കൊച്ചി: നെഞ്ചു പിളരുന്ന വേദനയ്ക്കു ഒരു പരിഹാരം മാത്രം... പ്രതികാരം..! വാശിയാണ്... കലിപ്പാണ്... അതടങ്ങണമെങ്കില് ഐഎസ്എല്‍ കിരീടം ഇവിടെ കൊച്ചിയിലെത്തണം. മഞ്ഞക്കടലിരമ്പം തീര്‍ക്കുന്ന ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ആവേശത്തോടെ വിളിച്ചു പറയുകയാണ്... കമോണ്ട്രാ ബ്ലാസ്റ്റേഴ്സ്... കപ്പടിക്കണം നമുക്ക്... ഈ ആവേശവും സ്നേഹവും കണ്ടില്ലെന്നു നടിക്കാന്‍ മഞ്ഞപ്പട സംഘത്തിലെ ഒരാള്‍ക്കു പോലും സാധിക്കില്ല.
കാത്തിരിക്കാന്‍ ഇനി ഞങ്ങള്‍ക്കാവില്ല. മൂന്നു സീസണ്, അതില്‍ രണ്ടു സീസണില്‍ കിരീടത്തിന് അടുത്തുവരെയെത്തി നീ ഞങ്ങളെ മോഹിപ്പിച്ചു. ഇത്തവണ കൊമ്പന്റെ പകിട്ടിനെ വാനോളം എത്തിക്കുന്ന ആ കപ്പ് കിട്ടിയേ തീരൂ... നിങ്ങള്‍ക്കു വേണ്ടി ആര്‍പ്പുവിളിക്കാന്‍, ചങ്ക് പകുത്തു നല്കി സ്നേഹിക്കാന്‍... കേരളക്കര മുഴവനുണ്ട്. നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ പുല്‍മെത്തയില്‍ പന്തുരുണ്ടു തുടങ്ങുമ്പോള്‍ മൂന്നു വര്‍ഷമായി സ്വപ്നം കാണുന്നതിന്റെ സാഫല്യത്തിലേക്കുള്ള വിസില്‍ മുഴക്കമാണ് അത്. കഴിഞ്ഞ വര്‍ഷം കിരീടം ഒരു കൈ അകലെ നഷ്ടപ്പെട്ട വേദിയില്‍, ഷൂട്ടൗട്ടിന് ഒടുവില്‍ കണ്ണീര് വീണ മണ്ണില്‍, അതേ എതിരാളികളെ തരിപ്പണമാക്കി തുടങ്ങാം... ഇനി കളി മാറും... മാറട്ടെ..!
തൊട്ടു കളിക്കുന്നവര്‍ സൂക്ഷിച്ചോ
കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ താരങ്ങളിലും സമീപനത്തിലുമെല്ലാം മാറ്റങ്ങളുമായാണു കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയെത്തുന്നത്. പരിശീലകനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച റെനി മ്യൂലസ്റ്റിന് എത്തിയപ്പോള്‍ത്തന്നെ നയം വ്യക്തമായിരുന്നു. വെസ് ബ്രൗണിനെയും ദിമിതര്‍ ബെര്‍ബറ്റോവിനെയും എത്തിച്ചപ്പോള്‍ കുറച്ചു കൂടി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇയാന്‍ ഹ്യൂമിനെയും കൊത്തിപ്പറന്നതോടെ കിരീടം നേടാതെ അടങ്ങില്ലെന്ന ടീമിന്റെ വാശിയാണു പ്രകടമായത്. ഓരോ പൊസിഷനിലും ഐഎസ്എല്‍ സാഹചര്യങ്ങള്‍ ഏറ്റവും മികച്ചതെന്നു നിസംശയം പറയാനാകുന്ന കെട്ടുറപ്പ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.
മെസിയൊക്കെ പണ്ട്, ഇനി ബെര്ബെയാണ് താരം
ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയുമെല്ലാം നെഞ്ചേറ്റുന്ന മലയാളികള്‍ക്കെല്ലാം അത്ര സുപരിചിതനായിരുന്നില്ല ദിമിതര്‍ ബെര്ബറ്റോവെന്ന ബെള്ഗേറിയക്കാരന്. മുന്‍ സീസണില്‍ റോബര്‍ട്ടോ കാര്‍ലോസും ഡിയേഗോ ഫോര്ലാമെല്ലാം അരങ്ങു തകര്‍ത്ത ഐഎസ്എലില്‍ ഇത്തവണ താരപ്പകിട്ടില്‍ മുമ്പനാണു ബെര്‍ബെ. ബള്‍ഗേറിയന്‍ ക്ലബ് സിഎസ്കെഎ സോഫിയയിലൂടെ കളിക്കളത്തിലെത്തിയ ബെര്‍ബെ തിരിച്ചറിയപ്പെട്ടു തുടങ്ങിയതു ജര്‍മന്‍ ക്ലബ് ബയേണ്‍ ലെവര്‍ക്യൂസനിലെത്തിയപ്പോഴാണ്.
തുടര്‍ന്നു ടോട്ടനത്തിലൂടെ ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെത്തി. ടോട്ടനത്തില്‍നിന്നു നേരേ ചുവന്ന ചെകുത്താന്മാരുടെ പാളയത്തിലേക്ക്. റൊണാള്‍ഡോയും റൂണിയും അടക്കമുള്ള താരക്കൂട്ടങ്ങള്‍ക്കു നടുവിലും ബെര്‍ബെ നിശബ്ദ വിപ്ലവം നയിച്ചു. 108 കളികളില്‍നിന്നു 48 ഗോളുകളാണു അദ്ദേഹം മാഞ്ചസ്റ്ററിനു വേണ്ടി നേടിയത്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ബെര്‍ബറ്റോവ് ഫുള്‍ഹാമിലേക്കു ചേക്കേറി. രണ്ടു സീസണകള്‍ക്കു ശേഷം ഫ്രഞ്ച് ക്ലബ് മോണോക്കയിലെത്തി. പിന്നീട്, ഗ്രീസിന്റെ പിഎഒകെയുടെ കൂടാരത്തില്‍. കഴിഞ്ഞ വര്‍ഷത്തെ വിശ്രമത്തിനു ശേഷം ഈ വര്‍ഷം കേരളത്തിലേക്ക്.
സി.കെയുടെ നേതൃത്വത്തില്‍ മലയാളി സംഘം
കേരളത്തിന്റെ സ്വന്തം ടീമാണെങ്കിലും മലയാളി സാന്നിധ്യം കൊണ്ടു അത്ര മേന്മ അവകാശപ്പെടാനില്ലാത്ത സംഘമായിരുന്നു തുടക്കത്തിലെ രണ്ടു വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം റിനോ ആന്റോ, സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിങ്ങനെ മൂന്നു താരങ്ങള്‍ ടീമില്‍ കളിച്ചു. രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രം നിലനിര്‍ത്താമെന്നുള്ള ഐഎസ്എല്‍ നിയമം വന്നപ്പോള്‍ ബ്ലാസ്റ്റേഴ്സിനു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ടോപ് സ്കോററും ടീമിനെ ഫൈനല്‍വരെയെത്തിക്കുകയും ചെയ്ത സി.കെ. വിനീത് അങ്ങനെ നാലാം ഐഎസ്എലില്‍ കേരളത്തിന്റെ മുന്നണി പോരാളിയായി.
ഇന്ത്യന്‍ ഫുട്ബോളിലെ പേരുകേട്ട പ്രതിരോധനിരക്കാരില്‍ ഒരാളായി തൃശൂരില്‍നിന്നുള്ള റിനോ ആന്റോ വളര്‍ന്നതോടെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ആദ്യംതന്നെ റിനോയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കൂടാതെ, റിലയന്‍സ് ഫൗണ്ടേഷനിലൂടെ വളര്‍ന്നു വന്ന അജിത് ശിവന്, പ്രശാന്ത് മോഹന്‍ എനന്നിവരും ടീമിലുണ്ട്. പുതിയ പ്രതിഭകള്‍ക്കു വേണ്ടിയുള്ള തിരച്ചല്‍ അവസാനിച്ചതു സന്തോഷ് ട്രോഫിയിലൂടെ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദിലും ജിഷ്ണു ബാലകൃഷ്ണനിലും എംഎസ്പി വലകാത്ത എം.എസ്. സുജിത്തിലുമാണ്.
ഡിഫന്‍സില്‍ ആക്രമണം തുടങ്ങാം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാവലാളായിരുന്ന വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ മുഖ്യ കാവലാള്‍. ഇംഗ്ലീഷ് ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗുമെല്ലാം സ്വന്തമാക്കിയിട്ടുള്ള അനുഭവ പരിചയവുമായി ബ്രൗണ്‍ നെഞ്ചു വിരിച്ചു നില്ക്കുമ്പോള് സന്ദേശ് ജിങ്കനും റിനോ ആന്റോയ്ക്കും ഭയാശങ്കകളില്ലാതെ വിംഗുകളില്‍ കൂടി മുന്നോട്ടു കുതിക്കാനാകും. എതിര് ടീം താരങ്ങളെ കീറിമുറിച്ചെത്തുന്ന ബ്രൗണിന്റെ ത്രൂ ബോളുകളും കൂടിയാകുമ്പോള്‍ ഡിഫന്‍സില്‍ തുടങ്ങുന്ന ആക്രമണങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് കളം നിറയും. സെര്‍ബിയന്‍ താരം നെമാന്‍ജ ലാകിക് പെസിക്കും ബ്രൗണിനൊപ്പം സെന്റര്‍ മിഡ്ഫീല്‍ഡില്‍ അണിനിരക്കും. ഇംഗ്ലീഷ് താരം പോള്‍ റെചുബ്ക്കയാണ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി സന്ദിപ് നന്ദിയും യുവ പ്രതീക്ഷയായി സുഭാഷിഷ് റോയ് ചൗധരിയും ചേരുമ്പോള്‍ മികച്ച ഗോള്‍ കീപ്പിംഗ് സംഘവും ബ്ലാസ്റ്റേഴ്സിനു ലഭിക്കുന്നു.
ആഴമുള്ള മധ്യനിര
ഏറ്റവും ആഴമുള്ള മധ്യനിരകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന സംഘമാണു കേരള ബ്ലാസ്റ്റേഴ്സ്. സ്ലോവേനിയന്‍ ക്ലബ്ബില്‍നിന്നു റാഞ്ചിയ ഘാന യുവതാരം കറേജ് പെക്കൂസണ് ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വിംഗറായും സ്ട്രൈക്കറായും ഉപയോഗപ്പെടുത്താവുന്ന സി.കെ. വിനീതിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ ബലമാണ്. അരാത്ത ഇസൂമി, ജാക്കിചന്ദ് സിംഗ്, അജിത് ശിവന് എന്നിങ്ങനെയുള്ള ഇന്ത്യന്‍ താരങ്ങളും ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ ശക്തി പതിന്മടങ്ങാക്കുന്നു.
മിന്നും താരങ്ങൾ
ഇയാന്‍ ഹ്യൂം (സ്ട്രൈക്കര്‍- കാനഡ)
മത്സരങ്ങള്‍: 46
ഗോളുകള്‍: 23
ടീം- കേരള ബ്ലാസ്റ്റേഴ്സ് -
മത്സരം 16, ഗോള്‍ 5
ടീം കോല്‍ക്കത്ത - മത്സരം 30, ഗോള്‍ 18
കഴിഞ്ഞ സീസണ് - മത്സരം 14, ഗോള്‍ 7
സി.കെ. വിനീത് (മിഡ്ഫീല്‍ഡര്‍)
ഐഎസ്എല്‍ മത്സരങ്ങള്‍: 18
ടീം - കേരള ബ്ലാസ്റ്റേഴ്സ്
സീസണ്- 2015, 2016
ഗോളുകള്‍: 5
ബെര്‍ബറ്റോവ് (സ്ട്രൈക്കർ ബെള്ഗേറിയ)
ഐഎസ്എലിൽ ആദ്യം
മുന്‍ ടീമുകള്‍:
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍
ദേശീയ ടീം: ബെള്ഗേറിയ
ഗോളുകള്‍ 48
കേരള ബ്ലാസ്റ്റേഴ്സ്
ഗോള്കീപ്പമാര്: പോള്‍ റെചുബ്ക, സന്ദീപ് നന്ദി, സുഭാഷിഷ് റോയ് ചൗധരി
പ്രതിരോധ നിര: ലാല്‍റുത്താര, ലാല്‍ത്തകിമ, നെമാന്‍ജ ലാകിക് പെസിക്, റിനോ ആന്റോ, സാമുവേല്‍ ഷദബ്, സന്ദേശ് ജിങ്കന്, സൊരിസാം പ്രീതം കുമാര്‍ സിംഗ്, വെസ് ബ്രൗണ്‍
മധ്യനിര: അജിത് ശിവന്, അരാത്ത ഇസൂമി, സി.കെ. വിനീത്, കറേജ് പെക്കൂസണ്, ജാക്കിചന്ദ് സിംഗ്, ലോകന്‍ മൊയ്റാന്ഗിതം മെയ്തേയ്, മിലന് സിംഗ്, പ്രശാന്ത് മോഹന്‍, സിയാം ഹാന്‍ഗല്‍
മുന്നേറ്റ നിര: ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, കരണ്‍ സാവ്നി, മാര്‍ക് സിഫനോസ്
കോച്ച്: റെനി മ്യൂലസ്റ്റിന്
2014 സീസണ് - റണ്ണേഴ്സ് അപ്
മത്സരം: 14
വിജയം: 5
സമനില: 4
തോല്‍വി: 5
ഗോള്‍ നേടിയത്: 9
ഗോള്‍ വഴങ്ങിയത് : 11
ലീഗിലെ സ്ഥാനം: 4
ബ്ലാസ്റ്റേഴ്സ് ഇതുവരെ
2015 സീസണ് - എട്ടാം സ്ഥാനം (നോക്കൗട്ടില്‍ എത്താതെ പുറത്ത്)
മത്സരം : 14
വിജയം: 3
സമനില: 4
തോല്‍വി: 7
ഗോള്‍ നേട്ടം: 22
ഗോള്‍ വഴങ്ങിയത്: 27
ലീഗിലെ സ്ഥാനം: 8
2016 സീസണ് - റണ്ണേഴ്സ് അപ്
മത്സരം : 14
വിജയം: 6
സമനില: 4
തോല്‍വി: 4
ഗോള്‍ നേട്ടം: 12
ഗോള്‍ വഴങ്ങിയത്: 14
ലീഗിലെ സ്ഥാനം: 2
ബിബിൻ ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.