കോഴിക്കോട്: ലെഫ്റ്റ് ഔട്ട് പൊസിഷനിലെ കലാകാരൻ ശ്രീധരൻ ഓർമയായി. വേങ്ങേരിയിലെ വസതിയായ ചാന്ദ് വില്ലയിൽ എൺപത്തേഴാം വയസിലായിരുന്നു പഴയകാല ഫുട്ബോൾ താരം വാഴയിൽ ശ്രീധരന്റെ അന്ത്യം .
1950-60 കളിൽ കോയമ്പത്തൂർ, മധുര, മദ്രാസ്, മുംബൈ നഗരങ്ങളിൽ അരങ്ങേറിയ വിവിധ അഖിലേന്ത്യ ടൂർണമെന്റുകളിൽ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബിനു വേണ്ടിയും മലബാർ ജില്ലാ ഇലവന് വേണ്ടിയും കളിച്ചിട്ടുണ്ട്. മാനാഞ്ചിറ മൈതാനത്ത് നടന്ന മലബാർ ജില്ലാ ലീഗ്, സേട്ട് നാഗ്ജി സ്മാരക അഖിലേന്ത്യ ടൂർണമെന്റ്, പി.കെ. നാടാർ ട്രോഫി അഖിലേന്ത്യാ ടൂർണമെന്റ്. കേരള സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങളിൽ യംഗ് ചാലഞ്ചേഴ്സിനും മലബാർ ജില്ലാ ഇലവനും വേണ്ടി കളിച്ചിട്ടുണ്ട്.
കോഴിക്കോട് മാനാഞ്ചിറയിൽ അരങ്ങേറിയ പ്രഥമ ഫ്ലഡ്ലൈറ്റ് മത്സരത്തിൽ ഒരു ഗോൾ നേടി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം സ്ഥാപിതമായപ്പോൾ അരങ്ങേറിയ പ്രഥമ ഔദ്യോഗിക മത്സരത്തിലും ഇദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചിട്ടുണ്ട്. പന്തുമായി അധികനേരം ‘സെൽഫ്’ കളിക്കാതെ തന്റെ ഗതിവേഗവും പന്തടക്കവും കൊണ്ട് എതിർ ബാക്കിനെ കബളിപ്പിച്ച് പന്ത് സെന്റർ ചെയ്യാൻ ശ്രീധരനുള്ള മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു.
ഭാര്യ: ചന്ദ്രമതി. മക്കൾ: ലത, ആശ, മീന, ശ്രീനാഥ്. മരുമക്കൾ: പരേതനായ ചിന്നൻ, സേതു മാധവൻ, മഹേന്ദ്ര പ്രസാദ്, തനൂജ. സഹേദരങ്ങൾ: വിജയ കുമാർ, ഗീരീഷ് കുമാർ, വനജ, സുധീർ, പരേതനായ പത്മനാഭൻ. സഞ്ചയനം 26ന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.