്നീട് ഒറ്റയ്ക്ക് ഇവരെ പരിശീലിപ്പിച്ചു.
ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കുഞ്ഞിയുടെ കുട്ടികള്‍ വലിയ നേട്ടം കൈവരിച്ചത് ഉത്തേരേന്ത്യന്‍ ലോബിയെ ചെറുതൊന്നുമല്ല അലട്ടിയത്. അവര്‍ തക്കം പാര്‍ത്തിരുന്നു. ഒടുവില്‍ ഒരിക്കല്‍ക്കൂടി ഉത്തേജക വിവാദം അത്ലറ്റിക്സില് തലപൊക്കി. കഴിഞ്ഞ ജൂണില്‍ മലയാളിയായ 400 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജിതിന് പോളിന്റെ മുറിയില്‍നിന്ന് മുപ്പതോളം ഉത്തേജക മരുന്നുകള്‍ പിടികൂടിയത് ഏവരെയും ഞെട്ടിച്ചു. ജിതിന് പോള്‍ കുഞ്ഞിയുടെ ശിഷ്യനായിരുന്നു. ജിതിനെ അന്നുതന്നെ ക്യാമ്പില്‍നിന്നു പുറത്താക്കുകയും ചെയ്തു. അപ്പോഴും മുഹമ്മദ് കുഞ്ഞിക്ക് ദുരവസ്ഥയുണ്ടാകുമെന്ന് ആരും കരുതിക്കാണില്ല. ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ച് ബഹാദൂര്‍ സിംഗ്, ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ഒരു ദിവസം കുഞ്ഞിയുടെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ജിതിന് പോളിന്റെ മുറിയില്‍നിന്ന് മരുന്നുകള്‍ പിടിച്ചിട്ട് എന്തുകൊണ്ട് ടീം മാനേജ്മെന്റിനെയോ ഫെഡറേഷനെയോ അറിയിച്ചില്ല. മാധ്യമങ്ങളില്‍നിന്നു വേണോ ഞങ്ങള്‍ ഇതൊക്കെ അറിയാന്‍.” ഇതു കേട്ട കുഞ്ഞി പറഞ്ഞു, “നിങ്ങള്‍ അറിഞ്ഞതുപോലെ മാധ്യമങ്ങളില്‍നിന്നാണ് ഈ വാര്‍ത്ത താനും അറിയുന്നത്.” വിശദീകരണത്തില്‍ തൃപ്തരാകാത്ത ഫെഡറേഷന് കുഞ്ഞിയോട് ക്യാമ്പില്‍നിന്നു മാറിനില്ക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ ഇക്കഴിഞ്ഞ ജൂണ്‍ 14ന് കുഞ്ഞി ക്യാമ്പ് വിട്ടു.
കുഞ്ഞി പോയശേഷം അധികം താമസിയാതെ തന്നെ റഷ്യക്കാരിയായ ഗലീന ബുഖാറിനയെ ഇന്ത്യയുടെ 400 മീറ്ററിന്റെ പരിശീലകയാക്കി. അവിടെയുമുണ്ട് ഫെഡറേഷന്റെ താത്പര്യങ്ങള്‍. റഷ്യക്കാരെ പരിശീലകരായി വേണ്ട എന്നാണ് കേന്ദ്രകായിക മന്ത്രാലയത്തിന്റെ നിലപാട്.
എന്നാല്‍, ഗലീന അമേരിക്കയിലാണ് താമസിക്കുന്നത് എന്നു പറഞ്ഞ് അവരെ പരിശീലകയാക്കുകയായിരുന്നു. രാജ്മോഹന്‍, ജോസഫ് ജി ഏബ്രഹാം തുടങ്ങിയവരും കോച്ചിംഗ് സ്റ്റാഫായി. ഈ വിവാദങ്ങള്‍ക്കൊക്കെ ശേഷമായിരുന്നു ഇന്ത്യന്‍ ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി പോയത്. അവിടെയെത്തിയ പുരുഷ ടീം ദയനീയമായി തോറ്റു. 45.32 സെക്കന്‍ഡില്‍ ഓടി ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച മുഹമ്മദ് അനസിന് 45.98 സെക്കന്‍ഡിലാണ് ലണ്ടനില്‍ ഫിനിഷ് ചെയ്യാനായത്. ഇതു സംഭവിച്ചതെന്തുകൊണ്ടെന്ന് ഫെഡറേഷന് ഉത്തരം പറഞ്ഞേ മതിയാകൂ.
ഇത്തവണത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് ഏറ്റവും അര്‍ഹതയുണ്ടായിരുന്ന പരിശീലകനായിരുന്നു മുഹമ്മദ് കുഞ്ഞി. എന്നാല്‍, ഫെഡറേഷന്റെ ന്യായീകരണമില്ലാത്ത നടപടിയില്‍ കുഞ്ഞിയുടെ ആ മോഹം തത്കാലം തകര്‍ന്നു. മാധ്യമങ്ങള്‍ക്കു കൊടുത്ത റിലീസിലാണ് കുഞ്ഞിയെ ക്യാമ്പില്‍ നിന്ന് ഒഴിവാക്കിയെന്നു പറഞ്ഞിരിക്കുന്നത്. കുഞ്ഞിക്ക് അത്തരത്തിലൊരു ഓര്‍ഡറും ലഭിച്ചിട്ടില്ല. തത്കാലം ഒന്നു മാറി നില്ക്കൂ എന്നു മാത്രമാണ് ഫെഡറേഷന്റെ ഉത്തരവ്.
ഇനിയുമുണ്ട് ഇരകള്‍
ഫെഡറേഷന്റെ തോക്കിന് ഇരയായ പരിശീലകര്‍ ഇനിയുമുണ്ട്. മൻദീപ് കൗര്‍, മഞ്ജിത് കൗര്‍ എന്നീ രണ്ട് ഉജ്വല അത്ലറ്റുകളെ രാജ്യത്തിനു സംഭാവന ചെയ്ത രണ്‍ബീര്‍ സിംഗ് സിദ്ദുവും സമാന അവസ്ഥയിലാണ് ക്യാമ്പില്‍നിന്നു പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സിദ്ദുവിന്റെ കുട്ടികള്‍ മികച്ച നേട്ടം കൊയ്തു. അശ്വിനി അക്കുഞ്ജി, പ്രിയങ്ക പന്‍വാര്‍, ജുവാന മുര്‍മു, സിനി ജോസ് തുടങ്ങിയവരെയും മികച്ച അത്ലറ്റുകളാക്കിയത് സിദ്ദുവായിരുന്നു. ഫെഡറേഷന്റെ തലപ്പത്തിരിക്കുന്നവരുടെ പെട്ടിയെടുത്തു നടക്കാത്തയാളായതുകൊണ്ട് സിദ്ദുവും പുറത്ത്.
ലോംഗ് ജംപില്‍ മികച്ച നേട്ടമുണ്ടാക്കിയ പരിശീലകനാണ് മലയാളിയായ നിഷാദ്. അത്ലറ്റുകള് നിഷാദിനെതിരേ ആരോപണമുന്നയിച്ചു എന്നു പറഞ്ഞായിരുന്നു നിഷാദിനെ പുറത്താക്കിയത്. അതുപോലെ ഒഗറോഡ്നിക്കിന്റെ അസിസ്റ്റന്റായിരുന്ന രമേഷിനെ പുറത്തക്കി.എന്നാല്‍, ദ്യുതി ചന്ദിന്റെ വ്യക്തിഗത പരിശീലകനായി കഴിവുതെളിയിച്ച് രമേഷ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി.
വാല്‍ക്കഷണം
റിയോ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കാതെ ആര്. അനുവിനെ ഒഴിവാക്കിയ നടപടിയും ലോക ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാതിരുന്ന അത്ലറ്റിക് ഫെഡേറഷന്റെ നടപടിയും സമീപകാലത്ത് രാജ്യം ഏറെ ചര്‍ച്ച ചെയ്ത സംഭവങ്ങളാണ്. അതുപോലെ ക്യാമ്പിനുള്ളിലും അല്ലാതെയും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അതിലും ഭീകരമാണെന്ന് നിരവധി അത്ലറ്റുകള് വെളിപ്പെടുത്തി.
എന്നാല്‍, ഇതൊക്കെ മാധ്യമങ്ങളില്‍ വന്നാല്‍ തങ്ങളുടെ കായികഭാവി നഷ്ടമാകുമെന്ന ഭീതിയിലാണ് താരങ്ങളധികവും. നേരിട്ട് മുന്നില്‍ വരാത്തിടത്തോളം കാലം അത്ലറ്റുകളുടെ കദനകഥകള്‍ പ്രസിദ്ധീകരിക്കാനാവില്ല. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഫെഡറേഷനില്‍ പുലരുന്നതു കാണാന്‍ കാത്തിരിക്കുകയാണ് അവര്‍.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.